Published on Thu, 09/22/2011 

ഫലസ്തീന്‍െറ സ്വാതന്ത്ര്യാഭിലാഷം
ലോകത്തെ ഏറ്റവും നീതി നിഷേധിക്കപ്പെട്ട ജനതയാണ് ഫലസ്തീനികള്‍. 1948ല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്ന് ജന്മനാട് നഷ്ടപ്പെട്ട് അധിനിവേശ ജനതയായി മാറിയ അവര്‍ സ്വതന്ത്രരാഷ്ട്രത്തിന് കേഴാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായെങ്കിലും ഇക്കാലമത്രയും വഞ്ചിക്കപ്പെടുകയായിരുന്നു. രായ്ക്കുരാമാനം ഉച്ചകോടികള്‍ നടത്തുകയും കരാറുകള്‍ ഒപ്പിടുകയും ചെയ്യുകയല്ലാതെ സ്വതന്ത്ര ഫലസ്തീനു വേണ്ടിയുള്ള നീക്കങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല. ഒരു ഭാഗത്ത് ചര്‍ച്ചകള്‍ നടത്തുകയും മറുഭാഗത്ത് ഫലസ്തീന്‍ മണ്ണില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അധിനിവേശം വ്യാപിപ്പിക്കുകയും ചെയ്യുകയെന്ന തന്ത്രംഇസ്രായേല്‍ പയറ്റിയപ്പോള്‍, ചര്‍ച്ചകളുടെ സ്പോണ്‍സറും ഇസ്രായേലിന്‍െറ ഉറ്റ സുഹൃത്തുമായ അമേരിക്കയാവട്ടെ, ഫലസ്തീനികളെ പറ്റിക്കുന്ന പണി തുടര്‍ന്നു. ഗതികെട്ട ഫലസ്തീന്‍ നേതൃത്വം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന തീരുമാനമെടുത്തിരിക്കുന്നു.  ലോക നേതാക്കള്‍ യു.എന്‍ ആസ്ഥാനമായ ന്യൂയോര്‍കില്‍ ഒത്തുചേരുമ്പോള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്‍െറ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കുക.
യു.എന്നിലെ 194ാം അംഗരാജ്യമായി അംഗീകരിക്കണമെന്ന ആവശ്യം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. 193അംഗ പൊതുസഭയില്‍ നിരീക്ഷക പദവിയുള്ള ഫലസ്തീന് പൂര്‍ണാംഗത്വത്തിന് രക്ഷാസമിതിയുടെ അംഗീകാരം വേണം. എന്നാല്‍, ഫലസ്തീന്‍ നീക്കത്തെ വീറ്റോ ചെയ്ത് തോല്‍പിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. രക്ഷാസമിതിയിലെ മറ്റു സ്ഥിരാംഗങ്ങളും ഇന്ത്യ ഉള്‍പ്പെടെയുള്ള അസ്ഥിരാംഗങ്ങളും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കന്‍ വീറ്റോയോടെ അതിന് പ്രസക്തി ഇല്ലാതാകും. വത്തിക്കാനെപ്പോലെ നോണ്‍ മെംബര്‍ സ്റ്റേറ്റ് പദവിക്ക് പൊതുസഭയിലെ മൊത്തം അംഗങ്ങളുടെ കേവല ഭൂരിപക്ഷം (129 രാജ്യങ്ങളുടെ വോട്ട്) മതിയാകും. ഇതിനകം 122 രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് 150 വരെയായി ഉയരാമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. അമേരിക്കയും സാമന്ത രാജ്യങ്ങളും എതിര്‍ത്താലും പ്രസ്തുത പദവി കിട്ടാന്‍ പ്രയാസമില്ല. സമ്പൂര്‍ണ രാഷ്ട്ര പ്രഖ്യാപനത്തിന്‍െറ പാതയിലേക്കുള്ള ചുവടുവെപ്പായി ഇതിനെ കാണാമെന്നു മാത്രം.
യു.എന്‍ അംഗത്വം തേടി പ്രതീകാത്മക കസേരയുമായി കിഴക്ക് ലെബനാനില്‍നിന്നും പടിഞ്ഞാറ് പാരിസില്‍നിന്നും പുറപ്പെട്ട രണ്ട് ഫലസ്തീനി പ്രതിനിധി സംഘങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി ന്യൂയോര്‍കില്‍ എത്തിയിട്ടുണ്ട്. ചട്ടമ്പി രാഷ്ട്രമായ ഇസ്രായേലിനെ പ്രതിരോധിക്കാന്‍ 47 തവണ യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ പ്രയോഗിച്ച അമേരിക്ക, ചില അറബ് രാഷ്ട്രങ്ങളുടെ സഹായത്തോടെ മഹ്മൂദ് അബ്ബാസിനെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. രാഷ്ട്ര പ്രഖ്യാപനവുമായി മുന്നോട്ടുപോയാല്‍ ഫലസ്തീന്‍ അതോറിറ്റിക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തുമെന്ന ഭീഷണിയാണ് അതിലൊന്ന്. ഇസ്രായേലുമായി നേരിട്ടു നടത്തുന്ന ചര്‍ച്ചകളിലൂടെ മാത്രമേ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാന്‍ പറ്റൂവെന്നാണ് അമേരിക്ക പറയുന്നത്. ഇസ്രായേല്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ ഫലസ്തീനികള്‍ അംഗീകരിക്കലാണ് യു.എസ് ഉദ്ദേശിക്കുന്ന ചര്‍ച്ച. സയണിസ്റ്റ് രാജ്യം നിര്‍ണയിക്കുന്ന അതിരുകള്‍ അംഗീകരിച്ച്, സ്വന്തമായി സൈന്യമില്ലാത്ത അടിയാള രാജ്യമായി കഴിയണം പോലും. ആത്മാഭിമാനമുള്ള ഏത് സമൂഹത്തിനാണ് ഇത് അംഗീകരിക്കാനാവുക.
അംഗരാജ്യമല്ലാത്ത പദവി പോലും ഫലസ്തീന് ലഭിക്കരുതെന്ന നിലപാടാണ് അമേരിക്കയുടെത്. പ്രസ്തുത പദവി ലഭിച്ചാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ഉള്‍പ്പെടെയുള്ള രാഷ്ട്രാന്തരീയ വേദികളില്‍ ഫലസ്തീന് അംഗമാകാം. ഇതാണ് ഇസ്രായേലിനെയും അമേരിക്കയെയും ബേജാറാക്കുന്നത്. 2008-2009ല്‍ ഗസ്സയില്‍ നടത്തിയ നിഷ്ഠൂരമായ ആക്രമണങ്ങളുടെ പേരില്‍ ഇസ്രായേല്‍ നേതൃത്വത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ഫലസ്തീന്‍ അതോറിറ്റിയുടെ ആവശ്യം ഐ.സി.സി അംഗീകരിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ ഇതുപോലെ സയണിസ്റ്റ് രാഷ്ട്രത്തിന് തലവേദനയാകുന്ന പല നീക്കങ്ങളും ഫലസ്തീന് സാധിക്കും.
1991ലെ മഡ്രിഡ് സമ്മേളനം മുതല്‍ ഇസ്രായേലുമായി ഫലസ്തീനികള്‍ ചര്‍ച്ചകള്‍ നടത്തിവരുന്നു. 93ലെ ഓസ്ലോ കരാര്‍ ഫലസ്തീന്‍ അതോറിറ്റിയുടെ രൂപവത്കരണത്തിനും വെസ്റ്റ്ബാങ്കിലെ ജെറിക്കോയിലും ഗസ്സയിലും ഫലസ്തീനികള്‍ക്ക് പരിമിതമായ സ്വയംഭരണം ലഭിക്കുന്നതിനും വഴിവെച്ചു. തുടര്‍ന്നിങ്ങോട്ട് നിരവധി ഉച്ചകോടികള്‍ അരങ്ങേറി. ഓസ്ലോ രണ്ട്, വെയ് റിവര്‍, താബ, ശറമുശൈഖ്, ക്യാമ്പ് ഡേവിഡ്, അന്നോപോളിസ് തുടങ്ങിയവ. എന്നാല്‍, ഇസ്രായേലിന്‍െറ കടുംപിടിത്തം കാരണം സ്വതന്ത്ര ഫലസ്തീന്‍ സ്വപ്നമായി അവശേഷിച്ചു. 2002ല്‍ യു.എന്‍ രക്ഷാസമിതി പാസ്സാക്കിയ 1397 ാം നമ്പര്‍ പ്രമേയം ഫലസ്തീനികളും ഇസ്രായേലികളും പരസ്പരം മാനിക്കുന്ന രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ വിഭാവന ചെയ്യുന്നു. പ്രമേയം പാസ്സാക്കിയിട്ട് കൊല്ലം പത്താകുന്നു. എല്ലാ അമേരിക്കന്‍ പ്രസിഡന്‍റുമാരെയും പോലെ സയണിസ്റ്റ് തടവറയിലാണ് താനുമെന്ന് ഒബാമയും തെളിയിച്ചിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് (2009 ജൂണ്‍ 4ന്) കൈറോയില്‍ ചെന്ന് മുസ്ലിം ലോകത്തെ കൈയ്യിലെടുക്കുന്ന മട്ടില്‍ ഒരു വീമ്പുപറച്ചില്‍ ഒബാമ നടത്തിയിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും മുസ്ലിം ലോകവുമായുള്ള ബന്ധങ്ങള്‍ ശക്തമാക്കുമെന്നൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. 2011ലെ യു.എന്‍ സമ്മേളന വേളയില്‍ സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപനം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ഒബാമ തട്ടിവിട്ടിരുന്നു. രണ്ടു കൊല്ലം പിന്നിടുമ്പോഴേക്ക്, അധിനിവേശ മണ്ണില്‍ ഇസ്രായേലി സൈന്യത്തിന്‍െറ നിഷ്ഠൂരതക്ക് ഇരകളായ ഫലസ്തീനികളുടെ എണ്ണം വര്‍ധിച്ചതും സകല അന്താരാഷ്ട്ര കരാറുകളും ലംഘിച്ച് വെസ്റ്റ്ബാങ്കില്‍ നിരനിരയായി ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നതുമായിരുന്നു മിച്ചം.
മധ്യപൗരസ്ത്യദേശത്തെയും വടക്കന്‍ ആഫ്രിക്കയെയും സംബന്ധിച്ച നിലപാട് വ്യക്തമാക്കി മേയ് 19ന് വാഷിങ്ടണില്‍ നടത്തിയ പ്രസംഗം ഒബാമ എങ്ങനെ മറക്കും? 1967ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കിയുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് അമേരിക്ക വിഭാവന ചെയ്യുന്നതെന്നാണ് ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവിനെ രോഷം കൊള്ളിച്ച പ്രസംഗത്തില്‍ ഒബാമ പറഞ്ഞത്. അതിരുകള്‍ നിര്‍ണയിക്കുമ്പോള്‍ ഇരുഭാഗവും ചില്ലറ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ച പ്രസിഡന്‍റ്, സ്വതന്ത്ര ഫലസ്തീന്‍െറ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറൂസലമിനെക്കുറിച്ചോ അഭയാര്‍ഥികളുടെ തിരിച്ചുവരവിനെക്കുറിച്ചോ മിണ്ടിയില്ല. അതു പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഒബാമയുടെ നിലപാട്. ഇതു തന്നെയാണ് അമേരിക്കയുടെ തന്ത്രം. ഐനുല്‍ ഹില്‍വയിലെയും ജബലിയയിലെയും ബലാതയിലെയും ബഖ്അയിലയിലുമൊക്കെ ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരങ്ങളെ ജനിച്ച മണ്ണില്‍ മടങ്ങിവരാന്‍ അനുവദിക്കില്ളെന്നാണ് ഇസ്രായേല്‍ നിലപാട്. വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനും ഒരുക്കമല്ല. ലോക മുസ്ലിംകളുടെ പുണ്യ കേന്ദ്രമായ അഖ്സ പള്ളി സ്ഥിതി ചെയ്യുന്ന, ജോര്‍ഡനില്‍നിന്ന് പിടിച്ചെടുത്ത കിഴക്കന്‍ ജറൂസലം അവിഭാജ്യ ഭാഗമാണെന്നാണ് ഇസ്രായേലിന്‍െറ അവകാശവാദം. തലസ്ഥാനം തെല്‍ അവീവില്‍നിന്ന് അവിടേക്ക് മാറ്റുന്ന നിയമം പോലും നെസറ്റ് പാസ്സാക്കിയിരുന്നു. എന്നാല്‍, കിഴക്കന്‍ ജറൂസലം ഇസ്രായേലിന്‍െറ ഭാഗമായി യു.എന്‍ മാത്രമല്ല, അമേരിക്കയും അംഗീകരിച്ചിട്ടില്ല. ഒബാമ പറഞ്ഞുവെച്ചത് തന്നെയാണ് ഫലസ്തീന്‍ അതോറിറ്റി ആവശ്യപ്പെടുന്നത്. അറബികളുമായുള്ള ആറു ദിന യുദ്ധത്തെ തുടര്‍ന്ന് 1967 ജൂണ്‍ നാലിന് ഇസ്രായേല്‍ അധീനപ്പെടുത്തിയ ഗസ്സ, വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവ ഉള്‍പ്പെടുന്ന സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം. 44വര്‍ഷമായി തുടരുന്ന അധിനിവേശത്തിലൂടെ വെസ്റ്റ്ബാങ്കില്‍ മാത്രം 121 ജൂത കുടിയേറ്റ കേന്ദ്രങ്ങളാണ് ഇസ്രായേല്‍ നിര്‍മിച്ചത്. 1967ല്‍ അധിനിവേശം തുടങ്ങുന്നതുവരെ ഒരൊറ്റ ജൂതനുമില്ലാത്ത വെസ്റ്റ്ബാങ്കില്‍ ഇപ്പോള്‍ ജൂത ജനസംഖ്യ മൂന്നുലക്ഷത്തിലേറെയാണ്. വെസ്റ്റ്ബാങ്കിന്‍െറ ഭാഗമായ കിഴക്കന്‍ ജറൂസലമിലെ ജൂത കുടിയേറ്റക്കാരുടെ എണ്ണം രണ്ടു ലക്ഷത്തോളവും (2009 വരെയുള്ള കണക്ക്).
ഗസ്സയുടെ ഭരണം കൈയാളുന്ന ഇസ്ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിന് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്ര പ്രഖ്യാപന നീക്കങ്ങളോട് യോജിപ്പില്ളെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രകടനങ്ങള്‍ നടത്തില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ടല്ല സ്വതന്ത്ര ഫലസ്തീന്‍ നേടിയെടുക്കേണ്ടതെന്ന പ്രഖ്യാപിത നിലപാട് ഹമാസ് ആവര്‍ത്തിക്കുന്നു. അഭയാര്‍ഥികളുടെ മടക്ക വിഷയത്തില്‍ പി.എല്‍.ഒ പത്തിമടക്കിയെന്നാണ് പ്രധാന ആരോപണം.
ഫലസ്തീന്‍െറ സ്വാതന്ത്ര്യാഭിലാഷത്തെ വീറ്റോ ചെയ്യുന്നത് വാഷിങ്ടണിന് ദോഷകരമായി ബാധിക്കുമെന്ന് അമേരിക്കയില്‍ സ്ഥാനപതിയായിരുന്ന സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ തലവന്‍ തുര്‍ക്കി അല്‍ ഫൈസല്‍ ഈയിടെ ന്യൂയോര്‍ക് ടൈംസ് ലേഖനത്തില്‍ താക്കീത് നല്‍കിയിരുന്നു. വീറ്റോ നടപടി അറബ് ലോകത്ത് അമേരിക്കക്ക് എതിരെ ശക്തമായ ജനവികാരം ഉയരുമെന്നുമാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഈജിപ്തില്‍ ഹുസ്നി മുബാറകിനെ ജനം കെട്ടുകെട്ടിക്കുകയും അറബ് ലോകത്ത് വിപ്ളവങ്ങള്‍ ശക്തി പ്രാപിക്കുകയും ചെയ്തത് അമേരിക്കക്ക് താക്കീതാണ്.
മോശമായ ട്രാക്ക് റെക്കോഡ് കാരണം അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. യു.എന്‍ പൊതുസഭ ഇസ്രായേല്‍ വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് നെതന്യാഹു പറയുന്നത്. മുസ്ലിം ലോകത്ത് ഇസ്രായേലുമായി ബന്ധം പുലര്‍ത്തിയിരുന്ന തുര്‍ക്കിയും ഈജിപ്തും സയണിസ്റ്റ് ഭരണകൂടവുമായി അകല്‍ച്ചയിലാണ്. ഗസ്സയിലേക്ക് ജീവകാരുണ്യ വസ്തുക്കളുമായി പോയ കപ്പലിലേക്ക് അതിക്രമിച്ചുകടന്ന് പത്തു പേരെ വധിച്ച കാടന്‍നടപടിയില്‍ ഖേദം പ്രകടിപ്പിക്കാന്‍ കൂട്ടാക്കാത്ത ഇസ്രായേലിനെതിരെ തുര്‍ക്കി രോഷത്തിലാണ്്. ഇസ്രായേല്‍ സ്ഥാനപതിയെ പുറത്താക്കുകയും സൈനിക സഹകരണം റദ്ദാക്കുകയും ചെയ്തു. ആഗസ്റ്റ് 18ന് തെക്കന്‍ സീനായിലെ അതിര്‍ത്തിയില്‍ ഫലസ്തീനി പോരാളികളെ വേട്ടയാടാനുള്ള ശ്രമത്തില്‍ ഒരു ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന് ഈജിപ്ഷ്യന്‍ സൈനികരെ വധിച്ച ഇസ്രായേല്‍ സേനയുടെ നടപടി കൈറോയിലും ശക്തമായ പ്രതികരണമുണ്ടാക്കി. ഫലസ്തീനികളെ ഒറ്റുകൊടുത്തിരുന്ന മുബാറക് യുഗം അവസാനിച്ചെന്നും ഇത് പുതിയ ഈജിപ്താണെന്നും മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഇസ്രായേലി എംബസി ആക്രമിച്ചു. 1979ല്‍ ഇസ്രായേലുമായി ഒപ്പുവെച്ച ക്യാമ്പ് ഡേവിഡ് കരാര്‍ വേദവാക്യമല്ളെന്ന ഇടക്കാല സര്‍ക്കാറിലെ പ്രധാനമന്ത്രി  ഇസ്സാം ശറഫ് ടര്‍ക്കിഷ് ടെലിവിഷനോട് നടത്തിയ പരാമര്‍ശം പുതിയ ഈജിപ്ത് എങ്ങോട്ട് നീങ്ങുന്നുവെന്നതിന്‍െറ ഉദാഹരണമാണ്. അടുത്ത മാസത്തെ പൊതു തെരഞ്ഞെടുപ്പോടെ ചിത്രം വ്യക്തമാകാനിരിക്കുന്നു. ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള ജോര്‍ഡനിലും കഴിഞ്ഞയാഴ്ച പ്രതിഷേധം അരങ്ങേറി. സയണിസ്റ്റ്് ബാന്ധവം വിഛേദിക്കാനും എംബസി അടച്ചുപൂട്ടാനും ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കാനിരിക്കെ ഇസ്രായേലി അംബാസഡറും സഹായികളും രാജ്യം വിടുകയായിരുന്നു.
ബി.ബി.സി വേള്‍ഡ് സര്‍വീസ് 19 രാജ്യങ്ങളില്‍ ഈയിടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 49 ശതമാനം പേരും സ്വതന്ത്ര ഫലസ്തീനെ അനുകൂലിക്കുന്നു. ഫലസ്തീനികള്‍ സ്വാതന്ത്ര്യ പോരാട്ടം ആരംഭിച്ചപ്പോള്‍ ചിത്രത്തില്‍ ഇല്ലാതിരുന്ന പല പ്രദേശങ്ങളും സ്വതന്ത്ര രാജ്യങ്ങളാണിന്ന്. 1991ല്‍ സോവിയറ്റ് യൂനിയന്‍ പിളര്‍ന്ന് 15 സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി. കിഴക്കന്‍ തൈമൂറും കൊസോവോയും പഴയ യൂഗോസ്ലാവ്യയിലെ വിവിധ റിപ്പബ്ളിക്കുകളും ഏറ്റവുമൊടുവില്‍ തെക്കന്‍ സുഡാനും പുതിയ അതിരുകളുമായി ഭൂപടത്തില്‍ പ്രത്യക്ഷപ്പെട്ടു. കിഴക്കന്‍ തൈമൂറും തെക്കന്‍ സുഡാനും ക്രിസ്തീയ ഭൂരിപക്ഷ പ്രദേശങ്ങളായതിനാല്‍ വിഘടനവാദത്തിന് ആയുധങ്ങളും പണവും നല്‍കി അമേരിക്ക പരസ്യമായാണ് പ്രോത്സാഹിപ്പിച്ചത്. എന്നാല്‍, ഒരു കാലത്ത് ഭൂപടത്തില്‍ നിറഞ്ഞുനിന്ന ഫലസ്തീനെ ഇല്ലായ്മ ചെയ്യാന്‍ സാമ്രാജ്യത്വ ഭീകരന്‍ കളം നിറഞ്ഞ് കളിക്കുമ്പോള്‍ ഉത്തരവാദിത്തം നിറവേറ്റാന്‍ യൂറോപ്യന്‍ യൂനിയനും താല്‍പര്യം കാട്ടുന്നില്ല.
 
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment