തുനീഷ്യ ചിരിക്കുന്നു


Published on Mon, 10/31/2011

തുനീഷ്യ ചിരിക്കുന്നു
ചോരമണക്കുന്ന ഇന്നലെകളെ അറബ് വസന്തത്തിന്‍െറ പൂങ്കാറ്റില്‍ തഴുകിത്തുടച്ചെടുക്കുകയാണ് തുനീഷ്യ. പീഡനപര്‍വത്തില്‍നിന്ന് വിമോചനത്തിലേക്കുള്ള കരകയറ്റത്തിന്‍െറ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതാണ് പരിവര്‍ത്തനത്തിന് മുന്നില്‍നടക്കുന്ന ‘അന്നഹ്ദ’ പാര്‍ട്ടിയുടെ ഒൗദ്യോഗിക വെബ്സൈറ്റ്. അറബ് വസന്തം വിടരുന്ന കാലം വരെ ചോരയും കണ്ണീരുമായിരുന്നു അതിന്‍െറ ഹോംപേജ് നിറയെ. യാതനയുടെ കൂരിരുട്ടിലും പ്രത്യാശയുടെ നെയ്ത്തിരി കത്തിച്ചുവെക്കാനുള്ള വെമ്പലായിരുന്നു അതിലെ ലേഖനങ്ങള്‍ മുഴുവന്‍. കോളനിവാഴ്ചക്കാരെ ആട്ടിപ്പായിച്ച ശേഷവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും വകവെച്ചുകിട്ടുന്നതിന് ആയിരങ്ങള്‍ ഒഴുക്കിയ രക്തത്തിന്‍െറ, രണ്ടു പതിറ്റാണ്ടിലായി 30,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുഭവിച്ച പീഡനങ്ങളുടെ, കല്‍ത്തുറുങ്കുവാസങ്ങളുടെ കിടിലന്‍ കണക്കുപുസ്തകമാണത്. എന്നാല്‍, അറബ് വസന്തത്തിന്‍െറ പുലര്‍ച്ചയില്‍ രണ്ടാം സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുന്ന തുനീഷ്യയുടെ ഭാവപ്പകര്‍ച്ച അന്നഹ്ദയെയും അതിന്‍െറ ജിഹ്വകളെയും സ്വാധീനിച്ചത് സ്വാഭാവികം. സാഹചര്യങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി പരുവപ്പെടുന്ന ഈ സ്വാഭാവികവളര്‍ച്ച തന്നെയാണ് ‘അന്നഹ്ദ’യുടെ വ്യതിരിക്തത. പീഡിത കക്ഷിയില്‍നിന്ന് ഭരണകക്ഷിയായി പാര്‍ട്ടിയെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതും അതുതന്നെ. തുനീഷ്യയിലും പിറകെ ഈജിപ്തിലും യമനിലും ലിബിയയിലും വീശിയടിച്ച മാറ്റത്തിന്‍െറ കാറ്റ് അടങ്ങിയശേഷം ഇനിയെന്ത് എന്നത് അവ്യക്തതയില്‍ നില്‍ക്കെയാണ് തുനീഷ്യയിലെ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടും 90 സീറ്റും നേടി അന്നഹ്ദ അധികാരമേറുന്നത്.
അറബ്വസന്തം മുളപൊട്ടിയതെങ്ങനെ, അതിന് കരുത്ത് പകരുന്നതും ഫലം കൊയ്യുന്നതും ആര് തുടങ്ങിയ ചോദ്യങ്ങളെ ആശങ്കയുടെയും ആധിയുടെയും അസ്ത്രങ്ങളാക്കി മാറ്റി പഴയ പാശ്ചാത്യ കോളനിശക്തികളുടെ പുതിയ പടിഞ്ഞാറന്‍ അവതാരങ്ങള്‍ പ്രചാരണയുദ്ധത്തിനിറങ്ങുമ്പോഴാണ് തുനീഷ്യന്‍ ജനത ആശയക്കുഴപ്പമേതുമില്ലാതെ സ്വന്തം ഭാവിഭാഗധേയത്വത്തിന് സമ്മതിദാന മുദ്ര ചാര്‍ത്തുന്നത്. അതോടെ അവര്‍ക്കും സമ്മതിക്കാതെ തരമുണ്ടായില്ല. അതിന്‍െറ ഏറ്റവും മുന്തിയ ഉദാഹരണമാണ് ഇല്ലാവാദങ്ങള്‍ തനിക്കുമേല്‍ വെച്ചുകെട്ടിയ ലോകപ്രശസ്ത ഇംഗ്ളീഷ്വാരിക ‘ദ ഇക്കോണമിസ്റ്റി’നെ ‘അന്നഹ്ദ’ ലീഡര്‍ റാശിദ് ഗനൂശി മാപ്പുപറയിച്ച് ഏത്തമിടീച്ചത്. അറബ് ഉണര്‍വിനുശേഷവും പെണ്ണവകാശങ്ങള്‍ വേണ്ടവണ്ണം പരിഗണിക്കപ്പെടുന്നില്ല എന്നു വിലയിരുത്തി വാരിക 2011 ഒക്ടോബര്‍ 15ന് ഒരു ലേഖനമെഴുതി. തുനീഷ്യയിലും ഈജിപ്തിലും യമനിലുമൊക്കെ സ്വാതന്ത്ര്യപോരാട്ടത്തിന് സ്ത്രീകള്‍ നേതൃപരമായ പങ്കുവഹിച്ചെങ്കിലും വിമോചിതകാലത്തും സ്ത്രീകള്‍ പിറകിലൊതുക്കപ്പെടുന്നു എന്ന ആവലാതിയായിരുന്നു പ്രമേയം. അതില്‍ തുനീഷ്യയുടെ കഥ വിവരിക്കുന്നിടത്ത്, അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി രാജ്യത്തെ ലിബറല്‍ വ്യക്തിനിയമവും ബഹുഭാര്യത്വനിയന്ത്രണവും എതിര്‍ക്കുന്നു, ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിനനുസൃതമായി തുനീഷ്യന്‍നിയമസംഹിത പരിഷ്കരിക്കണമെന്നു വാദിക്കുന്ന ഫെമിനിസ്റ്റ് റജാ ബിന്‍ സലാമയെ തൂനിസിലെ ബസീജ് സ്ക്വയറില്‍ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ഗനൂശി പ്രസ്താവിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിച്ചിരുന്നു. എന്നാല്‍, ഈ പ്രസ്താവനകളൊന്നും ശരിയല്ളെന്നും ഗനൂശിയുടെ പേരില്‍ പറഞ്ഞതത്രയും അവാസ്തവമാണെന്നും വ്യക്തമാക്കി പുതിയ ലക്കത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ‘ഇക്കോണമിസ്റ്റ്’, പ്രാധാന്യപൂര്‍വം തന്നെ. പാശ്ചാത്യനാഗരികതയെയും മതവിരുദ്ധസംഹിതകളെയും മനോഭാവങ്ങളെയും എതിര്‍ക്കുന്നവരെ മുഴുവന്‍ ‘തീവ്രവാദി’ മുദ്ര കുത്തി ഒറ്റപ്പെടുത്തുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങളും അവയുടെ അനുകര്‍ത്താക്കളുമൊക്കെ ഇപ്പോള്‍ ഗനൂശിയെയും ‘അന്നഹ്ദ’യെയും മിതവാദി ഇസ്ലാമിസ്റ്റുകളാക്കി പരിചയപ്പെടുത്തിത്തുടങ്ങിയത് അറിയാന്‍ വൈകിപ്പോയതാണ് ‘ഇക്കോണമിസ്റ്റി’ന് പിണഞ്ഞ അബദ്ധം. അറബ് വസന്തത്തിന്‍െറ തിരയടിയില്‍ മുസ്ലിംകള്‍ക്ക് ജനാധിപത്യം കൊണ്ടുനടത്താന്‍ പറ്റില്ല എന്ന വംശീയചിന്താഗതി ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുത്തിപ്പറഞ്ഞതാണ്. ‘അടക്കിവാഴുന്ന ഭരണകൂടങ്ങള്‍ക്കേ രാജ്യത്ത് സ്ഥിരത സാധ്യമാകൂ എന്നും പരിഷ്കരണവും സുതാര്യതയും അതിനെ അപകടത്തിലകപ്പെടുത്തുമെന്നും പതിറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ടുപോന്നു. അതിനാല്‍ ബ്രിട്ടനെ പോലുള്ള രാജ്യങ്ങള്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍, മൂല്യങ്ങള്‍ -ഇവയിലൊന്നു തെരഞ്ഞെടുക്കേണ്ടി വന്നു. അത് തെറ്റായി എന്നു ഞാന്‍ പറയുന്നു. ഈയിടെ നടന്ന സംഭവവികാസങ്ങള്‍ ജനത്തിന്‍െറ മൗലികാവകാശങ്ങള്‍ നിഷേധിച്ച് സ്ഥിരത കൊണ്ടുവരാനാവില്ളെന്നും മറിച്ചാണ് സംഭവിക്കുകയെന്നും ഉറപ്പിക്കുന്നു’ -കുവൈത്ത് ദേശീയ അസംബ്ളിയെ അഭിസംബോധന ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നടത്തിയ കുറ്റസമ്മതമാണിത്. ഒരിക്കല്‍ അല്‍ജീരിയയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദുചെയ്യാന്‍ സ്വേച്ഛാധിപതികള്‍ക്ക് പിന്തുണ നല്‍കിയവര്‍ക്കാണ് ഈ മനംമാറ്റം. ജനഹിതത്തെ മാനിക്കാതിരിക്കാനാവില്ളെന്ന്, യൂറോപ്പിലേക്ക് സംക്രമിക്കുന്ന അറബ്വസന്തത്തിന്‍െറ വര്‍ത്തമാനം പടിഞ്ഞാറിനെ തെര്യപ്പെടുത്തുന്നുണ്ടാവണം. അതുകൊണ്ടാണ് സയ്യിദ് ഖുതുബ്, സയ്യിദ് മൗദൂദി തുടങ്ങിയ ആധുനിക ഇസ്ലാമിക നവോത്ഥാനശില്‍പികളുടെ ശിഷ്യനാണെന്ന് തുറന്നുപറഞ്ഞുകൊണ്ടുതന്നെ ഗനൂശിക്കും പാര്‍ട്ടിക്കും പടിഞ്ഞാറ് മിതവാദ വിശേഷണം ചാര്‍ത്തുന്നത്. അമേരിക്കയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരതയെ കൈകാര്യം ചെയ്യാനിറങ്ങിപ്പുറപ്പെട്ടതാണ് പാശ്ചാത്യലോകം. നന്മയേ പ്രതീക്ഷിക്കാനില്ലാത്ത ഭീകരമതമെന്ന അടച്ചാക്ഷേപമായിരുന്നു ആദ്യം. പിന്നെ ‘നല്ല ഇസ്ലാം/മുസ്ലിം’, ‘ചീത്ത ഇസ്ലാം/മുസ്ലിം’ എന്ന വര്‍ഗീകരണമായി. രാഷ്ട്രീയ/സാംസ്കാരിക/സൂഫി/മതേതര കള്ളികള്‍ വരച്ച് അതിലേക്ക് ഇസ്ലാമിനെ മുറിച്ചൊതുക്കി ‘രാഷ്ട്രീയ ഇസ്ലാമി’നെ പൈശാചികവത്കരിക്കുകയായിരുന്നു അടുത്ത പടി. പ്രത്യയശാസ്ത്ര പ്രതിസന്ധി സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതകളിലേക്ക് വന്‍ശക്തി രാഷ്ട്രങ്ങളെയടക്കം തള്ളിവിട്ടുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം വിശ്വാസാദര്‍ശങ്ങളില്‍നിന്ന് ബദല്‍സാധ്യതകള്‍ ആരായുന്നവരെ നിശ്ശബ്ദമാക്കുകയായിരുന്നു ഇതിന്‍െറ ലക്ഷ്യം. പ്രോപഗാന്‍ഡാ കോപ്പുകളുടെ  ആഗോളകുത്തക കൈവശമുള്ളതുകൊണ്ട് പ്രചാരണയുദ്ധത്തില്‍ അവര്‍ മുന്നേറി. എന്നാല്‍, അറബ്തെരുവുകള്‍ക്ക് തീപിടിച്ചതോടെ, ലോകത്ത് എവിടെയും സുസ്ഥിരതക്ക് ജനാധിപത്യം വേണമെന്നു വാദിക്കുമ്പോഴും അറബ്ലോകം അപവാദമാണെന്ന് സ്ഥാപിച്ചുവന്ന പടിഞ്ഞാറന്‍ നയകോവിദന്മാര്‍ കുന്തം ചരിച്ചുവെക്കാന്‍ നിര്‍ബന്ധിതരായി. അതാണ് അറബ്ലോകത്തിനു മുന്നില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തുറന്നുപറഞ്ഞതും. അറബ്യൗവനത്തിനു തീ വെച്ചതാര് എന്നായി അടുത്ത ചര്‍ച്ച. സൈബര്‍ സാങ്കേതികവിദ്യ മുതല്‍ അറബ്ഫെമിനിസം വരെ നായകസ്ഥാനത്ത് അവരോധിക്കപ്പെട്ടു. അപ്പോഴും അറബ് പള്ളിയുറക്കക്കാരുടെ പട്ടുമെത്തകള്‍ക്കുതാഴെ പതിറ്റാണ്ടുകളായി പരിവര്‍ത്തനത്തിന്‍െറ കനലുകളെരിയിച്ചുനിര്‍ത്തിയവരെ കണ്ടില്ളെന്നു നടിച്ചു. അസ്മാ മഹ്ഫൂസും തവക്കുല്‍ കര്‍മാനും പ്രതീകങ്ങളായപ്പോഴും അവരുടെ പ്രചോദകമെന്തെന്ന അന്വേഷണത്തിന് മറയിട്ടു. എന്നാല്‍, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യം ലഭിച്ചാല്‍ അറബ്ജനത എന്ത് സ്വീകരിക്കുമെന്നതിന്‍െറ ഉത്തരമാണ് ക്ഷോഭത്തീക്കാറ്റിന് തുടക്കമിട്ട തുനീഷ്യ തുടങ്ങിവെച്ചിരിക്കുന്നത്. നവംബര്‍ അവസാനം സര്‍വതന്ത്ര സ്വതന്ത്രമായി ബൂത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ഈജിപ്തില്‍നിന്ന് കേള്‍ക്കാവുന്നതും മറിച്ചാവാനിടയില്ളെന്ന് നിരീക്ഷകര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇനി ‘രാഷ്ട്രീയ ഇസ്ലാമി’നെ തീവ്ര/മിതവാദ കള്ളികളിലേക്ക് മാറ്റിവരക്കാനുള്ള ശ്രമം പടിഞ്ഞാറുനിന്ന് വൈകാതെ പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊളിറ്റിക്കല്‍ ഇസ്ലാമിന്‍െറ തുനീഷ്യന്‍ സാധ്യതയും സാധുതയും വിശദമാക്കി റാശിദ് ഗനൂശി എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത് ബ്രിട്ടനിലെ ഉദാര ഇടതുപത്രമായ ‘ദ ഗാര്‍ഡിയനാ’ണ്, 2011 ഒക്ടോബര്‍ 17ന്. 1994ല്‍ സാമുവല്‍ ഹണ്ടിങ്ടണിന്‍െറ ‘നാഗരികതകളുടെ സംഘട്ടനം’ സജീവ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ അമേരിക്കയിലെ സൗത് ഫ്ളോറിഡ സര്‍വകലാശാലയില്‍ ഗനൂശിയെ അതിഥിയാക്കി ഒരു അക്കാദമികഫോറം സംഘടിപ്പിക്കാന്‍ നോക്കി. വിവരമറിഞ്ഞ സയണിസ്റ്റ് ലോബിയിസ്റ്റുകളും കൂട്ടാളികളുമായ ആര്‍തര്‍ ലോറി, മാര്‍ട്ടിന്‍ ക്രാമര്‍, ഡാനിയല്‍ പൈപ്സ്, സ്റ്റീവന്‍ എമേഴ്സണ്‍ തുടങ്ങി ഒരു പറ്റം ഇസ്ലാംവിരുദ്ധ ബുദ്ധിജീവികള്‍ (നമ്മുടെ നാട്ടില്‍ ‘ദൈവത്തിന്‍െറ രാഷ്ട്രീയ’വും ‘ഇസ്ലാമികരാഷ്ട്രീയത്തിന് വിമര്‍ശ’വുമൊക്കെ എഴുതിവിടുന്നവര്‍ ഇവരുടെ കോപ്പിയടിക്കാരാണ്) പരിപാടി റദ്ദാക്കിക്കാന്‍ പ്രചാരണവുമായി ഇറങ്ങി. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ലണ്ടനില്‍ വിസയടിച്ചശേഷം യൂനിവേഴ്സിറ്റിക്ക് പരിപാടി ഉപേക്ഷിക്കേണ്ടിവന്നു. ആ ഗനൂശിയെയാണ് പടിഞ്ഞാറ് ഇപ്പോള്‍ മനമില്ലാമനസ്സോടെയെങ്കിലും മിതവാദക്കുപ്പായമിടീക്കുന്നത്. ഇസ്ലാംപേടിയുടെ പ്രായോജകരെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കുന്നതിലേക്ക് അന്നഹ്ദയെ വളര്‍ത്തിയത് റാശിദ് ഗനൂശി എന്ന എഴുപതുകാരന്‍െറ നേതൃപാടവവും സംഘാടനമികവും തന്നെ. അനുഭവങ്ങളില്‍നിന്നാണ് അദ്ദേഹം സ്വന്തം രാഷ്ട്രീയം കരുപ്പിടിപ്പിച്ചത്. 1941 ജൂണ്‍ 22ന്, അച്ചുതണ്ട് ശക്തികളുടെ ബോംബറുകള്‍ തീതുപ്പുന്ന രണ്ടാംലോക യുദ്ധകാലത്ത് തെക്കുകിഴക്കന്‍ തുനീഷ്യയിലെ ഹാമ എന്ന കുഗ്രാമത്തിലെ ബങ്കറിലായിരുന്നു ഗനൂശിയുടെ ജനനം. ഒളിജീവിതത്തിലേക്ക് മിഴിതുറന്ന ഗനൂശി പക്ഷേ, സ്വന്തംജീവിതം എന്നും തുറന്നുപിടിച്ചു. പരമ്പരാഗത മുസ്ലിം കര്‍ഷക കുടുംബത്തിലെ ബാല്യത്തില്‍ അറബ് ദേശീയതയിലായിരുന്നു കമ്പം, ജമാല്‍ അബ്ദുന്നാസിറായിരുന്നു താരം. ഫ്രഞ്ച് അധിനിവേശക്കാര്‍ക്കെതിരെ പൊരുതുന്ന ഫല്ലാജ ഒളിപ്പോരാളികളായിരുന്നു ഇഷ്ടനായകര്‍. ദസ്തയേവ്സ്കിയും ടോള്‍സ്റ്റോയിയും ഹെമിങ്വേയും വിക്ടര്‍ യൂഗോയും വായനയില്‍ നിറഞ്ഞ കൗമാരത്തില്‍ ഫ്രഞ്ച് സംസ്കാരത്തിന്‍െറ കുടിയേറ്റത്തെ സാകൂതം നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം. അസൈ്സത്തൂന യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ, ഫ്രഞ്ച് പടയെ തുരത്താന്‍ മുന്‍കൈയെടുത്ത ഹബീബ് ബുര്‍ഗീബ തന്നെ രാജ്യപുരോഗതിക്ക് യൂറോപ്പിനുപിറകെ പോകുന്ന കാഴ്ചകണ്ടു. നാസിറിസ്റ്റായി സ്വയം കരുതിയിരുന്ന ഗനൂശിയും സോഷ്യലിസത്തിനും നാസ്തികതക്കും പിന്നാലെ കൂടി. അതുകഴിഞ്ഞ് തബ്ലീഗ് ജമാഅത്തിന്‍െറ ഭക്തിമാര്‍ഗത്തില്‍ ഭാഗ്യം തേടി. എല്ലാ അന്വേഷണങ്ങള്‍ക്കുമൊടുവില്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും ഭൗതികതയെയും ആത്മീയതയെയുമൊക്കെ ഒന്നായി ഉള്‍ച്ചേര്‍ത്തുപോകാനുള്ള ഇസ്ലാമിന്‍െറ സവിശേഷസ്വഭാവം വ്യക്തമായെന്ന് ഗനൂശി. അതിനാല്‍ ഇസ്ലാമിനെ ജീവിതരീതിയായി വരിച്ച ഇസ്ലാമിസ്റ്റാണ് താന്‍ എന്നത് അദ്ദേഹം മറച്ചുപിടിച്ചില്ല. രാഷ്ട്രീയത്തിലും രാഷ്ട്രക്രമത്തിലും ഇസ്ലാമിന് നിലപാടുണ്ടെന്നതും മറച്ചുവെച്ചില്ല. ജനാധിപത്യത്തെയും മതനിരപേക്ഷ മാനവികതയെയും ഉള്‍ക്കൊള്ളാന്‍ അതിനോളം സാധ്യത മറ്റൊന്നിനില്ളെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു, തെളിച്ചുപറഞ്ഞു. അറബി, ഇംഗ്ളീഷ് ആനുകാലികങ്ങളിലും ഫേസ്ബുക്കിലുമൊക്കെയായി ഇസ്ലാമികക്രമത്തിന്‍െറ വര്‍ത്തമാനകാല സാധ്യതകള്‍ നിരന്തരം വിശകലനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട് അദ്ദേഹം. 1981 ഏപ്രിലില്‍ ഇസ്ലാമിക് ട്രെന്‍ഡ് മൂവ്മെന്‍റിന് രൂപംനല്‍കുമ്പോള്‍തന്നെ അവസരസമത്വത്തില്‍ അധിഷ്ഠിതമായ സാമ്പത്തികക്രമവും ഏകകക്ഷി രാഷ്ട്രീയത്തിനെതിരെ ബഹുസ്വര രാഷ്ട്രീയസംസ്കാരവും ലക്ഷ്യമായി പ്രഖ്യാപിച്ചതാണ്. അക്രമരഹിതസമരം അദ്ദേഹം മാര്‍ഗമായി സ്വീകരിക്കുകയും ചെയ്തു. ഗാന്ധിയും അദ്ദേഹത്തിന്‍െറ അക്രമരഹിത രാഷ്ട്രീയവും എന്നും ഗനൂശിയുടെ ആവേശമായിരുന്നു. എന്നിട്ടെന്ത്? ബുര്‍ഗീബയുടെ ഭരണകൂടം വിധിച്ചത് അറസ്റ്റും ക്രൂരമര്‍ദനവും ജീവപര്യന്തം തടവുമായിരുന്നു. അതിനിടെ 1988ല്‍ ഇടക്കാല മോചനം നേടിയ അദ്ദേഹം ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടി. 22 വര്‍ഷത്തെ പ്രവാസത്തിനുശേഷം തിരിച്ചെത്തുമ്പോള്‍ തുനീഷ്യ മാറി. ബുര്‍ഗീബയുടെ സ്വേച്ഛാധിപത്യം തുടര്‍ന്ന ബിന്‍ അലിയെ ജനം കെട്ടുകെട്ടിച്ചു. തുടര്‍ന്നു വന്ന ഇടക്കാല ഗവണ്‍മെന്‍റ് ആവിഷ്കാരസ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും പുനഃസ്ഥാപിച്ചതിനെ തുടര്‍ന്നായിരുന്നു ഗനൂശിയുടെ മടക്കം. അദ്ദേഹം തന്‍െറ നിലപാടില്‍തന്നെ ഉറച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. തെരഞ്ഞെടുപ്പുവിജയത്തില്‍ ആഹ്ളാദിക്കുന്ന അനുയായികള്‍ക്കൊപ്പം പങ്കുചേര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്തുനിന്ന് അദ്ദേഹം തന്‍െറ നിലപാട് ആവര്‍ത്തിച്ചു: ‘വിപ്ളവത്തിന്‍െറ ലക്ഷ്യം ഞങ്ങള്‍ നിറവേറ്റും. സ്വതന്ത്രവും വികസ്വരവും ഐശ്വര്യസമൃദ്ധവുമായ ഒരു രാഷ്ട്രം. അല്ലാഹുവിന്‍െറയും പ്രവാചകന്‍െറയും അവകാശങ്ങള്‍, കുഞ്ഞുങ്ങളുടെയും സ്ത്രീപുരുഷന്മാരുടെയും മതവിശ്വാസികളുടെയും മതേതരരുടെയും അവകാശങ്ങള്‍ പുലരുന്ന ഒരു രാജ്യം -അതാണ് ഞങ്ങളുടെ സ്വപ്നം’. വാക്കിലല്ല, പ്രയോഗത്തില്‍തന്നെ ബഹുസ്വരത മാനിച്ച് രണ്ടുകക്ഷികളെ കൂട്ടി മുന്നണി രൂപവത്കരിച്ചാണ് പുതിയ ഗവണ്‍മെന്‍റിന്് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. സ്വതന്ത്ര ജനാധിപത്യരാഷ്ട്രത്തിനൊരു ഭരണഘടന രൂപവത്കരിച്ച് തദടിസ്ഥാനത്തിലൊരു തെരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് സുസ്ഥിര ജനാധിപത്യസംവിധാനത്തിന് തുടക്കം കുറിക്കാനുള്ള യോഗമാണ് ആദ്യവിജയത്തിലൂടെ ഗനൂശിയുടെ ചുമലില്‍ വന്നുപെട്ടിരിക്കുന്നത്.
ഹമാസ് നയിച്ച ഗസ്സയുടെ അനുഭവം മുന്നിലിരിക്കെ, പഴയ ഇസ്ലാംപേടിക്കാര്‍ ഒന്നായി കഴുകദൃഷ്ടിയൂന്നിയിരിക്കെ, മതേതരകക്ഷികളോടു തോള്‍ചേര്‍ന്ന് ഒരു ഭരണഘടന എങ്ങനെ വരും എന്ന കൗതുകത്തിലാണ് എല്ലാവരും. അപ്പോഴും എന്നും വിസ്മയം സൃഷ്ടിക്കാന്‍പോന്ന സ്വന്തം ആദര്‍ശാടിത്തറകളുടെ ബലത്തില്‍ റാശിദ് ഗനൂശി പ്രത്യാശയിലാണ്; ഒപ്പം തുനീഷ്യയെയും മനുഷ്യാവകാശങ്ങളെയും സ്നേഹിക്കുന്നവരും.
vmibrahim@gmail.com
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment