തുനീഷ്യ അവസാനമല്ല


Published on Mon, 01/17/2011 

തുനീഷ്യ അവസാനമല്ല
പി.കെ. നിയാസ്
ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ ഒരു ഏകാധിപതിക്കും നിലനില്‍പില്ലെന്ന ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ഉത്തരാഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ കഴിഞ്ഞ ദിവസം കണ്ടത്. ഇരുപത്തിമൂന്നു വര്‍ഷമായി രാജ്യത്തെ തറവാടുസ്വത്താക്കി ഭരണം നടത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനരോഷം ഭയന്ന് നാടുവിട്ട് സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 1979 ലെ ഇറാന്‍ വിപ്ലവത്തിനുശേഷം ആദ്യമായാണ് ജനകീയ പ്രക്ഷോഭത്തിലൂടെ ഒരു മുസ്‌ലിംരാജ്യം ഏകാധിപതിയെ പുറന്തള്ളുന്നത്. ഒരു അറബ് രാജ്യത്താവട്ടെ, അപൂര്‍വമാണ് ഇത്തരമൊരു സംഭവം. ബിന്‍ അലിയും പത്‌നിയും ഭാഗ്യം കൊണ്ടാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ റുമേനിയയിലെ ചെഷസ്‌ക്യൂ ദമ്പതികളുടെയോ അഫ്ഗാനിസ്താനിലെ നജീബുല്ലയുടെയോ ഗതി ഇവര്‍ക്കും വരുമായിരുന്നു.
 പ്രക്ഷോഭത്തിന്റെ നാള്‍വഴി
തലസ്ഥാനമായ തൂനിസില്‍നിന്ന് 165 മൈല്‍ അകലെ സിദി ബൗസ് നഗരത്തില്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തി ഉപജീവനം തേടുന്ന മുഹമ്മദ് ബൂ അസീസി എന്ന ഇരുപത്താറുകാരന്റെ വണ്ടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഡിസംബര്‍ 19ന് അധികൃതര്‍ പിടിച്ചെടുക്കുന്നതോടെയാണ് തുനീഷ്യയെ മാത്രമല്ല, അറബ്‌ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളുടെ തുടക്കം. സര്‍വകലാശാല ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാത്തതിനാല്‍ ഉന്തുവണ്ടിയില്‍ പഴവും പച്ചക്കറികളും വിറ്റ് ജീവിച്ചുവരുകയായിരുന്നു മുഹമ്മദ്. എന്നാല്‍, ലൈസന്‍സില്ലാതെ കച്ചവടം ചെയ്‌തെന്നാരോപിച്ച് സാധനങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ മനോവിഷമത്താല്‍ മുഹമ്മദ് ദേഹത്ത് തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിച്ചു. ഇതോടെ ജനം ഇളകിവശായി. എന്നാല്‍, പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. നാലു ദിവസത്തിനുശേഷം മറ്റൊരു ദാരുണസംഭവത്തിനു കൂടി സിദി ബൗസ് സാക്ഷ്യം വഹിച്ചു. ഹുസൈന്‍ നാജി ഫല്‍ഹി എന്ന ചെറുപ്പക്കാരന്‍ മുപ്പതിനായിരം മെഗാവാട്ട് വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ ദേഹത്ത് ചേര്‍ത്തുവെച്ച് ആത്മഹത്യ ചെയ്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് ജനുവരി ആദ്യവാരം അന്ത്യശ്വാസം വലിക്കുക കൂടി ചെയ്തതോടെ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നിഗൂഢശക്തികളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഭരണകൂടം പ്രചരിപ്പിച്ചത്. സിദി ബൗസിദ് നഗരത്തിന് 15 മില്യന്‍ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രക്ഷോഭം തണുപ്പിക്കാന്‍ ബിന്‍ അലി ശ്രമിച്ചെങ്കിലും ജനരോഷം വളരെ പെട്ടെന്ന് തലസ്ഥാനമായ തൂനിസിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു ബിന്‍ അലിയുടെ ആദ്യ ഉത്തരവ്. കിട്ടിയ അവസരം മുതലെടുത്ത് സൈനികര്‍ ജനങ്ങളെ വെടിവെച്ചുകൊന്നു. അറുപതു പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാറിനെ പിരിച്ചുവിട്ടു, ആറുമാസത്തിനകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നും 2014ലെ പ്രസിഡന്റ് ഇലക്ഷനില്‍ താന്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചും ജനരോഷം തണുപ്പിക്കാമെന്ന ബിന്‍ അലിയുടെ നീക്കവും ഫലം കണ്ടില്ല. തന്റെ രാജിയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് വൈകിയാണെങ്കിലും ബോധ്യപ്പെട്ടപ്പോഴാണ് രാജ്യം വിടാന്‍ ഈ ഏകാധിപതി തീരുമാനിക്കുന്നത്. പ്രധാനമന്ത്രി മുഹമ്മദ് ഗനൂശിയെ ആക്ടിങ് പ്രസിഡന്റായി ജനങ്ങള്‍ മാത്രമല്ല, രാജ്യത്തെ പരമോന്നത കോടതിയും അംഗീകരിച്ചില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് ആക്ടിങ് പ്രസിഡന്റായി സ്ഥാനമേറ്റ സ്‌പീക്കര്‍ ഫുആദ് മെബാസ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് പ്രതിപക്ഷം സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ബിന്‍ അലി ഭരണത്തിലെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നെങ്കിലും പ്രക്ഷോഭമായി രൂപപ്പെട്ടിരുന്നില്ല. തൊഴിലില്ലായ്മ 13 ശതമാനമാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യാഥാര്‍ഥ്യം ഇതിലുമപ്പുറത്താണ്. സിദി ബൗസിദില്‍ മാത്രം 25 ശതമാനം ബിരുദധാരികളും 44 ശതമാനം ബിരുദധാരിണികളും തൊഴില്‍രഹിതരാണ്. ഭരണകൂട ഭീകരതക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ഇസ്‌ലാമിസ്റ്റുകളും  മനുഷ്യാവകാശപ്രവര്‍ത്തകരും ഏറെക്കാലമായി ജയിലുകളിലാണ്. അന്നഹ്ദ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന റാശിദ് ഗനൂശിയെപ്പോലുള്ള നേതാക്കള്‍ വിവിധ രാജ്യങ്ങളിലായി പ്രവാസികളായും കഴിയുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടു മാത്രം അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റും പിന്തുണ ബിന്‍ അലി നേടിയെടുത്തിരുന്നു. എന്നാല്‍, ഫ്രാന്‍സില്‍ അഭയം കിട്ടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ബിന്‍അലിയെ സ്വീകരിക്കാന്‍ സാര്‍കോസി കൂട്ടാക്കിയില്ലെന്നത് അറബ് ഏകാധിപതികള്‍ക്കൊക്കെ പാഠമാണ്. ഡിസംബര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് ബിന്‍ അലിയെ സംരക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമാക്കി തൂനിസിലെ അമേരിക്കന്‍ അംബാസഡര്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച സന്ദേശം വിക്കിലീക്‌സും പുറത്തുവിടുകയുണ്ടായി. അഴിമതിയും ജനവിരുദ്ധ നിലപാടുകളും പ്രായാധിക്യവുമാണ് ബിന്‍ അലിയുടെ പ്രതികൂല ഘടകങ്ങളായി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ബിന്‍ അലിയുടെ രണ്ടാം ഭാര്യ ലൈലയാണ് അഴിമതി ഭരണകൂടത്തിലെ നെടുംതൂണായി വര്‍ത്തിച്ചത്. ഒരു ബ്യൂട്ടീഷ്യന്‍ മാത്രമായിരു ലൈല തുനീഷ്യയിലെ ഇമല്‍ഡ മാര്‍ക്കോസ് ആയാണ് അറിയപ്പെടുന്നത്. ഫിലിപ്പൈന്‍സിലെ മുന്‍ പ്രഥമ വനിതയായിരുന്ന  ഇമല്‍ഡക്ക് ആഡംബര ചെരിപ്പുകളോടും ഷൂകളോടുമായിരുന്നു പ്രിയമെങ്കില്‍ വില്ലകളും ഷോപ്പിങ്മാളുകളും പരമാവധി സ്വന്തം പേരിലാക്കുന്നതിലായിരുന്നു ലൈലക്ക് താല്‍പര്യം. അതിനനുസരിച്ച് അവരുടെ ബാങ്ക് ബാലന്‍സിലും അഭൂതപൂര്‍വമായ വര്‍ധനവുണ്ടായി. അറബ് രാജ്യങ്ങളിലെ വനിതകളുടെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന അറബ് വിമന്‍സ് ഓര്‍ഗനൈസേഷന്‍ അധ്യക്ഷയെന്ന നിലയില്‍ ഏറ്റവും സ്വാധീനമുള്ള 50 അറബ് പ്രമുഖരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ലൈല ദുബൈയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.  
 ഒടുവില്‍ മോചനം
1956ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയതു മുതല്‍ ഏകാധിപത്യ ഭരണത്തില്‍ കഴിയേണ്ടിവന്ന അറബ്‌രാജ്യമാണ് തുനീഷ്യ. സ്വാതന്ത്ര്യാനന്തരം രാജഭരണത്തിലേക്ക് നീങ്ങിയ രാജ്യത്തെ ഒരു വര്‍ഷത്തിനകം റിപ്പബ്ലിക്കായി പരിവര്‍ത്തിപ്പിച്ച് ദേശീയവാദിയും സെക്യുലറിസ്റ്റുമായ ഹബീബ് ബുര്‍ഖീബ രംഗത്തുവന്നതോടെ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും മുപ്പതു വര്‍ഷം അദ്ദേഹത്തിന്റെ ഉരുക്കുമുഷ്ടിക്കു കീഴില്‍ കഴിയാനായിരുന്നു ജനത്തിനു വിധി. 1987 ല്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട സൈനുല്‍ആബിദിന്‍ ബിന്‍ അലി മാസങ്ങള്‍ക്കകം ബുര്‍ഖീബയുടെ ഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഇലക്ഷനെന്ന പേരില്‍ നടത്തുന്ന നാടകത്തിലൂടെയാണ് ബിന്‍ അലി അധികാരം നിലനിര്‍ത്തിപ്പോന്നത്. 1994ല്‍ പ്രസിഡന്റ്‌സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലം വന്നപ്പോള്‍ 100 ശതമാനം വോട്ടും ബിന്‍അലിക്ക്! 1999ല്‍ വിജയശതമാനം 99.4 ആയി ചുരുക്കാനുള്ള മഹാമനസ്‌കത പ്രകടിപ്പിച്ചു. ഏറ്റവുമൊടുവില്‍ 2009 ഒക്‌ടോബറിലാണ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡെമോക്രാറ്റിക് റാലി (ആര്‍.സി.ഡി) എന്ന പാര്‍ട്ടിയുടെ ബാനറില്‍ ബിന്‍ അലി അവസാനമായി 'തെരഞ്ഞെടുക്കപ്പെട്ടത്'. പ്രസിഡന്റ് പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്ന മറ്റു മൂന്നുപേരെയും ബഹുദൂരം പിന്നിലാക്കി 89.62ശതമാനത്തോടെയായിരുന്നു വിജയം. അഴിമതിയുടെ കൂത്തരങ്ങായിരുന്നു തെരഞ്ഞെടുപ്പെന്നാണ് നിരീക്ഷകര്‍ വിധിയെഴുതിയത്. ആഫ്രിക്കന്‍ യൂനിയന്‍ വോട്ടെടുപ്പ് ശരിവെച്ചപ്പോള്‍ ബിന്‍ അലിയെ പിന്തുണച്ചിരുന്ന അമേരിക്കക്കു പോലും വിയോജിക്കേണ്ടിവന്നു. അന്താരാഷ്ട്രനിരീക്ഷകരെ വോട്ടെടുപ്പ് മേഖലയില്‍നിന്ന് ഭരണകൂടം വിലക്കിയെന്നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞത്.
എന്നാലും ബിന്‍ അലി സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുള്ള മോശം ട്രാക്ക് റെക്കോഡ് തിരുത്തിയെഴുതാനും വിദേശങ്ങളില്‍ രാജ്യത്തെക്കുറിച്ച മികച്ച പ്രതിച്ഛായ സൃഷ്ടിക്കാനും  വാഷിങ്ടണ്‍ മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബിന്‍ അലി ഭരണകൂടം കരാര്‍ ഒപ്പിട്ടിരുന്നു. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഉപദേശമാരാഞ്ഞ ശേഷമാണ്  മീഡിയ ഗ്രൂപ്പ് കരാറിലെത്തിയത്. അതോടെ തുനീഷ്യയിലെ വ്യവസായസംരംഭകത്വ വിജയവും ജനാധിപത്യമഹത്വവും സംബന്ധിച്ച വ്യാപകപ്രചാരണങ്ങള്‍ അരങ്ങേറി. ജനപിന്തുണയില്ലാത്ത, അഴിമതിയില്‍ കറങ്ങുന്ന ഭരണമാണ് തുനീഷ്യയിലേതെന്ന് ബോധ്യപ്പെട്ടതോടെ അമേരിക്ക കളം മാറിച്ചവിട്ടി. ഭരണകൂടത്തിനെതിരെ ജനകീയസമരങ്ങള്‍ ശക്തിപ്പെട്ടതോടെ ഡിസംബറില്‍ വാഷിങ്ടണ്‍ ഗ്രൂപ്പും കരാറില്‍നിന്ന് പിന്‍വാങ്ങി.
അല്‍ജീരിയയിലും തുനീഷ്യയിലും പടര്‍ന്നുപിടിച്ച ജനകീയപ്രക്ഷോഭം രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഇപ്പോഴിതാ ജോര്‍ഡനിലേക്കും പ്രവേശിച്ചിരിക്കുന്നു. ഈജിപ്തും ലിബിയയും മൊറോക്കോയുമൊന്നും അകലെയല്ലെന്ന സൂചനയാണ് ഈ മുന്നേറ്റങ്ങള്‍ നല്‍കുന്നത്. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ മുപ്പതു കൊല്ലമായി അധികാരം വാഴുന്ന മുബാറകും ജനരോഷം അടിച്ചമര്‍ത്തുന്നതില്‍ കേമനാണ്. ജനങ്ങള്‍ വെറുക്കുന്ന ഇരട്ടകളില്‍ ഒരാള്‍ ഓടിപ്പോയെന്നും മറ്റെയാള്‍ക്ക് ആ ഗതി വരാനിരിക്കുന്നുവെന്നുമാണ് ഒരു അറബ് രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment