ഇല്ലം ചുടുന്ന ഖദ്ദാഫി


Published on Fri, 03/04/2011 

ഇല്ലം ചുടുന്ന ഖദ്ദാഫി
അറബ്‌ലോകത്തെ രണ്ട് ഏകാധിപതികളെ കടപുഴക്കിയെറിഞ്ഞ ജനാധിപത്യ കൊടുങ്കാറ്റില്‍ ആടിയുലയുകയാണ് ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി ഭരണകൂടം. രണ്ടും മൂന്നും വന്‍ നഗരങ്ങളായ ബംഗാശിയും മിസ്‌റതയും കിഴക്കന്‍ പ്രദേശങ്ങളും ഖദ്ദാഫിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇതില്‍ മിസ്‌റത തിരിച്ചുപിടിക്കാന്‍ ഖദ്ദാഫി രൂക്ഷമായ പോരാട്ടത്തിലാണ്. പ്രക്ഷോഭ കൊടുങ്കാറ്റ് തലസ്ഥാനമായ ട്രിപളിയില്‍ അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 41 കൊല്ലമായി രാജ്യം കൈയടക്കിവെച്ച ഖദ്ദാഫിക്ക് ഫലത്തില്‍ തലസ്ഥാനത്തിനു ചുറ്റുവട്ടത്തുള്ള പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെയും തെക്കന്‍ ഭാഗത്തെ മരുഭൂമികളുടെയും നിയന്ത്രണമേയുള്ളൂ.
മന്ത്രിമാരുടെയും നയതന്ത്രപ്രതിനിധികളുടെയും ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും പിന്തുണ നഷ്ടപ്പെട്ടുകഴിഞ്ഞ ഈ ഏകാധിപതി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമത്തിലാണ്. ദേശീയ ടെലിവിഷനിലൂടെ ഖദ്ദാഫി നടത്തിയ പ്രസംഗം അനുനയത്തിന്‍േറതായിരുന്നില്ല. ഒരു തെരുവുഗുണ്ടയുടെ ആക്രോശമായിരുന്നു അത്. കൂട്ടക്കൊല നടത്തിയും അധികാരം സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഈ ഏകാധിപതി, പ്രക്ഷോഭകരെ  തിരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യുകയോ സുരക്ഷാ ഭടന്മാരെ ഏല്‍പിക്കുകയോ ചെയ്യാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. പ്രക്ഷോഭകാരികളെ എലികളോടാണ് ഖദ്ദാഫി ഉപമിച്ചത്. വീടുകളില്‍ ഒതുങ്ങിയിരിക്കാതെ ഈ 'എലികളെ' പിടികൂടാന്‍ തെരുവുകളിലേക്ക് ഇറങ്ങാനായിരുന്നു അനുയായികളോടുള്ള ആഹ്വാനം. രാജ്യത്തെ ഓരോ വീടും കലാപകാരികളില്‍നിന്ന് ശുദ്ധീകരിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ തന്റെ അധീശത്വം അംഗീകരിക്കാത്തവരെ ഉന്മൂലനം ചെയ്യുമെന്ന സന്ദേശമാണ് ഖദ്ദാഫി നല്‍കിയത്.
സൈന്യത്തിനു പുറമെ, അഞ്ചു വിമാനങ്ങളിലായി ട്രിപളിയില്‍ ഇറക്കിയ ആഫ്രിക്കന്‍ കൂലിപ്പടയാളികളെ ഉപയോഗിച്ച് നടത്തിയ മനുഷ്യവേട്ടയില്‍ ഇതിനകം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി ഖദ്ദാഫിയുടെ അടുത്ത സുഹൃത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനി വെളിപ്പെടുത്തിയിരിക്കുന്നു. ഇസ്‌ലാമിസ്റ്റ് ഭീകരരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നും അന്താരാഷ്ട്രസമൂഹം അത്  തിരിച്ചറിയണമെന്നുമാണ് ബെര്‍ലുസ്‌കോനിയുടെ ആഹ്വാനം. ലൈംഗികാപവാദ നായകനായ ബെര്‍ലുസ്‌കോനി ലിബിയന്‍ ഏകാധിപതിയെ പരസ്യമായി പിന്തുണച്ചിട്ടുമുണ്ട്. അതേസമയം, യുദ്ധക്കുറ്റങ്ങള്‍ക്ക് ഖദ്ദാഫിയെയും കൂട്ടരെയും വിചാരണ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. ഖദ്ദാഫിയുടെ മകന്‍ മുഅ്തസിമിന്റെ മേല്‍നോട്ടത്തിലുള്ള ഖമീസ് ബ്രിഗേഡ്‌സാണ് നിഷ്ഠൂരമായ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 35 പേരുടെ ഖബറടക്കച്ചടങ്ങില്‍ പങ്കെടുത്തവരെയും വെറുതെവിട്ടില്ല. പോയന്റ് ബ്ലാങ്കില്‍ തലക്കു വെടിവെച്ചാണ് നിരായുധരായ ജനങ്ങളെ കൂലിപ്പട്ടാളം നേരിട്ടത്.
ഭരണകൂട ഭീകരതക്കും പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയവരെ രാസായുധങ്ങള്‍ പ്രയോഗിച്ചും വ്യോമാക്രമണങ്ങളിലൂടെയും കൂട്ടക്കൊല ചെയ്ത ഏകാധിപതികള്‍ അറബ്‌നാടുകള്‍ക്ക് അന്യമല്ല. സ്വന്തം പൗരന്മാരെ ഉന്മൂലനം ചെയ്യാന്‍ മടിയില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുത്തവരാണ് സിറിയയിലെ ഹാഫിസുല്‍ അസദും ഇറാഖിലെ സദ്ദാംഹുസൈനും. രണ്ടുപേരും ജീവിച്ചിരിപ്പില്ല. 1982ല്‍  മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശക്തികേന്ദ്രമായ ഹാമായില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭം ഹാഫിസുല്‍ അസദ് അടിച്ചമര്‍ത്തിയത് മുപ്പതിനായിരത്തോളം മനുഷ്യരെ കൂട്ടക്കൊല നടത്തിയാണ്. സൈനിക ഭീകരതയില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുകയായിരുന്ന ജനങ്ങളെ ടാങ്കുകളുമായി ഉപരോധിച്ച് പീഡിപ്പിച്ച് കൊന്നത് 'പിറ്റി ദ നേഷന്‍' എന്ന ഗ്രന്ഥത്തില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് വിവരിക്കുന്നുണ്ട്.  
കുര്‍ദ് നഗരമായ ഹലബ്ജയില്‍ 1988 മാര്‍ച്ച് 16ന് സദ്ദാംഹുസൈന്റെ നിര്‍ദേശപ്രകാരം ഇറാഖിസൈന്യം നടത്തിയ വിഷവാതക പ്രയോഗത്തില്‍ അയ്യായിരത്തോളം മനുഷ്യരാണ് പിടഞ്ഞുമരിച്ചത്. പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ദുരന്തത്തിന്റെ ശേഷിപ്പുമായി ഇന്നും ആയിരങ്ങള്‍ ജീവിക്കുന്നു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന കുര്‍ദിസ്താനിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയതായിരുന്നു ഈ മനുഷ്യക്കുരുതി. സദ്ദാംവേട്ടയുടെ പേരില്‍ 2004ലുടനീളം ഇറാഖിലെ ഫല്ലൂജയില്‍ അമേരിക്കന്‍സൈന്യം നടത്തിയതും കൂട്ടക്കൊലയായിരുന്നു. 4000ത്തിനും 6000ത്തിനുമിടയില്‍ സിവിലിയന്മാര്‍ ബുഷ് ഭരണകൂടത്തിന്റെ കുരുതിക്ക് ഇരയായി. ഖദ്ദാഫിയെപ്പോലെ പൗരന്മാര്‍ക്ക് വില കല്‍പിക്കാത്ത ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനും സമാനമായ മനുഷ്യവേട്ട അയവിറക്കാനുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥികളെ 1989 ജൂണ്‍ മൂന്നിന് രാത്രി ബെയ്ജിങ്ങിലെ ടിയനന്‍മെന്‍ സ്‌ക്വയറില്‍ കമ്യൂണിസ്റ്റ്പട്ടാളം ടാങ്കുകളുമായി നേരിട്ടപ്പോള്‍ പൊലിഞ്ഞത് 1300ലേറെ ജീവനുകളായിരുന്നു.
ഹാഫിസുല്‍അസദും സദ്ദാംഹുസൈനും അറബ് ലോകത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ബഅസ് പാര്‍ട്ടിയുടെ ബാനറില്‍ ഏകാധിപത്യഭരണം നയിച്ചവരായിരുന്നു. ഖദ്ദാഫിയും തന്റെ 'ഗ്രീന്‍ ബുക്കി'ലൂടെ പ്രചരിപ്പിച്ചത് സോഷ്യലിസമായിരുന്നു. അതിന് 'ഇസ്‌ലാമിക് സോഷ്യലിസം' എന്ന പേരും നല്‍കി. 1969 ല്‍ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തിന്റെ പേരിലും സോഷ്യലിസം കൂട്ടിച്ചേര്‍ത്തു. അധികാരത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ മുസ്‌ലിം ബ്രദര്‍ഹുഡ്, ഹിസ്ബുത്തഹ്‌രീര്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിച്ചു. 1952നു ശേഷം ലിബിയന്‍ജനത വോട്ടുചെയ്തിട്ടില്ല.
ഖദ്ദാഫ എന്ന ചെറുതെങ്കിലും ശക്തരായ ഗോത്രമാണ് ഖദ്ദാഫിയുടേതെങ്കിലും രാജ്യത്തെ ഇരുപതിലേറെ വരുന്ന ഗോത്രങ്ങളുടെ മേല്‍ ആധിപത്യം നേടി. മെഡിറ്ററേനിയന്‍ തീരനഗരമായ സിര്‍തിലെ എണ്ണ സമ്പുഷ്ടമേഖലയിലെ സാന്നിധ്യവും പ്രവാചകന്റെ ഗോത്രപരമ്പരയില്‍പെട്ടവരാണെന്ന അവകാശവാദവുമായിരുന്നു തുരുപ്പുചീട്ട്. പത്തു ലക്ഷത്തോളം അംഗബലമുള്ള വാഫല്ലയെന്ന വലിയ ഗോത്രത്തെയും പണവും പദവികളും നല്‍കി വശത്താക്കി. പുതിയ സാഹചര്യത്തില്‍ വിവിധ ഗോത്രങ്ങള്‍ പിന്തുണ പിന്‍വലിച്ചു തുടങ്ങി. ഗോത്രങ്ങളുടെ പാരാമിലിട്ടറി യൂനിറ്റുകള്‍ സൃഷ്ടിച്ചെടുത്ത ഖദ്ദാഫി, ബദല്‍ശക്തിയായി വളരാതിരിക്കാന്‍ സൈന്യത്തെപ്പോലും ദുര്‍ബലമാക്കി നിര്‍ത്തിയെന്ന് ലിബിയന്‍ വിമതന്‍ നുഅ്മാന്‍ ബന്‍തോമാന്‍ ചൂണ്ടിക്കാട്ടുന്നു.
വലുപ്പത്തില്‍ ആഫ്രിക്കയില്‍ നാലാമതും ലോകത്ത് പതിനേഴാമതുമാണ് ലിബിയ. മറ്റൊരു ആഫ്രിക്കന്‍രാജ്യമായ ഗാബോണില്‍ 1967 മുതല്‍ അധികാരം വാണിരു ഉമര്‍ ബോംഗോ 2009 ജൂണില്‍ പരലോകം പൂകിയതോടെ ഏറ്റവുമധിക കാലം അധികാരത്തിലിരിക്കുന്ന ഏകാധിപതിയെന്ന സ്ഥാനം സ്വന്തമാക്കിയ ഖദ്ദാഫി വിചിത്ര നടപടികളിലൂടെയാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാറ്. ഗോത്ര സംസ്‌കാരം പേറുമ്പോഴും ആമസോണിയന്‍ ഗാര്‍ഡുകള്‍ എന്ന പേരില്‍ അവിവാഹിതരായ നാല്‍പതു യുവതികള്‍ അടങ്ങുന്ന സുരക്ഷാഗാര്‍ഡുകളുടെ അകമ്പടിയോടെ ഊരുചുറ്റുന്ന ഖദ്ദാഫിയുടെ പല നടപടികളും വിവാദമുണ്ടാക്കിയിട്ടുണ്ട്. ലോക്കര്‍ബി ദുരന്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണമുയര്‍ന്നപ്പോള്‍ 150 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി തടിയൂരാനും ഒടുവില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സ്വന്തക്കാരനാവാനും ഖദ്ദാഫിക്ക് കഴിഞ്ഞു. ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നതിന്റെ പേരില്‍ 2006വരെ അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു.
1978ല്‍ ലിബിയയിലേക്കു പോയ ലബനാനിലെ ശിയാ സംഘടനയായ അമലിന്റെ നേതാവ് മൂസ സദ്‌റും രണ്ട് അനുയായികളും ട്രിപളിയില്‍ അപ്രത്യക്ഷരായി. ഇന്നോളം അവരെക്കുറിച്ച വിവരം ലഭ്യമല്ല. മൂസയെ വധിക്കാന്‍ ഖദ്ദാഫിക്ക് ഉദ്ദേശ്യമുണ്ടായിരുന്നതായി സിറിയന്‍ രഹസ്യാന്വേഷണ തലവന്‍ രിഫ്അത് അസദ് പിന്നീട് വെളിപ്പെടുത്തി. ലിബിയന്‍ പത്രപ്രവര്‍ത്തകനും ബി.ബി.സി അറബിവിഭാഗം അനൗണ്‍സറുമായ മുഹമ്മദ് റമദാനെ ലണ്ടനില്‍ വധിച്ചതും ഖദ്ദാഫിയുടെ ഏജന്റുമാരായിരുന്നു. ഹിസ്ബുത്തഹ്‌രീര്‍ ബന്ധമായിരുന്നു കാരണം. ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരെ നിഷ്ഠുരമായി പീഡനങ്ങള്‍ക്ക് ഇരയാക്കി. ഇതൊക്കെ അവഗണിച്ച് ഖദ്ദാഫിയുമായി ചങ്ങാത്തം കൂടിയ യു.എസും ബ്രിട്ടനും ഇപ്പോള്‍ ഏകാധിപതിക്കെതിരെ വാളോങ്ങുന്നതു കാണാന്‍ നല്ല ചന്തമുണ്ട്.
മനുഷ്യാവകാശങ്ങളുടെ പരിപോഷണത്തിന് പ്രവര്‍ത്തിക്കുന്ന ലോകനേതാക്കള്‍ക്ക് അവാര്‍ഡ് (അല്‍ ഖദ്ദാഫി ഇന്റര്‍നാഷനല്‍ പ്രൈസ് ഫോര്‍ ഹ്യൂമന്റൈറ്റ്‌സ്) നല്‍കുന്ന തമാശയും വര്‍ഷങ്ങളായി ഖദ്ദാഫി നടത്തി വരുന്നു. നെല്‍സണ്‍ മണ്ടേല മുതല്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യബ് ഉര്‍ദുഗാന്‍ വരെയുള്ളവര്‍ അവാര്‍ഡ് കൈപ്പറ്റിയിട്ടുണ്ട്.
ഖദ്ദാഫിയുടെ മക്കളിലൊരാളായ സൈഫുല്‍ ഇസ്‌ലാം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ നാലു വര്‍ഷത്തെ പഠന കാലത്ത് തയാറാക്കിയ 428 പേജുകളുള്ള ഗവേഷണ പ്രബന്ധം ആഗോള ഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യവത്കരണത്തില്‍ സമൂഹത്തിന്റെ പങ്കിനെക്കുറിച്ചാണ്. ജനാധിപത്യ വിരുദ്ധ പ്രവണതകളെ നിശിതമായി വിമര്‍ശിക്കുകയും ജനാധിപത്യമില്ലാത്ത രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഏകാധിപതികളും ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടാനാവാത്തവരുമാണെന്ന് സമര്‍ഥിക്കുകയും ചെയ്യുന്നു പ്രബന്ധം. മൂക്കിനുതാഴെ നടക്കുന്നത് കാണാതെ, ഏകാധിപതിയായ പിതാവിനു വേണ്ടി ജനങ്ങള്‍ക്കെതിരെ ടെലിവിഷനിലൂടെ ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയത് സൈഫായിരുന്നു!
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment