Published on Sat, 05/28/2011 

ട്രിപളി /പാരിസ്: ലിബിയന്‍ പ്രതിസന്ധി തീര്‍ക്കാന്‍ പാശ്ചാത്യര്‍ ഒറ്റക്കെട്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഫ്രാന്‍സില്‍ പ്രസ്താവിച്ചു. ലിബിയന്‍ പ്രതിസന്ധിക്ക് അന്തിമ പരിഹാരം കണ്ടെത്താന്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് നികളസ് സാര്‍കോസിയുമായി നടത്തിയ സംഭാഷണത്തിനൊടുവിലാണ് ഒബാമ പ്രഖ്യാപിച്ചത്. ജി-8 ഉച്ചകോടിക്ക് ഫ്രാന്‍സില്‍ എത്തിയതായിരുന്നു ഒബാമ.

അതിനിടെ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്ക് സുരക്ഷിതനായി സ്ഥാനമൊഴിയുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ മധ്യസ്ഥതക്ക് തയാറാണെന്ന് റഷ്യ പ്രഖ്യാപിച്ചു. റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി സെര്‍ജി റയാബ്‌കോവാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ലിബിയന്‍ പ്രസിഡന്റായി തുടരാനുള്ള ഖദ്ദാഫിയുടെ നിയമപരമായ സാധുതക്ക് അന്ത്യം സംഭവിച്ചിരിക്കുകയാണെന്ന് റഷ്യന്‍ മന്ത്രി അഭിപ്രായപ്പെട്ടു. മുഅമ്മര്‍ ഖദ്ദാഫിക്ക് സുരക്ഷിതനായി സ്ഥാനമൊഴിയാന്‍ അവസരം നല്‍കണം. അതിനുവേണ്ടി ഖദ്ദാഫിയുമായി സമാധാന ഫോര്‍മുല ചര്‍ച്ച ചെയ്യാന്‍ റഷ്യ തയാറാകും -റഷ്യന്‍ മന്ത്രി പത്രലേഖകരെ അറിയിച്ചു.
പ്രക്ഷോഭകാരികളുമായി വെടിനിര്‍ത്തലിന് തയാറാണെന്ന പ്രഖ്യാപനവുമായി ലിബിയന്‍ പ്രധാനമന്ത്രി അല്‍ മഹ്മൂദി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, വെടിനിര്‍ത്തല്‍ ആഹ്വാനം രണ്ടാമതൊന്ന് ആലോചിക്കാതെ നിരാകരിക്കുന്നതായി പ്രക്ഷോഭകാരികള്‍ അറിയിച്ചു. നാറ്റോയുടെ വ്യോമാക്രമണത്തിന് ഇടവേള നല്‍കി പുതിയ ആക്രമണത്തിന് സജ്ജീകരണം നടത്താനുള്ള തന്ത്രമാണ് ഖദ്ദാഫി പക്ഷത്തിന്‍േറതെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. നാറ്റോ ആക്രമണത്തെ തുടര്‍ന്ന് ചകിതനായ ഖദ്ദാഫി നിത്യവും താമസ കേന്ദ്രം മാറ്റുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ആശുപത്രികളിലാണ് അദ്ദേഹം അന്തിയുറങ്ങാറുള്ളതെന്നും സൂചനകളുണ്ട്. ഖദ്ദാഫി സേന പ്രധാന നഗരത്തില്‍ കുഴിബോംബുകള്‍ പാകുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment