യമന്‍: സ്വാലിഹ് വഴങ്ങുന്നു


Published on Sat, 11/26/2011

അവസാനം അധികാരം വിട്ടൊഴിയാന്‍ യമന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സ്വാലിഹ് സന്നദ്ധനായി. റിയാദിലെ യമാമ കൊട്ടാരത്തില്‍വെച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മുന്‍കൈയെടുത്ത് തയാറാക്കിയ ഒത്തുതീര്‍പ്പ് കരാറില്‍ പ്രസിഡന്‍റും ഭരണകക്ഷിയായ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസ് സഖ്യകക്ഷികള്‍, പ്രതിപക്ഷ കൂട്ടായ്മയായ ജോയിന്‍റ് മീറ്റിങ് പാര്‍ട്ടീസ് എന്നിവയുടെ നേതാക്കളും ഒപ്പുവെച്ചതോടെ പത്തുമാസമായി തുടരുന്ന യമന്‍ പ്രക്ഷോഭത്തിന് തിരശ്ശീല വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍, രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കുകയും ഭരണസ്തംഭനത്തില്‍ നിന്ന് മുക്തി നേടി ഇടക്കാല സര്‍ക്കാര്‍ രൂപവത്കൃതമാവുകയും തെരഞ്ഞെടുപ്പ് സാധ്യമാവുകയും ചെയ്യുമ്പോഴേ ഒത്തുതീര്‍പ്പ് സഫലമായിത്തീരുകയുള്ളൂ.
മാര്‍ച്ചില്‍ ആരംഭിച്ച പ്രക്ഷോഭം മൂന്നു മാസം പിന്നിട്ടപ്പോള്‍ ഹാശിദ് ഗോത്രത്തെ സര്‍ക്കാര്‍ സേന ആക്രമിച്ചതിനെതുടര്‍ന്ന് ഗോത്ര മിലീഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് പ്രസിഡന്‍റ് അലി സ്വാലിഹ് ചികിത്സക്കായി സൗദി അറേബ്യയില്‍ പോയപ്പോള്‍ ഇനി രാജ്യത്തേക്ക് തിരിച്ചുവരില്ല എന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്്.വൈസ് പ്രസിഡന്‍റ് അബ്ദുല്ല മന്‍സൂര്‍ ഹാദിക്ക് അന്ന് അദ്ദേഹം തല്‍ക്കാലം അധികാരം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ചികിത്സാനന്തരം പ്രക്ഷോഭകാരികളെ വെല്ലുവിളിച്ചുകൊണ്ട് സന്‍ആയിലേക്ക് തന്നെ പ്രസിഡന്‍റ് തിരിച്ചെത്തി. പക്ഷേ, യമനീ പ്രതിസന്ധി മൂര്‍ച്ഛിക്കുകയല്ലാതെ പ്രക്ഷോഭത്തെ അതിജയിക്കാന്‍  സ്വാലിഹിന് സാധിച്ചില്ല. 1972ലും 1986ലും 1994ലും നടന്ന രൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു ആഭ്യന്തര യുദ്ധത്തെക്കുറിച്ച് ജി.സി.സി രാഷ്ട്രങ്ങള്‍ ആശങ്കാകുലരായത് സ്വാഭാവികമാണ്.ജി.സി.സി അംഗമല്ളെങ്കിലും ഭൂമിശാസ്ത്രപരമായി അവയോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ യമന്‍െറ അസ്ഥിരത ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടി പ്രതികൂലമായി ബാധിക്കുന്നതാണ്.
യമനാകട്ടെ, പല നിലക്കും ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചു കഴിയുന്ന രാജ്യവുമാണ്. യമന്‍െറ വികസനത്തില്‍ ഗണ്യമായ സാമ്പത്തിക സഹായം ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്ന് ലഭിക്കുന്നുണ്ട്. സദ്ദാമിന്‍െറ കുവൈത്ത് അധിനിവേശകാലത്ത് അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതുമൂലം ഗള്‍ഫ് രാജ്യങ്ങളുടെ അനിഷ്ടത്തിന് പാത്രമായതിന്‍െറ ദുരനുഭവം യമന് മറക്കാന്‍ കഴിയുന്നതല്ല.
അതിനാല്‍, ജി.സി.സി രാഷ്ട്രങ്ങളുടെ കടുത്ത സമ്മര്‍ദത്തിന് വിധേയമായിട്ടാകണം അബ്ദുല്ല അലി സ്വാലിഹ് കരാറില്‍ ഒപ്പുവെച്ചതെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല.
ഒത്തുതീര്‍പ്പിന്‍െറപശ്ചാത്തല ശക്തികള്‍
ഒത്തുതീര്‍പ്പ് കരാറിന്‍െറ ശില്‍പികള്‍ ജി.സി.സിയാണെങ്കിലും അത് വിജയത്തിലേക്ക് കൊണ്ടെത്തിക്കുന്നതില്‍ യു.എസും യു.എന്നും യൂറോപ്യന്‍ യൂനിയനുമൊക്കെ കഠിനശ്രമം ചെയ്തിട്ടുണ്ട്. ‘പെനിന്‍സുല അല്‍ഖാഇദ’യുടെ ഭീഷണിയെക്കുറിച്ച് പറഞ്ഞ് യു.എസ് പിന്തുണ നിലനിര്‍ത്താന്‍ യമന്‍ പ്രസിഡന്‍റ് പലതവണ ശ്രമിക്കായ്കയല്ല. പക്ഷേ, യമന്‍െറ പൊതുവികാരം മനസ്സിലാക്കിയ യു.എസ് ഭരണകൂടം ഏത് നിമിഷവും വീഴാന്‍ സാധ്യതയുള്ള ഒരു പ്രസിഡന്‍റിനെ പിന്താങ്ങുന്നത് നഷ്ടക്കച്ചവടമാണെന്ന് മുന്‍കൂട്ടി കാണുകയായിരുന്നു.ആഭ്യന്തരമായും വൈദേശികമായും ഒരു താങ്ങുമില്ളെന്ന് ബോധ്യമായ പ്രസിഡന്‍റിന്‍െറ മുന്നില്‍ കരാറില്‍ ഒപ്പുവെക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും അവശേഷിച്ചിരുന്നില്ല. അതുകൊണ്ട് ബിന്‍അലിയുടെയും മുബാറകിന്‍െറയും ഖദ്ദാഫിയുടെയും ദുരനുഭവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യമന്‍ പ്രസിഡന്‍റിന് സാധിച്ചു. അധികാരത്തില്‍നിന്ന് പുറത്തുപോകാന്‍ മാന്യമായ ഒരു വഴികാട്ടിക്കൊടുത്തതിന് ജി.സി.സി സാരഥികളോട് അദ്ദേഹം നന്ദി പറയണം.
ഒത്തുതീര്‍പ്പുകരാര്‍ ഉദ്ദിഷ്ട രൂപത്തില്‍ നടപ്പിലാവുകയാണെങ്കില്‍ അമേരിക്കയടക്കം ഭിന്നതാല്‍പര്യങ്ങള്‍ പുലര്‍ത്തുന്ന പലവിഭാഗങ്ങള്‍ക്കും അതില്‍ ആശ്വാസം കണ്ടെത്താനാകും.ബാബുല്‍ മന്‍ദബുപോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളുള്ള ഭൂപ്രദേശത്ത് ജി.സി.സിയിലൂടെ തങ്ങളുടെ സാന്നിധ്യം ഇനിയും തുടരാന്‍ കഴിയുമെന്ന് അമേരിക്കക്ക് താല്‍ക്കാലികമായെങ്കിലും ആശ്വസിക്കാം.കാരണം, നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ അധികാരത്തില്‍ വന്നാലും ജി.സി.സി രാഷ്ട്രങ്ങളെ അവഗണിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. പത്തുമാസത്തെ ശക്തമായ പ്രക്ഷോഭം മൂലം തകര്‍ന്ന രാജ്യത്തിന്‍െറ പുനര്‍നിര്‍മാണത്തില്‍ ജി.സി.സിയുടെ സാമ്പത്തിക സഹായം തേടാന്‍ അവര്‍ നിബന്ധിതരാകും. യമനികളുടെ ഏറ്റവും വലിയ തൊഴില്‍ സ്രോതസ്സും ഗള്‍ഫ് രാജ്യങ്ങളാണ്; വിശിഷ്യ സൗദി അറേബ്യ. ചരിത്രപരമായും സാമ്പത്തികമായും സാംസ്കാരികമായുമൊക്കെ ഈ രാജ്യത്തിന് സൗദി അറേബ്യയുമായുള്ള ബന്ധം സുശക്തമാണ്.സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞുവെന്നതില്‍ യു.എന്നിനും ആശ്വസിക്കാന്‍ വകയുണ്ട്. ലിബിയയിലേതുപോലെ സൈനിക പരിഹാരത്തിന് യമനില്‍ യു.എന്നിന് പച്ചക്കൊടി കാട്ടേണ്ടി വന്നില്ല. യമനിലേക്ക് യു.എന്‍ നിയോഗിച്ച പ്രത്യേക ദൂതന്‍ ജമാല്‍ ഉമര്‍ ഒത്തുതീര്‍പ്പ് പ്രക്രിയ സുഗമമാക്കുന്നതിന് കഠിന പ്രയത്നം തന്നെ ചെയ്യുകയുണ്ടായി.
അധികാര കൈമാറ്റം സുഗമമാക്കാന്‍ കഴിയുന്നതിന് ആത്മാര്‍ഥമായി സഹകരിക്കുമെന്ന് അലി സ്വാലിഹ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങിനിടയിലും അറബ് വിപ്ളവങ്ങള്‍ക്കെതിരെ തന്‍െറ അമര്‍ഷം പ്രകടിപ്പിക്കാതിരുന്നില്ല അദ്ദേഹം. തന്‍െറ രാജ്യത്തിന്‍െറ പ്രതിസന്ധി പരിഹാരത്തിലെത്തിച്ചതില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനും ജി.സി.സി രാജ്യങ്ങള്‍ക്കും യു.എന്നിനും നന്ദിപറഞ്ഞ സ്വാലിഹ് അറബ് വിപ്ളവങ്ങള്‍ വിദേശ നിര്‍മിതങ്ങളാണെന്നും അത് അറബികളുടെ സംസ്കാരത്തില്‍ പെട്ടതല്ളെന്നും ആരോപിക്കുകയുണ്ടായി.പ്രസിഡന്‍ഷ്യല്‍ പാലസിലുള്ള മസ്ജിദില്‍വെച്ച് തനിക്കെതിരെ റോക്കറ്റാക്രമണം നടത്തിയ പ്രതിപക്ഷ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. സയണിസ്റ്റുകള്‍ ഹമാസ് നേതാവ് അഹ്മദ് യാസീനെ വധിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ മസ്ജിദില്‍ നിന്ന് പുറത്ത് വരുന്നതുവരെ കാത്തിരുന്നശേഷമാണ് ആക്രമണം നടത്തിയത്.എന്നാല്‍, മസ്ജിദിനകത്ത് പ്രാര്‍ഥന നടത്തുമ്പോഴാണ് നമ്മുടെ ആളുകള്‍ നമ്മെ ആക്രമിച്ചത്’ -സ്വാലിഹ് പറഞ്ഞു.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍
ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെക്കുന്ന തീയതി മുതല്‍ സ്വാലിഹ് തന്‍െറ അധികാരം വൈസ് പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് കൈമാറും. എന്നാല്‍, 90 ദിവസം അദ്ദേഹം ഓണററി പ്രസിഡന്‍റായി തുടരും. ഈ കാലയളവില്‍ പ്രതിപക്ഷത്തുനിന്ന് ഒരാളുടെ നേതൃത്വത്തില്‍ ദേശീയ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കും. കരാര്‍ ഒപ്പുവെച്ച തീയതി മുതല്‍ മൂന്നു മാസത്തിനകം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും.രണ്ടു വര്‍ഷത്തേക്കായിരിക്കും പ്രസിഡന്‍റിന്‍െറ കാലാവധി. രണ്ടു വര്‍ഷത്തിനകം പുതിയ ഭരണഘടനക്ക് രൂപം നല്‍കി ജനഹിത പരിശോധനയിലൂടെ അംഗീകാരം നേടേണ്ടതുണ്ട്. ഭരണഘടന അംഗീകാരം നേടുന്നതോടെ പുതിയ പ്രസിഡന്‍റിനെയും പാര്‍ലമെന്‍റിനെയും തെരഞ്ഞെടുക്കും.
സ്വാലിഹിനും കുടുംബത്തിനും ഭാവിയില്‍ പ്രോസിക്യൂഷനില്‍ നിന്ന് പരിരക്ഷ നല്‍കുന്നുവെന്നതാണ് കരാറിന്‍െറ ഒരു പ്രത്യേകത.
ഈജിപ്തില്‍ മുബാറകിനും തുനീഷ്യയില്‍ സൈനുല്‍ ആബിദീന്‍ അലിക്കും ലഭിക്കാതെ പോയ ആനുകൂല്യമാണിത്. ഇക്കാരണത്താല്‍ തന്നെ ഭൂരിപക്ഷം യമനികളും ഒത്തുതീര്‍പ്പുകരാറിനെ സ്വാഗതം ചെയ്തപ്പോള്‍ സന്‍ആയിലെ ‘തഗ്യീര്‍ സ്ക്വയറി’ല്‍ തമ്പടിച്ചിരിക്കുന്ന യുവ പ്രക്ഷോഭകര്‍ അതിനെ തള്ളിക്കളഞ്ഞിരിക്കയാണ്.യുവ പ്രക്ഷോഭകരുടെ സംഘടനാ സമിതി മീഡിയാ ചുമതല വഹിക്കുന്ന വലീദുല്‍ അമ്മാറി, കരാറിനെതിരെ മില്യന്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്. കരാര്‍ യുവ പ്രക്ഷോഭകര്‍ക്ക് ബാധകമല്ളെന്നാണ് വലീദിന്‍െറ നിലപാട്. കരാറില്‍ ഒപ്പിട്ടു കഴിഞ്ഞ ഉടനെ താന്‍ തുടര്‍ ചികിത്സക്കായി ന്യൂയോര്‍ക്കിലേക്ക് പോവുകയാണെന്ന് സ്വാലിഹ് തന്നോട് ഫോണില്‍ സംസാരിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വെളിപ്പെടുത്തിയിരുന്നു. സ്വാലിഹിന്‍െറ യാത്ര തടയണമെന്നും വിചാരണക്കായി യമനിലേക്ക് തിരിച്ചയക്കണമെന്നും കൂടി വലീദ് യു.എന്‍ സെക്രട്ടറി ജനറലിലോട് ആവശ്യപ്പെട്ടിരിക്കയാണ്.ദക്ഷിണയമനിലെ പ്രക്ഷോഭകരുടെ മീഡിയാ വക്താവായ അലി ഖാസിമും കരാര്‍ തള്ളിക്കളയുകയും പ്രക്ഷോഭം തുടരാന്‍ ആഹ്വാനം നടത്തുകയും ചെയ്തിട്ടുണ്ട്. യുവപ്രക്ഷോഭകരുടെ ഈ വൈകാരിക സമീപനം പ്രക്ഷോഭത്തെ അനിശ്ചിതത്വത്തിലേക്കും അരാജകത്വത്തിലേക്കുമാണ് നയിക്കുക.
മാറ്റത്തിന് ലഭ്യമായ അവസരം അത് നഷ്ടപ്പെടുത്തും.പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലൂടെ- അതിന്‍െറ കാല ദൈര്‍ഘ്യം ഒരു പ്രശ്നമായി അവശേഷിക്കുന്നുണ്ടെങ്കിലും - ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള അവസരം  ഉപയോഗപ്പെടുത്തുക എന്നതാണ് വിവേകത്തിന്‍െറ താല്‍പര്യം. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവ പ്രക്ഷോഭകരുടെയും സമീപന വ്യത്യാസം ഈജിപ്തിലും പ്രകടമാണ്.തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് മാത്രം വീണ്ടും ഒരു ഏറ്റുമുട്ടലിന്‍െറ പാതയാണ് അവര്‍ സ്വീകരിച്ചത്. അതിന്‍െറ ആവര്‍ത്തനമാണ് ഇപ്പോള്‍ യമനിലെ യുവ പ്രക്ഷോഭകര്‍ക്കിടയിലും പ്രകടമായിരിക്കുന്നത്. ബഹ്റൈന്‍ പ്രക്ഷോഭം തല്‍ക്കാലത്തേക്കെങ്കിലും പരാജയപ്പെട്ടതിന്‍െറ പാഠം അവര്‍ക്ക് മുമ്പിലുണ്ട്. രാഷ്ട്രീയമായ പരിഹാരത്തിന്‍െറ തുറസ്സുകളെ കഴിയുന്നതും ഉപയോഗപ്പെടുത്തുക എന്നതാണ് ഏത് പ്രക്ഷോഭത്തിന്‍െറയും വിജയകരമായ പരിസമാപ്തിക്കുള്ള ഗാരണ്ടി.
യു.എന്‍ രക്ഷാ സമിതി തിങ്കളാഴ്ച യമന്‍ വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. യമന്‍ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുടെ ഫലവും ഒത്തുതീര്‍പ്പ് കരാറിന്‍െറ വിശദാംശങ്ങളും യു.എന്‍ പ്രതിനിധി ജമാല്‍ ഉമര്‍ റിപ്പോര്‍ട്ട് ചെയ്യും. ഉമറിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ യമനിലെ സമാധാന പ്രക്രിയ ത്വരിതപ്പെടുത്താനായിരിക്കും രക്ഷാ സമിതി ശ്രമിക്കുക.യൂറോപ്യന്‍ യൂനിയനോടൊപ്പം യു.എസ് പ്രസിഡന്‍റ് ഒബാമയും ഒത്തുതീര്‍പ്പ് കരാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കരാര്‍ യമന്‍ പ്രതിസന്ധിക്കുള്ള പരിഹാരത്തിന്‍െറ ആദ്യ ചുവടുവെപ്പ് മാത്രമാണ്. അതിന്‍െറ പ്രയോഗവത്കരണമാണ് പ്രധാനം.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment