-എ.എെ.അബ്ദുല്‍ മജീദ്
ഈജിപ്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇസ്ലാമിക കക്ഷികള്‍ നിര്‍ണ്ണായക വിജയം നേടിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിപ്ലവ ഇസ്ലാമിസ്റ്റുകളായ ബ്രദര്‍ഹുഡും മിതവാദികളും ഇസ്ലാമിക ശരീഅത്തിനോട് കൂടുതല്‍ പ്രതിബദ്ധത കാണിക്കുന്നവരുമായ അന്നൂര്‍ പാര്‍ട്ടിയും 65 ശതമാനത്തിലധികം വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്. എട്ടു പതിറ്റാണ്ടായി രാഷ്ട്രീയമുഖംമൂടി ധരിച്ച് ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡിനെ നവാഗതരായ അന്നൂര്‍പാര്‍ട്ടി മിന്നുന്ന പ്രകടനത്തിലൂടെ അമ്പരപ്പിച്ചിരിക്കുന്നു. ഇസ്ലാമിക ശരീഅത്തിനോട് കാണിക്കുന്ന പ്രതിബദ്ധതയാണ് അന്നൂറിന്റെ സ്വീകാര്യതയ്ക്ക് ഹേതുകമായത്. ഈജിപ്തിനെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിലേക്ക് എത്തിച്ച നാള്‍ വഴികളും വിപ്ലവ ഇസ്ലാമിസ്റ്റുകളുടെ കാപട്യവും അനാവരണം ചെയ്യേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ.്
വിപ്ലവത്തിന് ശേഷം മറ്റൊരു വിപ്ലവം കൂടി ഉണ്ടാകുമ്പോഴേ വിപ്ലവത്തിന്റെ ലക്ഷ്യം നേടാനാവൂയെന്നത് ഈജിപ്തിന്റെ കാര്യത്തില്‍ ഏറെ യോജിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് ഈജിപ്ത് ഭരിച്ച് കൊഴുത്ത ഹുസ്നി മുബാറകിനെ ജനകീയപ്രക്ഷോഭം സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ ജനം സന്തോഷിച്ചുവെങ്കിലും രാജ്യത്തിന്റെ ഭാവിയില്‍ അവര്‍ ഉത്കണ്ഠാകുലരായിരുന്നു. തലയില്ലാത്തൊരു ഉടലായിരുന്നു ഈജിപ്ഷ്യന്‍ വിപ്ലവം. പൊറുതി മുട്ടിയ ജനം തെരുവിലിറങ്ങി. ഹുസ്നി മുബാറക്കിന്റെ മാറ്റത്തില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും അവര്‍ സന്നദ്ധരായിരുന്നില്ല. ജനവികാരം ഈജിപ്തിലെ ചെറുപ്പക്കാരോടൊപ്പമായിരുന്നു. സാമൂഹ്യ കൂട്ടായ്മകളുടെ ശക്തിയും അചഞ്ചലതയും തെളിഞ്ഞ് നിന്നതായിരുന്നു ഈജിപ്തിലെ ജനകീയപ്രക്ഷോഭം. എല്ലാവരും അന്ധാളിച്ച് നിന്നപ്പോള്‍ ലക്ഷ്യബോധത്തോടെ ഈജിപ്ഷ്യന്‍ യുവത തഹ്രീര്‍ ചത്വരത്തിലെത്തി. ലോകം അത് ശ്രദ്ധിച്ചു. പ്രതിഷേധം കൊടുങ്കാറ്റായി മാറാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. അതിനിടയില്‍ കരക്ക് കയറി വിപ്ലവം കണ്ട് നിന്നിരുന്ന ബ്രദര്‍ഹുഡിനെപോലുള്ള വിപ്ലവ ഇസ്ലാമിസ്റ്റുകളും തഹ്രീര്‍ സ്ക്വയറില്‍ ഒത്തുചേര്‍ന്നു. ബ്രദര്‍ഹുഡ് ആശയങ്ങളുടെ പ്രചാരകനും സൈദ്ധാന്തികനുമായ യൂസുഫുല്‍ഖര്‍ളാവിയെ തഹ്രീര്‍ സ്ക്വയറില്‍ കൊണ്ടു വന്ന് വിപ്ലവത്തിന്റെ വാല് പിടിക്കാന്‍ പരിശ്രമിച്ചു. വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ അധികാരക്കൊതിയോടെ ഓരോ ചുവടും വെച്ചപ്പോള്‍, ഈജിപ്ഷ്യന്‍ ജനത ഏറെ നാളായി കാത്തിരിക്കുന്ന മാറ്റത്തിനായി ആത്മാര്‍ത്ഥതയോടെ പോരാടി. ഏതായാലും അന്തിമവിജയം ഈജിപ്ഷ്യന്‍ ജനത നേടി. ഹുസ്നി മുബാറക്കിന്റെ മുപ്പത് വര്‍ഷത്തെ ഏകാധിപത്യത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ ജനതക്ക് മോചനം ലഭിച്ചു.
പിന്നീടങ്ങോട്ട് വിപ്ലവത്തിലൂടെ എന്ത് സ്വന്തമാക്കാന്‍ പറ്റുമെന്നായി വിപ്ലവ ഇസ്ലാമിസ്റ്റുകളുടെ ചിന്ത. അതിന് കരുതലോടെ കരുക്കള്‍ നീക്കി. അറബ് ലോകത്ത് അരാജകത്വം പടര്‍ത്താന്‍ ഒളിഞ്ഞും തെളിഞ്ഞും പണിയെടുത്ത അടയാളങ്ങള്‍ അത്രയെളുപ്പം മായ്ച്ച് കളയാന്‍ പറ്റാത്ത ബ്രദര്‍ഹുഡ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖം മൂടിയുണ്ടാക്കി. ഈജിപ്ഷ്യന്‍ ജനത നേടിയെടുത്ത വിജയം സ്വന്തം പേരിലാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബ്രദര്‍ഹുഡ് തന്ത്രങ്ങള്‍ മെനഞ്ഞു. ബ്രദര്‍ഹുഡിന്റെ വിദ്വേദര്‍ശനങ്ങളോട് വിടപറഞ്ഞ് വിജയം നേടിയ തുര്‍ക്കിയിലെ എ.കെ.പാര്‍ട്ടിയുടെയും തുനീഷ്യയിലെ അന്നഹ്ദയുടെയും തിളക്കത്തില്‍ ജയിച്ച് കയറുമെന്ന് സ്വപ്നം കണ്ടിരിക്കുമ്പോഴാണ് തഹ്രീര്‍ ചത്വരത്തില്‍ ജനലക്ഷങ്ങള്‍ പ്രതിഷേധവുമായി വീണ്ടും ഒത്തുചേര്‍ന്നിരിക്കുന്നത്.
തഹ്രീര്‍ ചത്വരത്തില്‍ തുടരുന്ന രണ്ടാം പ്രക്ഷോഭത്തിലെ ശ്രദ്ധേയമായ വശം അസ്ഹര്‍ പണ്ഡിതരുടെ ഉറച്ച സാന്നിദ്ധ്യമാണ്. വിപ്ലവം പോക്കറ്റടിക്കാന്‍ ശ്രമിക്കുന്ന ബ്രദര്‍ഹുഡിനെതിരെ ധീരമായിട്ടാണ് അസ്ഹര്‍ സമൂഹം നിലകൊള്ളുന്നത്.
ഈജിപ്തിലെ രണ്ടാം പ്രക്ഷോഭത്തില്‍ ഏറെ ഫലിതം നിറഞ്ഞ മറ്റൊരു വസ്തുതയുണ്ട്. ഈജിപ്ഷ്യന്‍ ജനത വിപ്ലവത്തിന്റെ ലക്ഷ്യം നേടാന്‍ തഹ്രീര്‍ ചത്വരത്തില്‍ ഒത്തുകൂടിയപ്പോള്‍ അതില്‍ ചേരാതെ ഓരം പറ്റി കഴിയുകയായിരുന്ന ബ്രദര്‍ഹുഡ് ഈജിപ്ഷ്യന്‍ വിപ്ലവം കവര്‍ന്നെടുക്കാനുള്ള തങ്ങളുടെ തന്ത്രം ജനം തിരിച്ചറിഞ്ഞതിലുള്ള ജാള്യവും പകയുമായിരുന്നു തഹ്രീര്‍ സ്ക്വയറില്‍ നിന്ന് ബ്രദര്‍ഹുഡിനെ അകറ്റി നിര്‍ത്തിയത്.
ഈജിപ്തില്‍ എന്ത് നടന്നാലും നൈല്‍ എങ്ങോട്ട് ഒഴുകിയാലും അധികാരക്കസേരയില്‍ കയറി പറ്റണമെന്ന ബ്രദര്‍ഹുഡ് ചിന്തക്കേറ്റ പ്രഹരമാണ് ഈജിപ്തിലെ രണ്ടാം പ്രക്ഷോഭമെന്ന കാര്യത്തില്‍ സംശയമില്ല. പ്രക്ഷോഭത്തിന്റെ സമയം വൈകിയെന്നാണ് മാധ്യമ ലോകത്തിന്റെ അഭിപ്രായം. ഹുസ്നിമുബാറകിന്റെ പടിയിറക്കത്തോടെ തന്നെ സിവില്‍ ഭരണകൂടത്തിന് ഈജിപ്ത് ഏല്‍പ്പിച്ച് കൊടുക്കാനുള്ള ശക്തമായ സമ്മര്‍ദ്ദം ഉണ്ടാവേണ്ടിയിരുന്നു. എന്നാലും സമയം അത്രയൊന്നും വൈകിയിട്ടില്ല. ഈജിപ്ത്യന്‍ ജനത വിചാരിച്ചാല്‍ വിപ്ലവത്തിന്റെ ലക്ഷ്യം നേടിയെടുക്കാന്‍ അധിക സമയം കാത്തിരിക്കേണ്ടിവരില്ല. സാമൂഹ്യനീതിയും മനുഷ്യാവകാശങ്ങളും പരിഗണിക്കുന്ന ഒരു ഭരണകൂടത്തിന്റെ അഭാവം ഈജിപ്തിനെ എത്രമേല്‍ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇസ്രായീല്‍ അമേരിക്കന്‍ താല്‍പര്യങ്ങളെ മാറ്റി നിര്‍ത്താനുള്ള കരുത്ത് ഈജിപ്ഷ്യന്‍ ജനതക്കുണ്ടോയെന്നതാണ് അടുത്ത ചോദ്യം.
ഈജിപ്തിന്റെ അന്തസ്സത്തയും ബഹുസ്വരതയും അംഗീകരിക്കാത്തവര്‍ക്ക് ഈജിപ്ത് താലത്തില്‍ വെച്ച് നല്‍കാന്‍ എന്തായാലും വിവേകമതികളായ ഈജിപ്ഷ്യന്‍ ജനത തയ്യാറാവുകയില്ലെന്ന് പ്രതീക്ഷിക്കാം.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment