Published on Tue, 01/10/2012 

പഴയ തിരക്കഥ; പുതിയ കഥാപാത്രങ്ങള്‍
എത്ര അപഹാസ്യമായാണ് ചരിത്രത്തിന്‍െറ തനിയാവര്‍ത്തനത്തിന് വന്‍ ശക്തികള്‍ കോപ്പുകൂട്ടുന്നത്? 2003ല്‍ കേട്ട അതേ ആക്രോശങ്ങളും ജല്‍പനങ്ങളുമാണ് 2012ലും മുഴങ്ങിക്കേള്‍ക്കുന്നത്. അന്ന് സദ്ദാം ഹുസൈന്‍െറ ഇറാഖിനെതിരായിരുന്നു കൊലവിളിയെങ്കില്‍ ഇന്ന് മുഹമ്മദ് അഹ്മദി നെജാദിന്‍െറ ഇറാന് എതിരാണെന്ന അന്തരം മാത്രം. സദ്ദാം സംഭരിച്ചുവെച്ച കൂട്ട നശീകരണായുധം യു.എസ് പൗരന്മാരുടെ ജീവന് ശാശ്വത ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു ജോര്‍ജ് ഡബ്ള്യു. ബുഷ് യാങ്കിപ്പടയെ ഇറാഖിലേക്കയച്ചത്. അന്താരാഷ്ട്ര ആണവ ഏജന്‍സി പലവട്ടം ഇറാഖിന്‍െറ മുക്കിലും മൂലയിലും തിരഞ്ഞുനടന്നിട്ടും ഒരു തരിപോലും കണ്ടെത്താന്‍ കഴിയാത്ത ആണവ-രാസായുധങ്ങളുടെ പേരിലായിരുന്നു ഇറാഖിനെതിരെ യു.എന്‍.ഒ പ്രമേയങ്ങള്‍ ചുട്ടെടുത്തത്. അന്ന് പറഞ്ഞത് നൈജറില്‍നിന്ന് സദ്ദാം ഹുസൈന്‍ യുറേനിയം സംഭരിക്കാന്‍ ശ്രമം നടത്തിയതിന് തെളിവുകളുണ്ടെന്നായിരുന്നു. യുദ്ധവെറിയന്മാര്‍ക്കെതിരെ ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ ടോണി ബ്ളെയര്‍ പറഞ്ഞതെന്തായിരുന്നു? 45 മിനിറ്റിനകം ന്യൂക്ളിയര്‍ ബോംബ് വികസിപ്പിക്കാന്‍ മാത്രം സദ്ദാം ശേഷി നേടിയിട്ടുണ്ടെന്ന്. അല്‍ഖാഇദയുമായി സദ്ദാം സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അങ്ങനെയാണ് 2003 മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭയെ മൂകസാക്ഷിയാക്കി സഖ്യസേന രണ്ടര കോടി മനുഷ്യരുടെമേല്‍ അധിനിവേശം നടത്തുന്നത്.
പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. കൂട്ടനശീകരണായുധങ്ങളെക്കുറിച്ച് പിന്നെ കേട്ടതേയില്ല. ദശകത്തോളം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഇറാനെതിരെ പ്രയോഗിക്കുന്നതിന് അമേരിക്ക എത്തിച്ചുകൊടുത്ത രാസായുധങ്ങളുടെ ഒഴിഞ്ഞ വീപ്പകള്‍ മാത്രമേ പരിശോധകര്‍ക്ക് കണ്ടെത്താനായുള്ളൂ. ആ ഘട്ടത്തില്‍ അല്‍ഖാഇദയുടെ പൊടിപോലും മഷിയിട്ട് തിരഞ്ഞിട്ടും കാണാനായില്ല (പിന്നീട് അല്‍ഖാഇദ വിളയാട്ടം നടത്തിയത് യു.എസ് പട്ടാളത്തിന്‍െറ തണലിലാണ്). യഥാര്‍ഥ ‘കൂട്ടനശീകരണായുധങ്ങള്‍’ ഉപയോഗിച്ച് 10 ലക്ഷം ഇറാഖികളെ കൊന്നൊടുക്കുകയും നാഗരികതയുടെ കളിത്തൊട്ടിലായ യൂഫ്രട്ടീസ്-ടൈഗ്രീസ് തീരങ്ങള്‍ ധൂമപടലങ്ങളാക്കിയെറിയുകയും ചെയ്തപ്പോള്‍ ലോകത്തിന് ചില തിരിച്ചറിവുകള്‍ ഉണ്ടായി എന്നാണ് പലരും ധരിച്ചുവെച്ചത്. അത് തെറ്റായ ധാരണയാണെന്ന്  ഇറാനെതിരായ ഏറ്റവുമൊടുവിലത്തെ പടപ്പുറപ്പാട് വിളിച്ചുപറയുന്നു.
പഴയ അതേ തിരക്കഥ ഒരു തിരുത്തുമില്ലാതെ അവതരിപ്പിച്ചിരിക്കുകയാണ്് വീണ്ടും. മുഖ്യ കഥാപാത്രങ്ങളുടെ പേരുകള്‍ മാറിയെന്ന് മാത്രം. ബുഷിന് പകരം ഒബാമ; കോണ്ടലീസ റൈസിന് പകരം ഹിലരി ക്ളിന്‍റന്‍; ബ്ളെയറിന് പകരം കാമറണ്‍! ഒപ്പം സാര്‍കോസിയെപ്പോലുള്ള പുത്തന്‍ അവതാരങ്ങളും! സദ്ദാം ഹുസൈന്‍െറ പേരില്‍ രണ്ടര കോടി ഇറാഖികളെയാണ് അന്ന് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ അഹ്മദി നെജാദിന്‍െറ പേരില്‍ ഏഴ് കോടി ഇറാനികളെയാണ് ഇന്ന് ഉന്നംവെക്കുന്നത്!
1979 മുതല്‍ അമേരിക്ക ശത്രുപക്ഷത്ത് നിര്‍ത്തിയ, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകര്‍ക്കെതിരായ പുതിയ യുദ്ധപ്രഖ്യാപനം പെന്‍റഗണിന്‍െറ കണക്കുപുസ്തകത്തിലെ കുടിശ്ശിക തീര്‍ക്കല്‍ മാത്രമാണെന്നതാണ് സത്യം. 1990കളില്‍ ആക്രമിച്ചുകീഴടക്കാന്‍ പെന്‍റഗണ്‍ തീരുമാനിച്ച ഒമ്പത് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇറാനുണ്ടായിരുന്നു. ഇറാഖിനെതിരെ ഉന്നയിച്ച അതേ ആരോപണം -കൂട്ടനശീകരണായുധം (ആറ്റംബോംബ്) ഉണ്ടാക്കാന്‍ പോകുന്നു എന്ന് പെറുമ്പറയടിച്ച് ആ രാജ്യത്തെ ലോകസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി പട്ടിണിക്കിട്ട് കൊല്ലാനും 2006 തൊട്ടേ കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടായി പല രൂപത്തിലുള്ള ഉപരോധങ്ങളെക്കൊണ്ട് ഞെരിച്ചുകൊല്ലുന്നുണ്ടായിരുന്നു ഇവരെ. ഏറ്റവുമൊടുവിലായി, പ്രതിദിനം 3.5 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന ഇറാനില്‍നിന്ന് ഒരാളും എണ്ണ വാങ്ങാന്‍ പാടില്ല എന്ന ശാസനയാണ്് അമേരിക്കയും യൂറോപ്യന്‍ യൂനിയനും നല്‍കിയിരിക്കുന്നത്്. ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട് നടത്താന്‍ സാധിക്കാത്തവിധം പാസാക്കിയ നിയമത്തില്‍  ഒബാമ ഡിസംബര്‍ അവസാനം ഒപ്പുവെച്ചപ്പോള്‍ അദ്ദേഹം സൗകര്യപൂര്‍വം മറന്നത് മുസ്ലിം ലോകവുമായി അടുക്കാന്‍ ഇക്കാലമത്രയും കൊണ്ടുനടന്ന ശാന്തിമന്ത്രങ്ങളാണ്. യൂറോപ്യന്‍ യൂനിയനാവട്ടെ, അങ്കിള്‍സാമിനെ ചാണിന് ചാണ്‍ അനുധാവനം ചെയ്ത് അടുത്ത നീക്കം യുദ്ധത്തിലേക്കാണെന്ന സൂചനയോടെ യൂറോപ്പിലേക്കുള്ള എണ്ണയൊഴുക്കിന് വിലക്കേര്‍പ്പെടുത്തുകയാണ്.  
1979ലെ ഇസ്ലാമിക വിപ്ളവത്തിനുമുമ്പ് മേഖലയില്‍ അമേരിക്കയുടെ ഉറ്റചങ്ങാതിയായിരുന്നു ഇറാന്‍. ഷാ റിസാ പഹ്ലവി എന്ന പാവയുടെ ചുമലിലിരുന്നാണ് അന്ന് വൈറ്റ്ഹൗസ് പശ്ചിമേഷ്യയുടെ കടിഞ്ഞാന്‍ പിടിച്ചത്. അറബ് രാജ്യങ്ങളെ നിലക്കുനിര്‍ത്താനായിരുന്നു അന്ന് ഇറാനെ കൂട്ടുപിടിച്ചത്. അങ്കിള്‍സാമും സയണിസ്റ്റ് രാഷ്ട്രവും ചേര്‍ന്ന് ഒരുവേള തെഹ്റാനെ അണ്വായുധമണിയിക്കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്നുവെന്ന വസ്തുത ഇന്ന് പലരും വിസ്മരിച്ചിട്ടുണ്ടാവാം. ഇറാന്‍െറ ആണവപദ്ധതിയെക്കുറിച്ചുള്ള പടിഞ്ഞാറന്‍ ശക്തികളുടെ ആശങ്ക കാപട്യത്തിലപ്പുറമൊന്നുമല്ല. ‘ആയത്തുല്ലമാരുടെ കൈകളില്‍ ന്യൂക്ളിയര്‍ ബോംബ് വന്നുപെടാന്‍ പോകുന്നു’ എന്ന മുറവിളി അഖണ്ഡനീയമായ തെളിവുകളുടെ പിന്‍ബലത്തിലല്ല; പ്രത്യുത, ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ പ്രയോഗവത്കരണത്തിന്‍െറ ഭാഗം മാത്രമാണ്. വിദേശ ശാസ്ത്രജ്ഞരുടെ നിര്‍ണായക പിന്തുണയോടെ ന്യൂക്ളിയര്‍ ബോംബുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇറാന്‍ കരഗതമാക്കിയിരിക്കാന്‍ സാധ്യതയുണ്ട് എന്നു മാത്രമാണ് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ അവസാനത്തെ അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. ശാസ്ത്രീയജ്ഞാനവും വിദ്യയും കരഗതമാക്കുന്നത് 21ാം നൂറ്റാണ്ടിന്‍െറ പുലരിയിലും ഇത്ര വലിയ അപരാധമാണോ? ആണവ ഏജന്‍സി വക്താക്കള്‍ നിരന്തരം ഇറാന്‍െറ ആണവനിലയങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അണുബോംബ് നിര്‍മിക്കാന്‍ പോകുന്നു എന്നതിന് ഇതുവരെ അവര്‍ക്ക് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷനല്‍ ഇന്‍റലിജന്‍സ് എസ്റ്റിമേറ്റ് 2007ല്‍ റിപ്പോര്‍ട്ട് ചെയ്തതും മറ്റൊന്നല്ല. അണുബോംബുണ്ടാക്കുന്നതിന് ഒരു റഷ്യന്‍ ശാസ്ത്രജ്ഞന്‍ സഹായം നല്‍കിയതിന്‍െറ ‘തെളിവ് ’ മോഷ്ടിക്കപ്പെട്ട ഒരു ലാപ്ടോപ്പില്‍നിന്ന് ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണത്രെ ഇപ്പോഴത്തെ ഈ മുറവിളയത്രയും. റഷ്യ ആ ആരോപണം നിഷേധിച്ചിട്ടും അമേരിക്കയുടെ ‘സ്വന്തം ഏജന്‍സി’ക്ക് വിശ്വാസം വരുന്നില്ലത്രെ. ആണവ ശക്തികളായ ഇസ്രായേല്‍, ഉത്തര കൊറിയ, ഇന്ത്യ, പാകിസ്തന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെച്ച രാജ്യമാണ് ഇറാന്‍. അതുകൊണ്ടുതന്നെ ഇറാന്‍െറ ആണവനിലയങ്ങള്‍ അന്താരാഷ്ട്ര പരിശോധനക്ക് എന്നും വിധേയമാണ്. എന്നാല്‍, വന്‍ശക്തി രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ്  തുറന്നുകാട്ടപ്പെടുന്നത് ഇറാന്‍െറ ആണവപദ്ധതിക്കെതിരെ സദാ നാക്കിട്ടടിക്കുന്ന ഇസ്രായേലിന്‍െറ കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കാപട്യമാണ്. അന്താരാഷ്ട്രനിയമങ്ങളെ നിരന്തരം ഉല്ലംഘിക്കുകയും യു.എന്‍ പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കുകയും ചെയ്യുന്ന മേഖലയിലെ യഥാര്‍ഥ തെമ്മാടിരാഷ്ട്രമായ ഇസ്രായേലിന്‍െറ കൈവശമുള്ള ഏതാണ്ട് 200 ആറ്റംബോബുകളെക്കുറിച്ച് ലോകശക്തികള്‍ക്ക് അശേഷം പരിഭ്രാന്തിയില്ളെങ്കില്‍ ഇറാന്‍െറ കാര്യത്തില്‍ എന്തിന് തല പുകക്കണം? കോളമിസ്റ്റ് ലിന്‍ഡ ഹേര്‍ഡ് സൂചിപ്പിച്ചതുപോലെ, ഒരു ആണവശക്തിയുടെമേല്‍ ഒരിക്കലും അധിനിവേശം നടത്താന്‍ ധൈര്യം കിട്ടില്ല എന്നതുകൊണ്ടാണ്  ഇറാന്‍െറ ആണവപരീക്ഷണങ്ങളെ യാങ്കികള്‍ക്ക് സഹിക്കാനാവാത്തത്.
ഇറാന്‍ ആണവായുധം വികസിപ്പിച്ചെടുത്താല്‍തന്നെ അത് പടിഞ്ഞാറിനോ ഇസ്രായേലിനോ എതിരെ പ്രയോഗിക്കാന്‍ പോവുന്നില്ളെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെന്തിന് അമേരിക്കയും കൂട്ടാളികളും വെകിളി പിടിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം ലളിതം: അമേരിക്കയുടെ ആശങ്കക്ക് പിറകില്‍ വലിയ അജണ്ടകളുണ്ട്. ഒന്ന്, മേഖലയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധിപത്യം വീണ്ടെടുക്കുകയും പശ്ചിമേഷ്യയില്‍ പുതുതായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന യു.എസ് സൈനിക താവളങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യുക. രണ്ട്, അമേരിക്കയുടെ ആയുധ ഫാക്ടറികള്‍ക്ക് കരാര്‍ ഉണ്ടാക്കിക്കൊടുക്കുകയും തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ആയുധകച്ചവടത്തിലൂടെ പിടിച്ചുനിര്‍ത്തുകയും ചെയ്യുക. ഇറാഖിനെ ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴത്തെ അമേരിക്കയല്ല ഇന്ന് നമ്മുടെ മുന്നിലുള്ളത്. രണഭൂമിയില്‍ പരാജയപ്പെട്ട്, സാമ്പത്തികമായി തകര്‍ന്ന്, സ്വന്തം ജനതയാല്‍ വെറുക്കപ്പെട്ട്, തെരുവിലിറങ്ങിയ യുവതയുടെ മുന്നില്‍ തല കുനിച്ചുനില്‍ക്കുന്ന ഒരു രാഷ്ട്രം പ്രതീകവത്കരിക്കുന്നത്് പകലറുതി കണ്ട ഒരു സാമ്രാജ്യത്തെയാണ്. ഊര്‍ജകേദാരമായ പശ്ചിമേഷ്യയുടെമേലുള്ള നിയന്ത്രണംകൂടി എന്നെന്നേക്കുമായി നഷ്ടപ്പെട്ടാല്‍ പിന്നെ ഇന്നീ കാണുന്ന അമേരിക്കയുണ്ടാവില്ല. ആ പതനം മുന്‍കൂട്ടി കണ്ടാണ്് ഇറാനെ മുഖ്യശത്രുവായി നിര്‍ത്തി ലോകരാഷ്ട്രങ്ങളെ തങ്ങളുടെ ചേരിയില്‍ അണിനിരത്തുകയും ഇറാന്‍ അറബ്-ഇസ്ലാമിക ലോകത്തിന്‍െ കൂടി  ശത്രുവാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്നത്. ഇറാന്‍െറ ഭീഷണി ചൂണ്ടിക്കാട്ടി ഗള്‍ഫിലുടനീളം ആയുധക്കച്ചവടം പൊടിപൊടിക്കുന്ന കുതൂഹലമാണിപ്പോള്‍. സൗദി അറേബ്യ 29.4 ബില്യന്‍ റിയാലിന്‍െറ ആയുധ ഇടപാടിന് കരാറൊപ്പിട്ടുകഴിഞ്ഞു. ഈ ഇടപാടിലൂടെ, തൊഴിലില്ലായ്മ രൂക്ഷമായ അമേരിക്കയില്‍ പ്രതിവര്‍ഷം 50,000 പേര്‍ക്ക് ജോലി കിട്ടുമെന്നും ഖജനാവിലേക്ക് 3.5 ബില്യന്‍ ഡോളര്‍ ഒഴുകുമെന്നും യു.എസ് പ്രതിരോധ വക്താവ് ആഹ്ളാദിക്കുന്നു. യു.എ.ഇയുമായും വന്‍  ആയുധ ഇടപാട് ഉറപ്പിച്ചുകഴിഞ്ഞു. മേഖലയിലെ മറ്റു രാജ്യങ്ങളും ആയുധച്ചാര്‍ത്തുമായി വാഷിങ്ടണിലേക്ക് പറക്കാനിരിക്കുകയാണ്.
അതേസമയം, പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളില്‍ ഇറാന്‍ കൈക്കൊള്ളുന്ന നിലപാട് നിഷ്പക്ഷമതികളെ അസ്വസ്ഥരാക്കുന്നുണ്ട്. യു.എസ് അധിനിവേശത്തിന് തൊട്ടുമുമ്പ് സദ്ദാം ഹുസൈന്‍ പ്രദര്‍ശിപ്പിച്ച പിത്തലാട്ടങ്ങളും വീരസ്യംപറച്ചിലുകളുമാണ് ഇറാന്‍ ഇന്നാവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരൊറ്റ എണ്ണക്കപ്പലും കടന്നുപോകില്ല എന്ന താക്കീത് ആ കപ്പല്‍ച്ചാലിനെക്കുറിച്ച് വിവരമുള്ളവരാരും ഗൗരവത്തിലെടുക്കില്ല. കാരണം, ലോകത്ത് ഉല്‍പാദിപ്പിക്കുന്ന മൊത്തം എണ്ണയുടെ 40 ശതമാനം, അതായത്, ദിനംപ്രതി 17 ദശലക്ഷം ബാരല്‍ കടത്തിക്കൊണ്ടുപോകുന്ന കപ്പല്‍പ്പാത അടച്ചിടാന്‍ ഇറാന് കഴിയില്ല എന്നു മാത്രമല്ല, അതിന് ശ്രമിച്ചാല്‍ പ്രത്യാഘാതം അചിന്തനീയമായിരിക്കും. ഇറാനെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രീയമായും സൈനികമായും ആത്മഹത്യാപരമായിരിക്കുമെന്നാണ് സൗദി മുന്‍ നാവിക ഉദ്യോഗസ്ഥനും കോളമിസ്റ്റുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്‍ഹിം ചൂണ്ടിക്കാട്ടുന്നത്. 1967ല്‍ ജമാല്‍ അബ്ദുല്‍ നാസര്‍ തിറാന്‍ കടലിടുക്ക് അടച്ചിടാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത് ആരും മറന്നിട്ടില്ല. ദിവസവും 15 എണ്ണ ടാങ്കറുകള്‍ കടന്നുപോകുന്ന 35 മൈല്‍ വീതിയുള്ള ഈ കടലിടുക്കിന്‍െറ നിയന്ത്രണം ഇറാഖുമായുള്ള യുദ്ധകാലത്ത് ഒരു ദിവസംപോലും ഇറാന് കൈയേല്‍ക്കാന്‍ സാധിച്ചിട്ടില്ല എന്ന വസ്തുതയും വിദഗ്ധര്‍ എടുത്തുകാട്ടുന്നു. എല്ലാറ്റിനുമുപരി, അമേരിക്കയുടെ വിമാന വാഹിനി കപ്പലായ യു.എസ്.എസ് ജോണ്‍ സി. സ്റ്റെന്നിസ് പോലുള്ള കൂറ്റന്‍ നാവികശക്തിയുടെ മുന്നില്‍ ഇറാന്‍െറ നാവിക ശേഷി ഒന്നുമല്ല. ഹോര്‍മുസ് കടലിടുക്ക് സ്വന്തമാക്കിവെക്കാനുള്ള കരുത്തൊന്നും ഇറാനില്ല. എന്നിട്ടും തെഹ്റാന്‍െറ പത്തുദിവസത്തെ നാവിക അഭ്യാസങ്ങള്‍ക്ക് ഇത്രമാത്രം വാര്‍ത്താപ്രാധാന്യം കിട്ടിയത് ശത്രുപക്ഷത്തിന്‍െറ പ്രചാരണംകൊണ്ട് മാത്രമാണ്. പ്രതിയോഗികളുടെ ചതിക്കുഴിയിലേക്കാണ് ഇറാന്‍ സ്വപ്നാടനം നടത്തുന്നതെന്ന് വിലയിരുത്തുന്നതാവും ബുദ്ധി. ഇറാനെ ആക്രമിക്കാനും അതിന്‍െറ ആണവനിലയങ്ങള്‍ തകര്‍ക്കാനും വാഷിങ്ടണില്‍നിന്ന് പച്ചക്കൊടി  കാണിക്കുന്നത് കാത്തിരിക്കുന്ന ജൂതരാഷ്ട്രത്തിന് വടി കൊടുത്ത് അടി വാങ്ങാന്‍ മാത്രം ബുദ്ധിശൂന്യത അഹ്മദി നെജാദ് കാട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതേസമയം, യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും സയണിസറ്റ്, നവയാഥാസ്ഥിതിക, ഇവാഞ്ചലിക്കല്‍ തീവ്രവാദികള്‍ ആളിക്കത്തിക്കുന്ന ഇറാന്‍വിരുദ്ധ, യുദ്ധഭ്രാന്തില്‍ ഒബാമ കടുംകൈക്ക് തുനിയാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞുകൂടാ. അങ്ങനെയെങ്കില്‍, പശ്ചിമേഷ്യ കത്തിയാളുന്നതായിരിക്കും ലോകം ഒരിക്കല്‍കൂടി കാണേണ്ടിവരുക.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment