നൈല്‍ പോലെ സ്വാതന്ത്ര്യം


Published on Sat, 02/12/2011 - 00:00 ( 41 weeks 3 days ago)

നൈല്‍ പോലെ സ്വാതന്ത്ര്യം
തഹ്‌രീര്‍ സ്‌ക്വയര്‍ നിമിത്തമാകുകയായിരുന്നു. രണ്ടാഴ്ചയിലധികമായി തിളച്ചുമറിയുന്ന ഈജിപ്തിന്റെ ഹൃദയം സമ്മേളിച്ചത് കൈറോ നഗരമധ്യത്തിലെ ഈ മൈതാനത്തായിരുന്നു. പതിറ്റാണ്ടുകളായുള്ള ഏകാധിപത്യ പ്രതീകത്തെ ചവറ്റുകൊട്ടയിലെറിയാന്‍ 'വിമോചന ചത്വര'ത്തില്‍ ഒത്തുകൂടിയവര്‍ പ്രക്ഷോഭം മാത്രമല്ല, സംസ്‌കാരം കൂടിയായിരുന്നു ലോകത്തിന് കൈമാറിയത്.
മുസ്‌ലിം ബ്രദര്‍ഹുഡിനെ കാണിച്ച് തനിക്കുശേഷം പ്രളയപ്പേടി പരത്തിയ ഹുസ്‌നി മുബാറക്കിനും പുലി വരുന്നേ പുലി എന്ന് അട്ടഹസിച്ച പാശ്ചാത്യര്‍ക്കും മുന്നില്‍ തഹ്‌രീര്‍ സ്‌ക്വയര്‍ പുതിയ ഈജിപ്തിന്റെ മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുയായിരുന്നു.
റോബര്‍ട്ട് ഫിസ്‌ക് വിശേഷിപ്പിച്ചതു പോലെ സ്ത്രീ-പുരുഷ, മുസ്‌ലിം-ക്രൈസ്തവ എന്നിങ്ങനെയുള്ള മതില്‍ക്കെട്ടിനപ്പുറം സഹിഷ്ണുതയുടെ പുതിയ ലോകമാണ് തഹ്‌രീര്‍ സ്‌ക്വയര്‍ അനുഭവിച്ചറിഞ്ഞത്.
ലക്ഷങ്ങള്‍ ഒത്തുകൂടിയിട്ടും, അതും പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം എത്തിച്ചേര്‍ന്നവര്‍ ഈ സ്‌ക്വയറിലിരുന്ന് പകര്‍ന്നു നല്‍കിയത് പട്ടാള ബൂട്ടുകള്‍കൊണ്ട് ഈജിപ്തിനെ കൈപ്പിടിയിലൊതുക്കാമെന്ന് കരുതിയ ഹുസ്‌നി മുബാറക്കിനുള്ള മറുപടിയായിരുന്നു.  
പ്രാര്‍ഥനാകേന്ദ്രവും പ്രതിരോധഭൂമിയും പോരാട്ടവീഥിയുമായി  ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഐ.ടി സ്‌പെഷലിസ്റ്റുകളടങ്ങിയ മധ്യ വര്‍ഗവും ഇടത്തരക്കാരനും സാധാരണക്കാരനും ഇവിടെ തമ്പുകെട്ടി താമസിക്കുകയായിരുന്നു.
പരസ്‌പരം പങ്കുവെച്ച് ഉണ്ടും ആകാശം മേല്‍പ്പുരയാക്കി കടുത്ത തണുപ്പിനെ വകവെക്കാതെ ഉറങ്ങിയും 18 ദിവസമായി  മഹത്തായ വിജയത്തിനു സ്വപ്‌നം കാണുകയായിരുന്നു . ഇത്ര പേര്‍ ഒത്തു കൂടിയിട്ടും പരിസ്ഥിതിപ്രശ്‌നംപോലുമുണ്ടായില്ല.
 നമസ്‌കാരവേളയില്‍ തങ്ങളുടെ മുസ്‌ലിം സഹോദരന്മാരെ മനുഷ്യവലയം തീര്‍ത്ത് സംരക്ഷിക്കുന്ന കോപ്ടിക് ക്രിസ്ത്യാനികള്‍. ഞായറാഴ്ചയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ വിശ്വാസികളെ സഹായിക്കുന്ന മുസ്‌ലിംകള്‍. ഖുര്‍ആനും കുരിശുമേന്തി പ്രക്ഷോഭം നയിക്കുന്ന ചിത്രം. ലക്ഷങ്ങള്‍ ഒത്തുകൂടിയിട്ടും സ്ത്രീസ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ മുഖം കൂടി തഹ്‌രീര്‍ സ്‌ക്വയര്‍ ലോകത്തിന് കാണിച്ചുനല്‍കി. ഒരു സ്ത്രീക്കുനേരെയും  കൈയേറ്റമുണ്ടായില്ല.
 എത്രയെത്ര ചിത്രങ്ങളാണ് തഹ്‌രീര്‍ സ്‌ക്വയര്‍ പകര്‍ന്നുനല്‍കിയത്. പരിക്കേല്‍ക്കുന്ന പ്രക്ഷോഭകാരികളെ ശുശ്രൂഷിക്കാനും വിമോചന പോരാട്ടത്തില്‍ പങ്കുചേരാനുമാണ് ഡോക്ടര്‍ അഹ്മദ് സഫാര്‍ എത്തിയത്. ഉല അബ്ദുല്‍ ഹമീദ് എന്ന കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവിദ്യാര്‍ഥിനിയും ഇവിടെയെത്തിയത് പ്രക്ഷോഭത്തില്‍ അണിചേരാനാണ്. പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുംമുമ്പേ ഉറപ്പിച്ചിരുന്ന ഇരുവരുടെയും വിവാഹം ജനുവരി 28ന് ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രാര്‍ഥനയേറ്റു വാങ്ങി തഹ്‌രീര്‍ സ്‌ക്വയറില്‍ നടക്കുമ്പോള്‍ ജനിക്കാനിരിക്കുന്ന തലമുറകള്‍ക്കുകൂടി തഹ്‌രീര്‍ സ്‌ക്വയര്‍ പ്രതീകമാകുകയായിരുന്നു.
 വന്‍ ട്രാഫിക് സര്‍ക്കിളായ തഹ്‌രീര്‍ സ്‌ക്വയര്‍ ഇന്നത്തെ രൂപത്തില്‍ 19ാം നൂറ്റാണ്ടില്‍ ഒട്ടോമന്‍ വൈസ്രോയി ആയിരുന്ന ഇസ്മായില്‍ പാഷ നിര്‍മിച്ചതാണ്.
ഇസ്മായിലിയ്യ  മൈതാനം എന്ന് ആദ്യം അറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് വിമോചന ചത്വരം എന്നര്‍ഥം വരുന്ന തഹ്‌രീര്‍ സ്‌ക്വയര്‍ ആയി മാറുകയായിരുന്നു.  1952ല്‍ ഈജിപ്ത് റിപ്പബ്ലിക്കാവാന്‍ കാരണമായ വിപ്ലവത്തിനുശേഷമാണ് ഇത് ഈ പേരില്‍ അറിയപ്പെട്ടത്.
തഹ്‌രീര്‍ സ്‌ക്വയറിന്റെ വടക്കുകിഴക്ക് ഒട്ടോമന്‍ കാലത്തെ ഉമര്‍ മുഖര്‍റമിന്റെ പ്രതിമ കാണാം. സ്‌ക്വയറിന്റെ വടക്ക് ഭാഗത്താണ് ചരിത്രപ്രസിദ്ധമായ ഖ്വസറുല്‍ ഐന്‍ തെരുവ്.  
ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ പൈതൃകം സൂക്ഷിക്കുന്ന മ്യൂസിയവും അറബ് ലീഗിന്റെ ആസ്ഥാനവും പ്രശസ്തമായ നൈല്‍ ഹോട്ടലും കൈറോയിലെ അമേരിക്കന്‍ സര്‍വകലാശാലയും തഹ്‌രീര്‍ സ്‌ക്വയറിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്.
ലക്ഷക്കണക്കിന് പ്രക്ഷോഭകര്‍ രാപ്പകല്‍ ഭേദമന്യേ തമ്പടിച്ച ഈ സ്ഥലം ഇതിനു മുമ്പും നിരവധി സമരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്.
1977ല്‍ ഈജിപ്തില്‍ നടന്ന റൊട്ടി കലാപവും 2003ല്‍ ഇറാഖ് അധിനിവേശത്തിനെതിരെ നടന്ന പ്രക്ഷോഭവും ഈ ചത്വരത്തിലായിരുന്നു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment