Published on Mon, 06/20/2011

യമനിലെ പ്രമുഖ പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുജീബ് ഹസന്‍ 'മാധ്യമ'ത്തോട് സംസാരിക്കുന്നു
ആംസ്റ്റര്‍ഡാം: ജനാധിപത്യ പ്രക്ഷോഭ ചൂടിലമര്‍ന്ന യമനില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ മുജീബ് ഹസന്‍ അഭയാര്‍ഥിയെപ്പോലെ കഴിയുകയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സ് ജന്മനാടിനെ മോചിപ്പിക്കാനിറങ്ങിയ ജനലക്ഷങ്ങള്‍ക്കൊപ്പം പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും തലസ്ഥാനമായ സന്‍ആയില്‍ തന്നെയുണ്ട്. യമനിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഈ 36കാരന്‍ എന്നെങ്കിലും നാട്ടില്‍ തിരിച്ചുപോകാമെന്ന പ്രതീക്ഷയില്‍ നെതര്‍ലന്‍ഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലിരുന്ന് യമനിലെ പ്രക്ഷോഭത്തെ പിന്തുടരുകയാണ്.
ഇക്കഴിഞ്ഞ മേയ് മൂന്നിന് ലോക പത്രദിനത്തില്‍ ആംസ്റ്റഡര്‍ഡാമില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ പങ്കെടുക്കാനെത്തിയതാണ് മുജീബ്. തിരിച്ചുപോകാന്‍ യമന്‍ അനുമതി നല്‍കിയില്ല. ആംസ്റ്റര്‍ഡാം യാത്രക്കായി സന്‍ആ വിമാനത്താവളത്തിലെത്തിയ തന്നെ പൊലീസ് മണിക്കൂറുകളോളം ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മുജീബ് 'മാധ്യമ'ത്തോട് പറഞ്ഞു. തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഡി.വി.ഡികളും പിടിച്ചെടുത്തശേഷം ഇനി തിരിച്ചുവരരുതെന്ന മുന്നറിയിപ്പോടെയാണ് വിട്ടയച്ചതെന്ന് മുജീബ് പറഞ്ഞു.
തുനീഷ്യക്കും ഈജിപ്തിനും പിന്നാലെ നാലുമാസം മുമ്പ് തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിനിടയില്‍ ജൂണ്‍ മൂന്നിന് റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ യമന്‍ ്രപസിഡണ്ട് അലി അബ്ദുല്ല സ്വാലിഹ് ചികിത്സക്കായി സൗദി അറേബ്യയിലേക്ക് പോയെങ്കിലും ഭരണമാറ്റം ആവശ്യപ്പെട്ട് സന്‍ആയിലെ 'മാറ്റത്തിന്റെ ചത്വര'ത്തില്‍ ജനം പിന്‍വാങ്ങാതെ നില്‍പുണ്ട്.
ഭരണം ജനങ്ങളുടെ കൈയിലെത്താതെ പ്രക്ഷോഭം അടങ്ങുകയില്ലെന്ന് മാസങ്ങളോളം സമരച്ചൂടിലിറങ്ങി നിന്ന മുജീബ് പറയുന്നു. സ്വാലിഹ് തിരിച്ചുവരുമെന്ന ഭീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ യമനിലെ സ്ഥിതി വഷളാകും. ചോരപ്പുഴ ഒഴുകും. താന്‍ കസേര ഒഴിഞ്ഞിട്ടില്ലെന്നും തിരിച്ചുവരുമെന്നുമാണ് സ്വാലിഹ് ഇപ്പോഴും പറയുന്നത്. സമ്മതിക്കില്ലെന്ന് ജനവും. അദ്ദേഹം തിരിച്ചുവരാനാണ് സാധ്യത. കാരണം സ്വാലിഹ് അത്രമാത്രം അധികാരക്കൊതിയനാണ്. അതുകൊണ്ടുതന്നെ പ്രക്ഷോഭകര്‍ ജാഗ്രതയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും സന്‍ആയിലും താഇസിലും ലക്ഷങ്ങളാണ് പ്രതിഷേധ പ്രകടനം നടത്തിയത് -മുജീബ് പറഞ്ഞു.
പത്തുവര്‍ഷത്തോളം പഠനവും ജോലിയുമായി യൂറോപ്പിലായിരുന്ന മുജീബ് 2008ലാണ് യമനില്‍ തിരിച്ചെത്തിയത്. ഡച്ച് ടെലിവിഷന്‍ ചാനലായ വി.പി.ആര്‍.ഒയുടെ യമന്‍ ലേഖകനായി സ്വാലിഹിന്റെ അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ ശബ്ദിച്ച മുജീബ് വളരെപ്പെട്ടെന്ന് സര്‍ക്കാറിന്റെ കണ്ണിലെ കരടായി. കവിതയിലൂടെയും ഗാനങ്ങളിലൂടെയും അദ്ദേഹം ജനങ്ങളെ ഇളക്കി. പലതവണ സര്‍ക്കാര്‍ പീഡനത്തിനിരയായി. വൈദ്യുതി ദുരുപയോഗം ചെയ്‌തെന്ന് പറഞ്ഞ് 2008ല്‍ സര്‍ക്കാര്‍ 20,000 ഡോളര്‍ പിഴ ചുമത്തി. 2009ല്‍ തനിക്കുനേരെ വധശ്രമമുണ്ടായതായും കുത്തേറ്റ് കുറേക്കാലം ആശുപത്രിയില്‍ കഴിഞ്ഞതായും മുജീബ് പറഞ്ഞു. യമന്‍ അല്‍ഖാഇദയുടെ താവളമാണെന്ന് പ്രചരിപ്പിച്ച് അമേരിക്കയുടെ പിന്തുണയും പണവും ഉറപ്പാക്കുകയാണ് സ്വാലിഹ് ചെയ്യുന്നതെന്ന് താന്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നാലെയായിരുന്നു ഈ ആക്രമണം.
യമനില്‍ മാധ്യമ സ്വാതന്ത്ര്യം എന്നൊന്നില്ലെന്ന് മുജീബ് പറഞ്ഞു. റേഡിയോയും ടെലിവിഷനും പുറമെ മിക്ക പത്രങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്.
2011 മാര്‍ച്ച് 18ന് സ്വാലിഹിന്റെ സൈന്യം നടത്തിയ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാ വിദേശ മാധ്യമ പ്രവര്‍ത്തകരെയും പുറത്താക്കി. അല്‍ജസീറ ഓഫിസ് പൂട്ടിച്ചു. പത്രങ്ങള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയ നിരവധി പത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ ജയിലിലാണ്. ചിലരെ കാണാനില്ല. തനിക്കെതിരെ ശബ്ദിച്ചവരെ അറസ്റ്റും കോടതി നടപടികളൊന്നുമില്ലാതെ പിടിച്ചുകൊണ്ടുപോയി കൊല്ലുക സ്വാലിഹിന്റെ രീതിയാണെന്ന് മുജീബ് വെളിപ്പെടുത്തി. ബന്ധുക്കളെ പീഡിപ്പിച്ചും വീട് തകര്‍ത്തുമെല്ലാമാണ് എതിരാളികളുടെ വായടപ്പിക്കുന്നത്. തന്റെ സഹോദരിയെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നതായാണ് പുതിയ വിവരം. പ്രധാനപ്പെട്ട അധികാര സ്ഥാനങ്ങളിലെല്ലാം കുടുംബാംഗങ്ങളെ നിയമിച്ചാണ് സ്വാലിഹ് ഏകാധിപത്യം തുടരുന്നത്. സ്വാലിഹിന്റെ മകന്‍ തലവനായ റിപ്പബ്ലിക്കന്‍ ഗാര്‍ഡാണ് ഇപ്പാള്‍ യമനിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് -ഇന്റര്‍നെറ്റിലൂടെയും ടെലിവിഷനിലൂടെയും യമന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുജീബ് പറഞ്ഞു.
ജീവന്‍ പണയപ്പെടുത്തി ചില മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും യമനില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരിലൂടെയും നവ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും യൂ ട്യൂബും ബ്ലോഗുകളും വഴിയാണ് യമനിലെ വിവരങ്ങള്‍ പുറത്തെത്തുന്നത്.
മഹാത്മാഗാന്ധിയുടെ അഹിംസാ മാര്‍ഗമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് പറഞ്ഞ മുജീബ് അദ്ദേഹത്തെപ്പോലെ ഒരു നേതാവില്ലാത്തതാണ് തങ്ങളുടെ പരാജയമെന്ന് അഭിപ്രായപ്പെട്ടു. ആയുധങ്ങള്‍ കൈവശമുണ്ടായിട്ടും യുവ പ്രക്ഷോഭകര്‍ പുറത്തെടുത്തിട്ടില്ല. സര്‍ക്കാര്‍ അനുകൂലികള്‍ ആയുധവുമായിറങ്ങി സമരം വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ പിടിച്ചുനിന്നു. നൂറുകണക്കിന് പ്രക്ഷോഭകരെയാണ് പട്ടാളം വെടിവെച്ചുകൊന്നതെന്ന് പറയുമ്പോള്‍ മുജീബ് ഹസന്റെ കണ്ണുനിറയുന്നു.
സംസാരിക്കുന്നതിനിടയില്‍ മുജീബിന്റെ ഫോണ്‍ ശബ്ദിച്ചു. അറബിയില്‍ കുറേനേരം സംസാരം. യമനില്‍നിന്നാണ്. സ്വാലിഹ് ഏതു സമയവും തിരിച്ചുവന്നേക്കാമെന്ന ഭീതിയില്‍ സമരനേതാക്കളിലൊരാളാണ് വിളിച്ചതെന്ന് മുജീബ് വിശദീകരിച്ചു. പിന്നെ ഏറെനേരം കൈകള്‍ക്കിടയില്‍ മുഖം പൂഴ്ത്തിയിരുന്നു. പോകാന്‍ നേരം കൈപിടിച്ചു കുലുക്കി അദ്ദേഹം ഇത്ര കൂടി പറഞ്ഞു: 'യമനില്‍ 'മുല്ലപ്പൂ' വിരിയുക തന്നെ ചെയ്യും. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക.'

Leave a comment