Published on Thu, 09/15/2011 -

ആഗോള ഭീകര വിരുദ്ധ യുദ്ധം: മിത്തും യാഥാര്‍ഥ്യവും
പുത്തന്‍ ആഗോളക്രമത്തില്‍ സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ക്ക് രണ്ടു തരത്തിലുള്ള ദുരന്ത പരിണതികളുണ്ടാവാം. ലക്ഷക്കണക്കായ മനുഷ്യര്‍ വിവിധ കാരണങ്ങളാല്‍ മരിക്കുമ്പോഴും ആഭ്യന്തര യുദ്ധങ്ങളോ വൈദേശിക ഇടപെടലുകളോ രാഷ്ട്രങ്ങളെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുമ്പോഴും ഇവയെല്ലാം വെറും സ്ഥിതിവിവര കണക്കുകള്‍ക്കപ്പുറമുള്ള പ്രാധാന്യം കൈവരിക്കാനാവാതെ പോകുന്നതാണ് ഒന്നാമത്തെ ദുരന്തം. പ്രായേണ അപ്രധാനമായ  പ്രശ്നങ്ങള്‍ ചില പ്രത്യേക രാജ്യങ്ങളില്‍ സംഭവിക്കുകയും ഇവയെ ചില സവിശേഷ ചരിത്ര പശ്ചാത്തലത്തില്‍  പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയ -മാധ്യമ മേല്‍ക്കൈയാണ് രണ്ടാമത്തെ ദുരന്തം. മൂവായിരത്തിലധികം മനുഷ്യരുടെ മരണത്തില്‍ കലാശിച്ച വേള്‍ഡ് ട്രേഡ് സെന്‍ററിന്‍െറ തകര്‍ച്ച ഇത്തരത്തിലൊന്നായി വിലയിരുത്താനാവും.
ഭീകര വിരുദ്ധ യുദ്ധങ്ങള്‍ക്ക്   ഏകീകൃതമായ രൂപവും നേതൃത്വവും സംഘടനാ സംവിധാനവും ലഭിക്കുന്നത് 9/11 എന്ന പേരിലറിയപ്പെടുന്ന വേള്‍ഡ് ട്രേഡ് സെന്‍റര്‍  ആക്രമണത്തോടെയാണ്. ആരാണ് ഭീകരനെന്നോ എന്താണ് ഭീകരതയെന്നോ വ്യക്തമായ ധാരണയുണ്ടാക്കാതെ നടത്തുന്ന യുദ്ധത്തില്‍ രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും തിങ്ക് ടാങ്കുകളും ഒരുപോലെ കുറ്റക്കാരായിത്തീരുന്നു.
ഭീകര വിരുദ്ധ യുദ്ധമെന്നത് ഭീകരതയെ തുടച്ചുമാറ്റാനുള്ള യുദ്ധമല്ല. മറിച്ച്, ആധിപത്യത്തിനുവേണ്ടിയുള്ള ഭീകര യുദ്ധമാണ്- വ്യക്തമായും രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യങ്ങളുള്ള യുദ്ധം. തൊണ്ണൂറുകളില്‍ മൂര്‍ച്ഛിച്ച മുതലാളിത്ത വൈരുധ്യങ്ങളും സാമ്പത്തിക കുഴപ്പങ്ങളും അമേരിക്കയുടെ നേതൃത്വ പദവിക്ക് വമ്പിച്ച തിരിച്ചടികള്‍ ഏല്‍പിക്കുകയുണ്ടായി. യൂറോപ്യന്‍ യൂനിയന്‍െറ വളര്‍ച്ചയും ഡോളറിനെ പിന്തള്ളാനുള്ള യൂറോയുടെ കെല്‍പും പുതിയ പ്രതിസന്ധികളാണ് വാഷിങ്ടണില്‍ സൃഷ്ടിച്ചത്. ബ്രസീല്‍, ചൈന, ഇന്ത്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ നേടിയ സാമ്പത്തിക വളര്‍ച്ച അമേരിക്കയുടെ മേധാശക്തിക്കേറ്റ തിരിച്ചടിയായിത്തീര്‍ന്നു. മധ്യ പൗരസ്ത്യ പ്രദേശത്തും അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് ഭീകര വിരുദ്ധ യുദ്ധത്തിന്‍െറ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ അമേരിക്ക എത്തുന്നത്. നാറ്റോയുടെ നേതൃത്വത്തിലുള്ള ‘പഴയ യൂറോപ്പും’ മനസ്സില്ലാ മനസ്സോടെ യുദ്ധത്തില്‍ പങ്കാളിയായിത്തീരുന്നു. സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ച മുതലെടുത്ത് പുതിയ രാഷ്ട്രീയ ബാന്ധവങ്ങള്‍ക്ക് ശ്രമിച്ച അമേരിക്കക്ക് മുന്നില്‍ ഇന്ത്യയടക്കമുള്ള നിരവധി മൂന്നാംലോക രാജ്യങ്ങള്‍ ഉപാധികളില്ലാതെ  കീഴടങ്ങുകയാണുണ്ടായത്.
ഭീകരതക്കെതിരായ ആഗോള യുദ്ധം പ്രഖ്യാപിച്ച ജോര്‍ജ് ബുഷ് അമേരിക്കന്‍ ജനതയെയും  അമേരിക്കന്‍ താല്‍പര്യങ്ങളെയും സംരക്ഷിക്കാന്‍  ഏതറ്റം വരെ പോകാനും തയാറാണെന്നു പറഞ്ഞു. ഏകപക്ഷീയതയിലൂന്നിയ വിദേശനയത്തിന്‍െറ ഭാഗമായി ആന്‍റി ബാലിസ്റ്റിക് മിസൈല്‍ ട്രീറ്റിയില്‍ നിന്ന് 2001ല്‍ അമേരിക്ക പിന്മാറി.
തെമ്മാടിരാഷ്ട്രങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാനായുള്ള അമേരിക്കന്‍ മിസൈല്‍ പ്രതിരോധ ഏജന്‍സിയുടെ രൂപവത്കരണത്തിന്‍െറ ഭാഗമായിട്ടാണ് അമേരിക്കയുടെ ഈ പിന്മാറ്റം.
ട്രേഡ് സെന്‍റര്‍ ആക്രമണം അമേരിക്കയുടെ യഥാര്‍ഥ മുഖം കൂടുതല്‍ വ്യക്തമാക്കാന്‍ ഉപകരിച്ചു. ഭീകര പ്രവര്‍ത്തനം നടത്തുന്നവരെയും അത്തരം ആളുകള്‍ക്കഭയം നല്‍കുന്നവരെയും തങ്ങള്‍  വേര്‍തിരിച്ചു കാണുന്നില്ളെന്ന് അമേരിക്ക വ്യക്തമാക്കി. കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തില്‍ 2001 സെപ്റ്റംബര്‍ 20ന് ബുഷ് പറഞ്ഞു: ‘ഭീകരവാദത്തിന് സഹായവും താവളവും നല്‍കുന്ന രാജ്യങ്ങളെ ഞങ്ങള്‍ പിന്തുടരും. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പമാണ്; അല്ളെങ്കില്‍ ഭീകരരോടൊപ്പം. ഈ ദിവസം മുതല്‍ ഭീകരര്‍ക്ക് സഹായവും താവളവും നല്‍കുന്ന രാജ്യങ്ങളെ ശത്രുരാജ്യങ്ങളായിട്ടാവും അമേരിക്ക കരുതുക.’ ഭീകരവാദ രാഷ്ട്രങ്ങളില്‍ മുന്‍കൂര്‍ ആക്രമണം നടത്താനുള്ളഅവകാശവും തങ്ങള്‍ക്കുണ്ടെന്ന് ബുഷ് പറഞ്ഞു. മധ്യപൗരസ്ത്യ പ്രദേശങ്ങളില്‍ (ഇസ്ലാമിക രാജ്യങ്ങളില്‍) ജനാധിപത്യ സ്ഥാപനത്തിനുള്ള ദൗത്യവും തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക അവകാശപ്പെട്ടത്.
ഐക്യരാഷ്ട്രസഭയുടെ ആഗമനത്തോടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ യുദ്ധം ഒരു നിയമവിധേയമായ നടപടിയല്ലാതായി മാറി. പ്രശ്നപരിഹാരത്തിന് സമാധാനപരമായ വിവിധ മാര്‍ഗങ്ങള്‍ ആരായേണ്ടതാണ്. അതിനൊടുവില്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍, സമാധാനഭഞ്ജനം നടത്തിയ രാജ്യത്തിനെതിരെ സൈനിക നടപടിയടക്കമുള്ള നീക്കങ്ങള്‍ നടത്താം. എന്നാല്‍, പെട്ടെന്നുള്ള ഒരു രാഷ്ട്രത്തിന്‍െറ ആക്രമണത്തിനെതിരെ ഇരയായ രാഷ്ട്രത്തിന് പ്രത്യാക്രമണം നടത്താന്‍ അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രത്യാക്രമണങ്ങള്‍ ഒരു രാഷ്ട്രത്തിന്‍െറ അതിര്‍ത്തി ഭേദിച്ച് കടന്നുവരുമ്പോഴോ, രാജ്യത്തിന്‍െറ പ്രതിരോധ സേനകളെയും സംവിധാനങ്ങളെയും ആക്രമിക്കുമ്പോഴോ ആണ് അനുവദിക്കുക. പ്രത്യാക്രമണങ്ങള്‍ ആവശ്യാനുസരണവും  ആക്രമണത്തിന്‍െറ തോതനുസരിച്ചുമായിരിക്കണം എന്നുമാണ് നിയമം അനുശാസിക്കുന്നത്. ആക്രമണത്തെ തുരത്താനോ, ഇനി ആക്രമണം ഉണ്ടാകാതിരിക്കാനോ ആണ് പ്രത്യാക്രമണം നടത്തേണ്ടത്. മാത്രവുമല്ല, ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന അനുമാനത്തില്‍ മറ്റൊരു രാജ്യത്തെ ആക്രമിക്കാനും അന്താരാഷ്ട്ര നിയമം അനുവദിക്കുന്നില്ല. പ്രത്യാക്രമണത്തിനുള്ള അവകാശം രാഷ്ട്രങ്ങള്‍ക്കു മാത്രമാണ്  നല്‍കിയിട്ടുള്ളത്. ഒരു രാഷ്ട്രത്തിനുള്ളില്‍ ആ രാഷ്ട്രത്തിന്‍െറ അംഗീകാരമില്ലാതെ കടന്നുകയറിയ ഭീകരരെ നേരിടാന്‍ ആ രാഷ്ട്രത്തിന്‍െറ അംഗീകാരമില്ലാതെ നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമാണ്. ചുരുക്കത്തില്‍ ഭീകരവിരുദ്ധതയുടെ പേരില്‍ സ്വതന്ത്ര രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമത്തിന്‍െറ പിന്‍ബലമില്ല.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സംയുക്ത സേനയുടെ ഇറാഖ്, അഫ്ഗാനിസ്താന്‍ അധിനിവേശങ്ങളുടെ ബാക്കിപത്രം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടേതാണ്.  നിരവധി മനുഷ്യാവകാശ സംഘടനകളും വാര്‍ത്താമാധ്യമങ്ങളും ഗ്വണ്ടാനമോ-അബൂ ഗുറൈബ് തടവറകളിലെ നിഷ്ഠുര പീഡനകഥകള്‍ ലോകത്തിനുമുന്നില്‍ എത്തിക്കുകയുണ്ടായി. ഇത്തരം പീഡനങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാറിന്‍െറ പൂര്‍ണ പിന്തുണയുണ്ടായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഹൈകമീഷണര്‍ നവനീതംപിള്ള 2010ല്‍ വെളിപ്പെടുത്തിയത്. ന്യൂറംബര്‍ഗ് വിചാരണകാലത്തെ പ്രോസിക്യൂട്ടറായിരുന്ന ബെഞ്ചമിന്‍ ഫെറന്‍സ് പറയുന്നത് സദ്ദാം ഹുസൈനോടൊപ്പം ജോര്‍ജ് ബുഷും ക്രിമിനല്‍ കുറ്റത്തിന് വിചാരണ ചെയ്യപ്പെടേണ്ടതാണ് എന്നാണ്.
ഇറാഖി ജയിലുകള്‍ (സംയുക്ത സേനയുടെ നിയന്ത്രണത്തിലുള്ള) സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര റെഡ് ക്രോസിനെയോ മനുഷ്യാവകാശ സംഘടനകളെയോ പോലും അനുവദിക്കുകയുണ്ടായില്ല. അതിക്രൂരവും പ്രാകൃതവുമായ ശിക്ഷകളാണ് തടവുകാര്‍ക്ക് സഹിക്കേണ്ടിവന്നത്. മര്‍ദനം, മുഖംമറച്ചുള്ളശിക്ഷകള്‍,വെള്ളത്തില്‍ താഴ്ത്തല്‍, വിവസ്ത്രരാക്കല്‍, ലൈംഗിക പീഡനങ്ങള്‍, ഉറക്കം കെടുത്തല്‍, ശ്വാസംമുട്ടിക്കല്‍, വൈദ്യുത ഷോക്ക്, നായയെ ഉപയോഗിച്ച് ഭയപ്പെടുത്തല്‍ തുടങ്ങിയ ശിക്ഷാ  മുറകള്‍ ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷന്‍ എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ (1985), ഹേഗ് കണ്‍വെന്‍ഷന്‍ (1907), ജനീവ കണ്‍വെന്‍ഷന്‍ (1949) എന്നിവയുടെ ലംഘനമാണ്.  സംയുക്ത സേനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നിരവധി ലക്ഷങ്ങളാണ്. ഇതിനായി ഉപയോഗിച്ച ആയുധങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് നിരോധിക്കപ്പെട്ടവയും. എം.കെ. 77 (നാപ്പാം അടങ്ങിയത്) ബോംബുകള്‍, വൈറ്റ് ഫോസ്ഫറസ്, ഡിപ്ളീറ്റഡ് യുറേനിയം, ക്ളസ്റ്റര്‍ ബോംബുകള്‍ തുടങ്ങിയവയെല്ലാം പ്രധാന ജനവാസ കേന്ദ്രങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിക്കപ്പെട്ടു. ശത്രുവിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളം, വെളിച്ചം,ആശുപത്രി, ഭക്ഷണം, വാഹനങ്ങള്‍ എന്നിവയെല്ലാം സിവിലിയന്‍ സമൂഹത്തിനും നിഷേധിക്കുകയുണ്ടായി. സാംസ്കാരിക സ്ഥാപനങ്ങളുടെ തകര്‍ച്ചയും അധിനിവേശ കാലത്ത് വ്യാപകമായി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ ജെസി ഹെംസ് 2000ത്തില്‍ ധാര്‍ഷ്ട്യത്തോടെ സുരക്ഷാ സമിതിയിലെ പ്രസംഗത്തില്‍, അമേരിക്കയുടെ വിദേശ നയമോ ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന തീരുമാനങ്ങളുടെ ന്യായാന്യായങ്ങളോ അന്വേഷിക്കാന്‍ ഒരു സ്ഥാപനത്തിനോ സുരക്ഷാ സമിതിക്കോ യൂഗോസ്ലാവ് ട്രൈബ്യൂണലിനോ ഭാവിയില്‍ രൂപപ്പെട്ടുവരുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കോ അവകാശമില്ല എന്ന് പറയുകയുണ്ടായി. അന്താരാഷ്ട്ര സ്ഥാപനങ്ങളെ സംബന്ധിച്ച് രണ്ടുതരം നിലപാടുകളാണ് അമേരിക്കക്കുള്ളത്. ഒന്നാമത്തെ തരത്തിലുള്ള സ്ഥാപനങ്ങളുടെ മേല്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കുകയും പുതിയ ആഗോള വ്യവസ്ഥിതിയുടെ നിര്‍മിതിക്കായി ഇതിനെ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് അമേരിക്കന്‍ നിലപാട്. ഉദാഹരണമായി നാറ്റോ, ഡബ്ള്യു.ടി.ഒ എന്നീ സ്ഥാപനങ്ങള്‍. രണ്ടാമത്തെ വിഭാഗത്തിലുള്ളവയുടെ പ്രവര്‍ത്തനങ്ങളെ എതിര്‍പ്പിലൂടെയും തന്ത്രപരമായ പിന്‍വാങ്ങലുകളിലൂടെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഐക്യരാഷ്ട്ര സഭ ഇതില്‍പ്പെടുന്നതാണ്. ഇറാഖിനെ ആക്രമിക്കാനായി ഐക്യരാഷ്ട്രസഭയുടെ സമ്മതി ആവശ്യമായിരുന്നു. ഇതിനായി അമേരിക്കയും ബ്രിട്ടനും 2002ല്‍ പലവട്ടം യു.എന്നില്‍ സമ്മര്‍ദം ചെലുത്തുകയുണ്ടായി. ഇതനുസരിച്ച് വിനാശകാരികളായ ആയുധങ്ങള്‍ ഇറാഖ് ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ‘പ്രമേയം 1441’ 2002 നവംബറില്‍ പാസാക്കി. ഈ പ്രമേയത്തിന്‍െറ മറപറ്റിയാണ് 2003 മാര്‍ച്ചില്‍ ബഹുരാഷ്ട്ര സേന ഇറാഖിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്. ‘കൊയ്ലീഷന്‍ ഓഫ് ദ  വില്ലിങ്’ എന്ന വിശാല മുന്നണിയുടെ പ്രവര്‍ത്തനം ഐക്യരാഷ്ട്ര സഭാ ചട്ടങ്ങളിലെ ‘സംയുക്ത സുരക്ഷ’ എന്ന ജനാധിപത്യ ആശയത്തില്‍ നിന്നും എത്രയോ അകലെയാണ്.
സെപ്റ്റംബര്‍ 11 ആക്രമണം പുതിയൊരുആഗോള ശക്തിയുടെ വരവറിയിക്കുന്നതായി മാറി. സോവിയറ്റ് യൂനിയന്‍െറ അന്ത്യത്തോടെ ‘ശത്രുക്കളി’ല്ലാതായ നാറ്റോ ആഗോള ഭീകരതക്കെതിരായ കുരിശു യുദ്ധത്തിന്‍െറ നേതൃത്വമേറ്റെടുത്തു. നാറ്റോ ചാര്‍ട്ടറിന്‍െറ അഞ്ചാം അനുച്ഛേദം ഏതെങ്കിലുമൊരു നാറ്റോ രാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗ രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി പരിഗണിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ഓപറേഷന്‍ ഈഗ്ള്‍ അസിസ്റ്റിലൂടെ അമേരിക്കന്‍ വന്‍കരയുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള നടപടികള്‍ നാറ്റോ ഊര്‍ജിതമാക്കി. ഏപ്രില്‍ 2003 മുതല്‍ അന്താരാഷ്ട്ര സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്സ് (ഐ.എസ്.എ.എഫ്) അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉത്തര അറ്റ്ലാന്‍റിക്കിനു വെളിയിലുള്ള ഒരു പ്രദേശത്തിന്‍െറ സുരക്ഷ ആദ്യമായി നാറ്റോയുടെ കൈയിലെത്തുന്നത് ഇങ്ങനെയാണ്. 2006നുശേഷം ദക്ഷിണ അഫ്ഗാനിസ്താനിലെ വിവിധ മേഖലകളില്‍ ഐ.എസ്.എ.എഫ് ഭീകര വിരുദ്ധ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ലിബിയയിലെ ഖദ്ദാഫി വിരുദ്ധ പോരാട്ടങ്ങളിലും നാറ്റോ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയുണ്ടായി. ഓപറേഷന്‍ യൂനിഫൈഡ് പ്രൊട്ടക്റ്റര്‍ എന്ന പേരില്‍ നാറ്റോ കപ്പലുകളും അന്തര്‍വാഹിനികളും വിമത സൈന്യത്തിന് സഹായമെത്തിക്കുന്നതില്‍ വ്യാപൃതമാണ്.
ആഗോള തീവ്രവാദത്തിന്‍െറ മുക്കാല്‍ ഭാഗത്തോളം ആഘാതം ഏറ്റുവാങ്ങുന്ന പ്രദേശമെന്ന തലത്തില്‍ ദക്ഷിണേഷ്യക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനുമടക്കമുള്ള രാജ്യങ്ങള്‍ ആഗോള ഭീകര വിരുദ്ധ യുദ്ധത്തിലെ കണ്ണികളാക്കി ചേര്‍ക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ രാജ്യങ്ങളുടെ പ്രകടമായ അമേരിക്കന്‍ പക്ഷപാതം ഇസ്ലാമിക ഭീകര സംഘടനകളുടെവളര്‍ച്ചക്ക് വഴിയൊരുക്കാം. ഇന്ത്യ -പാകിസ്താന്‍ -അഫ്ഗാനിസ്താന്‍ ബന്ധങ്ങളിലെ വിള്ളലുകളും മത/വംശീയ ചേരിതിരിവുകളും ഭീകരതയെ വളര്‍ത്താനേ ഉപകരിക്കൂ. മത-സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആന്തരികമായ ദേശീയ സ്വയം നിര്‍ണയാവകാശത്തെ മാനിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കു മാത്രമേ ദക്ഷിണേഷ്യയില്‍ സമാധാനം കൈവരുത്താനാവൂ. തീവ്രവാദത്തിന്‍െറ രാഷ്ട്രീയ- സമ്പദ്ശാസ്ത്രവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഭരണകൂട ഭീകരത തീവ്രവാദത്തിന്‍െറ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്ന  പ്രദേശങ്ങളിലൊന്നാണ് ദക്ഷിണേഷ്യ. എതിര്‍പ്പിന്‍െറ എല്ലാ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കുകയെന്ന ഭരണകൂട തന്ത്രം തീവ്രവാദത്തിന്‍െറ വളര്‍ച്ചയെ സഹായിക്കുക മാത്രമേ ചെയ്യൂ.
(കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍ അധ്യാപകനാണ് ലേഖകന്‍ - shajivarkey@gmail.com)
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment