Published on Fri, 07/08/2011
അറബികളുടെ ഊര്‍ജസ്വലതയും ആത്മവീര്യവും പുനരുജ്ജീവിപ്പിക്കുന്നതില്‍ 'അസബിയ്യ' എന്ന വികാരം ചെറുതല്ലാത്ത പങ്കുവഹിക്കുന്നതായി ചരിത്രത്തിന്റെ മുഖവുരയില്‍ 'ഇബ്നു ഖല്ദൂന് നിരീക്ഷിക്കുന്നുണ്ട്. അസബിയ്യക്ക് 'വര്‍ഗബോധ'മെന്നോ' സാമൂഹിക ഐക്യദാര്ഢ്യബോധ'മെന്നോ ഒക്കെയുള്ള വിശാല പരിഭാഷ നല്‍കാം. നാടോടികളും ഗോത്രവര്‍ഗക്കാരുമായ അറബികളെ ഇതര ലോകങ്ങളിലേക്ക് ജൈത്രയാത്ര നടത്താന്‍ ഈ പൊതുബോധം ശക്തമായ പ്രചോദക സ്രോതസ്സായി നിലകൊള്ളുകയുണ്ടായി. 'അറബ് വസന്തം' എന്ന പേരില്‍ യശസ്സാര്ജിച്ചുവരുന്ന അറബ് ലോകത്തെ സമകാലിക ജനകീയ വിപ്ലവ നീക്കങ്ങള്‍ക്കു പിറകിലും മേല്പറഞ്ഞ അസബിയ്യയുടെ സ്പര്‍ശമുണ്ട്. അറബ് മാഹാത്മ്യങ്ങളെ തരിപ്പണമാക്കി ജനങ്ങളെ ഇരകള്‍ മാത്രമാക്കിയ ഏകാധിപതികളെ ജനങ്ങള്‍ ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഉറക്കംപൂണ്ടിരുന്ന അറബ് തെരുവുകള്‍ വിപ്ലവഭേരികളോടെ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു.
അപ്രവചനീയത വിപ്ലവ മുന്നേറ്റങ്ങളുടെ പൊതുസ്വഭാവമാണ്. അതിന്റെ ദിശ ഏതെന്ന് നിര്‍ണയിക്കുക പ്രയാസം. അവ മാറ്റങ്ങള്‍ സൃഷ്ടിക്കും. പക്ഷേ, സ്ഥിരത എപ്പോള്‍ കൈവരിക്കാം എന്ന കാര്യം ഗണിച്ചു പറയാനാകില്ല. ഖദ്ദാഫിമാരും ബശ്ശാര്‍ അല്‍ അസദുമാരും ഇപ്പോഴും അധികാര കസേരകള്‍ വിടാന്‍ ഭാവമില്ലാതെ അവയില്‍ മുറുകെ പിടിച്ചിരിക്കുന്നു. പഴയ ലോകത്തെയാണ് അവര്‍ പുണരുന്നത്. സ്വന്തം ആശയങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു എന്ന പരുഷ യാഥാര്‍ഥ്യം അഭിമുഖീകരിക്കാനുള്ള ധീരതയും അവര്‍ക്കില്ല. രാജ്യത്തിന്റെ പൊതുമുതലുകളെ (എണ്ണ ഉള്‍പ്പെടെ) ഇവര്‍ സ്വന്തം സമ്പാദ്യമാക്കി മാറ്റി. അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ജനങ്ങളുടെ അവകാശങ്ങളെ ഇവര്‍ കശാപ്പ് ചെയ്തു.
ഈ സൈനിക-പൊലീസ്രാജുകള് ലോകരാജ്യങ്ങളുടെ ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ നിരവധി കൗശല നീക്കങ്ങള്‍ ഇതിനകം നടത്തുകയുണ്ടായി. അടിച്ചമര്‍ത്തല്‍ നയവും അധികാര വാഞ്ഛയും സാധൂകരിക്കാന്‍ പലവിധ ഒഴികഴിവുകളും ഉന്നയിക്കപ്പെട്ടു. മധ്യകാല ഭരണകൂടങ്ങള്‍ ഇതിനേക്കാള്‍ എത്രയോ ഭേദമാണെന്ന് പറയാം. ഖദ്ദാഫി കുടുംബത്തിന്റെ അഹന്തയും ദുര്‍ഭരണവും അസഹനീയതയുടെ പരിധികള്‍ അതിലംഘിച്ചിട്ടും ലോക ജനത അതിനെ ഇന്നോളം നിലനില്ക്കാന് അനുവദിച്ചത് ബഹു വിചിത്രമായിരിക്കുന്നു.
ഇറ്റലിയിലെ വന്‍കിട ഫുട്ബാള്‍ ക്ലബുകള്‍ സ്വന്തമാക്കാന്‍ ഖദ്ദാഫി പുത്രന്മാര് പണം ധൂര്‍ത്തടിച്ചു. ലണ്ടനിലെ വിഖ്യാതമായ സ്കൂള്‍ ഓഫ് ഇക്കണോമിക്സു പോലും ഖദ്ദാഫിയുടെ മകന്റെ ധനാഢ്യതക്കു മുന്നില്‍ ഭവ്യത പൂണ്ടു. പഠന ഗവേഷണങ്ങള്‍ വേണ്ടത്ര നടത്താതെ ഖദ്ദാഫി പുത്രന് ഈ കലാലയത്തില്‍ നിന്ന് ബിരുദം തരപ്പെടുത്തുകയും ചെയ്തു. ഖദ്ദാഫിയുടെ സന്താനങ്ങള്‍ ഈ ഭീമ സംഖ്യകള്‍ എങ്ങനെ സ്വായത്തമാക്കി. പൊതുജനങ്ങളുടെ സ്വത്ത് തട്ടിപ്പറിക്കുക എന്ന ലളിതമായ തന്ത്രത്തിലൂടെയായിരുന്നു അവരുടെ ധനാര്‍ജനം. വിദേശീയര്‍ പാടിയ മുഖസ്തുതികള്‍ കേട്ട് സായൂജ്യമടയുന്നതിനിടയില് സ്വന്തം രാജ്യത്തെ ജനങ്ങളുടെ ചിന്താഗതികള്‍ മാറിപ്പോയത് ഗ്രഹിക്കാന്‍ സാധ്യമായതുമില്ല.
മൂല്യങ്ങളെക്കുറിച്ച് സദാ വാചാലരാണ് പാശ്ചാത്യ ഭരണകൂടങ്ങള്‍. എന്നാല്‍, താല്പര്യങ്ങള് മാനിക്കുന്നുണ്ടെങ്കില്‍ അവര്‍ ഏത് ഏകാധിപതിക്കും പിന്തുണ നല്‍കും. മൂല്യങ്ങള്‍ ലംഘിക്കുന്നതോ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതോ ജനങ്ങളെ കുരുതികഴിക്കുന്നതോ പാശ്ചാത്യര്‍ പ്രശ്നമാക്കില്ല. ഈജിപ്തിലെ ഹുസ്നി മുബാറകിന്റെ കഥ ഇതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. ആ ഏകാധിപതിയുടെ ക്രൂരതകള്‍ പാശ്ചാത്യര്‍ക്ക് നേരത്തേ അറിയാം. പക്ഷേ, അങ്ങോര് അമേരിക്കയുടെ വിനീത വിധേയനായിരുന്നു. അതിനാല്‍, അയാള്‍ക്ക് സര്‍വ ഹീനതകള്‍ക്കും ലൈസന്‍സ് ലഭിച്ചു. എന്നാല്‍, ഇപ്പോള്‍ കഥയാകെ മാറി. തഹ്രീര്‍ സ്ക്വയറിലെ ജനസഞ്ചയം മുബാറകിന്റെ തേര്‍വാഴ്ചക്ക് അറുതിയുണ്ടാക്കി. ഈജിപ്തിന്റെ ഭാഗധേയം അവര്‍ പുനര്‍നിര്‍ണയിച്ചു. ഈജിപ്തിലെയും തുനീഷ്യയിലെയും തങ്ങളുടെ ചങ്ങാതിമാരായ ഏകാധിപതികളെ രക്ഷിക്കാനാകാതെ പകച്ചു പോയ അമേരിക്കയും യൂറോപ്പും ഇപ്പോള്‍ വിപ്ലവത്തിന്റെ സ്രഷ്ടാക്കളോട് അടുപ്പം സ്ഥാപിക്കാനുള്ള തീവ്രയജ്ഞത്തില്‍ വ്യാപൃതരാണ്.
സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിനുശേഷം സാര്‍വദേശീയ കാര്യങ്ങളില്‍ റഷ്യ നിഷ്ക്രിയമാണ്. ശബ്ദം കൊണ്ടു മാത്രം ചിലപ്പോള്‍ ചില ആക്രമണങ്ങള്‍ റഷ്യ നടത്തുന്നുണ്ടായിരിക്കും. ചൈനയുടെ സമീപനവും ഭിന്നമല്ല. ഈ നിഷ്ക്രിയത അന്താരാഷ്ട്ര ധിക്കാരങ്ങള്‍ക്ക് പ്രോത്സാഹനമായി മാറുന്നു.
ലിബിയയില്‍ ഖദ്ദാഫിയെയും സിറിയയില്‍ ബശ്ശാറിനെയും നിഷ്കാസനം ചെയ്യാനുള്ള ജനകീയ സമരങ്ങള്‍ ശക്തമാണ്. ഈ ജനകീയ ഉയിര്ത്തെഴുന്നേല്പിനെ ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്ത് നേരിടാനാണ് ഇരു സ്വേച്ഛാധിപതികളുടെയും തീരുമാനം. ഇരുവര്‍ക്കും നഷ്ടപ്പെടാന്‍ ഏറെയുണ്ട്. പൊതുഖജനാവില്‍നിന്ന് അപഹരിച്ച കൊള്ളമുതല്‍ തന്നെ അവയില്‍ പ്രധാനം. പിന്നെ അമിതാധികാര സുഖഭോഗങ്ങളും. വിപ്ലവത്തിന് വിളംബം സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിച്ചേക്കാം. എന്നാല്‍ വിപ്ലവത്തെ ചിറകെട്ടി തടയാന്‍ സാധ്യമല്ല. അല്പം വൈകിയാലും അത് സാക്ഷാത്കരിക്കപ്പെടാതിരിക്കില്ല.
അറബ് ജനതയെ കാല്‍ക്കാശിന് കൊള്ളാത്തവരായി പാശ്ചാത്യര്‍ കരുതാതിരിക്കട്ടെ. ഏകാധിപതികളുടെ സംരക്ഷകരായി നിന്നതിന്റെ പേരില്‍ അവര്‍ക്ക് പടിഞ്ഞാറിനോടും കടുത്ത അമര്‍ഷമുണ്ട്. മാത്രമല്ല, ആധുനികത സ്വീകരിക്കാനുള്ള അവരുടെ സന്ദര്‍ഭങ്ങളെ തച്ചുടച്ചതിന്റെ പേരിലും അവര്‍ക്ക് പടിഞ്ഞാറിനോട് വിദ്വേഷമുണ്ട്. ജനാധിപത്യവും ലിംഗ സമത്വവും ഇല്ലാതെ ആധുനീകരണം നടപ്പാക്കാനാവില്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഉയിര്‍കൊള്ളുന്ന ഭരണകൂടങ്ങള്‍ക്ക് ആരോടും പകയുണ്ടാകില്ല. എന്നാല്‍, ആരുടെയെങ്കിലും വിനീത വിധേയരാകാനും അവ തയാറാകില്ല.
വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനും മറ്റുമായി അറബ് രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് അധികൃതരുമായി പോരാടേണ്ടി വരുന്നു. പ്രവാചകന്റെ പത്നി ആഇശ ഒട്ടകപ്പുറത്തേറി ആ മരുവാഹനത്തെ നിയന്ത്രിച്ച് യാത്ര ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് സ്വയം വാഹനമോടിച്ചുകൂടാ എന്നാണ് സ്ത്രീകള്‍ ഉന്നയിക്കുന്ന ചോദ്യം. മക്കയിലെയും മദീനയിലെയും പള്ളികളില്‍ സ്ത്രീകള്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നുവെങ്കില്‍ ഇതര പള്ളികള്‍ സ്ത്രീകളുടെ ദേവാലയ പ്രവേശം എന്തിനു വിലക്കുന്നു എന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു. ആധുനിക അറബ് രാജ്യങ്ങളിലേതിനേക്കാള്‍ കൂടിയ അളവില്‍ സ്ത്രീ-പുരുഷ സമത്വം പഴയകാല അറബി രാജ്യങ്ങളില്‍ നിലനിന്നിരുന്നു എന്ന യാഥാര്‍ഥ്യം മാനിക്കപ്പെടേണ്ടിയിരിക്കുന്നു. ഇവയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ ജനങ്ങളുടെ മനസ്സ് തുറപ്പിക്കാതിരിക്കില്ല. തുറന്ന പൗരസമൂഹ സൃഷ്ടിക്ക് തുറന്ന മനസ്സുകള്‍ വഴിയൊരുക്കും.
സിറിയയില്‍ പരേതനായ പ്രസിഡന്റ് ഹാഫിസ് അസദ് കുടുംബ വാഴ്ചക്കാണ് അടിത്തറയിട്ടത്. സിവിലിയന്മാരെ കൊല്ലുന്നതിലോ തുറുങ്കിലടക്കുന്നതിലോ ഒട്ടും മാനസിക സങ്കോചം അയാള്‍ അനുഭവിച്ചിരുന്നില്ല. എല്ലാ നഗര കവാടങ്ങളിലും പൊതു മന്ദിരങ്ങളിലും അയാള്‍ ഇങ്ങനെ ഒരു മുദ്രാവാക്യം കുറിച്ചിട്ടിരുന്നു. 'എക്കാലത്തും ഹാഫിസ് അസദ് ആയിരിക്കും സിറിയന്‍ നേതാവ്'. ഈ പൊങ്ങച്ചം പിന്പറ്റുന്നവന് തന്നെ അങ്ങോരുടെ പുത്രനായ ഇപ്പോഴത്തെ പ്രസിഡന്റ് ബശ്ശാര്‍. പക്ഷേ, 'അസബിയ്യ'യുടെ വേലിയേറ്റവും സമയവും ആരേയും കാത്തുനില്ക്കാറില്ല എന്ന സത്യം ബശ്ശാറും മറ്റു ചിന്താശൂന്യരും മറന്നു പോകുന്നു.

Tags:
എം.ജെ. അക്ബർ
Leave a comment