| ചന്ദ്രിക കിനാവു കണ്ടു പുഞ്ചിരിച്ചു കിടന്ന മുഖങ്ങളില്‍ ഭീതിയുടെ കനല്‍ കോരിയാണ് അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ 2003 മാര്‍ച്ച് 19 ന് രാത്രി ഹുങ്കാരത്തോടെ ഇറാഖിന്റെ മണ്ണില്‍ കടന്നു കയറ്റം ആരംഭിച്ചത്. യൂഫ്രട്ടീസും ടൈഗ്രീസും മുലയൂട്ടി, സംസ്കാരങ്ങള്‍ക്ക് ഉറവു പടര്‍ത്തിയ മണ്ണില്‍ ചോരയുടെ ചാലുകളൊരുക്കാന്‍ വന്നതായിരുന്നു അവര്‍. കാതടപ്പിക്കുന്ന ഒച്ചയില്‍ തീപന്തം പോലെ ഷെല്ലുകള്‍ വീടുകള്‍ക്ക് മേല്‍ വന്നു പതിച്ചതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ അവസാനത്തെ അമേരിക്കന്‍ പൗരനും കാബരി ക്രോസിംഗ് വഴി കുവൈത്തിലേക്ക് യാത്രയായിട്ടും ഇറാഖിയുടെ ഉള്ളിലുണ്ട്. ജീവിതത്തിനു മേല്‍ മരണത്തിന്റെ ഇരുട്ട് ഏതു സമയവും തുളയുന്ന നിമിഷങ്ങള്‍ക്ക് അറുതിയായെങ്കിലും അവരുടെ കിനാവും കണ്ണീരും ഇപ്പോഴും മരണത്തിന്റേതു തന്നെയാണ്. ഷെല്ലുകള്‍ തീപ്പിടിപ്പിച്ച ഓര്‍മയുടെ ആകാശത്താണ് അവരുടെ ജീവിതം. തകര്‍ന്ന തോക്കും പൊട്ടിത്തെറിച്ച ഷെല്ലും കൈയിലെടുത്ത് കളിസ്ഥലത്തേക്ക് ഓടിപ്പോകുന്ന ഇറാഖി ബാല്യത്തിന്റെ നിഷ്കളങ്കതയിലുണ്ട് ആ രാജ്യത്തിന്റെ ജീവിതത്തിന്റെ പരിച്ഛേദം. അമേരിക്കയുടെ തീതുമ്പികള്‍ ആകാശം വിട്ടുപോയെന്ന അറിവ് ഇറാഖികളെ സ്വപ്നങ്ങളുടെ പുതിയ ഗോതമ്പുപാടങ്ങളില്‍ ചേക്കേറ്റിയേക്കാം. എന്നാല്‍ ഓര്‍മയുടെ അരണ്ട വെളിച്ചത്തില്‍ പേടിച്ച് നിലവിളിക്കുന്ന കുട്ടികളുടെ മുഖങ്ങള്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തും. മരിച്ചു പോയ കരച്ചിലുകള്‍ ചോദിക്കാതെ തിരിച്ചുവരും. മണ്ണും വിണ്ണും വിട്ട് അമേരിക്ക യാത്രയായെങ്കിലും അവരുടെ ഹുങ്കാരം ഇറാഖിയുടെ ഓര്‍മയെ ജീവിതാന്ത്യം വരെ വേട്ടയാടുമെന്ന് തീര്‍ച്ച. ഒമ്പത് വര്‍ഷത്തെ യുദ്ധത്തില്‍ ജീവന്‍ വേര്‍പ്പെട്ട 114832 പേര്‍, നാടും വീടും എന്നെന്നേക്കുമായി നഷ്ടപ്പെട്ട് ചകിതരായി അഭയാര്‍ത്ഥി ക്യാമ്പുകളിലെ അപ്പക്കഷ്ണങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന 20 ലക്ഷം, ഉണങ്ങാത്ത മുറിവുകള്‍ പേറി ജീവിക്കുന്നവര്‍ അതിലുമെത്രയോ ലക്ഷങ്ങള്‍, തകര്‍ന്ന മോഹങ്ങളുടെ ഇച്ഛാഭംഗങ്ങള്‍, കാത്തിരിപ്പുകള്‍, സ്വപ്നങ്ങള്‍... അമേരിക്കന്‍ സൈനികന്‍ ആഹ്ലാദത്തോടെ നാട്ടിലെ വരവേല്‍പ്പിലേക്ക് കാലു കുത്തുമ്പോള്‍ ഇറാഖില്‍ അധിനിവേശം ബാക്കി വെക്കുന്നത് ഇതൊക്കെയാണ്. ഇറാഖില്‍ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും തമ്മില്‍ എന്തായിരുന്നു അന്തരം? ലോകത്തിന്റെ സമാധാനമായ ഉറക്കത്തിന് ഇത്രയും തടസ്സമായിരുന്നോ ഇറാഖിലെ കുരുന്നുകള്‍? കൊല്ലപ്പെടേണ്ടവന്‍ എന്ന അപരാധത്തിലേക്ക് ആരാണ് അവനെ എറിഞ്ഞു കൊടുത്തത്? അധിനിവേശം തിരിച്ചുകയറുമ്പോഴും നിരവധി ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ ഉത്തരം കിട്ടാതെ കിടക്കുന്നു. ഇറാഖില്‍ കൂട്ട നശീകരണ ആയുധങ്ങളുണ്ട് എന്നും അവ നശിപ്പിക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണ് എന്നുമായിരുന്നു ഇറാഖില്‍ കടന്നുകയറുന്നതിന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് നിരത്തിയ ന്യായം. 2001 സപ്തംബര്‍ 11 ന് അമേരിക്കയുടെ അഹന്തക്കു മേല്‍ കനത്ത തിരിച്ചടി നല്‍കിയ ലോകവ്യാപാര കേന്ദ്രം ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ഖാഇദ ഇറാഖില്‍ സജീവമാണെന്നും അദ്ദേഹം ന്യായം പറഞ്ഞു. ഒമ്പതു വര്‍ഷം അരിച്ചു പെറുക്കിയിട്ടും ഇറാഖില്‍ നിന്ന് ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല എന്നത് വസ്തുതയായി അവശേഷിക്കുന്നു. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ തലവനെ യുദ്ധക്കുറ്റത്തിന് തൂക്കിലേറ്റുകയും ചെയ്തു. ജപ്പാനിലും ഇറാഖിലും വിയറ്റ്നാമിലും ലക്ഷങ്ങളെ കൊന്നൊടുക്കാന്‍ ഉത്തരവു നല്‍കിയ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ഏതു അന്താരാഷ്ട്ര കോടതിയാണ് യുദ്ധക്കുറ്റത്തിന് കൊലക്കയര്‍ വിധിക്കുക എന്ന ചോദ്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. ജാള്യത മറച്ചുവെച്ച്, സ്വന്തം തൊലിയുരിഞ്ഞാണ് അമേരിക്ക ഇറാഖില്‍ നിന്നു യാത്രയാകുന്നത്. ലക്ഷ്യം പൂര്‍ത്തീകരിച്ചു എന്നു പറയുമ്പോഴും ഇറാഖ് ഇപ്പോഴും അശാന്തിയുടെ നിഴലിലാണ് എന്നു പറയാതെ വയ്യ. തകര്‍ന്ന സുരക്ഷയും കാര്യപ്രാപ്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വവും അസ്ഥിരമായ സാമ്പത്തിക വ്യവസ്ഥയുമാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു ഘട്ടത്തില്‍ 170000 വരെ സൈനികരുണ്ടായിരുന്ന ഇറാഖില്‍ അത്രയും പേരുടെ വിടവിലേക്ക് പ്രാദേശിക സുരക്ഷാ സേനക്ക് എന്തു ചെയ്യാനാവുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. അമേരിക്കന്‍ ഇടപെടലോടെ രൂക്ഷമായ വംശീയ സംഘട്ടനങ്ങളും തെരുവു ബോംബിംഗും ഇപ്പോഴും നിര്‍ബാധം തുടരുന്നു. 16 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. തൊഴില്‍ ശേഷിയും 40 ശതമാനവും നല്‍കുന്നത് സര്‍ക്കാര്‍ തന്നെയാണ്. തകര്‍ന്നു തരിപ്പണമായ രാഷ്ട്രം പുതിയ പ്രഭാതത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ ഇനിയുമെത്രയോ കാതം സഞ്ചരിക്കണമെന്നര്‍ത്ഥം. അതിനു പാതയൊരുക്കാന്‍ പ്രാപ്തമായ രാഷ്ട്രീയ നേതൃത്വം ഇറാഖില്‍ ഇല്ല എന്നതും എടുത്തുപറയേണ്ടതാണ്. ലക്ഷ്യം നേടിയെന്ന് അവകാശപ്പെട്ട് നാട്ടിലേക്കു തിരിച്ചു കയറാന്‍ അമേരിക്കയെ വ്യഗ്രതപ്പെടുത്തിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും യുദ്ധത്തില്‍ നിന്ന് മറ്റു സഖ്യരാഷ്ട്രങ്ങള്‍ പിന്‍വലിഞ്ഞതുമാണെന്നാണ് യാഥാര്‍ത്ഥ്യം. 42.30 ലക്ഷം കോടി ഇന്ത്യന്‍ രൂപയാണ് യുദ്ധത്തിനായി അമേരിക്ക ചെലവഴിച്ചത് എന്നത് ഓര്‍ക്കുക. ശാന്തി നിറഞ്ഞ ഞങ്ങളുടെ തെരുവുകള്‍ തിരിച്ചു തരൂ എന്ന ഇറാഖിയുടെ കണ്ണീരുപ്പു കലര്‍ന്ന അഭ്യര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത ഇനി ലോകത്തിനുണ്ട്. സ്വപ്്നത്തില്‍ പുഞ്ചിരിച്ചു കിടക്കാന്‍ ഇറാഖിക്കും ഒരു നല്ല ജീവിതമുണ്ടാകണം. ലോക സമൂഹത്തിന്റെ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമാണ് അതിനവര്‍ക്കാവശ്യം. |
|
Leave a comment