ബ്രിട്ടനില്‍ കലാപം പടരുന്നു; മരണം അഞ്ച്

ബ്രിട്ടനില്‍ കലാപം പടരുന്നു; മരണം അഞ്ച്
ലണ്ടന്‍: മയക്കുമരുന്ന് ഇടപാടുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന്  ലണ്ടന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട  വംശീയകലാപവും കൊള്ളയും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.  ക്രോയിഡോണിലും ബര്‍മിങ്ഹാമിലുമായി ഇതുവരെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പൊലീസിനെ വിന്യസിച്ചതുമൂലം ബുധനാഴ്ച ലണ്ടന്‍ പൊതുവെ ശാന്തമായിരുന്നു. അതേസമയം, മാഞ്ചസ്റ്റര്‍, സാല്‍ഫോര്‍ഡ്, ബര്‍മിങ്ഹാം, ബ്രിസ്‌റ്റോള്‍, നോട്ടിങ്ഹാം, ലിവര്‍പൂള്‍, ലെസ്റ്റര്‍, ഗ്ലോസ്റ്റര്‍ ഷെയര്‍,  കേംബ്രിജ് നഗരങ്ങളില്‍   ചൊവ്വാഴ്ച  രാത്രിയും അക്രമങ്ങളുണ്ടായി. അക്രമികള്‍ നൂറുകണക്കിന് കടകള്‍ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു.
 മലയാളി സാന്നിധ്യം ഏറ്റവും കൂടുതലുള്ള ക്രോയിഡോണും മാഞ്ചസ്റ്ററുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും രൂക്ഷമായ   ആക്രമണം നേരിട്ട രണ്ടു നഗരങ്ങള്‍. ക്രോയിഡോണില്‍  വ്യാപാരിയായ തിരുവല്ല സ്വദേശി ബിനുമാത്യുവിന്റെ കട കവര്‍ച്ചക്കിരയായി.
കാറില്‍  രക്ഷപ്പെടാന്‍ ശ്രമിച്ച ബിനുവിനെയും ഭാര്യയെയും അക്രമികള്‍ കൊള്ളയടിക്കുകയും കാര്‍ കത്തിക്കുകയും ചെയ്തു. ഈസ്റ്റ്ഹാമിനടുത്ത് ബാര്‍കിങ്ങില്‍  ജോലിചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ളയും ആക്രമിക്കപ്പെട്ടു. കാര്‍ അക്രമികള്‍ തകര്‍ത്തു.  വ്യാപാരകേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ ഏഷ്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യമിടുമെന്ന അഭ്യൂഹവും എസ്.എം.എസ് സന്ദേശവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതോടെ മലയാളികള്‍ കടുത്ത ആശങ്കയിലാണ്. 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ ബ്രിട്ടനില്‍ ഉണ്ട്. ഒരു ലക്ഷത്തോളമാണ് മലയാളികള്‍.
നഗരങ്ങള്‍ ലക്ഷ്യമിട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന അക്രമിസംഘം വ്യാപാര കേന്ദ്രങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളുമാണ് ആക്രമിക്കുന്നത്. പത്തു വയസ്സുകാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെയുള്ള നിരായുധരാണിവര്‍. പുരുഷന്മാര്‍ ഇലക്‌ട്രോണിക് കടകളും സ്ത്രീകള്‍ തുണിക്കടകളും ഫാഷന്‍ കേന്ദ്രങ്ങളുമാണ് തിരഞ്ഞുപിടിക്കുന്നത്. മദ്യക്കടകള്‍, ബാങ്കുകള്‍, എ.ടി.എം കൗണ്ടറുകള്‍, സ്വര്‍ണക്കടകള്‍ തുടങ്ങി എല്ലായിടത്തും സംഘം കയറിയിറങ്ങുന്നു. പൊലീസ് നിഷ്‌ക്രിയമായതിനാല്‍ കലാപവും കൊള്ളയും ആഘോഷമാക്കുകയാണ് ക്രിമിനലുകള്‍.

അഞ്ചു ദിവസം പിന്നിട്ടിട്ടും  കലാപം അടിച്ചമര്‍ത്താനുള്ള ശക്തമായ നീക്കം സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇന്നുമുതല്‍ പൊലീസ്  ജലപീരങ്കി പ്രയോഗിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലുംഅത് എത്രമാത്രം ഫലംചെയ്യുമെന്ന് വ്യക്തമല്ല.

Published on Wed, 08/10/2011 - 

ലണ്ടന്‍ കലാപം മറ്റു നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
ലണ്ടന്‍: കറുത്ത വര്‍ഗ്ഗക്കാരന്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപം ലണ്ടന് പുറത്തേക്കും വ്യാപിക്കുന്നു. ലണ്ടനില്‍ കനത്ത പൊലീസ് സാന്നിധ്യം തുടരുന്നതിനാല്‍ കലാപം സമീപ നഗരങ്ങളായ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, സാല്‍ഫോഡ്, നോട്ടിങ്ഹാം, ബെര്‍മിങ്ഹാം എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. ലണ്ടന നഗരം ഇന്ന് ശാന്തമാണെന്നാണ്് റിപോര്‍ട്ട്. 16000 പൊലീസുകാരെ ലണ്ടന്‍ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.  മാഞ്ചസ്റ്ററിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 108 പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ കലാപം നടക്കുന്നതിനിടെ മൂന്നു വഴിയാത്രക്കാര്‍ വാഹനമിടിച്ച് മരിക്കുകയുണ്ടായി. 

കലാപം പടരുന്നു; ലണ്ടന്‍ കത്തുന്നു

കലാപം പടരുന്നു; ലണ്ടന്‍ കത്തുന്നു
 ലണ്ടന്‍: മൂന്നുദിവസമായി തുടരുന്ന അക്രമങ്ങള്‍ പടര്‍ന്നതോടെ  ലണ്ടന്‍ നഗരം  കത്തുന്നു.  ലോകത്തിലെ കിടയറ്റതെന്ന് കരുതുന്ന സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി, ടോട്ടന്‍ഹാമില്‍ ശനിയാഴ്ച തുടങ്ങിയ അക്രമ സംഭവങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ബുധനാഴ്ച നടക്കേണ്ടിയിരുന്ന നെതര്‍ലന്‍ഡ്- ഇംഗ്ലണ്ട് സൗഹൃദ ഫുട്ബാള്‍ മത്സരമുള്‍പ്പെടെ നിരവധി പരിപാടികള്‍ ഇതേത്തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്.
 വാഹനങ്ങള്‍ തകര്‍ത്തും വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കിയും വസ്തുവകകള്‍ അപഹരിച്ചും ഒരു വിഭാഗം അക്രമിസഘം പല നഗരങ്ങളിലും അഴിഞ്ഞാടുന്നതായി ലണ്ടനിലെ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ലിവര്‍പൂള്‍, ബര്‍മിങ്ഹാം, ബ്രിസ്റ്റല്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ് കഴിഞ്ഞ ദിവസത്തോടെ കലാപം വ്യാപിച്ചത്്.
വിവിധ നഗരങ്ങളിലായി 450ലധികം ആളുകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.  കൊലപാതക ശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ്  നടപടി. കലാപം രാജ്യത്തെ ജനജീവിതത്തെ ബാധിച്ചതോടെ ഇറ്റലിയില്‍ അവധി ആഘോഷത്തിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ലണ്ടനില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ലണ്ടന്‍ കലാപം: കര്‍ശന നടപടികളുമായി ഭരണകൂടം

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളോട് താമസിക്കുന്ന ഹോട്ടലില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ബുധനാഴ്ച ആരംഭിക്കേണ്ട ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിന് മാറ്റമുണ്ടാകില്ല. അടുത്ത വര്‍ഷത്തെ ഒളിമ്പിക്‌സിന്  ലണ്ടന്‍ വേദിയാകാനിരിക്കെ നഗരത്തില്‍ കലാപം കത്തിപ്പടരുന്നതില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും ആശങ്കയുണ്ട്. ഒളിമ്പിക് സമയത്തും ലണ്ടനില്‍ ആക്രമണങ്ങള്‍ അരങ്ങേറുമെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്്.
ശനിയാഴ്ച ടോട്ടന്‍ഹാം പൊലീസിന്റെ വെടിവെപ്പില്‍ മാര്‍ക്ക് ഡഗന്‍ എന്ന യുവാവ് കൊല്ലപ്പെട്ടതാണ് ഏറ്റുമുട്ടലിന് കാരണമായത്. അറസ്റ്റിന്റെ കാരണങ്ങള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഡഗനെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലാണ് മരണത്തില്‍ കലാശിച്ചത്. സംഘര്‍ഷങ്ങള്‍ വംശീയലഹളയായി മാറുന്നതിന്റെ ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണുന്നത്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment