Published on Wed, 10/19/2011 -

കുത്തകകളുടെ ആര്‍ത്തിക്കും ഭരണകൂടങ്ങളുടെ സമ്പന്നവര്‍ഗ പ്രീണന-ജനദ്രോഹ നയങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കുക എന്ന ശക്തമായ നിലപാടാണ് മുതലാളിത്തലോകത്തെമ്പാടും കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊഴിലാളിവര്‍ഗവും ദരിദ്രജനവിഭാഗങ്ങളും പ്രത്യക്ഷസമരത്തിലൂടെ സ്വീകരിച്ചുവരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ന്യൂയോര്‍ക് നഗരത്തില്‍ പ്രക്ഷോഭകാരികള്‍ ‘സുക്കോട്ടിപാര്‍ക്ക്’ എന്ന പ്രദേശത്തെ ‘ലിബര്‍ട്ടി പ്ളാസ പാര്‍ക്ക്’ എന്ന് പുനര്‍നാമകരണം ചെയ്ത് ‘വാള്‍സ്ട്രീറ്റ് കൈയടക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രത്യക്ഷസമരത്തിന് തുടക്കം കുറിച്ചതോടെയാണ് നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധ പ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവുമുണ്ടാകുന്നത്. ലിബര്‍ട്ടി പ്ളാസ പാര്‍ക്ക് ശുചീകരിക്കുന്നതിന്‍െറ മറവില്‍ പ്രക്ഷോഭകാരികളെ നീക്കംചെയ്യാന്‍ പൊലീസ് ബലപ്രയോഗം നടത്തുന്ന ഘട്ടത്തില്‍, അത് എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിക്കാന്‍ പ്രക്ഷോഭകാരികളും സംഘടിക്കുകയായിരുന്നു.  നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്കും അതിലൂടെ പ്രയോഗത്തില്‍ വന്ന അനീതികള്‍ക്കും കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കും എതിരായി അമേരിക്കന്‍ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പൊട്ടിപ്പുറപ്പെട്ട പ്രത്യക്ഷ സമരം, ദിവസങ്ങള്‍ക്കകം യൂറോപ്യന്‍ മേഖലാ രാജ്യങ്ങളായ ഗ്രീസിലേക്കും ഇറ്റലിയിലേക്കും ഇംഗ്ളണ്ടിലേക്കും വ്യാപിക്കുകയാണുണ്ടായത്. മുതലാളിത്ത ലോകത്താകമാനമുള്ള 82 രാജ്യങ്ങളിലെ 951 നഗരങ്ങളിലാണ് അതിരൂക്ഷമായ പ്രതിഷേധസമരം അരങ്ങേറിയത്.  ഒരു ശതമാനം മാത്രം വരുന്ന സമ്പന്നവര്‍ഗത്തിനും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കുംവേണ്ടി 99 ശതമാനം സാമാന്യജനങ്ങളെയും തൊഴിലാളിവര്‍ഗത്തെയും തൊഴിലില്ലായ്മയിലേക്കും നിത്യദുരിതത്തിലേക്കും നയിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരായി ഇതുപോലൊരു ചെറുത്തുനില്‍പ് പ്രസ്ഥാനം ലോകചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നുതോന്നുന്നില്ല. മാത്രമല്ല, തുടക്കം മുതല്‍ നാളിതുവരെയായി പ്രക്ഷോഭകാരികള്‍ക്ക് പ്രത്യേകമായ നേതൃത്വം ഉണ്ടായിരിക്കുന്നതായും പറയുക സാധ്യമല്ല. മര്‍ദിതജനത, ഗത്യന്തരമില്ലാത്തൊരു സ്ഥിതിവിശേഷമുണ്ടായപ്പോള്‍ സ്വയം സംഘടിക്കുകയായിരുന്നു.  അവര്‍ക്കു മുന്നില്‍ ഒരൊറ്റ വഴിമാത്രമാണുണ്ടായിരുന്നത്- വിപ്ളവത്തിലൂടെ ചൂഷണത്തിന് അറുതിവരുത്തുക. അതിനുള്ള ഏകമാര്‍ഗം തെരുവിലിറങ്ങുക എന്നതായിരുന്നു. ‘ചൂഷണത്തിനെതിരെ ലോകജനത ഉണരുന്നു’, ‘ലോകത്തെ മാറ്റിമറിക്കാന്‍ തെരുവിലിറങ്ങുന്നു’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രക്ഷോഭകാരികള്‍ പ്രകടനം നടത്തിവരുന്നത്. നികുതിയിളവുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും വാരിക്കോരി നല്‍കി കോര്‍പറേറ്റ്, സമ്പന്നവര്‍ഗ പ്രീണനനയങ്ങള്‍ നിരന്തരം പിന്തുടര്‍ന്നുവരുന്ന ഭരണകൂടങ്ങള്‍തന്നെയാണ് ചെലവുചുരുക്കല്‍ നടപടികളിലൂടെ സാമൂഹികക്ഷേമ, ആരോഗ്യസുരക്ഷാ പരിപാടികള്‍ക്ക് പണമില്ളെന്ന പല്ലവി ആലപിക്കുന്നതെന്ന യാഥാര്‍ഥ്യം സാധാരണക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും റോമിലെയും മഡ്രിഡിലെയും തെരുവുകളിലേക്കൊഴുകിയെത്തിയവരുടെ കൂട്ടത്തില്‍ തൊഴിലില്ലായ്മയിലൂടെയും വേതനം വെട്ടിക്കുറക്കുന്ന നടപടികളിലൂടെയും സാമ്പത്തികദുരിതത്തിനിരയായ തൊഴിലാളികളും അടുക്കളയിലെ ദാരിദ്ര്യം നേരിട്ടറിവുള്ള വീട്ടമ്മമാരും വിദ്യാഭ്യാസ വായ്പ വാങ്ങി മുതലും പലിശയും കുമിഞ്ഞുകൂടിയതിനെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥികളും തൊഴില്‍തേടി അലയാന്‍ വിധിക്കപ്പെട്ട യുവജനങ്ങളുമുണ്ടായിരുന്നു. തെരുവുകളിലിറങ്ങി, കാലാവസ്ഥക്കെടുതികള്‍ അവഗണിച്ച് മണിക്കൂറുകളോളം ചെലവഴിച്ച സമരക്കാര്‍ക്കിടയില്‍ വംശ-വര്‍ഗ-ലിംഗ-പ്രായ  വ്യത്യാസങ്ങള്‍ തെല്ലും ഇല്ളെന്നതും ശ്രദ്ധേയമാണ്. സംഘടിക്കുന്നതിലൂടെ ശക്തിയും ആത്മവിശ്വാസവും നേടിയ ഇവര്‍ 2011 ഒക്ടോബര്‍ 15ന് ആഗോളപരിവര്‍ത്തനദിനം ആചരിക്കുകയും ചെയ്തു.
നവലിബറല്‍ ചൂഷണനയങ്ങള്‍ക്കെതിരായി അണിചേര്‍ന്നവര്‍ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് മുതല്‍ അമേരിക്കയിലെ അലാസ്ക വരെയും ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ചും ആസ്ട്രേലിയയിലെ സിഡ്നി റിസര്‍വ് ബാങ്കും ജപ്പാന്‍ തലസ്ഥാനമായ ടോക്യോ നഗരവും പ്രതിഷേധവേദികളായി മാറ്റുകയായിരുന്നു. അമേരിക്കയിലെ ബാങ്കിങ്, ധനകാര്യ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റ് ചരിത്രത്തിലാദ്യമായാണ് ശക്തവും വിപുലവുമായ പ്രതിഷേധവേദിയായി രൂപാന്തരപ്പെടുന്നത്. തുടക്കത്തില്‍ അമേരിക്കന്‍ മാധ്യമലോകം പ്രക്ഷോഭവാര്‍ത്ത തമസ്കരിക്കാന്‍ ശ്രമിച്ചെങ്കിലും റൂപര്‍ട്ട് മര്‍ഡോക്കിനും കൂട്ടാളികള്‍ക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനായില്ല.  അമേരിക്കയിലെ റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍പെട്ട നിരവധി പ്രമുഖര്‍, അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം സമരത്തോട് അനുഭാവം പ്രകടിപ്പിക്കുകയുണ്ടായി. പ്രമുഖ അമേരിക്കന്‍ സമ്പദ്ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനിതനുമായ പ്രഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സും മറ്റൊരു പ്രമുഖ ധനശാസ്ത്ര നൊബേല്‍ സമ്മാനജേതാവും ന്യൂയോര്‍ക് ടൈംസ് കോളമിസ്റ്റുമായ പ്രഫ. പോള്‍ ക്രുഗ്മാനും പ്രക്ഷോഭകാരികള്‍ക്ക് ബൗദ്ധിക നേതൃത്വവുമായി എത്തിയതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് ലോവര്‍ മാന്‍ഹട്ടനില്‍ നടന്ന ഐക്യദാര്‍ഢ്യ റാലിയില്‍ അണിചേര്‍ന്ന പതിനയ്യായിരങ്ങളെ സ്റ്റിഗ്ലിറ്റ്സ് നവലിബറലിസത്തിനെതിരെ ആവേശകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി അഭിസംബോധന ചെയ്യുകയുമുണ്ടായി. സമരത്തിലും മാര്‍ച്ചിലും പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണം, ചികിത്സ, നിയമസഹായം, മാധ്യമപിന്തുണ, സുരക്ഷ എന്നിവ ഒരുക്കാന്‍ എ.എഫ്.എല്‍.സി. ഐ.ഒ ഉള്‍പ്പെടെയുള്ള ട്രേഡ് യൂനിയനുകളിലെ തൊഴിലാളികളുണ്ടായിരുന്നു.
