തീയണക്കാനാളില്ലാതെ ലണ്ടന്‍


Published on Thu, 08/11/2011 -

തീയണക്കാനാളില്ലാതെ ലണ്ടന്‍
ലണ്ടന്‍: അഴിഞ്ഞാടുന്ന അക്രമികള്‍, നോക്കിനില്‍ക്കുന്ന പൊലീസ് സേന, ഒന്നും ചെയ്യാനാവാത്ത ഭരണകൂടം. ലോകത്തെ മഹാനഗരത്തെ അരക്ഷിതാവസ്ഥ പൊതിഞ്ഞിരിക്കുകയാണ്.
പെരുകുന്ന തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവുമാണ് ലണ്ടനിലെ കലാപത്തിന് കാരണം എന്ന പ്രചാരണം പൂര്‍ണമായും സത്യമാണെന്നു പറഞ്ഞുകൂടാ. ചെലവ് ചുരുക്കലിന്റെ ഭാഗമായി  സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ ജോലി വെട്ടിക്കുറക്കുന്നുണ്ട്. അതിനാല്‍ പഴയതുപോലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്ല.  തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്.
എന്നാല്‍ മണിക്കൂറില്‍ 400 ഇന്ത്യന്‍ രൂപയോളമാണ് ഇവിടെ മിനിമം കൂലി. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ രഹിത വേതനവും വീടും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണെന്നു പറയാം. എന്നാല്‍ ധൂര്‍ത്തിനും കുടിച്ചു കൂത്താടാനുമുള്ള സാമ്പത്തിക സ്ഥിതി പഴയതുപോലെ ഇപ്പോഴില്ല എന്നത് വാസ്തവമാണ്. അതുകൊണ്ട് കലാപം മുതലെടുക്കുകയാണ് നല്ലൊരു ശതമാനം ക്രിമിനലുകളും.
പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്ത വംശജനായ മാര്‍ക് ഡഗന്‍ ടോട്ടന്‍ഹാമിലെ കൊള്ളസംഘാംഗം ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഇടപാടുകാരനായി അറിയപ്പെട്ട ഇയാളുടെ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും അയാള്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പൊലീസിനെ ആദ്യം വെടിവച്ചത് ഡഗനാണ് എന്ന പൊലീസ് വാദം ശരിയല്ലെന്ന് സംഭവം അന്വേഷിച്ച കമീഷന്‍ പിന്നീട് വ്യക്തമാക്കി. കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കറുത്ത വര്‍ഗക്കാര്‍ കൂടുതലുള്ള ടോട്ടന്‍ഹാമില്‍ നിന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെങ്കിലും കൊള്ളസംഘത്തില്‍ വെള്ളക്കാരും ധാരാളമുണ്ട്. അടിയന്തര സാഹചര്യമുണ്ടായി ഫോണ്‍ ചെയ്താല്‍ പൊലീസ് പ്രതികരിക്കുന്നില്ല. ഫയര്‍ഫോഴ്‌സിന്റെയും പൊലീസ് ആമ്പുലന്‍സിന്റെയും സ്ഥിതിയും ഇതുതന്നെ. പകലുകള്‍ പൊതുവേ ശാന്തമാണെങ്കിലും രാത്രിയോടെ കൊള്ളക്കാര്‍ നഗരങ്ങള്‍ കീഴടക്കുന്നു. നിരത്തുകളും ടൗണ്‍ സെന്ററുകളും രാത്രി  ക്രിമിനല്‍ നിയന്ത്രണത്തിലാണ്. പൊലീസാകട്ടെ, കലാപകാരികള്‍ക്ക് പിന്നാലെ കള്ളനും പോലീസും കളിക്കുന്നു.  മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ അക്രമികള്‍ അടുക്കുന്നില്ല. പാകിസ്താന്‍ മുസ്‌ലിംകളുടെ പ്രദേശങ്ങള്‍ പൊതുവേ സുരക്ഷിതമാണ്. സിഖ് ഭൂരിപക്ഷമുള്ള സൌത്താളില്‍ അവര്‍ കൂട്ടത്തോടെ തങ്ങളുടെ സുരക്ഷക്കായി രംഗത്തുണ്ട്. ശ്രീലങ്കന്‍ വംശജരും സ്വയം രക്ഷക്കായി സംഘടിക്കുന്നുണ്ട്. ക്രോയിഡോണിന് അടുത്ത് ട്യൂട്ടിങ്ങില്‍ തമിഴ് വംശജര്‍ അക്രമികളെ നേരിടാന്‍ സന്നാഹം ഒരുക്കിയിട്ടുണ്ട്. കലാപകാരികളെ നേരിടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് വായടക്കും മുമ്പ് മാഞ്ചസ്റ്റര്‍ കത്തിയെരിഞ്ഞു. കാമറന്റെ പ്രസ്താവനകള്‍ക്ക് അത്ര വിലയേ കലാപകാരികള്‍ നല്‍കുന്നുള്ളൂ.
ഇനി എന്ത് എന്ന ചോദ്യമാണ് മലയാളികള്‍ പരസ്‌പരം ചോദിക്കുന്നത്. കലാപം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നാല്‍ നാട്ടിലേക്ക് തിരിക്കുന്നതിനെക്കുറിച്ച് മലയാളികള്‍ ആലോചിച്ചു തുടങ്ങും. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ ബ്രിട്ടനില്‍ നിക്ഷേപിച്ചവരാണ് നല്ലൊരു ശതമാനം ആളുകളും. അതിനാല്‍ എളുപ്പത്തില്‍ ഒരു മടക്കം ആര്‍ക്കും സാധ്യമല്ല.
ലണ്ടന്‍ ഒളിമ്പിക്‌സിന് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം അവശേഷിക്കുമ്പോള്‍ നടക്കുന്ന ഈ കൊള്ളയും കൊള്ളിവെപ്പും ഒളിമ്പിക്‌സിന്റെ സുരക്ഷയെക്കുറിച്ച് സന്ദേഹം ഉയര്‍ത്തുന്നു. ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തതും കലാപം അടിച്ചമര്‍ത്താനുള്ള ശക്തമായ നിയമങ്ങളുടെ അഭാവവും ബ്രിട്ടനെ കൊള്ളക്കാരുടെ സൈ്വരതാവളമാക്കുകയാണ്. കര്‍ഫ്യൂ പോലുള്ള ശക്തമായ നടപടികള്‍കൊണ്ടേ രാജ്യം സാധാരണ നിലയിലെത്തിക്കാന്‍ കഴിയൂ. എന്നാല്‍ ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വം അതിനുള്ള ആര്‍ജവം കാണിക്കുന്നില്ല. ലോകത്തു മുഴുവന്‍ ജനാധിപത്യവും സമാധാനവും സ്ഥാപിക്കാനെന്നു പറഞ്ഞ് സൈന്യത്തെ അയക്കുന്ന ബ്രിട്ടന് സ്വന്തം രാജ്യത്തെ അരാജകത്വം അവസാനിപ്പിക്കാന്‍ കഴിയാത്തത് പരിഹാസ്യമാണ്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment