മുബാറകിന്റെ വിചാരണ ആരംഭിച്ചു


Published on Wed, 08/03/2011 

മുബാറകിന്റെ വിചാരണ ആരംഭിച്ചു
കൈറോ: ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ വിചാരണ കൈറോയിലെ പൊലീസ് അക്കാദമിയില്‍ തുടങ്ങി. സൈനികാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുബാറക് സ്‌ട്രെച്ചറിലാണ്  കോടതിയിലെത്തിയത്. നേരത്തേ, അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിക്കൂടിനരികെ സ്‌ട്രെച്ചറില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം വിചാരണ നേരിട്ടത്. വിചാരണയുടെ ആദ്യ ദിവസം തന്നെ മുബാറക് തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം നിഷേധിച്ചു. ജഡ്ജി അഹ്മദ് രിഫായത്ത് പേര് വിളിച്ചപ്പോള്‍ യെസ്,  ഞാനിവിടെയുണ്ട്' എന്ന് പറഞ്ഞ് കൈയുയര്‍ത്തിക്കാണിച്ച മുബാറക് തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം പൂര്‍ണമായും നിഷേധിക്കുന്നുവെന്ന് പറഞ്ഞു. മുബാറകിന്റെ മക്കളായ അലാ മുബാറകും ജമാല്‍ മുബാറകും തങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ട അഴിമതി ആരോപണങ്ങള്‍ നിഷേധിച്ചു. പ്രക്ഷോഭകരെ കൊലചെയ്തുവെന്ന ആരോപണം നേരിടുന്ന മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ആദ്‌ലിയും മറ്റ് ആറ് സൈനിക ഉദ്യോഗസ്ഥരും കോടതിയിലെത്തിയിരുന്നു.
കോടതി മുറിക്ക് പുറത്തും അത്യന്തം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മുബാറകിന്റെ അനുയായികളും പ്രക്ഷോഭകരും പൊലീസ് അക്കാദമി കോമ്പൗണ്ടില്‍ പലതവണ ഏറ്റുമുട്ടി. 'മുബാറകിനെ കുറ്റക്കാരനാക്കിയാല്‍ ജയില്‍ ഞങ്ങള്‍ കത്തിക്കും' എന്ന ബാനറുമായി മുബാറക് അനുകൂലികളും 'ഏകാധിപതിക്ക് വധശിക്ഷ വിധിക്കുക' എന്ന മുദ്രാവാക്യവുമായി പ്രേക്ഷാഭകരും കോടതി മുറിക്ക് പുറത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 'അവരെ പ്രതിക്കൂട്ടില്‍ കാണാനായതില്‍ എനിക്ക് സന്തോഷമുണ്ട്്. എന്റെ മകന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍  ഈ വിചാരണ ഉപകരിക്കും'-പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 22കാരന്റെ മാതാവ് പറഞ്ഞു. പ്രമുഖ ചലച്ചിത്രകാരനും പ്രക്ഷോഭകരുടെ നേതാക്കളിലൊരാളുമായ അഹ്മദ് റശീദും കോടതി പരിസരത്ത് പ്രക്ഷോഭകര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ വിചാരണ കേവലം പ്രകടനം മാത്രമാണെന്ന് വിചാരിക്കുന്നില്ലെന്നും വിധിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം െവച്ചു പുലര്‍ത്തുന്നതായും അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു.
അധികാരദുര്‍വിനിയോഗവും അഴിമതിയും പ്രക്ഷോഭകരെ കൊലചെയ്യാന്‍ ഉത്തരവിട്ടതുമാണ് മുബാറകിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. 18 ദിവസം നീണ്ട ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തിനിടെ  800ഓളം ആളുകളെയാണ്  മുബാറകിന്റെ സൈന്യം കൊലചെയ്തത്.
 4000 പേജ് വരുന്ന തെളിവുകളിന്‍മേല്‍ വാദം കേള്‍ക്കലിന് സമയമെടുക്കുമെങ്കിലും വിചാരണ കഴിവതും നേരത്തേയാക്കുമെന്നാണ് പ്രോസിക്യൂട്ടര്‍ ജനറല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
അറബ് ലോകത്തിന്റെ ചരിത്രത്തിലെ  ആദ്യത്തെ സംഭവമാണ് ഇന്നലെ കൈറോയിലെ പൊലീസ് അക്കാദമിയില്‍ അരങ്ങേറിയത്. ജനകീയ പ്രക്ഷോഭത്തിലൂടെ അധികാര ഭ്രഷ്ടനാക്കപ്പെട്ട്  സ്വന്തം ജനതയുടെ വിചാരണ നേരിടുന്ന ആദ്യത്തെ അറബ് ഭരണാധികാരിയായി മുബാറക്. തികച്ചും ശാന്തനായാണ് കോടതി മുറിയില്‍ മുബാറകിനെ കണ്ടതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സാധാരണ കണാറുള്ളതു പോലെ തലമുടി ഡൈ ചെയ്താണ് മുബാറക് വിചാരണക്കായി കോടതിയിലെത്തിയത്. വിചാരണ തത്സമയം ദേശീയ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment