പ്രചോദനം അറബ് വസന്തം


Published on Wed, 10/19/2011 

കഴിഞ്ഞ പല പതിറ്റാണ്ടുകളിലൂടെയായി മുതലാളിത്ത വ്യവസ്ഥിതിയുടെ തണലില്‍ ഭൂമുഖത്ത് മറ്റാരെക്കാള്‍ സ്വാധീനമുള്ള ഒരു വരേണ്യവിഭാഗം രൂപപ്പെട്ടുവന്നിട്ടുണ്ട്.  ലോകമെമ്പാടുമുള്ള ആറ് ബില്യനോളം (ഒരു ബില്യന്‍ =100 കോടി) ജനങ്ങളുടെ ജീവിതത്തെ നിരന്തരം സ്വാധീനിക്കാന്‍ ഈ  വിഭാഗത്തില്‍പെടുന്ന ആളുകള്‍ക്ക്  കഴിഞ്ഞു. രാഷ്ട്രത്തലവന്മാര്‍, ലോകത്തിലെ വന്‍കിട കമ്പനികളുടെ സി.ഇ.ഒമാര്‍, മാധ്യമഭീമന്മാര്‍, ശതകോടീശ്വരന്മാരായ കുത്തക കമ്പനികളുടെ ഡയറക്ടര്‍മാര്‍, സാങ്കേതിക വ്യവസായിക സംരംഭകര്‍, നയതന്ത്രജ്ഞര്‍ തുടങ്ങി ഭീകര പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ വരെ ഉള്‍പ്പെടുന്ന ഈ ശ്രേണിയില്‍ ഏകദേശം ആറായിരം പേര്‍ വരുമെന്നാണ് ഇതുസംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയ ഡേവിഡ് റോത്കൊഫ് പറയുന്നത്. ഇവരെല്ലാംതന്നെ മുതലാളിത്ത  സ്വര്‍ഗമായ അമേരിക്കയുടെ നിലപാടുകള്‍ക്കനുസരിച്ച നയരൂപവത്കരണത്തിലൂടെ നേട്ടം ഉണ്ടാക്കിയവരാണ്. അമേരിക്കയുടെ നിലനില്‍പുതന്നെ, യുദ്ധം =ബിസിനസ് എന്ന സമവാക്യത്തില്‍നിന്ന് ഭീകരത =ബിസിനസ് എന്നതിലേക്ക് പരിവര്‍ത്തിക്കപ്പെട്ടപ്പോഴും മേല്‍പറഞ്ഞ വരേണ്യ വിഭാഗമുള്‍പ്പെടെയുള്ള കോര്‍പറേറ്റ് ഗണത്തില്‍ പെട്ടവര്‍ നേട്ടങ്ങള്‍ കൊയ്യുകയായിരുന്നു. അമേരിക്കന്‍ കാപിറ്റലിസത്തിന്‍െറ പൊള്ളത്തരവും കള്ളത്തരങ്ങളും ലോകം ഇന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. ലോകത്ത് വരേണ്യവിഭാഗ ശ്രേണിയില്‍ സാമ്പത്തികമായി ഏറ്റവും വലിയ നേട്ടം കൊയ്തുകൊണ്ടിരുന്നത് രാഷ്ട്രാന്തര കോര്‍പറേഷനുകളായിരുന്നു.നിലവില്‍, രണ്ടായിരം കോര്‍പറേറ്റ് കുത്തകകളുടെ മൊത്തം ആസ്തി 103 ട്രില്യന്‍ ഡോളറും, അവയുടെ വാര്‍ഷിക വില്‍പന 27 ട്രില്യന്‍ ഡോളറും (ഒരു ട്രില്യന്‍=പതിനായിരം കോടി )വരുമെന്നാണ് കണക്കാക്കുന്നത്. ഈ കമ്പനികളില്‍ 70 മില്യനോളം (1 മില്യണ്‍ =ദശലക്ഷം) പേര്‍ ജോലി ചെയ്യുന്നുണ്ട്. ഈ ജീവനക്കാരില്‍ ഒരാളെ ആശ്രയിച്ച് നാലുപേര്‍ ജീവിക്കുന്നുവെന്ന് കണക്കാക്കിയാല്‍തന്നെ ഈ കോര്‍പറേറ്റ്   കമ്പനികളെ ആശ്രയിച്ച് 280  മില്യന്‍ പേര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു എന്നു പറയാം. കോര്‍പറേറ്റ് കമ്പനികള്‍  ഇതര ചെറുകിട കമ്പനികളുമായുണ്ടാക്കുന്ന കരാറുകള്‍കൂടി പരിഗണിച്ചാല്‍ തൊഴിലവസരങ്ങളുടെ കണക്ക് ഇതിലുമെത്രയോ കൂടുതല്‍ വരും. ഈ കോര്‍പറേറ്റ് കമ്പനികളിലെ മാനേജ്മെന്‍റും ബോര്‍ഡംഗങ്ങളും  ഉള്‍പ്പെടുന്ന ഏതാനും ആയിരം പേരുടെ തീരുമാനങ്ങള്‍ ഏകദേശം ഒരു ബില്യനോ അതിലധികമോ ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് നാല് ബില്യനോളം ജനങ്ങള്‍ ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും  കോര്‍പറേറ്റ് അജണ്ടകള്‍ അവരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു.
അമേരിക്കയിലെ ഓഹരിനിക്ഷേപങ്ങളില്‍ 85 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് അവിടത്തെ സമ്പന്നരായ പത്തു ശതമാനം പേരാണ്. അമേരിക്കയുടെ സമ്പത്തിന്‍െറ  40 ശതമാനവും രാജ്യത്തെ അതിസമ്പന്നരായ ഒരു ശതമാനം പേരുടെ കൈകളിലുമാണ്. സാമ്പത്തികമായി അമേരിക്ക എന്ന രാജ്യം മൂന്നാംലോക  രാജ്യങ്ങളുടെ സ്ഥിതിയിലേക്ക് താഴുമ്പോള്‍ അമേരിക്കന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ തടിച്ചു കൊഴുക്കുകയാണ്. 1929ലെ സാമ്പത്തിക തകര്‍ച്ചയേക്കാള്‍ വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ന് ലോകം ആഗോളീകരണത്തിലൂടെ  സ്വതന്ത്ര വിപണിയായി രൂപപ്പെട്ടതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഏല്‍ക്കേണ്ടി വരും. സ്വതന്ത്ര വിപണിയുടെ പ്രചാരകരായവര്‍പോലും ഇന്നതിനെ സ്ഥാപിത താല്‍പര്യക്കാരായ ഒരു ചെറിയ ശതമാനം ആളുകളുടെ ‘കോര്‍പറേറ്റിസ്റ്റ്’ കെണിയായി തിരിച്ചറിഞ്ഞു കഴിഞ്ഞു. അധ്വാനിക്കുന്നവന് എത്രമേല്‍ വേണമെങ്കിലും ഉയരാമെന്ന വാഗ്ദാനമായിരുന്നു അമേരിക്കന്‍ മുതലാളിത്തം മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍, മുതലാളിത്തം ശക്തിപ്രാപിക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായാണ് ലോകം കണ്ടത്.
അമേരിക്കയോടൊപ്പം മുതലാളിത്ത വ്യവസ്ഥ പിന്തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങളെല്ലാം  വന്‍ സാമ്പത്തിക കെടുതിയിലാണ്. അറബ് വസന്തത്തിന് ജനങ്ങളില്‍നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച സ്വീകാര്യതയാണ് അമേരിക്കയിലും യൂറോപ്പിലും മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ പടരുന്ന ജനരോഷത്തിന് പ്രചോദനമായി വര്‍ത്തിക്കുന്നത്. അറബ് വസന്തത്തിനുണ്ടായ ജനമുന്നേറ്റത്തിലെന്നപോലെ പ്രത്യേകിച്ചൊരു നേതാവോ നേതൃത്വമോ കോര്‍പറേറ്റ് വിരുദ്ധ കൂട്ടായ്മകളിലും കാണാനില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളാണ് എല്ലാ രാജ്യങ്ങളിലും ആളെ കൂട്ടാനായി ഉപയോഗിക്കുന്നത്.  അറബ് വസന്തത്തിലെന്നപോലെ പ്രതിഷേധത്തിനെത്തുന്ന പ്രകടനക്കാര്‍ റെഡിമെയ്ഡ് ടെന്‍റുകള്‍ ഉപയോഗിച്ച് ട്രാഫിക് സ്ക്വയറുകള്‍ക്കു സമീപം തമ്പടിക്കുന്ന കാഴ്ചയാണ് ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ ദൃശ്യമാകുന്നത്. അമേരിക്കന്‍ ജനതയുടെ 79 ശതമാനം പേരും ഈ പ്രതിഷേധത്തെ പിന്തുണക്കുന്നവരാണെന്ന് റാസ്മുസ്സന്‍ നാഷനല്‍ ടെലിഫോണ്‍ സര്‍വേ ഫലം വെളിപ്പെടുത്തുന്നു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment