Published on Sun, 08/07/2011

ജറൂസലം: അറബ് ലോകത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ അലയൊലികള്‍ ഇസ്രായേലിലേക്കും വ്യാപിക്കുന്നു. രാജ്യത്തെ അനിയന്ത്രിതമായ വിലവര്ധനില് പ്രതിഷേധിച്ചുകൊണ്ട് ലക്ഷക്കണക്കിനാളുകള്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. രാജ്യത്തെ പ്രധാന നഗരമായ തെല്‍ അവീവില്‍ രണ്ടര ലക്ഷത്തോളം ആളുകളാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരന്നത്. പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ വസതിക്ക് മുന്നില്‍ 30,000ഓളം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വിലക്കയറ്റത്തിനെതിരെ ഇസ്രായേലില്‍ ഒരാഴ്ചയിലേറെയായി പ്രതിഷേധങ്ങള്‍ നടന്നുവരുന്നുണ്ട്്. ശനിയാഴ്ചയോടെ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. 'ഈ രാജ്യത്ത് ജീവിക്കാന്‍ പ്രയാസമായിരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു മാസത്തെ വരുമാനം 6000 ഡോളറാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 9000 ഡോളറെങ്കിലും ചെലവ് വരുന്നുണ്ട്'- പ്രക്ഷോഭത്തില്‍ പങ്കെടുത്ത മോശെ ലെവി എന്നയാള്‍ പറയുന്നു. രാജ്യത്തെ ഉയര്‍ന്ന നികുതിയും വിദ്യാഭ്യാസത്തിനും ഭവനനിര്‍മ്മാണത്തിനും മറ്റുമുള്ള ഉയര്‍ന്ന ചെലവുമാണ് ഇപ്പോള്‍ ഇസ്രായേല്‍ ജനതയെ കടുത്ത സമരത്തിന് പ്രേരിപ്പിച്ചത്.
അതേസമയം, പ്രധാനമന്ത്രി പുതിയ സാമ്പത്തിക പരിഷ്കാരവുമായി രംഗത്തെത്തിയിട്ടുണ്ട്്. നികുതിയിനത്തില്‍ കുറവ് വരുത്തുന്നതും ഭക്ഷ്യ സാധനങ്ങള്‍ക്ക് വില നിയന്ത്രണം ഏര്പ്പെടുത്തുന്നുതുമുള്പ്പെടെയുള്ള വാഗ്ദാനങ്ങളാണ് ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മുന്നോട്ട് വെച്ചത്.

Tags:
ഇസ്രായേൽ,
ഗ്ലോബൽ ഇംപാക്ട്
Leave a comment