9/11: ആഗോളമാറ്റങ്ങള്‍


Published on Sun, 09/11/2011

9/11: ആഗോളമാറ്റങ്ങള്‍
9/11 ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന സിദ്ധാന്തങ്ങളെ തല്‍ക്കാലം മാറ്റിവെക്കാം. ഏത് അത്യാഹിതത്തെ തുടര്‍ന്നും അത് പതിവുള്ളതാണ്. എന്നാല്‍ സംഭവത്തിന്റെ മൂലകാരണങ്ങള്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധിയിലേക്കു നീളുന്നുണ്ടെന്നതില്‍ രണ്ടഭിപ്രായമില്ല. പതിറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന ഈ പ്രതിസന്ധി അറബ്-ഇസ്രായേലി സംഘര്‍ഷത്തിന്റെയും അപരിഹാര്യമായ ഫലസ്തീന്‍പ്രശ്‌നത്തിന്റെയും വ്രണങ്ങള്‍ പൊട്ടിയൊലിച്ചുണ്ടായതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു പിടി പ്രശ്‌നങ്ങളുണ്ട്. അതില്‍ പ്രഥമപ്രധാനം, 'ആഗോളീകരണത്തെച്ചൊല്ലിയുള്ള അസന്തുഷ്ടി' എന്നു പറയാവുന്ന പ്രതിഭാസമാണ്. രാഷ്ട്രീയശാക്തീകരണത്തിനായുള്ള ഉല്‍ക്കടമായ അഭിനിവേശം പശ്ചിമേഷ്യയില്‍ ഉയര്‍ന്നുവരുന്നതിന് ഇതിടയാക്കിയിട്ടുണ്ട്. രണ്ടാമത്, മുസ്‌ലിം പശ്ചിമേഷ്യയിലെ തന്ത്രപ്രധാനവും എണ്ണ സമ്പന്നവുമായ രാഷ്ട്രങ്ങള്‍ക്കുമേല്‍ പടിഞ്ഞാറ് സ്ഥാപിച്ചെടുത്ത രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരികമേധാവിത്തവും.
ഇസ്രായേലിനോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുന്ന ഏകപക്ഷീയ നയനിലപാടുകള്‍ കൈക്കൊള്ളുകയും 'പാശ്ചാത്യഅനുകൂല' അറബ് സ്വേച്ഛാധിപത്യഭരണകൂടങ്ങളുടെ പ്രായോജകരായി മാറുകയും ചെയ്യുന്ന അമേരിക്ക പശ്ചിമേഷ്യാപ്രതിസന്ധിയുടെ മര്‍മസ്ഥാനത്താണുള്ളത്. അറബ്‌തെരുവുകളില്‍ പടിഞ്ഞാറിന്റെ ചൂഷണാധിപത്യത്തിനെതിരെ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകള്‍ ഇതിനു പുറമെയാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ അനുഭവത്തില്‍ പശ്ചിമേഷ്യാ പ്രതിസന്ധിയുടെ മൂലകാരണങ്ങളെ അഭിമുഖീകരിക്കാന്‍ അമേരിക്ക തയാറായിട്ടില്ല. എന്നുതന്നെയല്ല, നേര്‍വിപരീതമായി പുതിയ അറബ്‌വസന്തത്തെ വരുതിയിലാക്കി, മേഖലയിലെ പടിഞ്ഞാറന്‍ ആധിപത്യത്തെ പുതിയ രൂപത്തിലും ഭാവത്തിലും പുനഃസ്ഥാപിക്കാനുള്ള പ്രവണതകളും യു.എസ് ഭാഗത്ത് ദൃശ്യമാണ്.
9/11 ആക്രമണങ്ങള്‍, സ്വന്തം താല്‍പര്യങ്ങളും കരുതലുകളും ഭീഷണിയിലാണെന്ന് ആരോപിച്ച് ലോകത്തിന്റെ ഏതുഭാഗത്തും ഏകപക്ഷീയമായ മുന്‍കൂര്‍ സൈനികനീക്കങ്ങള്‍ നടത്തുന്നതിന്  അമേരിക്കക്ക് സാധുത നല്‍കി. വിദേശങ്ങളില്‍ പരമാധികാരരാഷ്ട്രങ്ങളുടെ അതിരുകള്‍ ഭേദിച്ചുള്ള സൈനികനടപടികള്‍ക്കായി 'അനുഭാവമുള്ളവരുടെ സഖ്യം' രൂപപ്പെടുത്താന്‍വേണ്ടി ഐക്യരാഷ്ട്രസഭയെയും അംഗീകൃത അന്താരാഷ്ട്രനിയമചട്ടങ്ങളെയും മറികടക്കാനും അമേരിക്ക ശ്രമിച്ചു. 'മനുഷ്യസ്‌നേഹപരമായ ഇടപെടല്‍' (Humanitarian Intervention) എന്നൊരു തത്ത്വം തന്നെ അവര്‍ രൂപപ്പെടുത്തി. ശീതയുദ്ധാനന്തര ലോകത്ത് ഈ തത്ത്വത്തിന്റെ പ്രാഗ്‌രൂപം കണ്ടത് 1990 കളില്‍ ബാള്‍ക്കന്‍നാടുകളില്‍ മുന്‍യൂഗോസ്‌ലാവ്യയുടെ ഇഴപിരിച്ചിലിലേക്ക് നയിച്ച പടിഞ്ഞാറന്‍ ഇടപെടലിലാണ്. എന്നാല്‍, 2001ഒക്‌ടോബറിലെ അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിലാണ് അതിന്റെ ഏറ്റവും ശക്തിമത്തായ സാന്നിധ്യം തെളിഞ്ഞുകണ്ടത്.
അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശം ഒഴിവാക്കാമായിരുന്നുവെന്നത് ഒരു രസിക്കാത്ത സത്യമാണ്. 9/11 ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, അഫ്ഗാന്‍സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടാനും ആ ദുര്‍ഭഗരാഷ്ട്രത്തില്‍ ഭരണമാറ്റം വരുത്താനും കഴിയും വിധം, ലോകമെങ്ങുമുള്ള അമേരിക്കന്‍സഹതാപത്തെ മുതല്‍ക്കൂട്ടാന്‍ ബുഷ് ഭരണകൂടത്തിന് കഴിഞ്ഞു. ഈ അമേരിക്കന്‍നീക്കത്തിലെ ദുഷ്ടലാക്ക് വളരെ പ്രകടമായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തില്‍ അമേരിക്കയായിരുന്നു താലിബാന്റെ പ്രായോജകര്‍. ഏതാണ്ട് 9/11 ആക്രമണത്തിന്റെ ഘട്ടം വരെ അമേരിക്കന്‍ഭരണകൂടം താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിവന്നതാണ്. 9/11 ആക്രമണത്തിനുശേഷം അല്‍ഖാഇദയുമായുള്ള ബന്ധം വിച്ഛേദിക്കാനും നിഷ്പക്ഷനായ ഒരു മൂന്നാംകക്ഷിയിലൂടെ ഉസാമ ബിന്‍ലാദിനെ കൈമാറാനും താലിബാന്‍ ഒരുക്കമായിരുന്നു. എന്നാല്‍ കാബൂളിന്റെ ഈ നിര്‍ദേശത്തെ വെറുമൊരു ഉപായം എന്നുപറഞ്ഞ് തള്ളിക്കളയുകയായിരുന്നു ബുഷ് ഭരണകൂടം. അതുമാത്രമല്ല. വടക്കന്‍സഖ്യം എന്നറിയപ്പെടുന്ന അഫ്ഗാനിലെ താലിബാന്‍വിരുദ്ധ ശക്തികളും റോമില്‍ പ്രവാസജീവിതം നയിച്ചിരുന്ന സാഹിര്‍ഷാ രാജാവുമൊക്കെ കൈകോര്‍ത്ത് കാബൂളില്‍ വിശാലമായൊരു ഭരണകൂടം സ്ഥാപിക്കാനും അല്‍ഖാഇദയെ സ്വന്തം മണ്ണില്‍ നിന്നു പുറന്തള്ളാനുമായി ഒരു ആഗോള അഫ്ഗാന്‍ പരിഹാരക്രിയക്ക് സന്നദ്ധമായിരുന്നു. അഫ്ഗാന്‍ ആഭ്യന്തരയുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുന്നതിനുള്ള സാഹചര്യം അതൊഴിവാക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ബുഷ് ഭരണകൂടം ആ നിര്‍ദേശം പരിഗണിച്ചതേയില്ല.
9/11 ആക്രമണത്തെ തുടര്‍ന്നുളവായ അമേരിക്കയുടെ സുരക്ഷാ ആശങ്കകളുടെ പേരിലും താലിബാന്‍ ഭരണത്തിന്റെ 'കരാള ദംഷ്ട്രകളി'ല്‍ നിന്ന് അഫ്ഗാന്‍ ജനതയെ 'വിമോചിപ്പിക്കുക'യെന്ന മാനുഷികപരിഗണന മുന്‍നിര്‍ത്തിയും അഫ്ഗാനിലെ ഇടപെടല്‍ ന്യായീകരിക്കപ്പെട്ടു. യു.എന്നും അന്താരാഷ്ട്രസമൂഹവും മറുത്തൊന്നും പറയാത്ത നിസ്സംഗതയിലൂടെ അതിന് അംഗീകാരം നല്‍കി. തിരിഞ്ഞുനോക്കുമ്പോള്‍, അഫ്ഗാന്‍ ഇടപെടലിന് 'ഒളിയജണ്ട'യുണ്ടായിരുന്നു. 'ഭീകരതക്കെതിരായ യുദ്ധം' ഒരു ഉപായമായി മാറി, അല്‍ഖാഇദ 'ശത്രു'വും. ഇന്ന്, അമേരിക്ക ഒരു ചുവടു പിറകോട്ടുമാറി താലിബാനുമായി അധികാരപങ്കാളിത്ത ധാരണയ്ക്ക് ചര്‍ച്ച നടത്തുന്നിടത്തെത്തി കാര്യങ്ങള്‍. ബിന്‍ലാദിന്‍ കൊല്ലപ്പെടുകയും അല്‍ഖാഇദ ഏറെ ദുര്‍ബലമാകുകയും ചെയ്‌തെങ്കിലും മേഖലയില്‍ ഒരു ദീര്‍ഘകാല സൈനികസാന്നിധ്യം നിലനിര്‍ത്താനാണ് അമേരിക്കക്ക് താല്‍പര്യം.
നാറ്റോയുടെ സാന്നിധ്യം മധ്യേഷ്യയിലേക്ക് വികസിപ്പിക്കുകയാണിപ്പോള്‍ അമേരിക്കയുടെ ഉദ്ദേശ്യം. യു.എന്‍ മാന്‍ഡേറ്റിനൊന്നും കാത്തുനില്‍ക്കാതെ, ലോകത്തെങ്ങുമുള്ള 'ചുടുനില'ങ്ങളില്‍ കടന്നുകയറ്റശക്തിയായി മാറുന്ന പാശ്ചാത്യസഖ്യത്തിന്റെ ആഗോളസംഘടനയെന്ന ദീര്‍ഘകാല പദ്ധതിക്കു കണക്കുകൂട്ടിയുള്ള നീക്കമാണിത്. ഭൂരാഷ്ട്ര രസതന്ത്രമനുസരിച്ച്, ചൈന, റഷ്യ, ഇറാന്‍ (പാകിസ്താനും) എന്നീ രാജ്യങ്ങള്‍ക്ക് പ്രാബല്യമുള്ള ഏറെ തന്ത്രപ്രധാനമായൊരു മേഖലയില്‍ സ്ഥിരമായ പാശ്ചാത്യ സൈനികസാന്നിധ്യം ഉറപ്പിക്കാനുള്ള വഴിയായി അമേരിക്ക 9/11നെ മുതലെടുത്തിട്ടുണ്ട്. ഈ മേഖലാശക്തികള്‍ക്കെതിരായി ഒരു നിയന്ത്രണതന്ത്രം രൂപപ്പെടുത്താന്‍ അത് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.  
2003 ഇറാഖിലെ അമേരിക്കന്‍അധിനിവേശം അഫ്ഗാനിലെ കടന്നുകയറ്റത്തിന്റെ കൂടുതല്‍ നഗ്‌നമായ ഉദാഹരണമായിരുന്നു. ഇറാഖ് യുദ്ധത്തിന് ഒരു ന്യായീകരണവുമുണ്ടായിരുന്നില്ല. അഫ്ഗാനിലെ പോലെ തന്നെ, ഇറാഖി ജനതയുടെ എതിര്‍പ്പിനെ മറികടന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറാഖിനെ സൈനികമായി അധിനിവേശം ചെയ്യാന്‍ തന്നെയായിരുന്നു അമേരിക്കന്‍പരിപാടിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. എണ്ണസമ്പന്നമായ രാജ്യത്തിനുമേല്‍ പിടിമുറുക്കിയും ഇറാനെ നിയന്ത്രിച്ചും മേഖലയിലെ അറബ്‌ദേശീയതയുടെ ആദിമൂലത്തെ നിഷ്‌കാസനം ചെയ്തുമുള്ള ജിയോപൊളിറ്റിക്കല്‍ അജണ്ടയാണ് യു.എസിനുണ്ടായിരുന്നത്. ഇതിനെല്ലാം പിറകില്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ലബനാന്‍യുദ്ധത്തില്‍ നഷ്ടപ്പെട്ടുപോയ ഇസ്രായേലിന്റെ മേഖലാ ആധിപത്യം തിരിച്ചുപിടിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യമാണുള്ളത്.
സംശയമില്ല, ഇറാഖ് , അഫ്ഗാന്‍ അനുഭവങ്ങള്‍ ലിബിയയില്‍ നാറ്റോയെ ഇടപെടീക്കാന്‍ അമേരിക്കക്ക് പ്രചോദനമായിട്ടുണ്ട്. ലിബിയയിലെ നാറ്റോ ഇടപെടല്‍ പ്രത്യക്ഷവും സ്‌പഷ്ടവുമായിരുന്നു. വിശേഷിച്ചും, നാറ്റോയുടെ പ്രത്യേക സേനാവിന്യാസവും ലിബിയന്‍ 'വിമതര്‍' എന്നു പറയപ്പെടുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പും. മാനുഷികപരിഗണനയുടെ മുഖാവരണമണിഞ്ഞുള്ള ഈ ഇടപെടല്‍ ട്രിപളിയിലെ 'ഭരണമാറ്റ'ത്തിനു വേണ്ടിയുള്ളതായിരുന്നു. ഒരു യു.എന്‍ മാന്‍ഡേറ്റിന്റെയും പിന്തുണയില്ലാതിരുന്നിട്ടും പാശ്ചാത്യശക്തികളൊന്നും അതിനെതിരെ വിരലുയര്‍ത്തിയില്ല.
സിറിയയാണ് അമേരിക്കയുടെ അടുത്ത ലക്ഷ്യം എന്നതിന് എല്ലാ സൂചനകളുമുണ്ട്. ബശ്ശാറുല്‍അസദിന്റെ ഭരണത്തെ സമീപഭാവിയില്‍ തന്നെ കശക്കിയെറിയാനുള്ള അതിയായ താല്‍പര്യം അമേരിക്കന്‍ മുറവിളിയിലുണ്ട്. ഉറപ്പിച്ചുകൊള്ളുക, സിറിയയിലെ സൈനിക ഇടപെടലും മുന്നില്‍ നിന്നുനയിക്കുക നാറ്റോ ആയിരിക്കും. സിറിയയിലെ മാറിവരുന്ന സ്ഥിതിഗതികള്‍ക്കനുസരിച്ച് ബറാക് ഒബാമ ഭരണകൂടം 'മാനുഷികപരിഗണനകള്‍' ഒന്നുകൂടി വിശദീകരിക്കും. ബാഹ്യ ഇടപെടലിനെ റഷ്യയും ചൈനയും എതിര്‍ക്കുന്നത് അമേരിക്കയെ ഒരു യു.എന്‍ രക്ഷാസമിതി പ്രമേയം ചുട്ടെടുക്കാന്‍ പ്രേരിപ്പിച്ചേക്കും. അസദിനെ മറിച്ചിട്ട് യു.എസ് താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ ഒരു പാവഭരണകൂടത്തെ ഡമസ്‌കസില്‍ പ്രതിഷ്ഠിക്കും.
ചുരുക്കത്തില്‍, 9/11 ആക്രമണങ്ങള്‍ 'വിശാല പശ്ചിമേഷ്യ' എന്നറിയപ്പെടുന്ന പ്രവിശാലമായൊരു മേഖലയില്‍ അമേരിക്കന്‍ സൈനികഇടപെടലിന് വഴിതുറന്നിരിക്കുന്നു. ഈ ഇടപെടലിന്റെ ലാക്കുകള്‍ ഇങ്ങനെയാണ്: ഒന്നാമതായി,  'അഫ്പാക്' എന്നു പറയപ്പെടുന്ന മേഖലയിലും മധ്യേഷ്യയിലും തങ്ങളുടെ സൈനികസാന്നിധ്യം സ്ഥാപിച്ചെടുക്കാനുള്ള അവസരമായി 'ഭീകരവിരുദ്ധ യുദ്ധ'ത്തെ അമേരിക്ക മുതലെടുത്തു. 1979ലെ ഇറാന്‍ വിപ്ലവത്തിനുശേഷം മൂന്നു പതിറ്റാണ്ടായി പശ്ചിമേഷ്യയില്‍ അമേരിക്കന്‍സ്വാധീനം ക്ഷയോന്മുഖമായി വരുന്നതിനു ചിറകെട്ടുക. പശ്ചിമേഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നീ പ്രകൃതിവിഭവ സമ്പന്നമായ മേഖലകളിലെ അപൂര്‍വ സമ്പത്ത് വെട്ടിപ്പിടിക്കുക.
രണ്ടാമതായി, ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായി ഒരു നിയന്ത്രണ ബലതന്ത്രം കെട്ടിപ്പടുക്കണമെന്നാണ് യു.എസ് താല്‍പര്യം. പശ്ചിമേഷ്യയിലും മധ്യേഷ്യയിലും ചൈന പ്രബല കക്ഷിയാണിന്ന്. റഷ്യ പശ്ചിമേഷ്യയില്‍ തിരയിളക്കാന്‍ നോക്കുന്നുണ്ട്. മധ്യേഷ്യയില്‍ അവരുടെ പരമ്പരാഗത പിടിത്തമുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ശക്തിയായി ഇറാന്‍ ഉയര്‍ന്നുവരുന്നത് ഇസ്രായേലിന്റെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
മൂന്ന്, 'വിശാല പശ്ചിമേഷ്യ'യിലെ മുഖ്യ സുരക്ഷാ പ്രായോജകരായി നാറ്റോ എഴുന്നള്ളിക്കപ്പെടുന്നു. ഒരു ഭാഗത്ത് ഇസ്രായേലുമായും മറുഭാഗത്ത് മേഖലയില്‍ ഇറാന്‍ സ്വാധീനം വിപുലപ്പെടുത്തുന്നത് ഭയക്കുന്ന ഗള്‍ഫിലെ 'പാശ്ചാത്യ അനുകൂല' ഭരണകൂടങ്ങളുമായും  വ്യാജ പങ്കാളിത്ത കരാറിലേര്‍പ്പെടുകയാണ് നാറ്റോ. കഷ്ടമെന്നു പറയട്ടെ, 'ശിയാ ഇറാനെ' ഒറ്റപ്പെടുത്താന്‍ അമേരിക്ക മുസ്‌ലിംലോകത്തെ വിഭാഗീയതകള്‍ ചൂഷണം ചെയ്യുന്നുണ്ട്. ചില അറബ് ഭരണകൂടങ്ങളെങ്കിലും ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തില്‍ വീണുപോകുന്നുമുണ്ട്.
നാല്, സെലക്ടീവായ ഇടപെടലുകളിലൂടെയാണെങ്കിലും, പശ്ചിമേഷ്യയില്‍ മാറ്റത്തിനുവേണ്ടി മുറവിളി കൂട്ടുന്ന ശക്തികളെ വശത്താക്കി, മേഖലയിലെ തങ്ങളുടെ തന്ത്രങ്ങള്‍ക്കും പാശ്ചാത്യതാല്‍പര്യങ്ങള്‍ക്കും സഹായകമായ രീതിയില്‍ അവരെ മാറ്റിയെടുക്കാനുള്ള നീക്കവും അമേരിക്ക ഊര്‍ജിതപ്പെടുത്തുന്നുണ്ട്.   
എല്ലാം വെച്ചുനോക്കുമ്പോള്‍ 9/11 ആക്രമണങ്ങള്‍ അന്താരാഷ്ട്ര സുരക്ഷാരംഗത്ത് നിഷേധാത്മകഫലങ്ങളാണുണ്ടാക്കിയത്. 'ഭീകരതക്കെതിരായ യുദ്ധം' അമേരിക്കന്‍തന്ത്രങ്ങള്‍ക്ക് അനുസൃതമായ  ലോകക്രമത്തിന്റെ 'റീമേക്കി'നായി അമേരിക്ക തട്ടിയെടുത്തു. പുതുതായി രൂപപ്പെടുന്ന ആഗോളസാഹചര്യത്തിന്റെ സവിശേഷതകള്‍ ശ്രദ്ധിക്കുക -പ്രകൃതിവിഭവങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള പോരാട്ടങ്ങള്‍, ചൈന ലോകശക്തിയായി ഉയര്‍ന്നുവരുന്ന പ്രതിഭാസം, പശ്ചിമേഷ്യയിലും ആഫ്രിക്കയിലും പാശ്ചാത്യ മേല്‍ക്കോയ്മക്കെതിരായി ഉയരുന്ന പുതിയ വെല്ലുവിളികള്‍, വന്‍ശക്തി എന്ന നിലയിലെ അമേരിക്കന്‍മേധാവിത്തത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷയം, പാശ്ചാത്യ മുതലാളിത്തവ്യവസ്ഥയെ വരിഞ്ഞുമുറുക്കുന്ന പ്രതിസന്ധി. ചരിത്രപരമായി പാശ്ചാത്യസ്വാധീനത്തിന്റെ അതിര്‍ത്തിക്കപ്പുറത്തു നില്‍ക്കുന്ന വിഭവസമൃദ്ധമായ മധ്യേഷ്യന്‍ മേഖലയിലേക്ക് യു.എസ്, നാറ്റോ സാന്നിധ്യം വിപുലപ്പെടുത്താനുള്ള മറയായി ഭീകരതക്കെതിരായ പോരാട്ടം മാറിയിരിക്കുന്നു. അഫ്ഗാനിലെ അമേരിക്കന്‍ ഇടപെടല്‍ ഈ ലക്ഷ്യത്തിലേക്ക് വഴിതുറന്നിരിക്കുന്നു.
(മുന്‍ അംബാസഡറാണ് ലേഖകന്‍)
mkbhadrakumar@gmail.com
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment