അതികായന്റെ പതനം


Published on Fri, 10/21/2011

അതികായന്റെ പതനം
അധികാരവും സമ്പത്തും സുഖലോലുപതയുമെല്ലാം കൂടിച്ചേരുന്നൊരു മായിക ജീവിതം. അതായിരുന്നു ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫി എന്ന കേണല്‍ ഖദ്ദാഫി. സുരക്ഷക്കായി വനിതാ അംഗരക്ഷകരെ നിയോഗിക്കുകയും രാജ്യത്തെ തന്‍െറ ചൊല്‍പ്പടിയിലൊതുക്കുകയും ചെയ്ത ഏകാധിപതിയായി ഖദ്ദാഫി വളര്‍ന്നു.
അധികാരക്കൊതി സിരകളില്‍ പടര്‍ന്ന ഖദ്ദാഫി 1969ല്‍ പട്ടാള അട്ടിമറിയിലൂടെ ലിബിയയുടെ ഭരണം കൈപ്പിടിയിലൊതുക്കി. 1900നുശേഷം ഏറ്റവും കുടുതല്‍ കാലം ഒരു രാജ്യം ഭരിക്കുന്ന രാജാവല്ലാത്ത നാലാമത്തെ നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനായി. ഏറ്റവും കൂടുതല്‍ കാലം ഭരിക്കുന്ന അറബ് നേതാവുമായി. സഹോദര നേതാവ്, വിപ്ളവ നായകന്‍, രാജാക്കന്മാരുടെ രാജാവ് തുടങ്ങിയ വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തിനല്‍കി.
അധികാരത്തിലെത്തിയശേഷം ആദ്യം ചെയ്തത് 1951ലെ ലിബിയന്‍ ഭരണഘടന വലിച്ചെറിയുകയാണ്. സ്വയം രൂപകല്‍പന ചെയ്ത രാഷ്ട്രീയ തത്ത്വശാസ്ത്രത്തിന്‍െറ അടിത്തറയില്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പിച്ചു. രാജ്യത്തെ സമ്പത്തിന്‍െറ നല്ളൊരു ഭാഗവും ഖദ്ദാഫിയും കുടുംബവും സ്വന്തക്കാരും കൈയടക്കി. കണക്കില്ലാതെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി. ആഡംബര ജീവിതത്തിന് സമ്പത്ത് വാരിക്കോരി ചെലവഴിച്ചു.
1942 ജൂണ്‍ ഏഴിനാണ് ഖദ്ദാഫിയുടെ ജനനം. സിര്‍ത്തിന് സമീപത്തെ മരുഭൂമിയിലെ ബെദൂയിന്‍ ഗോത്ര വര്‍ഗത്തിലാണ് വളര്‍ന്നത്.അറബികളിലെ ചെറുവിഭാഗമായ ഖദ്ദാദ്ഫ വിഭാഗക്കാരനാണ് ഇദ്ദേഹമെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മുത്തച്ഛന്‍ അബ്ദുസലം ബൗമിന്യാര്‍ 1911ല്‍ ലിബിയയിലെ ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെ പോരാടി കൊല്ലപ്പെട്ടുവെന്നാണ് ഖദ്ദാഫി അവകാശപ്പെടുന്നത്.
വീടിനടുത്തുള്ള സബ്ഹയിലെ മുസ്ലിം എലിമെന്‍ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിസ്റതയില്‍ സ്വകാര്യ അധ്യാപകന്‍െറ കീഴിലായിരുന്നു തുടര്‍ന്നുള്ള വിദ്യാഭ്യാസം. ചരിത്രമായിരുന്നു മുഖ്യവിഷയം. 1961ല്‍ ബെന്‍ഗാസിയിലെ ലിബിയന്‍ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. 1966ല്‍ സൈനിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് തുടര്‍ പഠനത്തിനായി യൂറോപ്പിലേക്ക് പറന്നു. ഇംഗ്ളണ്ടില്‍ നാല് മാസത്തെ സൈനിക പരിശീലനവും നേടി. കേണല്‍ ഖദ്ദാഫി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അധികാരത്തിലെത്തുമ്പോള്‍ ലഫ്റ്റനന്‍റ് മാത്രമായിരുന്നു അദ്ദേഹം.
പിന്നീട് അദ്ദേഹത്തിന്‍െറ റവലൂഷനറി കമാന്‍ഡ് കൗണ്‍സിലിലെ മിക്ക സഹപ്രവര്‍ത്തകരും സൈനിക പരിശീലന കാലത്തെ അദ്ദേഹത്തിന്‍െറ സഹപാഠികളായിരുന്നു.
