Published on Sun, 01/30/2011

ഏകാധിപത്യത്തിന്റെ അസ്തമയം തേടുന്ന ഈജിപ്ത്
അറബ്‌ലോകം അക്ഷരാര്‍ഥത്തില്‍ തിളച്ചുമറിയുകയാണ്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഏകാധിപതികള്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ച് അയല്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിന്റെ കാറ്റ് ഇപ്പോള്‍ വീശിയടിച്ചുകൊണ്ടിരിക്കുന്നത് ഈജിപ്തിലാണ്. മൂന്നു പതിറ്റാണ്ടായി രാജ്യത്തെ സ്വന്തമാക്കിവെച്ച മര്‍ദക ഭരണാധികാരി ഹുസ്‌നി മുബാറക് രാജിവെച്ചൊഴിയുക എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച തുടങ്ങിയ പതിനായിരങ്ങള്‍ അണിനിരന്ന പ്രക്ഷോഭത്തില്‍ ഇതിനകം എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടു. സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത അതിശക്തമായ ജനമുന്നേറ്റങ്ങള്‍ക്കാണ് കൈറോയും അലക്‌സാണ്ട്രിയയും സൂയസുമൊക്കെ സാക്ഷ്യംവഹിക്കുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള മുബാറകിന്റെ ഒടുവിലെ തീരുമാനം പട്ടാളബാരക്കുകള്‍ക്കുള്ള പച്ചക്കൊടിയായി കാണണം.
ലബനാനിലാവട്ടെ, ശക്തരായ ഹിസ്ബുല്ലക്ക് മേധാവിത്വമുള്ള പുതിയ ഗവണ്‍മെന്റ് നിലവില്‍ വന്നിരിക്കുന്നു. മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച മറ്റൊരു വാര്‍ത്തയാണ് ഫലസ്തീന്‍ വിമോചന പോരാട്ടങ്ങളെ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗം ഒറ്റുകൊടുത്തുവെന്ന അല്‍ ജസീറചാനലിന്റെ വെളിപ്പെടുത്തല്‍.
വാഷിങ്ടണിന്റെ സ്വന്തക്കാരനായ സഅദ് ഹരീരി ഗവണ്‍മെന്റിനെ മറിച്ചിട്ട ഇറാന്‍ അനുകൂല ശിയാവിഭാഗമായ ഹിസ്ബുല്ല, തങ്ങള്‍ക്ക് സമ്പൂര്‍ണാധിപത്യമുള്ള ഭരണകൂടത്തെ ലബനാനില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈജിപ്തില്‍ മുബാറക് ഗവണ്‍മെന്റ് കൂടി നിലംപതിക്കുന്നത് വാഷിങ്ടണ് വന്‍ തിരിച്ചടിയാകും. ജനവികാരം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അംഗീകരിക്കില്ലെന്ന ജനാധിപത്യ വിരുദ്ധ സമീപനം അമേരിക്ക എക്കാലവും തുടര്‍ന്നുപോന്നിട്ടുണ്ട്. അറബ് ലോകത്ത് ഏകാധിപതികളെ വളര്‍ത്തിയത് ഈ നിലപാടുകളാണ്. തൊണ്ണൂറുകളുടെ ആദ്യം അല്‍ജീരിയയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി പട്ടാളത്തെ വിട്ട് ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനും നേതാക്കളെ ജയിലിലടക്കാനും നിര്‍ദേശം നല്‍കിയത് യു.എസ് പ്രസിഡന്റ് സീനിയര്‍ ബുഷായിരുന്നു. അന്നു മുതല്‍ അശാന്തിയിലായ അല്‍ജീരിയ മറ്റൊരു ജനകീയ പ്രക്ഷോഭത്തിന്റെ പടിവാതില്‍ക്കലാണ്. ഫലസ്തീനില്‍ 2006 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസ് മുന്നണി വിജയിച്ചപ്പോള്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത് ജൂനിയര്‍ ബുഷ് ഭരണകൂടം. തങ്ങളുടെ വാലാട്ടികളായ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്ബാങ്കിലേക്ക് പടിഞ്ഞാറന്‍ ഗവണ്‍മെന്റുകള്‍ പണം വാരിക്കോരി എറിഞ്ഞപ്പോള്‍ ഉപരോധത്താല്‍ ഗസ്സയിലെ ജനങ്ങളെ ഞെക്കിക്കൊല്ലുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിത നടപടിയെ പിന്തുണക്കുകയായിരുന്നു.
ലബനാനില്‍ ഹിസ്ബുല്ലക്ക് മേല്‍ക്കൈയുള്ള ഗവണ്‍മെന്റ് നിലവില്‍ വരുമെന്ന് ഉറപ്പായപ്പോള്‍ യു.എസ് പ്രഖ്യാപിച്ചത് ഭാവിയില്‍ ലബനാന് ഒരു സഹായവും ഉണ്ടാകില്ലെന്നാണ്. ഹമാസിനെപ്പോലെ അമേരിക്കയുടെ ഭീകരപട്ടികയില്‍ ഇടമുള്ള സംഘടനയാണ് ഹിസ്ബുല്ല. മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധവുമായി ബന്ധപ്പെട്ട് യു.എന്‍ നേതൃത്വത്തിലുള്ള ട്രൈബ്യൂണലിന്റെ ഇനിയും പരസ്യപ്പെടുത്തിയിട്ടില്ലാത്ത റിപ്പോര്‍ട്ടാണ് ലബനാനിലെ ഭരണമാറ്റത്തിന് കാരണമായി വര്‍ത്തിച്ചത്. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളെ കുറ്റക്കാരായി ട്രൈബ്യൂണല്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ മാസങ്ങളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റുല്ല ആവശ്യപ്പെട്ടു. ഹരീരി വധത്തില്‍ ഇസ്രായേലിനുള്ള പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട നസ്‌റുല്ല അവയില്‍ ചിലത് പുറത്തുവിടുകയും ചെയ്തു. എന്നാല്‍, ഹരീരിയുടെ പുത്രനും പ്രധാനമന്ത്രിയുമായ സഅദ് ഹിസ്ബുല്ലയുടെ ആവശ്യം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഹരീരിയെ താഴെയിറക്കി പുതിയ ഗവണ്‍മെന്റ് ഉണ്ടാക്കുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ഹിസ്ബുല്ല അനുകൂല സിറിയയും സഅദിനെ പിന്തുണക്കുന്ന സൗദി അറേബ്യയും മുന്നോട്ടുവെച്ച ഫോര്‍മുല അംഗീകരിക്കാനും അമേരിക്കന്‍ സമ്മര്‍ദത്തിലുള്ള സഅദ് കൂട്ടാക്കിയില്ല. ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തള്ളുന്നതിന് പകരമായി ഹിസ്ബുല്ല സൈനികമേധാവിത്വം കുറക്കുക എന്നതായിരുന്നു ഫോര്‍മുല. ഇതോടെ മധ്യസ്ഥതയില്‍നിന്ന് സൗദി പിന്മാറി. സ്‌ഫോടനാത്മകമായ ലബനാനിലെ രാഷ്ട്രീയപ്രതിസന്ധി മേഖലക്കു തന്നെ ഭീഷണിയായതിനാല്‍ പുതിയ സംയുക്ത മാധ്യസ്ഥ ശ്രമങ്ങളുമായി ഇറങ്ങിയ തുര്‍ക്കിയും ഖത്തറും സിറിയയും ഇരു കക്ഷികളുമായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു.
ലബനാനിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്തും ഇസ്രായേല്‍ അധിനിവേശം ചെറുക്കാനും ഹിസ്ബുല്ലയെ പിന്തുണക്കുന്ന സമീപനമാണ് ബുദ്ധിയെന്ന് ദറൂസുകള്‍ക്ക് മേധാവിത്വമുള്ള വലീദ് ജംബലാതിന്റെ പ്രോഗ്രസിവ് സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചതോടെ വീണ്ടും പ്രധാനമന്ത്രിയാവാനുള്ള സഅദിന്റെ മോഹം അസ്തമിച്ചു. പ്രധാനമന്ത്രി പദവി സുന്നി മുസ്‌ലിമിനും പ്രസിഡന്റ് പദം മറോനൈറ്റ് ക്രിസ്ത്യാനിക്കും സ്‌പീക്കര്‍ പദവി ശിയാവിഭാഗത്തിനും സംവരണം ചെയ്യുന്നതാണ് ലബനാന്റെ രാഷ്ട്രീയ ഘടന. നജീബ് മീഖാത്തിയെന്ന കോടീശ്വരനായ സുന്നി വിഭാഗക്കാരനെ പ്രധാനമന്ത്രി പദവിയില്‍ പ്രതിഷ്ഠിച്ച് ഹിസ്ബുല്ല എതിരാളികളെ അമ്പരപ്പിച്ചു. ഇതില്‍ രോഷം പൂണ്ട് വ്യാപകമായ പ്രതിഷേധവും ആക്രമണങ്ങളുമാണ് സഅദ് ഹരീരിയെ അനുകൂലിക്കുന്നവര്‍ നടത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ലബനാനിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മുന്നണിയാണ് ഹിസ്ബുല്ലയുടേത്. ഇതുപോലൊരു കൂട്ടായ്മ മറുഭാഗത്തില്ല. പുതിയ സര്‍ക്കാറില്‍ ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഹിസ്ബുല്ല ക്ഷണിച്ചെങ്കിലും അമേരിക്കന്‍ സമ്മര്‍ദം കാരണം അവര്‍ നിരാകരിച്ചു.
ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ നടത്തിയ പ്രസ്താവന രസകരമാണ്. സ്ഥാനമൊഴിഞ്ഞ് ജനകീയ തെരഞ്ഞെടുപ്പ് നടത്താന്‍ മുബാറകിനോട് ആവശ്യപ്പെടുന്നതിനു പകരം രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പറ്റിയ സമയമാണിതെന്നാണ് ഹിലരിയുടെ നിര്‍ദേശം. മുബാറക് നിലംപതിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ നിരോധിത മുസ്‌ലിം ബ്രദര്‍ഹുഡ് നേട്ടം കൊയ്യുമെന്നതാണ് കാരണം. 88 സീറ്റുകളുണ്ടായിരുന്ന ബ്രദര്‍ഹുഡിന് അഴിമതിയില്‍ മുങ്ങിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടിയിരുന്നില്ല. രണ്ടാം റൗണ്ട് അവര്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി മുബാറകിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ തീറ്റിപ്പോറ്റിയത് അമേരിക്കയാണ്. ഇസ്രായേല്‍ കഴിഞ്ഞാല്‍ അമേരിക്കയുടെ വാര്‍ഷിക സാമ്പത്തിക സഹായം ഏറ്റവുമധികം കൈപ്പറ്റുന്ന രാജ്യമാണ് ഈജിപ്ത്. അധിനിവേശ ശക്തികളായ സയണിസ്റ്റ് ഭരണകൂടത്തെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ബഹിഷ്‌കരിച്ചപ്പോള്‍ ക്യാമ്പ് ഡേവിഡ് കരാറിലൂടെ ഇസ്രായേലുമായി ഈജിപ്തിനെ സൗഹൃദത്തില്‍ കൊണ്ടുവന്നത് യു.എസ് താല്‍പര്യപ്രകാരമായിരുന്നു. ഇസ്രായേല്‍ പിടിച്ചടക്കിയ സീനായ് ഭൂപ്രദേശം തിരിച്ചുകിട്ടാന്‍ അറബ് പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയായിരുന്നു പ്രസിഡന്റ് അന്‍വര്‍ സാദാത്ത്. സാദാത്തിനുശേഷം ഭരണത്തിലേറിയ ഹുസ്‌നി മുബാറക് ഇന്നോളം അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിലപാടും കൈക്കൊണ്ടിട്ടില്ല. മുപ്പത് വര്‍ഷത്തെ മുബാറക് ഭരണത്തിന്റെ സന്തതികളായ സ്വജനപക്ഷപാതം, മനുഷ്യാവകാശ ലംഘനങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവക്കെതിരെയാണ് പ്രക്ഷോഭം. എട്ടു കോടി ജനങ്ങളില്‍ പകുതിയും ദാരിദ്ര്യരേഖക്ക് താഴെയോ തൊട്ടുമുകളിലോ ആണെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സമരം ചെയ്യുന്നവരെ ക്രൂരമായി നേരിടുന്ന ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞുള്ള പട്ടാളഭരണമാണ് ഈജിപ്തില്‍. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മേല്‍ക്കൈയുള്ള ജനകീയസമരത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ തലവന്‍ മുഹമ്മദ് അല്‍ബറാദിയും അണിചേരാനിരിക്കുകയാണ്. പ്രക്ഷോഭം വിജയിക്കുകയോ അതല്ലെങ്കില്‍ പട്ടാളം രംഗം കൈയടക്കുകയോ ചെയ്യാനുള്ള സാധ്യതകള്‍ തള്ളാനാവില്ല. ഏതായാലും മകന്‍ ജമാലിനെ അടുത്ത പ്രസിഡന്റാക്കാനുള്ള മുബാറകിന്റെ മോഹം അവസാനിച്ചെന്നുവേണം കരുതാന്‍.
ലബനാനില്‍ ഹിസ്ബുല്ലയും ഈജിപ്തില്‍ ബ്രദര്‍ഹുഡും തലപ്പത്തുവരുന്നത് മേഖലയില്‍ അമേരിക്കയുടെ സ്വാധീനം നഷ്ടപ്പെടുത്തും. ഗസ്സയില്‍ നേരത്തേ ഹമാസ് പിടിമുറുക്കിയിട്ടുണ്ട്. അതിനിടയിലാണ് അമേരിക്കന്‍ അനൂകൂലിയായ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിനെതിരെ ജനവികാരം ശക്തിപ്പെട്ടിരിക്കുന്നത്. ഫലസ്തീനികള്‍ ഇത്രയും കാലം ആവശ്യപ്പെട്ട കിഴക്കന്‍ ജറൂസലം, അഭയാര്‍ഥികളുടെ മടക്കം ഉള്‍പ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളില്‍ അബ്ബാസും കൂട്ടരും നടത്തിയ ഇസ്രായേല്‍ അനുകൂല നീക്കങ്ങളാണ് തെളിവുകള്‍ സഹിതം അല്‍ ജസീറ പരമ്പരയായി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഫത്ഹ് നേതൃത്വത്തിനെതിരെ വെസ്റ്റ്ബാങ്കില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടേക്കാം. ഇറാഖില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഇയാദ് അല്ലാവിയെ പ്രസിഡന്റ് പദവിയില്‍ വാഴിക്കാനുള്ള വൈറ്റ്ഹൗസിന്റെ നീക്കം പാളിയിരുന്നു. തുനീഷ്യന്‍ മോഡല്‍ പ്രക്ഷോഭത്തിന്റെ കനലുകള്‍ ജോര്‍ഡനിലും എരിഞ്ഞുതുടങ്ങിയിട്ടുണ്ട്. സര്‍വോപരി അമേരിക്കന്‍ വിരുദ്ധതയുടെ കാവലാളുകളായി ഇറാനും സിറിയയുമുണ്ട്. അബ്ബാസും മുബാറക്കും ജോര്‍ഡനിലെ ഹുസൈന്‍ രാജാവും ഉള്‍പ്പെട്ട മുക്കൂട്ടു മുന്നണിയാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും മേഖലയിലെ അംബാസഡര്‍മാര്‍.
അതിനാല്‍ ശാക്തിക സമവാക്യം മാറുമ്പോള്‍ അറബ് ജനതക്ക് മോചനമെന്നതോടൊപ്പം, അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢനീക്കങ്ങള്‍ക്ക് തിരിച്ചടിയുമാണ് സംഭവിക്കാന്‍ പോകുന്നത്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment