ഇറാഖില്‍ അമേരിക്ക ഇടറുന്നു


Published on Sat, 01/22/2011 

ഇറാഖില്‍ അമേരിക്ക ഇടറുന്നു
ഇറാഖില്‍ നൂരി അല്‍മാലികിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നാം വാരത്തില്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭ നിലവില്‍വന്നു. നീണ്ട ഒമ്പതുമാസത്തെ അനിശ്ചിതത്വത്തിന് ഇതൊരു താല്‍ക്കാലിക വിരാമമാണെന്ന് പറയാം. മന്ത്രിസഭയുടെ അഭാവത്തില്‍ ഇറാഖിലെ ജനങ്ങള്‍ അസ്വസ്ഥരായിരുന്നു. ഭരണനിര്‍വഹണം അവതാളത്തിലായി, പ്രത്യേകിച്ചും ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍. ആര്‍ക്കും ആരോടും ഉത്തരവാദിത്തമില്ലാത്ത അവസ്ഥ! ശിയാ-സുന്നി-കുര്‍ദ് വിഭാഗങ്ങളെല്ലാം തമ്മില്‍ത്തല്ലി  രക്തംചിന്തിയപ്പോള്‍, നേതാക്കള്‍ പരസ്‌പര വിമര്‍ശങ്ങളിലേര്‍പ്പെട്ട് സമയം കഴിക്കുകയായിരുന്നു! ഇയാദ് അല്ലാവിയും മാലികിയും തമ്മിലുള്ള മുഖ്യപ്രശ്‌നം പ്രധാനമന്ത്രി ആരാവണമെന്നതിലായിരുന്നു. രണ്ടുപേരും താല്‍പര്യങ്ങള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കി.
സദ്ദാമിന്റെ പ്രതിയോഗിയായിരുന്ന നൂരി അല്‍മാലികി നേരത്തേ അമേരിക്കയുടെ ഇഷ്ടതോഴനായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തെ കഴിഞ്ഞതവണ പ്രധാനമന്ത്രിയാക്കിയതും. എന്നാല്‍, ശിയാ പക്ഷപാതിയായ നൂരി അല്‍ മാലികിയെ അയല്‍രാഷ്ട്രമായ ഇറാന്‍ പിന്തുണക്കാന്‍ തുടങ്ങിയതു വാഷിങ്ടണിന് കല്ലുകടിയായി. ഇറാന്‍ അനുകൂലമായ ഒരു ഭരണകൂടം ഇറാഖില്‍ അധികാരത്തില്‍ വരുന്നത് അമേരിക്കക്ക് എന്നും തലവേദനയായിരിക്കും. അതിനാല്‍, യഥാര്‍ഥത്തില്‍ ഇറാഖില്‍ മന്ത്രിസഭ രൂപവത്കരണത്തിന് തടസ്സമായത് മാലികിയും ഇയാദ് അല്ലാവിയും തമ്മിലുള്ള തര്‍ക്കമായിരുന്നില്ല, അതിലുപരി അമേരിക്കയും ഇറാനും തമ്മിലുള്ള ശാക്തികമത്സരമായിരുന്നു!
2010 മാര്‍ച്ച് ഏഴിനായിരുന്നു ഇറാഖില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇയാദ് അല്ലാവിയുടെ മതേതര കൂട്ടായ്മയായ ഇറാഖി നാഷനല്‍ മൂവ്‌മെന്റിന് (ഐ.എന്‍.എം) 91 സീറ്റുകളും  മാലികിയുടെ 'ദഅ്‌വ' പാര്‍ട്ടിക്ക് 89 സീറ്റുകളുമാണ് ലഭിച്ചത്.  സ്വാഭാവികമായും അല്ലാവി പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ശിയാ ആണെങ്കിലും ന്യൂനപക്ഷമായ സുന്നികളുടെ പിന്തുണയാര്‍ജിക്കുന്നതില്‍ വിജയിച്ച അല്ലാവി എല്ലാവര്‍ക്കും സ്വീകാര്യനാകുമെന്നാണ് അമേരിക്ക കരുതിയത്. പെന്റഗണിന്റെ പ്രചാരണങ്ങള്‍ മാലികിയെ കൈവിട്ട് ക്രമേണ അല്ലാവിയെ വാഴ്ത്തിത്തുടങ്ങി. അമേരിക്കയുടെ ഉറ്റമിത്രമായ സൗദിയുടെയും ജോര്‍ഡന്റെയും പിന്തുണയും അല്ലാവിക്കായിരുന്നു. അങ്ങനെയാണ് അല്ലാവി പ്രധാനമന്ത്രിപദം കൊതിച്ച് കരുക്കള്‍ നീക്കിയത്.
ഈയൊരു സാഹചര്യത്തിലാണ് ഇറാന്റെ പ്രസിഡന്റ് അഹ്മദി നെജാദ് രംഗത്തിറങ്ങുന്നത്. അതോടെ, സ്ഥിതിഗതികള്‍ മാറാന്‍തുടങ്ങി. സുന്നി-ശിയാ-കുര്‍ദ് വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതിലായിരുന്നു സി.ഐ.എയും ഇസ്രായേലും വിജയംകണ്ടത്. എന്നാല്‍, നേതാക്കളുടെ ബോധവത്കരണ ശ്രമങ്ങള്‍ ഫലംകണ്ടു. ചിരപുരാതനമായ സമ്പുഷ്ടമായൊരു സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് തങ്ങളുടേതെന്ന് ഇറാഖികള്‍ മനസ്സിലാക്കിത്തുടങ്ങി. ശിയാ-സുന്നി-കുര്‍ദ്‌വിഭാഗങ്ങളും ക്രിസ്ത്യാനികളും അവിടെ ഒരുമയോടെ ജീവിക്കേണ്ടവരാണ്. അവരുടെ രൂഢമായ ദേശീയ ഐക്യമായിരുന്നു നീണ്ട എട്ടുവര്‍ഷം ഇറാനെതിരെ പൊരുതിനില്‍ക്കാന്‍ അവരെ തുണച്ചത്.
ഇസ്രായേലും അമേരിക്കയും ഇറാഖില്‍ ഛിദ്രതയുടെ വിത്തുപാകി മന്ത്രിസഭാ രൂപവത്കരണം നീട്ടിക്കൊണ്ടുപോയപ്പോള്‍ തെരഞ്ഞെടുപ്പില്‍ 40 സീറ്റ് നേടിയ മുഖ്തദാ സദ്ര്‍ തല്‍ക്കാലം പഠന പര്യവേക്ഷണങ്ങളിലൊതുങ്ങി കഴിയാനായി ഇറാനിലെ ഖുമ്മില്‍ തമ്പടിച്ചു. അഹ്മദി നെജാദ് ഇതൊരു നല്ല അവസരമാണെന്ന് മനസ്സിലാക്കി. അദ്ദേഹം അമേരിക്കയുടെ ബദ്ധവൈരിയായ മുഖ്തദ സദറിനെയും മാലികിയെയും അനുരഞ്ജനത്തിനായി ആശീര്‍വദിച്ചു. ഇറാനില്‍ നടന്ന അവരുടെ കൂടിക്കാഴ്ചകളാണ് ഇപ്പോഴത്തെ മന്ത്രിസഭാ രൂപവത്കരണത്തിന് വഴിയൊരുക്കിയത്.
ഇറാന്റെ തുടര്‍നടപടികളോരോന്നും വളരെ തന്ത്രപൂര്‍വവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായിരുന്നു. ഇറാഖുമായി പിണങ്ങിനിന്ന സിറിയയെ രമ്യതയിലാക്കാനുള്ള ശ്രമമായിരുന്നു അതിലൊന്ന്. നല്ല അയല്‍പക്കങ്ങളാണ് ഏതു രാഷ്ട്രത്തിന്റെയും ശക്തി. മാത്രവുമല്ല, ഇറാഖിലെ ശിയാ ഭൂരിപക്ഷത്തിന് ഇറാന്റെതുപോലെ സിറിയയുടെയും സൗഹൃദം വിലപ്പെട്ടതാണ്. ഇത് സാധിച്ചെടുക്കാന്‍ നെജാദും തുടര്‍ന്നു മാലികിയും സിറിയ സന്ദര്‍ശിക്കുകയും ബശാര്‍ അല്‍ അസ്സദുമായി കൈകോര്‍ക്കുകയും ചെയ്തു. ഇത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ, ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നും തലയൂരാന്‍ പാടുപെടുന്ന വാഷിങ്ടണിന് തല്‍ക്കാലം മൗനിയായിരിക്കാനേ സാധിച്ചുള്ളൂ.
സുന്നികള്‍ ന്യൂനപക്ഷമാണെങ്കിലും ഇറാഖില്‍ നാറ്റോസഖ്യത്തിന്-പ്രത്യേകിച്ചും അമേരിക്കന്‍സൈനികര്‍ക്ക് -തലവേദനയാകുന്നത് അവരാണ്. അവരെ പിണക്കുന്നത് ആഭ്യന്തരസുരക്ഷിതത്വം അപകടത്തിലാക്കും. കുര്‍ദുകളുടെ വേറിട്ടു പോകാനുള്ള പ്രവണതക്കും കടിഞ്ഞാണിടേണ്ടതാണ്. ഇതൊക്കെയും വേണ്ടതുപോലെ കണക്കിലെടുക്കാന്‍ മാലികി സന്നദ്ധനായി. പരസ്‌പരം എതിര്‍ത്ത് ശക്തി ക്ഷയിപ്പിക്കുന്നതിലല്ല, മറിച്ച് എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുള്ള ഒരു ദേശീയസഖ്യം രൂപവത്കരിക്കുന്നതാണ് സുസ്ഥിരമായ ഒരു ഭരണത്തിന് നല്ലതെന്ന് വൈകിയാണെങ്കിലും നൂരി അല്‍മാലികിക്ക് ബോധ്യപ്പെട്ടു.
രാഷ്ട്രീയത്തിലെന്നപോലെ നയതന്ത്ര ബന്ധങ്ങളിലും സ്ഥിരമായ ശത്രുവില്ല. കാര്യംനേടാന്‍ ഏതു കഴുതക്കാലും പിടിക്കാന്‍ അവര്‍ സന്നദ്ധരാണ് -പ്രത്യേകിച്ചും ശാക്തികരാഷ്ട്രങ്ങള്‍. കളി കഴിയുമ്പോഴുള്ള ഭൗതിക നേട്ടങ്ങളില്‍ മാത്രമാണവരുടെ കണ്ണ്! ഇറാഖില്‍ ഇസ്രായേലിനും അമേരിക്കക്കും ഉദ്ദിഷ്ട കാര്യങ്ങള്‍ നേടാന്‍ ഭരണപങ്കാളിത്തം ആവശ്യമാണ്. ഇതുകൊണ്ടാണ് അര്‍ബീലില്‍ നടന്ന നേതൃസമ്മേളനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ദേശീയ നയരൂപവത്കരണ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇയാദ് അല്ലാവിയുടെ നാമം നിര്‍ദേശിച്ചത്.
മധ്യപൂര്‍വ ദേശത്ത് മുസ്‌ലിം രാഷ്ട്രങ്ങള്‍ ശക്തി സംഭരിക്കുന്നത് ഇസ്രായേലിന് ഭീഷണിയാണെന്നാണ് സയണിസ്റ്റുകളും അമേരിക്കയിലെ നവയാഥാസ്ഥിതികരും കരുതുന്നത്. അതുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രങ്ങളെ പാശ്ചാത്യ രാഷ്ട്രങ്ങളുടെ പ്രത്യേകിച്ചും അമേരിക്കയുടെ ആശ്രിത വലയത്തിലൊതുക്കി നിര്‍ത്താന്‍ അമേരിക്കയിലെ ജൂതലോബി സദാ പാടുപെടുന്നത് ജൂതന്മാര്‍ അമേരിക്കയില്‍ ജനസംഖ്യയുടെ ആറു ശതമാനം മാത്രമാണ്. പക്ഷേ, സാമ്പത്തിക മേഖലയുടെ അമ്പത് ശതമാനം അവര്‍ നിയന്ത്രിക്കുന്നു. അവരുടെ നിയന്ത്രണത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നത്. സ്വാഭാവികമായും ഭരണകൂടം അവരോട് കടപ്പെട്ടിരിക്കുന്നു; അവര്‍ക്ക് പ്രത്യുപകാരം ചെയ്യുകയും ചെയ്യുന്നു. ഇത് മറികടക്കാന്‍ സാധിക്കാത്തിടത്തോളം അമേരിക്കക്ക് നിഷ്പക്ഷമാവാന്‍ സാധിക്കില്ല.
എന്നാല്‍, മധ്യപൂര്‍വ ദേശത്തെ ജനങ്ങളും ഭരണകൂടങ്ങളും ഇപ്പോള്‍ സയണിസ്റ്റ് തന്ത്രങ്ങളെക്കുറിച്ച് ബോധവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇറാഖില്‍ സുന്നികളും ശിയാക്കളും കുര്‍ദുകളും ഭരണനിര്‍വഹണത്തിനായി ഒരു ദേശീയകൂട്ടായ്മ രൂപവത്കരിക്കാന്‍ സന്നദ്ധമായത്. പ്രസിഡന്റ് പദവിയില്‍ കുര്‍ദുകളുടെ നേതാവായ ജലാല്‍ തലബാനിയാണ്. പ്രധാനമന്ത്രി നൂരി അല്‍മാലികിയും. പാര്‍ലമെന്റ് സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് സുന്നിയായ ഉസാമ നുജൈഫിയാണ്.
നയരൂപവത്കരണ സമിതി അധ്യക്ഷന്‍ ഇയാദ് അല്ലാവിയും. അങ്ങനെ എല്ലാ വിഭാഗങ്ങളും അധികാരം പങ്കുവെക്കുന്ന അവസ്ഥയില്‍ ഇറാഖ് കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment