മുല്ലപ്പൂ വിപ്ലവത്തിന്റെ ജനാധിപത്യ സൗരഭ്യം നിറയുന്ന പൂക്കള്‍ സിറിയന്‍ മണ്ണില്‍ വിരിയുമോ എന്ന ചോദ്യം ലോകം ചോദിക്കാന്‍ തുടങ്ങിയിട്ട് മാസം എട്ടുകഴിഞ്ഞു. സമാധാനപരമായി ടുണീഷ്യയില്‍ നിന്ന് ഈജിപ്തിലെത്തിലെത്തിയ അറബ് വിപ്ലവം ചോരയില്‍ കൊണ്ടാണ് ലിബിയയില്‍ ചരിത്രമെഴുതിയത്. അതിന്റെ രക്തക്കറ ഇനിയും മായാത്ത പശ്ചാത്തലത്തില്‍ നിന്നാണ് സിറിയയെ കുറിച്ചുള്ള ചോദ്യങ്ങളും ആശങ്കകളും ലോകത്തിന് മുമ്പിലെത്തുന്നത്.
എട്ടുമാസമായി പ്രസിഡണ്ട് ബശ്ശാറുല്‍ അസദ് അനുകൂല സൈന്യവും ജനാധിപത്യ പ്രക്ഷോഭകാരികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുകയാണ് സിറിയയില്‍. ഇരുപക്ഷത്തു നിന്നുമായി ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സിവിലിയന്മാര്‍ക്ക് നേരെ അതിക്രൂര മര്‍ദനങ്ങളാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടകള്‍ ആരോപിക്കുന്നു.
സാധാരണക്കാരെ ചോരയില്‍ മുക്കിക്കൊല്ലുന്ന സൈനിക നടപടിക്ക് അന്ത്യമിടാന്‍ അറബ് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ജി.സി.സിയില്‍ നിന്ന് സിറിയയെ വിലക്കണമെന്ന മനുഷ്യാവകാശ സംഘടനകള്‍ അംഗീകരിക്കപ്പെട്ടതാണ് ഇതുമായി ബന്ധപ്പെട്ട അവസാനത്തെ സംഭവം. ഇതിന് അനുകൂലമായും പ്രതികൂലമായും രാജ്യത്ത് നിരവധി പ്രകടനങ്ങള്‍ അരങ്ങേറി. മുല്ലപ്പൂ വിപ്ലവം അരങ്ങേറിയ മറ്റു രാജ്യങ്ങളില്‍ നിന്ന് ഭിന്നമായി പ്രസിഡണ്ട് ബശ്ശാറുല്‍ അസദിന് അനുകൂലമായി നിരവധി പേര്‍ രാജ്യത്തിന്റെ തെരുവുകളില്‍ ഇറങ്ങിയത് ശ്രദ്ധിക്കപ്പെട്ടു. ടുണീഷ്യയിലെ അലി അബ്ദുല്ല സാലിഹിനും ഈജിപ്തിലെ ഹുസ്്നി മുബാറകിനും സമരസന്ധികളില്‍ ഇത്തരമൊരു പിന്തുണ ലഭിച്ചിരുന്നില്ല. ലിബിയന്‍ പ്രസിഡണ്ട് മുഅമ്മര്‍ ഖദ്ദാഫി സൈന്യത്തെ കൂടെ നിര്‍ത്താനാണ് വിപ്ലവ വേളകളില്‍ ശ്രമിച്ചത്.
സിറിയയില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഒന്നാമതായി രാജ്യത്തെ സൈന്യത്തിന്റെ പൂര്‍ണമായ നിയന്ത്രണം ഇപ്പോഴും പ്രസിഡണ്ട് അസദിന്റെ കൈകളിലാണ്. ആ സൗകര്യം രാജ്യത്തെ പ്രക്ഷോഭങ്ങള്‍ള്‍ അടിച്ചമര്‍ത്താന്‍ ക്രൂരമായ രീതിയിലാണ് അസദ് ഉപയോഗിക്കുന്നത്. തനിക്കു വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളില്‍ മിക്കവരും അസദിന്റെ ഗ്രൂപ്പുകാരായ ഷിയാക്കളാണെന്ന വസ്തുത ഇവിടെ വിസ്മരിച്ചു കൂടാ. ഷിയാക്കളിലെ അലവിയ്യ വിഭാഗത്തില്‍ പെട്ടയാളാണ് 2000 മുതല്‍ രാജ്യത്തിന്റെ അധികാരക്കസേരയില്‍ വാഴുന്ന അസദ്.
തെരുവുകളില്‍ പതിനായിരങ്ങളെ അണിനിരത്തി അരങ്ങേറുന്ന സമരങ്ങള്‍ തീര്‍ച്ചയായും രാജ്യത്തെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന അവിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണെന്നതില്‍ സംശയമില്ല. 2000 ജൂലൈ പത്തിന് നടന്ന രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ അസദ് സര്‍ക്കാര്‍ 97.29 ശതമാനം വോട്ടു നേടി വിജയിച്ചുവെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍. മൂന്ന് ദശാബ്ദത്തോളം അധികാരത്തിലിരുന്ന പിതാവ് ഹാഫിസ് അല്‍ അസദിന് പിന്‍ഗാമിയായാണ് ബശ്ശാര്‍ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുന്നത്. പ്രസിഡണ്ടാവാനുളള പ്രായപരിധി 40 ല്‍ നിന്ന് 34 വയസ്സാക്കിയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം തന്നെ. എന്നാല്‍ ഇക്കാലയളവില്‍ രാജ്യത്തിനകത്ത് ഉടലെടുത്ത അസംതൃപ്തിയില്‍ നിന്ന് നിരവധി ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നു. യഥാര്‍ത്ഥ ജനാധിപത്യത്തിന് ഈ സംഘടനകള്‍ മുന്നോട്ടു വെച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വിപണിയുമായി ബന്ധപ്പെട്ട ചില പരിഷ്കാരങ്ങള്‍ മാത്രമാണ് ഭരണകൂടം നടപ്പാക്കിയത് എന്നതു തന്നെ അസദ് എന്തിനെയോ ഭയക്കുന്നുണ്ട് എന്നതിന് തെളിവാണ്. രാജ്യത്ത് കര്‍ശനമായി ഇന്റര്‍നെറ്റ് സെന്‍ഷര്‍ഷിപ്പ് തുടക്കം മുതലേ ഭരണകൂടം നടപ്പാക്കുകയും ചെയ്തു. മിക്ക വാര്‍ത്താ ഉറവിടങ്ങളും ഇപ്പോഴും സ്റ്റേറ്റിനു കീഴില്‍ നില്‍ക്കുന്ന രാജ്യത്ത് വിക്കിപീഡിയ, യൂട്യൂബ്, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ സൈറ്റുകള്‍ നിരോധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈജിപ്തിലുണ്ടായ പോലെ ഒരു സോഷ്യന്‍ നെറ്റ് വര്‍ക്കിംഗ് കൂട്ടായ്മയും സിറിയയില്‍ സാധ്യമല്ല താനും.
ജനുവരി 26 നാണ് സിറിയയില്‍ ജനകീയ പോരാട്ടം ആരംഭിച്ചത്. 1963 മുതല്‍ രാജ്യത്ത് പ്രാബല്യത്തിലുള്ള അടിയന്തരാവസ്ഥ എടുത്തുകളയുകയും മനുഷ്യാവകാശം പുനസ്ഥാപിക്കുകയും വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രധാന നഗരങ്ങളായ ദമസ്കസ്, ദര്‍അ, ഹമ, അല്‍ ഹസാക, അലെപ്പോ തുടങ്ങിയിടങ്ങളില്‍ പതിനായിരങ്ങളുടെ പ്രതിഷേധങ്ങളാണ് ദിവസവും അരങ്ങേറുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ഫ്രീഡം ഹൗസ് തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ലിസ്റ്റില്‍ ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്ന സിറിയയില്‍ സമരത്തെ അതിക്രൂരമായാണ് അസദ് അടിച്ചമര്‍ത്തുന്നതെന്ന് വ്യക്തം.
എട്ടു മാസത്തിനകം നാലായിരത്തോളം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. പരിക്കേറ്റവരും പലായനം ചെയ്തവരും പതിനായിരങ്ങള്‍ വരും. നിരവധി സമ്മര്‍ദങ്ങള്‍ക്കിടയില്‍ നേരത്തെ, പരിഷ്കാരങ്ങള്‍ക്ക് അസദ് സന്നദ്ധമായിരുന്നെങ്കിലും അധികാരം കൈവിടുമെന്ന ഭീതിയില്‍ അതില്‍ നിന്നു പിന്മാറുകയായിരുന്നു. അറബ് ലീഗ് നടപടിക്കെതിരെ അക്രമ മാര്‍ഗത്തില്‍ പ്രതികരിക്കുന്നതിന് പകരം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് അസദ് സന്നദ്ധമാകുകയാണ് വേണ്ടത്. ഇത് മേഖലയുടെയും അറബ് ലോകത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ക്ക് കാരണമാകുമെന്നതില്‍ സംശയമില്ല. ലിബിയന്‍ ജനത അനുഭവിച്ചത് പോലെ ചോരയുടെ മണമുള്ള സമധാനത്തിന്റെ മുല്ലപ്പൂക്കള്‍ സിറിയക്ക് ആവശ്യമില്ല. സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും വഴിയാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കാനുള്ള ഏക മാര്‍ഗമെന്ന് പോരാളികളും അധികാരികളും ഓര്‍ക്കേണ്ടതുണ്ട്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment