Posted on: 20-Dec-2011 11:35 PM Deshabhimani Editorial
ഇറാഖില്‍നിന്ന് അവസാനത്തെ അമേരിക്കന്‍ സൈനികനും പിന്മാറിയത് മഹാകാര്യമായി അമേരിക്ക ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു. ഇറാഖ് യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ്, ഞായറാഴ്ച പുലര്‍ച്ചെയോടെ 110 വാഹനങ്ങളിലായി 500 പട്ടാളക്കാര്‍ ഇറാഖ് അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ കുവൈത്തിലേക്ക് നീങ്ങിയത്. സേനാപിന്മാറ്റത്തിന്റെ ഔപചാരികമായ പരിസമാപ്തിയായി അതിനെ അമേരിക്ക അവതരിപ്പിക്കുന്നു. ഒമ്പതുവര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശത്തിന്റെ അന്ത്യം ഇറാഖിലെ ജനങ്ങള്‍ക്ക് സന്തോഷവും ആശ്വാസവും പകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിലേക്ക് കടന്നുകയറി അവിടത്തെ ജനതയെയും സംസ്കാരത്തെയും പ്രകൃതിയെയും പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടാണ് അമേരിക്ക മടങ്ങുന്നത്.
എന്താണ് അധിനിവേശം അമേരിക്കയ്ക്കും ഇറാഖിനും സമ്മാനിച്ചത് എന്ന ചര്‍ച്ച ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നാലായിരത്തഞ്ഞൂറിലേറെ സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. 32,000 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷത്തിലേറെ ഇറാഖുകാരും ഇക്കാലയളവില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ തിരിച്ചുപോകുമ്പോഴും ഭീതിയിലാണ് അമേരിക്കന്‍ സൈന്യം-തീവ്രവാദ ആക്രമണം ഭയന്ന് അതീവ സുരക്ഷാസന്നാഹത്തോടെയായിരുന്നു അവരുടെ യാത്ര. സൈന്യം പിന്മാറിയെങ്കിലും ഇറാഖില്‍ യുഎസ് സാന്നിധ്യം അവസാനിക്കുന്നില്ല. യുഎസ് എംബസിയുടെ ശക്തി വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ 8000 പേരാണ് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് ഇരട്ടിയാക്കുകയും 2000 സൈനിക ഉദ്യോഗസ്ഥരെ എംബസിയുടെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. ഒപ്പം ഇറാഖി സര്‍ക്കാരിന് ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ യുദ്ധത്തില്‍ അമേരിക്ക ചെലവിട്ടത് ലക്ഷം കോടി ഡോളറാണ്. അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണം അതുതന്നെയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് അന്യരാജ്യത്തെ ജനങ്ങളെ കൂട്ടക്കൊലചെയ്യുക എന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണ് അരങ്ങേറിയത്. അഞ്ച് ലക്ഷം സൈനികരാണ് ഇറാഖില്‍ സേവനമനുഷ്ഠിച്ചത്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ഭീതിജനിപ്പിക്കുന്ന വ്യാജവെളിപ്പെടുത്തലുകളാണ് അമേരിക്ക അധിനിവേശത്തിന് കളമൊരുക്കിയത്.
ലോക ജനാഭിപ്രായം അവഗണിച്ച്, സമാധാനത്തിനുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ തൃണവല്‍ഗണിച്ച് ഇറാഖിനുമേല്‍ , ബോംബുകള്‍ മഴയായി പെയ്യിച്ചു. കൂട്ടക്കൊലകളാണ് നടന്നത്. ഒടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടി തൂക്കിക്കൊന്നു. ഇറാഖിന്റെ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന പ്രധാനപ്പെട്ട എല്ലാവരെയും കൊന്നൊടുക്കി. ജീവഭയത്താല്‍ ഒളിച്ചുകഴിഞ്ഞവരെ പിടിച്ചുകൊണ്ടുപോയി കൊന്നുതള്ളുമ്പോഴും ഇറാഖിലെ "മാരകമായ" ആയുധശേഖരം കണ്ടെത്താനായില്ല. ഇല്ലാത്ത ആയുധക്കലവറകളുടെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ് കടന്നാക്രമണമുണ്ടായതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സദ്ദാം ഹുസൈന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതും കള്ളപ്രചാരണമാണെന്നതില്‍ ഇന്ന് ആര്‍ക്കും സംശയമില്ല. അബുഗുറൈബ് തടവറയില്‍ യുദ്ധത്തടവുകാരെ മൃഗീയമായി പീഡിപ്പിച്ചതും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള നിരപരാധികളായ ഇറാഖിപൗരന്മാരെ കൊന്നൊടുക്കിയതും അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരുനാളും കരിയാത്ത മുറിവുകളായി അവശേഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ എന്തിനുവേണ്ടി ഇറാഖില്‍ കൊലയ്ക്ക് കൊടുത്തു എന്ന സൈനിക കുടുംബങ്ങളുടെ ചോദ്യത്തിനുമുന്നില്‍ അമേരിക്കന്‍ ഭരണകൂടം തലകുനിക്കുകയാണ്. എന്തിനുവേണ്ടിയായിരുന്നു ഇറാഖ് അധിനിവേശം എന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ അമേരിക്ക മടിക്കുന്നുവെങ്കിലും ലോകത്തിനുമുന്നില്‍ അക്കാര്യത്തില്‍ സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല. ഇറാഖിന്റെ എണ്ണവിഭവങ്ങള്‍ കൊള്ളയടിക്കുക; അതിലൂടെ അമേരിക്കയുടെ ഇന്ധനലഭ്യതയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുക എന്നതുമായിരുന്നു പരമപ്രധാനമായ ലക്ഷ്യം. യുദ്ധാനന്തരം തങ്ങളുടെ സാമ്പത്തിക ഉപഗ്രഹമായി ഇറാഖിനെ മാറ്റുകയും ജനാധിപത്യപരമായ പുറംമോടിയോടുകൂടിയ പാവഭരണത്തെ അവരോധിക്കുകയും അമേരിക്കന്‍ സ്വപ്നമായിരുന്നു. ഇറാഖില്‍ മാത്രമല്ല, ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും പോലുള്ള നിര്‍ണായകമേഖലകളില്‍ അധീശത്വം സ്ഥാപിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ഊര്‍ജവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനുള്ളതാണ്. ഇറാഖില്‍ ആ തന്ത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ശ്രദ്ധേയമായ ഒരു നേട്ടവും കൈവരിക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല.
കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്ക തങ്ങളുടെ പരമാധികാരത്തെപ്പോലും അപകടപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ പരസ്യമായി പ്രതിഷേധിച്ചിരിക്കുന്നു. തങ്ങളുടെ മാത്രമായ ന്യായങ്ങളുമായി അന്യരാജ്യങ്ങള്‍ കീഴ്പ്പെടുത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന അമേരിക്കന്‍ കാടത്തത്തിനെതിരായ പ്രതിഷേധം ലോകത്താകെ വ്യാപിക്കുന്നുണ്ട്. യുഎസ് സാമ്പത്തികതലസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ നടന്ന ബഹുജനസമരത്തില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം യുദ്ധക്കൊതി അടക്കൂ; ഞങ്ങള്‍ക്ക് ഭക്ഷണവും തൊഴിലും തരൂ എന്നതായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം രാജ്യത്തെ ജനങ്ങളോടും ലോക ജനതയോടാകെയും കണക്കുപറയേണ്ട ഘട്ടമാണ് ഉരുത്തിരിയുന്നത്. ഇറാഖ് യുദ്ധത്തിന്റെ നീക്കിബാക്കി എന്താണെന്നും അത് ലോകത്തെ എങ്ങനെ ബാധിച്ചെന്നും പറയാനുള്ള ബാധ്യതയില്‍നിന്ന് പിടിച്ചുനിര്‍ത്തി പറയിക്കുമെന്ന പ്രഖ്യാപനം അമേരിക്കയിലെ സമരവേദികളില്‍ത്തന്നെ ഉയര്‍ന്നത് സ്വാഗതാര്‍ഹമാണ്.

Leave a comment