ഈ കാലയളവില്‍ അറബ് ലോകത്തെ പ്രധാന സംഭവങ്ങള്‍ ഖദ്ദാഫിയെ സ്വാധീനിച്ചു. ഫലസ്തീനിന്‍െറ വിജയത്തിനുവേണ്ടി ആവേശംകൊണ്ടു. 1948ല്‍ ഫലസ്തീന് ഇസ്രായേല്‍ സേനയില്‍നിന്നേറ്റ പരാജയത്തില്‍ ദുഃഖിതനായി. ഇക്കാലത്ത് ഈജിപ്ത് പ്രസിഡന്‍റ് ജമാല്‍ അബ്ദു നാസറിന്‍െറ ആരാധകനായി അദ്ദേഹം. 1956ല്‍ സൂയസ് പ്രതിസന്ധിക്കാലത്ത് ഇസ്രായേല്‍ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തു.
1967ല്‍ അറബ് സൈന്യത്തിന് ഇസ്രായേലില്‍നിന്നേറ്റ തിരിച്ചടികളില്‍ മനംനൊന്ത ഖദ്ദാഫിയും കൂട്ടരും ലിബിയന്‍ രാജഭരണത്തെ പുറത്താക്കാന്‍ തീരുമാനിച്ചുറച്ചു. 1969 സെപ്റ്റംബര്‍ ഒന്നിന് ഖദ്ദാഫിയുടെ നേതൃത്വത്തില്‍ ഒരുസംഘം ജൂനിയര്‍ ഓഫിസര്‍മാര്‍ രക്തരഹിത വിപ്ളവത്തിലൂടെ ഇദ്രീസ് രാജാവിനെ പുറത്താക്കി.
തുര്‍ക്കിയില്‍ ചികിത്സയിലായിരുന്നു ഈ സമയം രാജാവ്. ഇദ്രീസിന്‍െറ മരുമകന്‍ സയ്യിദ് ഹസന്‍ അര്‍റിദ അല്‍ മഹ്ദി അസ്സനുസിയെ പുറത്താക്കി വീട്ടുതടങ്കലിലാക്കി. രാജഭരണം അവസാനിപ്പിച്ച ഖദ്ദാഫിയും കൂട്ടരും ലിബിയന്‍ അറബ് റിപ്പബ്ളികിന് തുടക്കം കുറിച്ചു.
അധികാരത്തിലെത്തിയ ഖദ്ദാഫി ആദ്യം ചെയ്തത് അമേരിക്കയുടെയും ബ്രിട്ടന്‍െറയും സൈനിക ക്യാമ്പുകള്‍ അടച്ചുപൂട്ടുകയെന്നതാണ്. കൂടുതല്‍ വരുമാനം പങ്കുവെക്കാന്‍ തയാറാകുന്നില്ളെങ്കില്‍ ലിബിയയിലെ ഓയില്‍പാടങ്ങളില്‍നിന്ന് വിദേശ കമ്പനികളെ പുറത്താക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് താക്കീത് നല്‍കി. ഇത് വിജയം കണ്ടു. വിദേശ എണ്ണക്കമ്പനികള്‍ ലിബിയയുടെ വിഹിതം 50 ശതമാനത്തില്‍നിന്ന് 79 ശതമാനമായി ഉയര്‍ത്തി.
1969 ഡിസംബറില്‍ ഖദ്ദാഫിയുടെ ഉയര്‍ന്ന അനുയായികളില്‍ ചിലര്‍ ആസൂത്രണം ചെയ്ത അട്ടിമറി ഈജിപ്ത് ഇന്‍റലിജന്‍റ്സ് പരാജയപ്പെടുത്തി. എല്ലാ രാഷ്ട്രീയ വിമത നീക്കങ്ങളും കുറ്റകരമാക്കിയും കുടുംബാംഗങ്ങളെ മാത്രം അധികാരത്തില്‍ പങ്കാളികളാക്കിയുമാണ് ഖദ്ദാഫി ഇതിനോട് പ്രതികരിച്ചത്.
1970ല്‍ ലിബിയയിലെ ഇറ്റാലിയന്‍ കുടിയേറ്റക്കാരെ ഖദ്ദാഫി പുറത്താക്കി. ഇസ്ലാമിക് കലണ്ടര്‍ രാജ്യത്തിന്‍െറ ഒൗദ്യോഗിക കലണ്ടറാക്കി.
1971 മുതല്‍ 77 വരെ അറബ് സോഷ്യലിസ്റ്റ് യൂനിയന് ലിബിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. തുടര്‍ന്നുള്ള മാസങ്ങളില്‍ ഖദ്ദാഫി തന്ത്രപൂര്‍വമായ ഒളിവു ജീവിതത്തിലായിരുന്നു. വിശാല അറബ് ദേശീയതക്കുവേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു ഇക്കാലയളവില്‍ അദ്ദേഹം. ഇതേത്തുടര്‍ന്ന് ദൈനംദിന ഭരണച്ചുമതല മേജര്‍ ജലൂദിന്‍െറ ചുമലിലായി. 1972ല്‍ ഖദ്ദാഫിക്ക് പകരം ഇദ്ദേഹം പ്രധാനമന്ത്രിയുമായി. രണ്ട് വര്‍ഷത്തിനുശേഷം ഖദ്ദാഫിയുടെ മറ്റ് അധികാരങ്ങളും ജലൂദ് ഏറ്റെടുത്തു. ഖദ്ദാഫി സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായി തുടര്‍ന്നു. ലിബിയന്‍ ഭരണത്തില്‍ ഖദ്ദാഫിയുടെ സ്വാധീനം ഇല്ലാതാകുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ സംശയിച്ചു. എന്നാല്‍, ലിബിയന്‍ സമൂഹത്തെ ഉടച്ചുവാര്‍ക്കുന്ന നടപടികളുമായി ഖദ്ദാഫി ഈ സംശയം അസ്ഥാനത്താണെന്ന് തെളിയിച്ചു.
വിമത നീക്കങ്ങള്‍ മുളയിലെ നുള്ളുന്നതിന് രാജ്യമെമ്പാടും വിപ്ളവ കമ്മിറ്റികള്‍ക്ക് ഖദ്ദാഫി രൂപം നല്‍കി. രാജ്യത്തെ 20 ശതമാനത്തോളം ജനങ്ങള്‍ ഖദ്ദാഫിയുടെ രഹസ്യ വിവരദായകരായി പ്രവര്‍ത്തിച്ചു. സര്‍ക്കാരിലും ഫാക്ടറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കര്‍ശനമായി നിരീക്ഷണം ഏര്‍പ്പെടുത്തി. രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിച്ചവരെ നിഷ്കരുണം വധിച്ചു. വിദേശികളുമായി  രാഷ്ട്രീയം സംസാരിക്കുന്നവരെ മൂന്നുവര്‍ഷം വരെ ജയിലിലിട്ടു. ഏകപക്ഷീയ അറസ്റ്റുകള്‍ വ്യാപകമായി.  രാഷ്ട്രീയ എതിരാളികളെ പരസ്യമായി വധിക്കുകയോ അംഗഛേദം നടത്തുകയോ ചെയ്തു. ഇതിന്‍െറ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ടു. മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു.
1970കളില്‍ ഇസ്ലാമിക യാഥാസ്ഥിതികരായ ഹിസ്ബുത്തഹ്രീര്‍ അംഗങ്ങളെ വധശിക്ഷക്ക് വിധേയരാക്കി. ഖദ്ദാഫിതന്നെ ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചു.
ഇതിനിടയിലും ആഭ്യന്തര കലഹം ഉരുത്തിരിഞ്ഞുവരുന്നുണ്ടായിരുന്നു. 1980 ആഗസ്റ്റില്‍ ലിബിയന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തെ മൃഗീയമായി അടിച്ചമര്‍ത്തി. 1980 മുതല്‍ 87 വരെ വിദേശങ്ങളില്‍ കഴിഞ്ഞിരുന്ന 25ഓളം വിമര്‍ശകരെ വധിക്കാന്‍ ഖദ്ദാഫി തന്‍െറ ചാരന്മാരെ നിയോഗിച്ചു. ലിബിയയുടെ സല്‍പേര് വിദേശങ്ങളില്‍ മോശമാക്കുന്ന ഇത്തരക്കാരെ ഉന്മൂലനം ചെയ്യുന്നത് ലിബിയന്‍ ജനതയുടെ ഉത്തരവാദിത്തമാണെന്ന് 1982ല്‍ ഗദ്ദാഫി പരസ്യമായി പ്രഖ്യാപിച്ചു. അമേരിക്കയിലും യൂറോപ്പിലും പശ്ചിമേഷ്യയിലും കഴിഞ്ഞ ലിബിയന്‍ വിമതരെ ഖദ്ദാഫി ചാരന്മാര്‍ വധിച്ചു.
