സ്വന്തം ലേഖകന്‍
മനോരമ 7.1.2012

കയ്റോ: മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനും മുന്‍ ആഭ്യന്തര മന്ത്രി ഹബിബ് എല്‍ അഡ്ലിയടക്കം മറ്റ് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ഇൌജിപ്തിലെ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫ്രെബ്രുവരിയില്‍ അധികാര ഭ്രഷ്ടരായ മുബാറക് ഭരണകൂടം, 18 ദിവസം നീണ്ട പ്രക്ഷോഭകാലത്ത് 800 പേരെ കൊലപ്പെടുത്തിയെന്നാണു കേസ്. മുബാറക്കിന്റെ ഏകാധിപത്യത്തിന്‍ കീഴില്‍ ജനം അനുഭവിച്ച പീഡനങ്ങളുടെ മുറിവുകളില്‍ ചിലതെങ്കിലും കോടതി വിധിയിലൂടെ ഉണങ്ങുമെന്ന് ഇൌജിപ്തുകാര്‍ കരുതുന്നു.

എന്നാല്‍ കടുത്ത ശിക്ഷയില്‍ നിന്നു മുബാറക്കും കൂട്ടരും രക്ഷപ്പെട്ടേക്കാം എന്നു കരുതുന്നവരുമുണ്ട്. സാക്ഷികളുടെ എണ്ണം, കുറ്റങ്ങളുടെ വൈവിധ്യം, സുരക്ഷാ സര്‍വീസില്‍ നിന്നു തെളിവുലഭിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കുള്ള ബുദ്ധിമുട്ട് എന്നിവയാണ് കേസിനെ ദുര്‍ബലപ്പെടുത്തിയേക്കാവുന്ന ഘടകങ്ങള്‍.വിധിക്കു പിന്നാലെ നീണ്ട അപ്പീല്‍ നടപടികളും ഉണ്ടായേക്കാം. അതുപോലെ ഇൌജിപ്തില്‍ ഇപ്പോള്‍ ഭരണം നടത്തുന്ന സൈനിക ജനറല്‍മാര്‍ക്ക് വധശിക്ഷ വീറ്റോ ചെയ്യാന്‍ അധികാരവുമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന അവസാന തെളിവെടുപ്പില്‍ കോടതിയിലെ പ്രതിക്കൂട്ടില്‍ മക്കള്‍ക്കും മുന്‍ ആഭ്യന്തര മന്ത്രിക്കും ആറ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം എണ്‍പത്തി രണ്ടുകാരനായ മുബാറക്കും ഉണ്ടായിരുന്നു.അഴിമതിക്കും മറ്റുമാണ് മുബാറക്കിന്റെ മക്കള്‍ വിചാരണ നേരിടുന്നത്. അതില്‍ വധശിക്ഷയ്ക്കു സാധ്യതയില്ല.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment