Published on Tue, 06/21/2011

ടുണിസ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കും ഭാര്യ ലൈല ട്രാബെല്‍സിക്കും കോടതി 35 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. പൊതുമുതല്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനും നശിപ്പിച്ചതിനുമാണിത്. ഇതിന് പുറമെ 66 മില്യണ്‍ ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.
രാജ്യത്ത് ജനകീയ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ നാടുവിട്ട ഇരുവരും ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കയാണ്. ഇവരുടെ അഭാവത്തിലാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 27 മില്യണ്‍ ഡോളര്‍ പണവും ആഭരണങ്ങളും ബിന്‍ അലിയുടെ ഒരു കൊട്ടാരത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബിന്‍ അലിയുടെ മറ്റൊരു വസതിയില്‍ നിന്ന് ലഹരിയും ആയുധങ്ങളും കണ്ടെടുത്ത കേസില്‍ വിചാരണ ജൂണ്‍ 30ന് തുടങ്ങാനിരിക്കയാണ്. അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
വിധി രാഷ്ട്രീയപ്രേരിതവും ഒരു തമാശയുമാണെന്ന് ബിന്‍ അലിയുടെ അഭിഭാഷകന് പ്രതികരിച്ചു. ബിന്‍ അലിയെ കൈമാറുന്ന കാര്യത്തില്‍ ഇതുവരെ സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. ബിന്‍ അലിയും ലൈലയും സൗദി അറേബ്യയിലേക്ക് കടന്ന് അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വിചാരണ ടുണിസ് ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചത്. അഴിമതി, മോഷണം, കൊലപാതകകുറ്റം തുടങ്ങി നിരവധി കേസുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Tags:
തുനീഷ്യ,
സൈനുൽ ആബിദീൻ ബിൻ അലി
Leave a comment