ഉത്തരാഫ്രിക്കയിലെ അനറബികളായ ബെര്‍ബര്‍ വംശത്തോട് കടുത്ത വിദ്വേഷം അദ്ദേഹം പുലര്‍ത്തി. കുട്ടികള്‍ക്ക് ബെര്‍ബര്‍ ഭാഷയിലെ പേരിടുന്നതും സ്കൂളുകളില്‍ ആ ഭാഷ പഠിപ്പിക്കുന്നതും നിരോധിച്ചു.
ലിബിയയിലെ സമ്പത്തില്‍ ഭൂരിഭാഗവും കുടുംബങ്ങളും അടുപ്പക്കാരും കൈയടക്കി. മിക്ക വ്യവസായ സ്ഥാപനങ്ങളും ഇവരുടെ കൈയിലായി. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ദാരിദ്ര്യത്തില്‍തന്നെ കഴിഞ്ഞു. 1970കളില്‍ എണ്ണ വില ഉയരാന്‍ തുടങ്ങിയതോടെ ഖദ്ദാഫിയുടെ സമ്പത്തും കുതിച്ചുയരാന്‍ തുടങ്ങി. ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനാണ് സമ്പത്തില്‍ നല്ളൊരു ഭാഗവും ചെലവഴിച്ചത്. ആഡംബര വീടുകളും ഹോളിവുഡ് നിക്ഷേപവും അമേരിക്കന്‍ പോപ് താരങ്ങള്‍ക്കൊപ്പമുള്ള സ്വകാര്യ പാര്‍ട്ടികളുമായി ഖദ്ദാഫിയുടെ ബന്ധുക്കള്‍ ജീവിതം ആഘോഷമാക്കി.
ഈജിപ്തുമായി തുടക്കത്തില്‍ നല്ല ബന്ധത്തിലായിരുന്ന ഖദ്ദാഫി ഇസ്രായേലിനോടുള്ള ഈജിപ്തിന്‍െറ നിലപാട് മയപ്പെടുന്നതില്‍ പ്രതിഷേധിച്ച്  അവരുമായി അകന്നു. 1981ല്‍ അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടപ്പോള്‍ ഖദ്ദാഫി അത് ദേശീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈജിപ്തില്‍ അബ്ദുന്നാസറിന്‍െറ മരണശേഷം അറബ് ദേശീയതയുടെ നേതാവാകാന്‍ ഗദ്ദാഫി കൊതിച്ചിരുന്നു. ഈജിപ്തും ലിബിയയും ചേര്‍ന്ന് ഒറ്റ രാജ്യമാക്കാനും അന്‍വര്‍ സാദത്ത് ആ രാജ്യത്തിന്‍െറ പ്രസിഡന്‍റും ഖദ്ദാഫി പ്രതിരോധ മന്ത്രിയുമാകുന്നതിനുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
1984ല്‍ മോറിത്താനിയ, മൊറോക്കോ, തുനീഷ്യ, അല്‍ജീരിയ, ലിബിയ എന്നിവ ചേര്‍ന്ന് ഒപ്പുവെച്ച മഗ്രിബ് കരാര്‍ ഒരൊറ്റ അറബ് രാജ്യത്തിനുവേണ്ടിയുള്ള ആദ്യ ചുവടുവെപ്പാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
1978ല്‍ ശിയാ ഇമാമായ മൂസ അല്‍ സദര്‍ ലിബിയയിലേക്കുള്ള യാത്രാമധ്യേ അപ്രത്യക്ഷനായത്  അറബ് ലോകത്ത് ഖദ്ദാഫിയുടെ പ്രതിച്ഛായ ഇല്ലാതാക്കി. ലബനാനിലെ ആഭ്യന്തര യുദ്ധത്തില്‍ ഫലസ്തീനെതിരായ നിലപാട് സ്വീകരിച്ചതിന്‍െറ പേരില്‍ യാസര്‍ അറാഫത്തിന്‍െറ നിര്‍ദേശപ്രകാരം ഖദ്ദാഫിയാണ് അല്‍ സദറിന്‍െറ തിരോധാനത്തിന് പിന്നിലെന്ന്  ലബനാന്‍ ആരോപിച്ചു. എന്നാല്‍, 1995ല്‍ ഇസ്രായേലും പി.എല്‍.ഒയും ആരംഭിച്ച സമാധാന ശ്രമങ്ങളുടെ പേരില്‍ ലിബിയയിലെ 30000ഓളം ഫലസ്തീനികളെ ഖദ്ദാഫി പുറത്താക്കി.
1972ല്‍ ഖദ്ദാഫി മാരക നശീകരണായുധങ്ങള്‍ സ്വന്തമാക്കാനാരംഭിച്ചു. അണുബോംബ് തന്‍െറ രാജ്യത്തിന് വില്‍ക്കാന്‍ അദ്ദേഹം ചൈനയെ സമീപിച്ചു. 1977ല്‍ പാകിസ്താനില്‍നിന്ന് ബോംബ് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഇന്ത്യയില്‍നിന്ന് അണുബോംബ് സ്വന്തമാക്കാനും ശ്രമം നടത്തി. എന്നാല്‍, ഇന്ത്യയും ലിബിയയും പിന്നീട് ആണവായുധങ്ങള്‍ സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഒപ്പിടുകയാണ് ചെയ്തത്. രാസായുധങ്ങള്‍ നിര്‍മിക്കാനും ഖദ്ദാഫി ശ്രമങ്ങള്‍ നടത്തി. ലിബിയയില്‍ രാസായുധങ്ങളുണ്ടെന്ന് 2004ല്‍ രാസായുധ കണ്‍വെന്‍ഷന്‍ പരിശോധകര്‍ സ്ഥിരീകരിച്ചു. 2003ല്‍ ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കിയപ്പോള്‍ ഖദ്ദാഫി തങ്ങള്‍ക്ക് കൂട്ട നശീകരണായുധങ്ങളുള്ള കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ഇവ നശിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിരീക്ഷകരെ അനുവദിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഈദി അമിന്‍, സ്ലൊബോദാന്‍ മിലോസെചിച്ച് തുടങ്ങിയ ഏകാധിപതികളുമായും ഖദ്ദാഫി അടുപ്പം പുലര്‍ത്തിയിരുന്നു. 1998ല്‍ വിശാല അറബ് ദേശീയത എന്ന ആശയം ഉപേക്ഷിക്കുന്നതായി ഖദ്ദാഫി പ്രഖ്യാപിച്ചു. പകരം ആഫ്രിക്കയുടെ ഏകീകരണമാണ് പുതിയ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.
പാശ്ചാത്യ വിരുദ്ധ മനോഭാവം വെച്ചുപുലര്‍ത്തിയ ലോകമെങ്ങുമുള്ള ഭീകര സംഘടനകളെ ഖദ്ദാഫി പിന്തുണച്ചു. ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലുമൊക്കെ ഇത്തരം സംഘടനകള്‍ വളര്‍ന്നുവന്നു. 1986ല്‍ ഖദ്ദാഫിയുടെ ഏജന്‍റുമാര്‍ പശ്ചിമ ബര്‍ലിനിലെ ലാ ബെല്ളെ നിശാ ക്ളബില്‍ ബോംബ് സ്ഫോടനം നടത്തി. 1988ല്‍ ലോക്കര്‍ബിക്ക് മുകളില്‍ പാന്‍ അമേരിക്കന്‍ വിമാനം ബോംബുവെച്ച് തകര്‍ത്തതാണ് ഖദ്ദാഫിയെ കുപ്രസിദ്ധനാക്കിയ മുഖ്യസംഭവങ്ങളിലൊന്ന്. ഇതില്‍ കുറ്റക്കാരായ രണ്ട് ലിബിയക്കാരെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചത് അമേരിക്കയുമായുള്ള  ബന്ധം വഷളാക്കി. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ ഇടപെടലിനെത്തുടര്‍ന്ന് 1999ല്‍ രണ്ടു കുറ്റവാളികളെയും നെതര്‍ലന്‍ഡ്സിലെ സ്കോട്ടിഷ് കോടതിക്ക് കൈമാറി. പിന്നീട് അമേരിക്കയും ബ്രിട്ടനുമായുള്ള  ബന്ധം ഖദ്ദാഫി മെച്ചപ്പെടുത്തി. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടുത്താന്‍ ഖദ്ദാഫി ശ്രമങ്ങള്‍ നടത്തി.
ഒടുവില്‍ അനിവാര്യമായ ദുരന്തമാണ് ഖദ്ദാഫിയെയും കാത്തിരുന്നത്. പൊറുതിമുട്ടിയ ജനങ്ങളുടെ പ്രക്ഷോഭത്തെ തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിനായില്ല.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment