| ജനാധിപത്യത്തിന്റെ കടന്നുകയറ്റത്തിനു മുമ്പില്‍ ഏകാധിപത്യത്തിന്റെ വടവൃക്ഷങ്ങള്‍ ഓരോന്നായി നിലംപതിച്ചുകൊണ്ടിരിക്കുന്ന അറബ് വിപ്ലവ വസന്തത്തിന്റെ കാഴ്ച, ലോകം ആവേശത്തോടെ സ്വീകരിക്കുകയാണ്. ജനാധിപത്യവല്‍ക്കരണത്തിലേക്കുള്ള ഈ മാറ്റം അറബ് ലോകത്തടക്കം വലിയ അനുരണനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അറബ് വസന്തത്തിന്റെ അനന്തര ഫലങ്ങള്‍ പ്രവചനാതീതമാണെങ്കിലും 2011 ജനുവരിയില്‍ തുനീഷ്യയിലെ ജാസ്മിന്‍ വിപ്ലവത്തില്‍ നിന്നാരംഭിച്ച് അറബ് ലോകത്തുടനീളം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിപ്ലവത്തിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്രകാര്യ വിദഗ്ദ്ധരും സാമൂഹിക ശാസ്ത്രജ്ഞരും വിപ്ലവത്തിന്റെ മതവും രാഷ്ട്രീയവും വിശകലന വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തുര്‍ക്കിയും ഇപ്പോള്‍ തുനീഷ്യയും നടപ്പിലാക്കിയ രാഷ്ട്രീയ നയതന്ത്രജ്ഞതയും ബഹുസ്വര ജനാധിപത്യ വിശാലതയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഗുണപാഠമാകുന്ന വേറിട്ട രണ്ട് ഉദാഹരണങ്ങളാണ്. ഒരു രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തോട് ഏറ്റുമുട്ടാതെ അതിന്റെ പൈതൃകവും ദേശീയതയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പരീക്ഷണങ്ങളുടെ വിജയമാണ് ഇരുരാജ്യങ്ങളിലുമുണ്ടായത്. രാജ്യത്തിന്റെ അഗാധമായ പാരമ്പര്യങ്ങളെ ചോദ്യംചെയ്യാതെ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ക്ക് ജനകീയ അംഗീകാരം നേടിയെടുക്കുന്ന രാഷ്ട്രീയ മെക്കാനിസമാണ് തുര്‍ക്കിയിലെ എ.കെ പാര്‍ട്ടിയും തുനീഷ്യയിലെ "അന്നഹ്ദ'യും രൂപപ്പെടുത്തിയത്. എന്നാല്‍ അരനൂറ്റാണ്ടിലധികം പ്രായമുള്ള പല ഇസ്ലാമിക പ്രസ്ഥാനങ്ങളും മുസ്ലിംകള്‍ മഹാഭൂരിപക്ഷമുള്ള രാജ്യത്തുപോലും അംഗീകരിക്കപ്പെടാതെ പോയത് വ്യവസ്ഥിതിയോടുള്ള മുഖാമുഖ പോരാട്ടത്തിലൂടെ സംഭവിച്ച സങ്കുചിത നിലപാടുകളുടെ തിരിച്ചടികളായിരുന്നു. തുര്‍ക്കിയിലെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടി ഉറുദുഖാന്റെ നേതൃത്വത്തില്‍ രണ്ടാംതവണയും വന്‍ ഭൂരിപക്ഷത്തോടെ ഉജ്ജ്വലവിജയം നേടിയതിന്റെ അടിസ്ഥാന കാരണം തുര്‍ക്കിയുടെ അള്‍ട്രാ സെക്യുലറിസ്റ്റ് ദേശീയ പാരമ്പര്യത്തെ അവഗണിക്കാതെ രാജ്യത്തെ പൊതുവികസനത്തിലേക്ക് വളര്‍ത്താനുള്ള തീവ്രശ്രമങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായിരുന്നു. എ.കെ പാര്‍ട്ടിയുടെ ഭരണഘടനയിലും തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ആമുഖത്തിലും തുര്‍ക്കിയുടെ പാരമ്പര്യത്തില്‍ അഭിമാനബോധമുയര്‍ത്തിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ധാരാളം കാണാം. മതചിഹ്നങ്ങളും അറബിഭാഷയുമടക്കം നിരോധിക്കപ്പെട്ട രാജ്യത്ത് ഇസ്ലാമിക താല്‍പര്യങ്ങള്‍ പ്രചോദനമായി സ്വീകരിക്കുന്ന ഒരു പാര്‍ട്ടി ഇത്രയധികം രാഷ്ട്രീയസ്വാധീനം നേടിയത് ആധുനിക തുര്‍ക്കിയുടെ ജനവികാരങ്ങളെ കൃത്യമായി എ.കെ. പാര്‍ട്ടിക്ക് നിര്‍ണ്ണയിക്കാന്‍ സാധിച്ചതുകൊണ്ടാണ്. തുര്‍ക്കിയുടെ വിദേശ നയങ്ങളില്‍പോലും ഈ ദീര്‍ഘവീക്ഷണം പ്രതിഫലിക്കുന്നതായി കാണാം. ഇസ്രാഈലുമായി രാഷ്ട്രീയ വിയോജിപ്പുണ്ടായിട്ടും രാജ്യങ്ങള്‍ തമ്മിലുള്ള പൊതുബന്ധത്തെ തകര്‍ക്കാന്‍ തുര്‍ക്കി തയാറായിട്ടില്ല. ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ച്ചയുടെ ഘട്ടത്തിലും ആണവകരാര്‍ വിഷയത്തിലും മുസ്ലിംലീഗിനോട് മുന്നണിവിട്ട് ആര്‍ജ്ജവം കാണിക്കാന്‍ ഉപദേശിച്ചവര്‍ക്ക് എ.കെ. പാര്‍ട്ടിയുടെ നയതന്ത്രജ്ഞതയെ എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയെന്നറിയില്ല. ദീര്‍ഘവീക്ഷണവും വിശാല കാഴ്ചപ്പാടുമുള്ള രാഷ്ട്രീയ നിലപാടുകളാണ് വികാര പ്രകടനങ്ങളേക്കാള്‍ ജനസ്വാധീനം നേടിയെടുക്കുക. തുര്‍ക്കി നല്‍കുന്ന രാഷ്ട്രീയ പരീക്ഷണങ്ങളുടെ മറ്റൊരു തുടര്‍ച്ചയാണ് ഇപ്പോള്‍ തുനീഷ്യന്‍ തെരഞ്ഞെടുപ്പിലും നാം കാണുന്നത്. 2011 ഒക്ടോബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ 40 ശതമാനത്തിലധികം വോട്ടും 90 സീറ്റും കരസ്ഥമാക്കിയ "അന്നഹ്ദ'യുടെ വിജയം അവരുടെ ബഹുസ്വര ജനാധിപത്യ നിലപാടിന് തുനീഷ്യന്‍ ജനത നല്‍കിയ അംഗീകാരമാണ്. "അന്നഹ്ദ'യുടെ ഊര്‍ജ്ജമായ റാശിദുല്‍ ഗനൂഷിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണത്. ബഹുസ്വര ജനാധിപത്യം കാത്തുസൂക്ഷിക്കാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വിദേശ മുതല്‍മുടക്കുകള്‍ ആകര്‍ഷിക്കുന്നതുള്‍പ്പെടെയുള്ള കരാറുകള്‍ പാലിക്കുമെന്ന വാഗ്ദാനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ക്കില്ലാത്ത വിശാലമായ കാഴ്ചപ്പാടിന്റെ ഉടമയാണ് ദാര്‍ശനികനായ ഈ രാഷ്ട്രീയ നേതാവ്. ഓരോ രാജ്യത്തെയും വ്യവസ്ഥിതികളോടും സംവിധാനങ്ങളോടും തീവ്രനിലപാട് പുലര്‍ത്തുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളോട് കടുത്ത വിയോജിപ്പാണ് ഗനൂഷി രേഖപ്പെടുത്താറുള്ളത്. മൗലാനാ മൗദൂദിയടക്കമുള്ള പണ്ഡിതന്‍മാരുടെ നിലപാടുകളോട് പലപ്പോഴും വിയോജിപ്പ് അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഒരു വര്‍ഷത്തെ കാലാവധിയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനാണ് "അന്നഹ്ദ' ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ലിക്കും മുസ്തഫാ ജഅ്ഫറിന്റെ നേതൃത്വത്തിലുള്ള "തകത്തുലും'മായുള്ള ചര്‍ച്ച ഇതിനകം പലവട്ടം നടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഗോദയിലെ പ്രതിയോഗികളെ വരെ ഭരണനിര്‍വ്വഹണത്തില്‍ ഉപയോഗപ്പെടുത്താനുള്ള "അന്നഹ്ദ'യുടെ നിലപാട് ലോക ബഹുസ്വര ജനാധിപത്യ ശക്തികള്‍ക്കുതന്നെ മഹത്തായ മാതൃകയാണ്. ബദല്‍ ഭരണകൂടം ലക്ഷ്യമാക്കുന്ന പല ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും ജനകീയ സ്വാധീനമില്ലാതെ പോകുന്നത് രാഷ്ട്രീയ കാഴ്ചപ്പാടിന്റെ തീവ്രതയാണ്. തുനീഷ്യയില്‍തന്നെ ഇഖ്വാന്റെ രാഷ്ട്രീയ ഘടകമായ "ഹിസ്ബുല്‍ ഹുരിയ്യത്തിവല്‍ അദാലത്ത്' തുനീഷ്യന്‍ ജനതയെ ഒട്ടും സ്വാധീനിക്കാന്‍ കഴിയാതെ പോയതും നാം ഇവിടെ കാണുന്നു. അന്നഹ്ദയുടെ മിതവാദ സമീപനങ്ങള്‍ക്കാണ് തുനീഷ്യന്‍ ജനത അംഗീകാരം നല്‍കിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ ഇഖ്വാനുല്‍ മുസ്ലിമൂന് 70 രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങളുണ്ടായിട്ടും ഒരു രാജ്യത്തും ജനസ്വാധീനം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജന്‍മഗേഹമായ ഈജിപ്തില്‍ ഹുസ്നി മുബാറക് വിരുദ്ധ ജനകീയ വിപ്ലവത്തില്‍ പങ്കാളിയായെങ്കിലും അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ സംവിധാനിക്കാനുള്ള നേതൃപരമായ പങ്കിലേക്ക് അവര്‍ ഉയര്‍ന്നുവരാന്‍ ഒരു സാധ്യതയുമില്ല. ഹുസ്നി മുബാറക് വിരുദ്ധ വിപ്ലവത്തിന് ശേഷമാണ് ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന തിരിച്ചറിവുപോലും ഇഖ്വാന്‍ നേതൃത്വത്തിനുണ്ടായത്. "ഫ്രീഡം ആന്റ് ജസ്റ്റിസ്' പാര്‍ട്ടിയില്‍ ഈജിപ്തിന് ഇണങ്ങുന്ന രാഷ്ട്രീയ കാഴ്ചപ്പാടുമായി രംഗത്ത് വരുന്നതിന് പകരം പാര്‍ട്ടിക്ക് മതേതര മുഖംനല്‍കാന്‍ കോപ്റ്റിക് ക്രിസ്ത്യാനിയായ ഡോ. റഫീഖ് ഹസീബിനെ വിദേശകാര്യ ചുമതലയുള്ള വൈസ് പ്രസിഡണ്ടാക്കി രംഗത്തുവന്ന് 100 ക്രിസ്ത്യാനികളെ പാര്‍ട്ടിയില്‍ അണിചേര്‍ത്തുകയാണ് ചെയ്തത്. ഇസ്ലാമിക ഭരണം ലക്ഷ്യമാക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ലക്ഷ്യം മറച്ചുപിടിച്ച് മതേതരമുഖം സൃഷ്ടിക്കാന്‍ നടത്തുന്ന രാഷ്ട്രീയ വേലകള്‍ എവിടെയും ക്ലച്ച് പിടിക്കാറില്ല. ഇതാണ് ഈജിപ്തിന്റെ മണ്ണില്‍ രാഷ്ട്രീയ നീക്കം നടത്തുന്ന ഇഖ്വാനും നേരിടാന്‍ പോകുന്നത്. ആദര്‍ശവും സംസ്കാരവുമുയര്‍ത്തിപ്പിടിച്ച് ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള അവധാനതയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ ആര്‍ജ്ജിക്കേണ്ടത്. പാക്കിസ്താനിലും ഇന്ത്യയിലും ജമാഅത്തെ ഇസ്ലാമിക്ക് അടിതെറ്റുന്നതും ഇവിടെയാണ്. കേരള സന്ദര്‍ശനവേളയില്‍ റാഷിദുല്‍ ഗനൂഷി ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെ ഉപദേശിച്ചതും ഇതുതന്നെയാണ്. യൂസുഫുല്‍ ഖര്‍ദാവി പലവട്ടം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയോട് ഉണര്‍ത്തിയതും ഇതേ കാര്യംതന്നെ. പാക്കിസ്താന്‍ ജമാഅത്തെ ഇസ്ലാമി വരേണ്യവര്‍ഗ നിലപാടും തീവ്രവാദവും ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയതിന്റെ ദുരന്തം അനുഭവിച്ചറിഞ്ഞതാണ്. പാക്കിസ്താനില്‍ ഭൂപരിഷ്കരണം ആവശ്യപ്പെട്ടു ജമാഅത്തെ ഇസ്ലാമി രംഗത്തുവന്നെങ്കില്‍ അവരുടെ രാഷ്ട്രീയവിജയം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ഗനൂഷിതന്നെ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ പരീക്ഷണം പ്രസക്തമാകുന്നത് തുര്‍ക്കി, തുനീഷ്യന്‍ പശ്ചാത്തലത്തിലാണ്. ബഹുസ്വരതയിലും ജനാധിപത്യത്തിലും ലോകത്തെ ഒന്നാംകിട രാജ്യമായ ഇന്ത്യയില്‍ ജനാധിപത്യ പോരാട്ടത്തിലൂടെ അവകാശ സംരക്ഷണമെന്ന ലീഗ് രാഷ്ട്രീയം ഈ അന്തര്‍ദ്ദേശീയ ധാരയുമായി നല്ല സമാനതകളാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇന്ത്യയില്‍, വിശേഷിച്ച് കേരളത്തില്‍ ഇതിന്റെ പ്രായോഗികത തെളിയിക്കാന്‍ മുസ്ലിംലീഗിന് ഇതിനകം സാധിച്ചിട്ടുണ്ട്. സാമൂഹിക സംവിധാനത്തിന്റെ തലച്ചോറായ നിയമ നിര്‍മ്മാണ സഭകളിലൂടെ ന്യൂനപക്ഷ അവകാശ പോരാട്ടം നയിക്കാന്‍ മുസ്ലിംലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളില്‍ മുസ്ലിംലീഗ് നിര്‍വ്വഹിച്ച രാഷ്ട്രീയ ദൗത്യം സുപ്രധാനങ്ങളാണ്. തുര്‍ക്കിതുനീഷ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും രാഷ്ട്രീയ സമീപനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ നിലപാടുകളുടെ ഈ അന്തര്‍ദ്ദേശീയ പൊതുബന്ധങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. |
|
Leave a comment