കൂടാതെ, അമേരിക്കന്‍ സാമൂഹിക-സാംസ്കാരിക ജീവിതത്തില്‍ വന്‍തോതില്‍ ഇടപെട്ടിട്ടുള്ള നിരവധിപേര്‍ ലിബര്‍ട്ടി പ്ളാസയില്‍ പിന്തുണയുമായെത്തിയിരുന്നു. ഏറെ താരപരിവേഷമുള്ള റോസന്ന ബാര്‍, അയ്ന്‍ റാന്‍സ്, പ്രസിദ്ധ ഗ്രന്ഥകാരന്‍ കോര്‍ണല്‍ വെസ്റ്റ്,  ചലച്ചിത്ര നിര്‍മാതാവ് മിഷേല്‍ മൂര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.
പ്രക്ഷോഭത്തിന്‍െറ അലയൊലികള്‍ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിലും തായ്വാന്‍ തലസ്ഥാനമായ തായ്പേയിലും ഉണ്ടായി. ജീവിതച്ചെലവ് വര്‍ധനക്കെതിരായിരുന്നു ഇത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് മുതലാളിത്തവിരുദ്ധ ശബ്ദം മുഴക്കി എത്തിയ നൂറുകണക്കിന് പേര്‍ ലണ്ടനിലെ സെന്‍റ്പോള്‍ കത്തീഡ്രലിനുമുന്നില്‍ തടിച്ചുകൂടുകയും ‘ലണ്ടന്‍ പിടിച്ചടക്കുക’ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. കത്തീഡ്രലിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്ളക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത് ‘ബാങ്കര്‍മാരാണ് യഥാര്‍ഥ കൊള്ളക്കാര്‍’, ‘പൊലീസുകാരാണ് യഥാര്‍ഥ മോഷ്ടാക്കള്‍’ എന്നീ മുദ്രാവാക്യങ്ങളാണ്. ‘വാള്‍സ്ട്രീറ്റ് പിടിച്ചടക്കുക’  ‘ലണ്ടന്‍ പിടിച്ചടക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഫലത്തില്‍ ലക്ഷ്യമിടുന്നത് കോര്‍പറേറ്റ് അത്യാര്‍ത്തിക്കും, സ്റ്റേറ്റ് നല്‍കിവരുന്ന സാമൂഹികക്ഷേമ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന നയസമീപനങ്ങള്‍ക്കും അതിന് വഴിവെച്ചിരിക്കുന്ന നവ ലിബറല്‍ പ്രത്യയശാസ്ത്രത്തിനും എതിരെ തന്നെയാണ്.
നവലിബറല്‍-ആഗോളീകരണ നയങ്ങള്‍ക്കെതിരായി ഉടലെടുത്ത പ്രക്ഷോഭങ്ങള്‍ മുതലാളിത്തത്തിന്‍െറ ഈറ്റില്ലമായി കരുതപ്പെടുന്ന അമേരിക്കയുടെ ബിസിനസ്-ധനകാര്യ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റിലാണ് തുടക്കം കുറിച്ചതെങ്കിലും ദിവസങ്ങള്‍ക്കകംതന്നെ അത് മുതലാളിത്തലോകത്തെ മൊത്തത്തില്‍ പിടിച്ചുകുലുക്കുകയായിരുന്നു. അമേരിക്കയിലെ കോര്‍പറേറ്റ് ആധിപത്യ സംവിധാനത്തിനുകീഴില്‍ സാധാരണക്കാരുടെ നിത്യജീവിതം ദുസ്സഹമായിരിക്കുകയാണ്. പെരുകിവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, കടബാധ്യത, ചികിത്സാസൗകര്യങ്ങളുടെ അഭാവം, വിദ്യാഭ്യാസ വായ്പകളുടെ ലഭ്യതക്കുറവ് തുടങ്ങിയ സാഹചര്യങ്ങള്‍ ജനങ്ങളെ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഇതിനു സമാനമായ സാഹചര്യത്തില്‍തന്നെ ചെറുതും വലുതുമായ യൂറോ മേഖലാ രാജ്യങ്ങളിലും നിലവിലുള്ളതിനാല്‍ ഈ പ്രക്ഷോഭം അവിടങ്ങളിലേക്കും വ്യാപിക്കുക സ്വാഭാവികം മാത്രം.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment