Published on Fri, 07/08/2011 

ദക്ഷിണ സുഡാന്‍: പുതു രാഷ്ട്ര പിറവി
ജൂബ: ജൂബയിലെ മഅ്മൂര്‍ എന്ന വൃദ്ധന്റെ വാക്കുകള്‍ ഇങ്ങനെ:'യുദ്ധമുഖത്താണ് ഞാന്‍ ജനിച്ചത്. വളര്‍ന്നതും അവിടെ തന്നെ. ഇപ്പോള്‍ ഈ വാര്‍ധക്യത്തിലും യുദ്ധത്തിന് നടുവിലാണ് ഞാന്‍. എന്നാല്‍ നാളെ ഞാന്‍ മരിക്കുന്നത് സ്വതന്ത്രനായിട്ടായിരിക്കും' . ദക്ഷിണ സുഡാനിലെ ഒന്നേകാല്‍ കോടി ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരത്തിലേക്കാണ് മഅ്മൂറിന്റെ വാക്കുകള്‍ സൂചന നല്‍കുന്നത്.
 ലോകത്ത് പുതിയൊരു രാഷ്ട്രം ശനിയാഴ്ച പിറവി കൊള്ളുന്നു -റിപ്പബ്ലിക്ക് ഓഫ് സൗത്ത് സുഡാന്‍. നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷം  ദക്ഷിണ സുഡാന്‍ ശനിയാഴ്ച സ്വാതന്ത്ര്യ പിറവി ആഘോഷിക്കുമ്പോള്‍ അത് രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച 20 ലക്ഷത്തോളം രക്തസാക്ഷികളുടെ സ്മരണ പുതുക്കല്‍ കൂടിയാവുകയാണ്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്തോടെ, തലസ്ഥാന നഗരമായ ജൂബയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. സുഡാന്‍ പ്രസിഡന്റ്  ഉമര്‍ അല്‍ ബശീറും സംഘവും ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജൂബയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്്. അങ്ങനെയെങ്കില്‍, ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്ന അതിര്‍ത്തി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ അയവുവരുത്താന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.
രണ്ടു പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവിലാണ് സുഡാനില്‍നിന്ന് ദക്ഷിണ സുഡാന്‍ മോചനം നേടുന്നത്. ഇതിനിടെ ഒന്നര ലക്ഷത്തിലധികം ദഷിണ സുഡാനികളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതിലിരട്ടിയോളം ആളുകള്‍ അഭയാര്‍ഥികളായി. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സിവിലിയന്‍ ദുരന്തമായിരുന്നു അന്ന് സുഡാനില്‍ സംഭവിച്ചത്. പിന്നീട്, 2005ല്‍ നടന്ന നെയ്‌വാശ സമാധാന ഉടമ്പടിയെ തുടര്‍ന്നാണ് രാജ്യത്ത് ആഭ്യന്തര കലാപം അവസാനിക്കുന്നത്. സുഡാനിലെ മുഖ്യ പ്രതിപക്ഷമായ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റുമായി സുഡാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രസ്തുത ഉടമ്പടിയില്‍, ദക്ഷിണ സുഡാനിന്റെ സ്വയംഭരണത്തിന് ഹിതപരിശോധന ഉ ള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ദീര്‍ഘകാലാവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. കൂടാതെ രാജ്യത്തിന്റെ എണ്ണ സമ്പത്തില്‍ നിന്നുള്ള വരുമാനത്തിന്റെ വിതരണം, സുരക്ഷാ സൈനികരുടെ വിന്യാസം തുടങ്ങിയ കാര്യങ്ങളിലും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ പില്‍കാലത്ത് അംഗീകരിക്കപ്പെട്ടു. 
നെയ്‌വാശ ഉടമ്പടിയില്‍ ധാരണയായ ഹിതപരിശോധന നടന്നത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഒരാഴ്ച നീണ്ട ഹിതപരിശോധനയില്‍, 98 ശതമാനം ദക്ഷിണ സുഡാനികളും സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍  അബയ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളുടെ കാര്യത്തില്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാന്‍ സാധിച്ചില്ല. അബയ് നഗരം ദക്ഷിണ സുഡാന്‍ ആവശ്യപ്പെട്ടാല്‍ രാജ്യത്തെ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീര്‍ പ്രസ്താവിച്ചിരുന്നു.
2005ല്‍ നിര്‍മിച്ച ഇടക്കാല ഭരണഘടനയനുസരിച്ചാകും  ദക്ഷിണ സുഡാനില്‍ പുതിയ ഭരണകൂടം പ്രവര്‍ത്തിക്കുക. ഇതനുസരിച്ച് പ്രസിഡന്റിനാണ് രാജ്യത്തിന്റെ ഭരണ ചുമതല. ജുഡീഷ്യറി സ്വതന്ത്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ തലവന്‍ ജോണ്‍ ഗാരാങ് ആയിരുന്നു ആദ്യ പ്രസിഡന്റ്. സല്‍വാ മയാര്‍ദിതിനായിരിക്കും ശനിയാഴ്ച മുതല്‍ പ്രസിഡന്റിന്റെ ചുമതല. റിപബ്ലിക്ക് ഓഫ് സൗത്ത് സുഡാന്‍ എന്നാണ് രാജ്യത്തിന്റെ താല്‍ക്കാലിക നാമമെങ്കിലും ആസാനിയ, നൈല്‍ റിപ്പബ്ലിക്ക്, കുഷ് റിപ്പബ്ലിക്ക് തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. 
ശനിയാഴ്ച സ്വാതന്ത്ര്യം ആഘോഷിക്കാനിരിെക്ക, സുസ്ഥിര രാജ്യം എന്ന സ്വപ്‌നം ദക്ഷിണ സുഡാന് ഇനിയും  അകലെയാണ്. യു.എന്‍ അംഗീകാരം ഉള്‍പ്പെടെയുള്ള കടമ്പകള്‍ ഇനിയും രാജ്യത്തിന് കടക്കേണ്ടതുണ്ട്് . ഭരണഘടന നിര്‍മാണം,പുതിയ  കറന്‍സി, സ്വന്തമായി ഇന്റര്‍നെറ്റ് ഡൊമൈന്‍ തുടങ്ങിയ  ആവശ്യങ്ങളും നിറവേറ്റാനുണ്ട്. അബയ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളുടെ കാര്യത്തില്‍ ഇനിയും സുഡാനുമായി ധാരണയിലെത്തേണ്ടതുണ്ട്.

ദക്ഷിണ സുഡാന്‍ യാഥാര്‍ഥ്യമായി

ദക്ഷിണ സുഡാന്‍  യാഥാര്‍ഥ്യമായി
ജൂബ: രണ്ടു പതിറ്റാണ്ടു നീണ്ട രക്തരൂഷിതമായ ആഭ്യന്തരകലാപങ്ങള്‍ക്കൊടുവില്‍ ഏറ്റവും വലിയ ആഫ്രിക്കന്‍രാഷ്ട്രമായ സുഡാനെ നെടുകെ പിളര്‍ത്തി ദക്ഷിണ സുഡാന്‍ എന്ന പുതിയ രാഷ്ട്രം ജന്മമെടുത്തു. തെക്കന്‍ സുഡാനു വേണ്ടി സായുധകലാപം നയിച്ച വിമതനേതാവ് ജോണ്‍ ഗരങ്ങിന്റെ ശവകുടീരത്തിനു സമീപം ശനിയാഴ്ച നടന്ന വര്‍ണശബളമായ ചടങ്ങില്‍ രാഷ്ട്രത്തിന്റെ പ്രഥമപ്രസിഡന്റായി സല്‍വാ കീര്‍ മായര്‍ദിത് സ്ഥാനമേറ്റു. സുഡാനിലെ വിമത സായുധസേനയായ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (എസ്.പി.എല്‍.എ) തലവനാണ് മയാര്‍ദിത്. പുതിയ രാഷ്ട്രത്തിന്റെ ഭരണഘടനയില്‍ ഒപ്പുവെച്ച് പ്രസിഡന്റ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ പതിനായിരങ്ങള്‍ രാഷ്ട്രത്തിന് ദീര്‍ഘായുസ്സ് നേര്‍ന്ന് മുദ്രാവാക്യം മുഴക്കി.
പുതിയ രാജ്യത്തിന്റെ പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാന്‍ സുഡാന്‍ പ്രസിഡന്റ് ഉമര്‍ ഹസന്‍ അല്‍ ബശീറും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കുകൊണ്ടു. ദക്ഷിണ സുഡാനിലേക്ക് ഇന്ത്യ ഉടന്‍ സ്ഥാനപതിയെ നിയോഗിക്കുമെന്ന് സംഘത്തിന്റെ വക്താവ് അറിയിച്ചു.
ലോകത്തെ ഔദ്യോഗിക രാജ്യപ്പട്ടികയില്‍ 193ാം രാജ്യമായ ദക്ഷിണ സുഡാന്‍ യു.എന്നിലെ 54ാമത് ആഫ്രിക്കന്‍ രാജ്യമായിരിക്കും. 2005ല്‍ അവിഭക്ത സുഡാന്‍ ഭരണകൂടവും വിമതരും തമ്മില്‍ നടന്ന സമാധാനചര്‍ച്ചയില്‍ ഹിതപരിശോധന നടത്തി ദക്ഷിണ സുഡാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ധാരണയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഹിതപരിശോധനയില്‍ ഭൂരിപക്ഷം സ്വതന്ത്രരാഷ്ട്രത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് സുഡാന്‍, ദക്ഷിണമേഖലയെ വേര്‍പെടുത്തി പുതിയ രാഷ്ട്രം പ്രഖ്യാപിക്കുകയായിരുന്നു.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment