അര്‍ബകാന് കണ്ണീരോടെ വിട


നജ്മുദ്ദീന്‍ അര്‍ബകാന്‍ അന്തരിച്ചു

നജ്മുദ്ദീന്‍ അര്‍ബകാന്‍ അന്തരിച്ചു
അങ്കാറ: മതേതര അതിവാദത്തിന്റെ മറവിലെ സ്വേച്ഛാധിപത്യവാഴ്ചക്ക് അറുതിവരുത്തി ആധുനിക തുര്‍ക്കിയുടെ ജനകീയ ജനാധിപത്യപരിവര്‍ത്തനത്തിന് തുടക്കമിട്ട മുന്‍പ്രധാനമന്ത്രിയും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ നജ്മുദ്ദീന്‍ അര്‍ബകാന്‍ അന്തരിച്ചു. അങ്കാറയിലെ ഗുവന്‍ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.
1995ലെ പൊതുതെരഞ്ഞെടുപ്പില്‍ തുര്‍ക്കിയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായ അര്‍ബകാന്‍ സൈനിക ഇടപെടലിനെ തുടര്‍ന്ന് '97ല്‍ രാജിവെക്കുകയായിരുന്നു. 1998 ജനുവരിയില്‍ തുര്‍ക്കി ഭരണഘടനാ കോടതി പാര്‍ട്ടിയെ നിരോധിക്കുകയും അര്‍ബകാന് അഞ്ചുവര്‍ഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.
1926ല്‍ സിനോപില്‍ ജനിച്ച അര്‍ബകാന്‍ ഇസ്തംബൂളിലാണ് ഹൈസ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയത്. എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ അര്‍ബകാന്‍ 1965ല്‍ ഇസ്തംബൂള്‍ സര്‍വകലാശാലയില്‍ പ്രഫസറായി. 1969ല്‍ ദേശീയ അസംബ്ലിയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ നാഷനല്‍ സിസ്റ്റം പാര്‍ട്ടി രൂപവത്കരിച്ചു. '70ല്‍ പട്ടാളം അധികാരം പിടിച്ചടക്കിയതോടെ അര്‍ബകാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടന്നു.
1973ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം നാഷനല്‍ സാല്‍വേഷന്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്ത് ഉപപ്രധാനമന്ത്രിയായി. 1977ല്‍ ജസ്റ്റിസ് പാര്‍ട്ടി നേതാവ് സുലൈമാന്‍ ദമിറേല്‍ രൂപവത്കരിച്ച ദേശീയ മുന്നണി സര്‍ക്കാറിലും 1977ലെ ബുലന്ദ് അജാവീദ് സര്‍ക്കാറിലും അദ്ദേഹം ഉപപ്രധാനമന്ത്രിയായിരുന്നു.
ആധുനികതുര്‍ക്കിയില്‍ ഇസ്‌ലാമിക മുന്നേറ്റത്തിന് ചുക്കാന്‍പിടിച്ച അര്‍ബകാന്‍ ഒരേസമയം പാശ്ചാത്യരുടെയും തീവ്രമതേതര സൈന്യത്തിന്റെയും കണ്ണിലെ കരടായിരുന്നു.

Published on Wed, 03/02/2011

അര്‍ബകാന് കണ്ണീരോടെ വിട
ഇസ്തംബൂള്‍: ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമിക നവ ജാഗരണത്തിന്റെ ശില്‍പിയും മുന്‍ പ്രധാനമന്ത്രിയുമായ നജ്മുദ്ദീന്‍ അര്‍ബകാന്റെ മൃതദേഹം ജനലക്ഷങ്ങള്‍ പങ്കെടുത്ത വിലാപയാത്രക്കും നമസ്‌കാരത്തിനും ശേഷം ഇസ്തംബൂളിലെ മര്‍കസ് അഫന്ദി ശ്മശാനത്തില്‍ ഖബറടക്കി. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രസിഡന്റ് അബ്ദുല്ല ഗുല്‍ ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
ഞായറാഴ്ച ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ച അര്‍ബകാന്റെ മൃതദേഹം അവസാന നോക്ക് കാണാനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ അങ്കാറയിലേക്കൊഴുകുകയായിരുന്നു. അങ്കാറ, ഇസ്തംബൂള്‍ നഗരങ്ങള്‍ കണ്ണീര്‍വാര്‍ത്തുകൊണ്ടാണ്, സൈന്യത്തിന്റെയും മതേതര തീവ്രവാദികളുടെയും ഭീഷണി വകവെക്കാതെ പൊതുപ്രവര്‍ത്തന മണ്ഡലത്തില്‍ ഉറച്ചുനിന്ന അര്‍ബകാന് വിട നല്‍കിയത്. തുനീഷ്യയിലെ 'അന്നഹ്ദ' നേതാവ് റാഷിദ് ഗനൂഷി, ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മഹ്ദി ആതിഫ്, ഇന്തോനേഷ്യന്‍ പ്രോസ്‌പറസ്ജസ്റ്റിസ്  പാര്‍ട്ടി നേതാവ് ലുത്ഫി ഹസന്‍ ഇസ്ഹാഖ്, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ തുടങ്ങിയ നിരവധി വിദേശ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment