Published on Tue, 06/14/2011
ന്യൂയോര്‍ക്: ഗസ്സയില്‍ പകുതിയോളം ജനങ്ങള്‍ തൊഴില്‍രഹിതരായാണ് ജീവിതം തള്ളിനീക്കുന്നതെന്ന് യു.എന്‍. റിപ്പോര്‍ട്ട്. 2010ലെ കണക്കുപ്രകാരം 45.2 ശതമാനമാണ് ഗസ്സയിലെ തൊഴിലില്ലായ്മാ നിരക്ക്. അതേസമയം തൊഴിലെടുക്കുന്നവരുടെ പ്രതിഫലത്തുകയില്‍ വന്‍തോതില്‍ കുറവ് വന്നതായും യു.എന്‍. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗസ്സക്കെതിരെ ഇസ്രായേല്‍ അധികൃതര്‍ നടപ്പാക്കിവരുന്ന ഉപരോധം മൂലം ഇറക്കുമതിയും കയറ്റുമതിയും സ്തംഭിച്ചതും വ്യവസായശാലകള്‍ സ്തംഭിച്ചതുമാണ് തൊഴില്‍രഹിതരുടെ എണ്ണം പെരുപ്പിച്ചത്.
ഹമാസ് ഭരണത്തിലേറിയതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ഉപരോധം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയെ ഉപരോധം കഠിനമായി തളര്‍ത്തിയപ്പോള്‍ ഹമാസ് ഭരണകൂടം നിരവധി പേര്‍ക്ക് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫലസ്തീന്‍ അഭയാര്‍ഥികളെയാണ് ഉപരോധവും തൊഴിലില്ലായ്മയും ഏറ്റവും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നതെന്ന് യു.എന്‍. റിലീഫ് ഏജന്‍സി വക്താവ് ക്വിസ് ഗണ്ണസ് പറയുന്നു. ഹമാസിനെ തളര്‍ത്തുകയാണ് ഉപരോധം വഴി ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നതെങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഹമാസ് ജനപിന്തുണ നിലനിര്‍ത്തുന്നതായും ക്രിസ് വിശദീകരിച്ചു. ഉപരോധം വഴി ഗസ്സയിലെ ജനതയെ ഒന്നടങ്കം ഇസ്രായേല്‍ ശിക്ഷിച്ചുകൊണ്ടിരിക്കുന്നതില്‍ യു.എന്‍ വൃത്തങ്ങള്‍ ആശങ്ക രേഖപ്പെടുത്തി.

Leave a comment