Published on Mon, 06/13/2011 - 07:39 ( 24 weeks 1 day ago)

തുര്‍ക്കിയില്‍ വീണ്ടും എ.കെ.പി
അങ്കാറ: തുര്‍ക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ  ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് (എ.കെ.പി) വീണ്ടും വിജയം.  ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 550 സീറ്റുകളില്‍ 325 എണ്ണം പ്രധാനമന്ത്രി  റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നയിക്കുന്ന ഇസ്‌ലാമിസ്റ്റ് കക്ഷിയായ എ.കെ.പി നേടി.    
മുഖ്യ പ്രതിപക്ഷ കക്ഷിയായ സെക്കുലര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 135 സീറ്റുകളും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ  നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി   56 സീറ്റുകളും നേടി.  കുര്‍ദിശ് അനുകൂല സ്വതന്ത്രര്‍ 35 സീറ്റുകള്‍ നേടി.
550 അംഗ പാര്‍ലമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ 330 സീറ്റ് ആവശ്യമാണ്. എന്നാല്‍ ഇതിലേക്ക് എ.കെ.പിക്ക് അഞ്ച് സീറ്റിന്റെ കുറവുണ്ട്.  കഴിഞ്ഞ തവണ 331 സീറ്റുണ്ടായിരുന്ന എ.കെ.പിക്ക് ഇത്തവണ ആറ് സീറ്റ്  കുറവാണ്. ആകെ വോട്ടിന്റെ 49.9 ശതമാനവും ഉറദുഗാന്റെ ഇസ്‌ലാമിസ്റ്റ് കക്ഷി നേടി.
മൂന്നാം വിജയം തേടിയാണ് എ.കെ.പി ജനവിധി നേരിട്ടത്.  2002ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ എ.കെ.പി യുടെ ഭരണം രാജ്യത്തിന് സാമ്പത്തിക സുസ്ഥിരത നല്‍കിയിരുന്നു. ഇസ്‌ലാമിസ്റ്റ് ഭരണത്തിനെതിരെയുള്ള തീവ്ര മതേതര വാദികളുടെ കടുത്ത എതിര്‍പ്പുകള്‍ അതിജീവിച്ച് മൂന്നാം തവണയും തെരഞ്ഞെടുപ്പിനെ നേരിട്ട എ.കെ.പി തെരഞ്ഞെടുപ്പില്‍ അനായാസ വിജയം നേടുമെന്നായിരുന്നു നേരത്തേ തന്നെയുള്ള വിലയിരുത്തലുകള്‍. മാധ്യമ സര്‍വേകളിലും എ.കെ.പിക്കായിരുന്നു മുന്‍തൂക്കം. അഞ്ച് കോടി വോട്ടര്‍മാരുള്ള തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പിനായി രണ്ട് ലക്ഷം പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. പത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാപവാദം നാഷനല്‍ ആക്ഷന്‍ പാര്‍ട്ടി (എം.എച്ച്.പി)ക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു.

Published on Mon, 06/13/2011 

പുതിയ ഭരണഘടനക്ക് രാഷ്ട്രീയ സമവായം തേടും -ഉര്‍ദുഗാന്‍
അങ്കാറ: തുര്‍ക്കിയിലെ പുതിയ ഭരണഘടനക്ക് രാഷ്ട്രീയ സമവായം തേടുമെന്ന് തുടര്‍ച്ചയായി മൂന്നാം തവണയും ഭരണത്തിലേറിയ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടിയുടെ  (എ.കെ പാര്‍ട്ടി) തലവനും നിലവിലെ പ്രധാനമന്ത്രിയുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ പൊതു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ അങ്കാറയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
 'ഇത് ഈ രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. എല്ലാ രാഷ്ട്രീകക്ഷികളുമായുള്ള കൂടിയാലോചനകളിലൂടെ രാജ്യത്ത് പുതിയ ഭരണഘടനക്ക് രൂപം നല്‍കും. സര്‍ക്കാരിതര സംഘടനകളെയും ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളാക്കും - ഉര്‍ദുഗാന്‍ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വിജയത്തിന് ശേഷവും തന്റെ പാര്‍ട്ടി കൂടുതല്‍ വിനയത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളെയും വിഭാഗങ്ങളെയും ഉള്‍കൊള്ളാന്‍ പാകത്തിലായിരിക്കും പുതിയ ഭരണഘടനയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അയല്‍ ദേശങ്ങളിലെ സംഘര്‍ഷാവസ്ഥയില്‍  ഉത്കണ്ഠ രേഖപ്പെടുത്തിയ  അദ്ദേഹം അവിടെ സമാധാനത്തിനായി മുന്‍കൈയെടുക്കുമെന്നും പറഞ്ഞു. 'വിശ്വസിക്കുക, ഒരുനാള്‍ ഡമസ്‌കസില്‍ അങ്കാറയിലേയും ബെയ്‌റൂത്തില്‍ ഇസ്തംബൂളിലെയും വിജയം ആവര്‍ത്തിക്കും'-പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ അണികളോടായി അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നിലവിലെ ഭരണഘടന പരിഷ്‌കരിക്കണമെങ്കില്‍ എ.കെ പാര്‍ട്ടിക്ക് മറ്റു കക്ഷികളുടെ കൂടി സഹായം ആവശ്യമായ സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.
2002ല്‍ അധികാരമേറ്റെടുക്കുമ്പോഴുണ്ടായിരുന്ന അവസ്ഥയില്‍നിന്ന് തുര്‍ക്കിയെ ഏറെ മുന്നോട്ട് നയിക്കാന്‍ ഉര്‍ദുഗാന് സാധിച്ചിട്ടുണ്ടെങ്കിലും കുര്‍ദുകളുടെ സ്വയം ഭരണാവകാശം അനുവദിക്കുന്നതുള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.  550 അംഗ പാര്‍ലമെന്റില്‍ മാന്ത്രിക സംഖ്യയായ 367 തികക്കാന്‍ എ.കെ പാര്‍ട്ടിക്കായില്ല. 49.9 ശതമാനം വോട്ട് നേടിയ ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് 326 സീറ്റാണ് ലഭിച്ചത്്. മുഖ്യ പ്രതിപക്ഷകക്ഷിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 135 സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ 112 സീറ്റാണ് ഇവര്‍ക്ക് ലഭിച്ചത്. കുര്‍ദ് അനുകൂല പാര്‍ട്ടിയായ പീസ് ആന്‍ഡ് ഡെമോക്രസി പാര്‍ട്ടി 53 സീറ്റും മറ്റ് സ്വതന്ത്രര്‍ 36 സീറ്റുകളും നേടി. കഴിഞ്ഞ പാര്‍ലമെന്റില്‍ 50 വനിതകളുണ്ടായിരുന്നത്  ഇക്കുറി 78 ആയി ഉയര്‍ന്നിട്ടുണ്ട്്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment