മുബാറക് വീണു


Published on Fri, 02/11/2011 

മുബാറക് വീണു
കൈറോ: ഒടുവില്‍ ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂളയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഈജിപ്ത് പ്രസിഡന്റ്  ഹുസ്‌നി മുബാറക്  രാജിവച്ചു. തുണീഷ്യയില്‍ നിന്നാരംഭിച്ച 'മുല്ലപ്പൂ വിപ്ലവ'ത്തിന്റെ അലയൊലികള്‍ ഈജിപ്തിലേക്ക് പടര്‍ന്ന് ആളിക്കത്തിയപ്പോള്‍ മൂന്നു പതിറ്റാണ്ടു നീണ്ട ഏകാധിപത്യ ഭരണത്തിന് അന്ത്യം.  ദേശീയ ടെലിവിഷനില്‍ വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാനാണ് മുബാറക്കിന്റെ രാജിക്കാര്യം അറിയിച്ചത്.സംഭവമറിഞ്ഞതോടെ ഈജിപ്തിലെങ്ങും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. തഹ്‌രീര്‍ സ്‌ക്വയറില്‍ കൂടിയ ജനലക്ഷങ്ങള്‍ പോരാട്ടം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന ആവേശഭരിതരായി മുദ്രാവാക്യം മുഴക്കി. അധികാരം സൈന്യത്തിന്റെ ഹൈകമാന്റിന് കൈമാറിയിട്ടുണ്ട്.ഈജിപ്തിനെ പിടിച്ചുകുലുക്കിയ 18 നാള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് ഹൂസ്‌നി മുബാറക്ക് ജനങ്ങളോട്അടിയറവ് പറഞ്ഞത്. 30 വര്‍ഷം നീണ്ട മുബാറക് ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.
നേരത്തെ ലക്ഷക്കണക്കിനു പ്രക്ഷോഭകര്‍ മുബാറക്കിന്റെ കൊട്ടാരവും സുപ്രധാന സര്‍ക്കാര്‍ മന്ദിരങ്ങളും വളഞ്ഞതോടെ ഈജിപ്തില്‍ എന്തും സംഭവിക്കും എന്ന സ്ഥിതിയായിരുന്നു. മുബാറക് കുടുംബസമേതം കൊട്ടാരം ഉപേക്ഷിച്ച് രഹസ്യതാവളത്തിലേക്കു മാറിയിരുന്നു.
വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന് അധികാരം കൈമാറാന്‍ മുബാറക് തീരുമാനിച്ചുവെന്ന് ഭരണകക്ഷിയായ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഹസന്‍ ബദ്‌റാവി വ്യാഴാഴ്ച രാത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ലോകം മുഴുവന്‍ രാജി വാര്‍ത്തക്കായി കാതോര്‍ക്കവെ, ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മുബാറക് അധികാരമൊഴിയില്ലെന്ന് ആവര്‍ത്തിച്ചത് ലോകരാജ്യങ്ങളെ ഞെട്ടിച്ചു. ഇതോടെ കൂടുതല്‍ പ്രകോപിതരായ ജനം പ്രസിഡന്റിന്റെ കൊട്ടാരം വളയുകയായിരുന്നു. മുബാറക്കും ഉമര്‍ സുലൈമാനും അധികാരം വിട്ടൊഴിയണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ഇതിനു മുമ്പുതന്നെ കുടുംബസമേതം രക്ഷപ്പെട്ട മുബാറക് ശറമുശൈഖ് മേഖലയിലെ റിസോര്‍ട്ടിലാണ് ഇപ്പോഴെന്നാണ് സൂചന. അധികാരത്തില്‍ തുടരുമെന്നും സെപ്റ്റംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷമേ മുഴുവന്‍ അധികാരങ്ങളും കൈമാറൂ എന്നുമാണ് മുബാറക് നേരത്തെ ടെലിവിഷന്‍ സന്ദേശത്തില്‍ വിശദീകരിച്ചത്.  തന്റെ അധികാരങ്ങളില്‍ ചിലത് വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന് കൈമാറുന്നതായും അദ്ദേഹം അറിയിച്ചു.
ഇതിനിടെ, ഹുസ്‌നി മുബാറക്കിന് സൈന്യം പിന്തുണയും  പ്രഖ്യാപിച്ചു.  സെപ്റ്റംബറില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തുമെന്നും അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നും വ്യക്തമാക്കിയ സൈന്യം ജനങ്ങള്‍ പ്രക്ഷോഭത്തില്‍നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സൈന്യത്തിന്റെ വാഗ്ദാനം തള്ളിയ പ്രക്ഷോഭകര്‍ തഹ്‌രീര്‍ സ്‌ക്വയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രക്ഷോഭകര്‍  മുബാറക് വിടചൊല്ലുന്ന ദിനമായി വെള്ളിയാഴ്ച ആചരിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ 300 പേര്‍ കൊല്ലപ്പെട്ടതിന്റെ രക്തസാക്ഷിദിനവും വെള്ളിയാഴ്ച ആചരിച്ചു. പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളില്‍ പണിമുടക്ക് തുടരുകയാണ്.
ഹുസ്‌നി മുബാറക് ജനങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാറാണ് രാജ്യത്തില്‍ നിലവില്‍ വരേണ്ടതെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ പ്രതിനിധി കാതറിന്‍ ആഷ്ടന്‍ പറഞ്ഞു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment