റാശിദ് ഗനൂശി തുനീഷ്യയില്‍


Published on Sun, 01/30/2011

റാശിദ് ഗനൂശി തുനീഷ്യയില്‍
റാശിദ് ഗനൂശി (ഇടത്)
തൂനിസ്: പ്രവാസ ജീവിതം നയിക്കുന്ന തുനീഷ്യന്‍ ഇസ്‌ലാമിക പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി നാട്ടില്‍ തിരിച്ചെത്തി. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന തുനീഷ്യയിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 21 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന അന്നഹ്ദ നേതാവ് ബ്രിട്ടനില്‍നിന്നാണ് ഞായറാഴ്ച തൂനിസില്‍ എത്തിയത്. തൂനിസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ നൂറുകണക്കിന് പേര്‍ സ്വീകരിച്ചു.
തുനീഷ്യയില്‍ നീതിയുക്തമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അന്നഹ്ദ അതില്‍ പങ്കെടുക്കുമെന്ന് ഗനൂശി പറഞ്ഞു. എന്നാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുനീഷ്യയിലെ മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി പാര്‍ട്ടിയെ നിരോധിച്ചിരുന്നു. 1989ല്‍ ബിന്‍ അലി അടിച്ചമര്‍ത്തുന്നതുവരെ അന്നഹ്ദ തുനീഷ്യയിലെ പ്രധാന പ്രതിപക്ഷമായിരുന്നു. തുനീഷ്യയിലെ ഇടക്കാല സര്‍ക്കാര്‍ സംഘടനയുടെ നിരോധം നീക്കിയതിനെ തുടര്‍ന്നാണ് മിതവാദിയായ പണ്ഡിതനെന്ന് അറിയപ്പെടുന്ന ഗനൂശി നാട്ടില്‍ തിരിച്ചെത്തിയത്. താന്‍ ഒരുവിധ ഔദ്യോഗിക പദവിയും ഏറ്റെടുക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി രാജ്യംവിട്ടിട്ടും തുനീഷ്യയില്‍ പ്രക്ഷോഭം തുടരുകയാണ്. ബിന്‍ അലിയുടെ വിശ്വസ്തനായിരുന്ന ഇടക്കാല പ്രസിഡന്റ് മുഹമ്മദ് ഗനൂശി രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അേതസമയം, തുനീഷ്യയില്‍നിന്ന് നാടുവിട്ട മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ അടുത്ത ബന്ധുവും കോടീശ്വരനുമായ ബില്‍ഹസന്‍ ത്രബില്‍സി കാനഡയില്‍ അഭയം തേടി. തുനീഷ്യയില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച കാനഡയില്‍ എത്തിയിരുന്നു. രാഷ്ട്രീയാഭയത്തിനായി  ത്രബില്‍സിക്ക് കോടതിയെ സമീപിക്കാമെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി ലോറന്‍സ് കാനണ്‍ അറിയിച്ചു.
കാനഡയില്‍ സ്ഥിരം താമസ വിസയുള്ള ത്രബില്‍സി ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സ്വകാര്യ വിമാനത്തില്‍ ഓട്ടവയിലെത്തിയത്.
അതേസമയം, കനേഡിയന്‍ സര്‍ക്കാര്‍ ത്രബില്‍സിയുടെ താമസ വിസ റദ്ദാക്കുകയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ശ്രമം നടത്തിവരുകയുമാണ്. തുനീഷ്യയില്‍നിന്നുള്ള ഇത്തരം ആള്‍ക്കാരെ സ്വീകരിക്കാന്‍ കാനഡ ഒരുക്കമല്ലെന്ന് കാനണ്‍ വ്യക്തമാക്കി. എന്നാല്‍, നിയമത്തിന്റെ വഴി ത്രബില്‍സിക്ക് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment