Published on Tue, 08/16/2011 

വാഷിങ്ടനില്‍നിന്ന്  നല്ല വാര്‍ത്തയും
വാഷിങ്ടനില്‍നിന്ന് വരുന്ന ചീത്ത വാര്‍ത്തകള്‍ കേട്ട് ലോകം മടുത്തു. അമേരിക്കയുടെ കടബാധ്യതയും അത് ആഗോള തലത്തില്‍ എങ്ങനെ ബാധിക്കുമെന്നതുമായിരുന്നു അടുത്ത കാലത്തെ വാര്‍ത്ത. വേണ്ടാത്ത യുദ്ധങ്ങള്‍ നടത്തി വരുത്തിക്കൂട്ടിയ കരകാണാത്ത കടങ്ങള്‍ ലോക സാമ്പത്തിക ക്രമത്തെ അങ്കലാപ്പിലാക്കി. അതു നേരിടാന്‍ ലോക വന്‍ ശക്തികളുടെ നെട്ടോട്ടവും. ഇതൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് അത്രയൊന്നും ശ്രദ്ധിക്കാതെപോയ ഒരു നല്ല വാര്‍ത്ത വാഷിങ്ടണില്‍നിന്ന് വരുന്നത്.
2001 സെപ്റ്റബര്‍ 11ന് ശേഷം ബുഷ് ഭീകരതാവിരുദ്ധ യുദ്ധയന്ത്രവുമായി മുന്നേറിയപ്പോള്‍ അമേരിക്ക സ്വന്തം ആത്മാവിനെ തന്നെ മറന്നുപോയിരുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ അമേരിക്ക സ്വേച്ഛാധിപത്യ വാഴ്ചയുടെ തന്ത്രകുതന്ത്രങ്ങളിലേക്ക് കൂലംകുത്തി വീണു. മുസ്‌ലിംകളും മുസ്‌ലിം രാഷ്ട്രങ്ങളും നാസി ജര്‍മനിയിലെ ജൂതരെപ്പോലെ ചകിതരും പീഡിതരുമായി. ബുഷ് ഭരണകൂടത്തിന്റെ മുഴുവന്‍ തന്ത്രങ്ങളും അമേരിക്കന്‍ മുസ്‌ലിംകളുടെ മുന്നില്‍ ഒരു കരാള ഭാവിയുടെ ചിത്രം വരച്ചുവെച്ചു. എഫ്.ബി.ഐയും മറ്റു രാജ്യരക്ഷാ ഏജന്‍സികളും മുഴുവന്‍ ഗവണ്‍മെന്റ് മിഷനറികളും ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഒറ്റക്കെട്ടായിനിന്ന് അതിന്റെ ഭീകരത വര്‍ധിപ്പിച്ചു.
ഈ അവസ്ഥാവിശേഷം പറ്റേ മാറിയെന്ന് പറഞ്ഞുകൂട. പക്ഷേ, മാറ്റത്തിന്റെ നാന്ദി കണ്ടുതുടങ്ങിയിരിക്കുന്നു. അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിന്റെ തിരോധാനത്തോടെ വിശേഷിച്ചും. അമേരിക്കന്‍ അന്തരീക്ഷത്തിലും ബഹുജനങ്ങളിലും ഒരു ആശ്വാസത്തിന്റെ പുതിയ കാറ്റ് വീശുന്നപോലെ തോന്നുന്നു. ഈ  ഗതിക്ക് ആക്കവും തൂക്കവും നല്‍കുന്നതാണ് വൈറ്റ്ഹൗസില്‍നിന്ന് അടുത്ത ദിവസം പുറത്തുവന്ന ശ്രദ്ധേയമായ പ്രഖ്യാപനം. അമേരിക്കന്‍ മുസ്‌ലിംകളുടെ നേരെ പുതിയ സമീപനത്തിന്റെ ആവശ്യകത അത് ഊന്നിപ്പറയുന്നു. മുസ്‌ലിംകളിലെ ഏതാനും വ്യക്തികളോ ഒറ്റപ്പെട്ട സംഘടനകളോ തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിന്റെയോ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയോ പേരില്‍ മുഴുവന്‍ മുസ്‌ലിംകളെയും തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കുന്നതിനെ പ്രഖ്യാപനം നിരാകരിക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അല്‍ ഖാഇദയെ മുന്‍നിര്‍ത്തി മുഴുവന്‍ മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിക്കൂട. അമേരിക്ക ഇസ്‌ലാമുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന അല്‍ ഖാഇദയുടെയും സമാന തീവ്രവാദിസംഘടനകളുടെയും പ്രചാരണം സത്യവിരുദ്ധവും അര്‍ഥശൂന്യവുമാണ്. വ്യത്യസ്ത മതങ്ങളുടെ സഹവര്‍ത്തിത്വവും ബഹുസ്വരതയും അമേരിക്കയുടെ സനാതന മൂല്യങ്ങളാണ്. പ്രഖ്യാപനത്തിലെ ശ്രദ്ധേയമായ ഭാഗങ്ങള്‍:
 'അമേരിക്ക ഒരു വിധത്തില്‍ ഇസ്‌ലാമുമായി യുദ്ധത്തിലാണെന്ന അല്‍ ഖാഇദാ പ്രചാരണം നേരിടേണ്ടതുണ്ട്.  വിശദമായ അന്വേഷണവും ഗവേഷണവുംകൊണ്ട്  തെളിയുന്നതിതാണ്: അല്‍ ഖാഇദ വിശ്വസിക്കുന്നത് (1) അമേരിക്ക ഇസ്‌ലാമിനെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് (2) അതിനാല്‍ അമേരിക്കക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാം...
വിശ്വാസസംഹിതകളും പശ്ചാതലങ്ങളും പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും ക്രിയാത്മക പങ്കാളിത്തം ആദര്‍ശമായി വെച്ചുപുലര്‍ത്തുന്ന ഒരു നാടിന്റെ -അമേരിക്കയുടെ- ഭാഗമാണ് ഇസ്‌ലാം. ഏതൊരു ആദര്‍ശങ്ങള്‍ അല്‍ ഖാഇദ നിശ്ശേഷം തള്ളിപ്പറയുന്നുവോ അതേ ആദര്‍ശങ്ങള്‍-മതസ്വാതന്ത്ര്യം, ബഹുസ്വരത- നാം മുറുകെ പിടിക്കുന്നു.
ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹങ്ങളുമായി പരസ്‌പര ബഹുമാനത്തിലധിഷ്ഠിതമായ, ഭാഗഭാഗിത്വത്തിന്‍േറതായ ഒരു മാതൃകയാണ് നാം ഊന്നിപ്പറയുന്നത്. അമേരിക്കന്‍ ഗവണ്‍മെന്‍േറാ അമേരിക്കന്‍ ജനതയോ ഏതാനും വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍വെച്ച് ഇതര സമൂഹങ്ങളെ ഒന്നടങ്കം അധിക്ഷേപ മുദ്രകുത്താന്‍ പാടില്ല.
ദൃഢമായ മതവിശ്വാസങ്ങളെ അക്രമാസക്തമായ തീവ്രവാദവുമായി കൂട്ടിക്കുഴക്കാന്‍ പാടില്ല. മതസ്വാതന്ത്ര്യം അമേരിക്കന്‍ മൗലികാവകാശമാണ് -നാം ശക്തമായി വാരിപ്പുണരുന്ന ആദര്‍ശം. വ്യത്യസ്ത മതവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിയ ജനവിഭാഗങ്ങള്‍ സമൃദ്ധമായി വളര്‍ന്നിട്ടുണ്ട് അമേരിക്കയില്‍ -അതിന്റെ ജനനം മുതല്‍.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നാം അനുവദിക്കുകയില്ലെങ്കിലും ഗവണ്‍മെന്റ് പോളിസിയോടുള്ള എതിര്‍പ്പ് നിയമവിരുദ്ധമോ ദേശസ്‌നേഹവിരുദ്ധമോ അല്ല. ആരെയെങ്കിലും തീവ്രവാദിയായി മുദ്രകുത്താനും അത് കാരണമായിക്കൂട. ചര്‍ച്ച, സംവാദം, സഹകരണം എന്നീ തത്ത്വങ്ങളിലാണ് നമ്മുടെ രാഷ്ട്രം അധിഷ്ഠിതമായിരിക്കുന്നത്'.
ഇത് കേവലം ഒരു പ്രഖ്യാപനമല്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ അടുത്ത പോളിസിയാണ് എന്നതുകൊണ്ട് ഇത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. അഥവാ ഫെഡറല്‍ ഗവണ്‍മെന്റ്, സംസ്ഥാന-പ്രാദേശിക  ഭരണകൂടങ്ങള്‍, എഫ്. ബി.ഐ, മറ്റു രാജ്യരക്ഷാ ഏജന്‍സികള്‍ എല്ലാം നിര്‍ബന്ധമായും പാലിക്കേണ്ട നിലപാട് എന്ന നിലക്കാണ് ബറാക് ഒബാമ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇപ്പറഞ്ഞ ഏജന്‍സികളെല്ലാം മുസ്‌ലിം സമൂഹങ്ങളുമായി പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതിന്റെ രൂപരേഖ വരച്ചുകാട്ടുന്നുണ്ട് എട്ടു പേജ് വരുന്ന പ്രഖ്യാപനം. അതുകൊണ്ട് തന്നെയാണ് അമേരിക്കന്‍ മുസ്‌ലിംകളുടെ അവകാശ സംരക്ഷണ സംഘടനയായ കെയര്‍ (Council of American Islamic Relations) പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. അതേപോലെ അമേരിക്കന്‍ മുസ്‌ലിം കളുടെ രാഷ്ട്രീയവേദിയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഭീകരവിരുദ്ധ നിലപാടിന്റെ പേരുപറഞ്ഞ് ബുഷ് ഭരണകൂടം സൃഷ്ടിച്ചതും ആഴത്തില്‍ വേരൂന്നിയതുമായ മുസ്‌ലിംകള്‍ക്കെതിരായ സംശയത്തിന്റെ അന്തരീക്ഷം അത്രവേഗം മായ്ച്ചുകളയാന്‍ പറ്റില്ലെങ്കിലും തങ്ങളുടെ മനോഭാവം മാറ്റാന്‍ എഫ്.ബി.ഐ അടക്കമുള്ള അമേരിക്കന്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ നിര്‍ബന്ധിതരാവുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ പൊതുജനാഭിപ്രായവും ഈ പുതിയ പോളിസിക്ക് അനുകൂലമായി മാറാനാണ് സാധ്യത. വിശിഷ്യാ ബുഷിന്റെ ഭീകരതാവിരുദ്ധ യുദ്ധങ്ങള്‍ സൃഷ്ടിച്ച കനത്ത കട ഭാരങ്ങള്‍ അമേരിക്കന്‍ പൗരന്മാരുടെ നട്ടെല്ലൊടിക്കുന്ന ഈ സന്ദര്‍ഭത്തില്‍.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment