http://www.madhyamam.com/news/136574/111202

Published on Thu, 12/01/2011 

നാഷനല്‍ മീഡിയ വാച്ച് ഗ്രൂപ്പിന്‍െറ 25ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ നോം ചോംസ്കി മുന്നിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: ‘അറബ്ലോകത്ത് ജനഹിതത്തോട് പ്രതിബദ്ധതയുള്ള ഗവണ്‍മെന്‍റ് വരുന്നതിനോട് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഒരിക്കലും താല്‍പര്യമുണ്ടാവില്ല.’ അതിന്‍െറ കാരണവും അദ്ദേഹം നിരത്തി: ‘അറബ് ജനത മൊത്തം യു.എസ് വിരുദ്ധമാണ്. ജനഹിതം പ്രതിഫലിപ്പിക്കുന്ന ഏത് ഭരണകൂടവും അമേരിക്കക്ക് എതിരായിരിക്കും’. ഹുസ്നി മുബാറക് അധികാരഭ്രഷ്ടനാക്കപ്പെട്ട, ഫെബ്രുവരി 17ന്‍െറ വിപ്ളവ വിജയ മുഹൂര്‍ത്തം കൊണ്ടാടാന്‍ യു.എസ് ആഭ്യന്തര സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ കൈറോയിലേക്ക് പറന്നെത്തിയപ്പോള്‍ വന്‍ശക്തികള്‍ അതിരറ്റ ആഹ്ളാദത്തിലാണെന്ന് ധരിച്ചവരുണ്ടായിരുന്നു.നൈല്‍ തീരത്ത് പിറവി കൊള്ളുന്ന പുതുസ്വാതന്ത്ര്യത്തിന്‍െറ സൂതക്രിയ നടത്താന്‍ ഹിലരി അന്ന് കുതിച്ചെത്തിയത് യഥാര്‍ഥത്തില്‍ കുടിലതന്ത്രങ്ങള്‍ മെനയാന്‍ വേണ്ടിയായിരുന്നുവെന്ന് വിപ്ളവകാരികാരികള്‍ക്ക് മാത്രമല്ല ‘അറബ് വസന്തം ’ കൊണ്ടാടുന്ന ലോകത്തിനും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവണം.
ഈജിപ്തില്‍ തട്ടിയെടുക്കപ്പെട്ട വിപ്ളവം തിരിച്ചുപിടിക്കാന്‍ തഹ്രീര്‍ സ്ക്വയറിനെ വീണ്ടും പ്രക്ഷുബ്ധമാക്കുന്ന ജനതയുടെ പോരാട്ടം അധികാരം കൈപ്പിടിയിലൊതുക്കിയ സൈന്യാധിപത്യത്തോട് ( സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ് ) ആണെങ്കിലും യഥാര്‍ഥ പോരാട്ടം ഇക്കാലമത്രയും അറബ്ദേശത്തുനിന്ന് ജനാധിപത്യത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ടിരുന്ന ശക്തികളോടാണ്. ഒന്നര നൂറ്റാണ്ടിലേറെയായി ഈ ഭൂവിഭാഗത്തിന്മേല്‍ പ്രത്യക്ഷമായോ പരോക്ഷമായോ ആധിപത്യം സ്ഥാപിച്ചുപോന്ന അതേ ശക്തികള്‍ തന്നെയാണ് അറബ് വസന്തത്തെ നിരര്‍ഥകമാക്കാനും വിപ്ളവത്തെ പാതിവഴിക്കുവെച്ച് ദിശതിരിച്ചുവിടാനും ആസൂത്രിത തന്ത്രങ്ങള്‍ പയറ്റുന്നത്.നൈല്‍തീരത്ത് ജനാധിപത്യം പുലരാന്‍ പാടില്ളെന്ന് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കോളനി ശക്തികളും നമ്മുടെ കാലത്ത് സാമ്രാജ്യത്വ കുരുട്ടുബുദ്ധികളും ശഠിക്കുന്നത് അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാനാണ്. നൈല്‍നദിയുടെ വെള്ളവും നദിക്കരയിലെ ഫലഭൂയിഷ്ഠമായ മണ്ണുമാണ് ബ്രിട്ടീഷ് കോളനിവാഴ്ചക്കാര്‍ക്ക് ഒരു വേള ഉസ്മാനിയ്യ ഖലീഫയില്‍നിന്ന് ഈജിപ്തിനെ പിടിച്ചടക്കാന്‍ പ്രചോദനമായതെങ്കില്‍ തുടര്‍ന്ന് സൂയസ് കനാലിലൂടെയുള്ള വാണിജ്യപാത തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ രക്തധമനിയാണെന്ന തിരിച്ചറിവ് മേഖലയുടെ മേല്‍ കൂടുതല്‍ പിടി മുറുക്കാന്‍ പ്രേരണയായി.ഇസ്രായേലിന്‍െറ സംസ്ഥാപനത്തോടെ യു.എസ്-സയണിസ്റ്റ് അജണ്ട പ്രയോഗവത്കരിക്കാനും മേഖലയിലെ ശാക്തിക മേധാവിത്വം ഊട്ടിയുറപ്പിക്കാനുമുള്ള ഭൂമികയായി എട്ടുകോടി ജനം അധിവസിക്കുന്ന, അറബ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തെ ഉപയോഗപ്പെടുത്തിയതിന്‍െറ പരിണതിയാണ് നാമിതുവരെ കണ്ടത്.
ഈജിപ്തിന്‍െറ ജനകീയ പോരാട്ട ചരിത്രം തുടങ്ങുന്നത് അറബ്വസന്തത്തോടെയല്ല എന്ന് ആദ്യമേ മനസ്സിലാക്കണം. 1882ല്‍ ബ്രിട്ടന്‍ ഈജിപ്ത് പിടിച്ചടക്കിയത് മുതല്‍ ജനഹൃദയം സ്വാതന്ത്ര്യത്തിനായി കേഴുന്നുണ്ടായിരുന്നു.1919ലെ ജനകീയ പ്രക്ഷോഭത്തെ  അടിച്ചമര്‍ത്തിയെങ്കിലും ജനത പ്രകാശിപ്പിച്ച വിമോചനത്വരയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ളെന്ന് കണ്ടപ്പോഴാണ്  1922ല്‍ ഭരണഘടനാധിഷ്ഠിത രാജഭരണത്തിന് ബ്രിട്ടന്‍ വഴിമാറിക്കൊടുക്കുന്നത്. വിപ്ളവം തിരിച്ചുപിടിക്കാന്‍ നവംബര്‍ 20തൊട്ട് തെരുവിലിറങ്ങിയ പ്രക്ഷോഭകാരികള്‍ മുഹമ്മദ് മഹമൂദ് സ്ട്രീറ്റില്‍ സംഗമിക്കുമ്പോള്‍ ആ പേര് പോലും ചരിത്രമറിയുന്നവരുടെ മനസ്സില്‍ കടലിരമ്പം സൃഷ്ടിക്കുന്നുണ്ടാവണം.കാരണം, രാജ്യത്തിന്‍െറ സ്വാതന്ത്ര്യം വിലപേശി വാങ്ങാന്‍ 1919ല്‍ പാരിസ് കോണ്‍ഫറന്‍സില്‍ പോയ നാലംഗ പ്രതിനിധിസംഘത്തിന്‍െറ നേതാവായിരുന്നു മുഹമ്മദ് മഹമൂദ്.  മാന്യതയുടെ സകല നിഷ്ഠകളും ലംഘിച്ച ബ്രിട്ടീഷ് ദുശ്ശക്തികള്‍ നാല് പേരേയും അറസ്റ്റ് ചെയ്ത് 1919 മാര്‍ച്ച് എട്ടിന് മാള്‍ട്ടയിലേക്ക് നാട് കടത്തുകയായിരുന്നു. അന്ന്  കൈറോവില്‍നിന്ന്  തിരി കൊളുത്തിയ രോഷാഗ്നി  രാജ്യമാസകലം ആളിപ്പടര്‍ന്നപ്പോള്‍ അധിനിവേശ പട്ടാളം പോലും ഞെട്ടിവിറച്ചു.മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ സായിപ്പന്മാര്‍  അങ്ങനെയാണ് നിര്‍ബന്ധിതരാവുന്നത്. എന്നിട്ടും ഭരണത്തില്‍ ജനഹിതം പ്രതിഫലിക്കരുത് എന്ന ശാഠ്യത്തില്‍ പരമാവധി കുതന്ത്രങ്ങള്‍ മെനഞ്ഞു. സൈന്യത്തിന്‍െറ ഉരുക്കുമുഷ്ടിയില്‍നിന്ന് കടിഞ്ഞാണ്‍ വഴുതിപ്പോകരുതെന്ന് കോളനി ശക്തികള്‍ തീരുമാനിച്ചപ്പോള്‍ രാജഭരണം അതിന്‍െറ എല്ലാ വൈകൃതങ്ങളോടെയും ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കപ്പെടുകയായിരുന്നു.
 1952ല്‍ മറ്റൊരു ജനകീയ വിപ്ളവത്തിലൂടെ രാജഭരണത്തിന് അന്ത്യം കുറിച്ചെങ്കിലും ജനാധിപത്യത്തിലേക്കുള്ള ചവിട്ടുപടിയില്‍ വെച്ച് സൈന്യം വീണ്ടും ഭരണം തട്ടിയെടുത്തു. ആ സൈനിക നേതൃത്വത്തെ സാമ്പത്തിക സഹായവും ആയുധങ്ങളും നല്‍കി  മര്‍ദനോപാധിയാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ വന്‍ശക്തികള്‍ വഹിച്ച പങ്ക് ചര്‍ച്ച ചെയ്യപ്പെടാന്‍ ഇന്ന് ആരും ഇഷ്ടപ്പെടില്ല. പിന്നീട്, രാജ്യത്തിന്‍െറ കടിഞ്ഞാണ്‍  സൈനിക പശ്ചാത്തലത്തില്‍നിന്ന് വന്നവരുടെ കൈകളിലമരുകയായിരുന്നു. ജമാല്‍ അബ്ദുന്നാസറും അന്‍വര്‍ സാദാത്തും ഹുസ്നി മുബാറക്കുമെല്ലാം ജനഹിതം ചവിട്ടിമെതിച്ചതും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ബാധം തുടര്‍ന്നതും  ഇസ്രായേലിന് ദാസ്യവേല ചെയ്തതും അഴിമതിയും സ്വജനപക്ഷപാതവും സ്ഥാപനവത്കരിച്ചതുമെല്ലാം  അങ്കിള്‍സാമിന്‍െറ  കൃപാശിസ്സുകളോടെ തന്നെ. തുനീഷ്യയില്‍നിന്ന് വീശിത്തുടങ്ങിയ വിപ്ളവക്കാറ്റ് എല്ലാം കടപുഴക്കി എറിയുമെന്ന് കണ്ടപ്പോഴാണ് അതുവരെ മൗനം പാലിച്ച പ്രസിഡന്‍റ് ബറാക് ഒബാമ,  മുബാറക്കിനെ ഭദ്രമായി വിശ്രമസങ്കേതത്തില്‍ എത്തിക്കാന്‍ ചരടുവലി നടത്തിയത്.സൈന്യം എഴുതിത്തയാറാക്കിയ തിരക്കഥയിലെ ചെറിയൊരു അധ്യായം മാത്രമായിരുന്നു മുബാറക്കിന്‍െറ സ്ഥാനത്യാഗം. അധികാരം ജനങ്ങളിലേക്ക് കൈമാറാനോ ജനഹിതം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടത്താനോ തങ്ങള്‍ സന്നദ്ധമല്ളെന്ന വ്യക്തമായ സന്ദേശമാണ് തഹ്രീര്‍ സ്ക്വയറില്‍ വിപ്ളവജ്വാലകള്‍ ഉയര്‍ത്തുന്ന യുവാക്കള്‍ക്ക് ഫീല്‍ഡ് മാര്‍ഷല്‍ തന്‍താവി നല്‍കിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒമ്പത് മാസത്തെ സൈന്യത്തിന്‍െറ പെരുമാറ്റങ്ങളും നീക്കങ്ങളും ജനാധിപത്യമോഹികള്‍ക്ക് അശേഷം പ്രത്യാശ നല്‍കുന്നതായിരുന്നില്ല. അടിയന്തരാവസ്ഥ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന പ്രക്ഷോഭകാരികളുടെ നിരന്തര ആവശ്യം നിരാകരിച്ചു എന്ന് മാത്രമല്ല, സെപ്റ്റംബറില്‍ നിയമത്തിന്‍െറ പരിധി വിപുലീകരിക്കാന്‍ സൈനിക സമിതി ഉദ്യുക്തരാവുകയും ചെയ്തു.സായുധ സേനയെയോ ഗവണ്‍മെന്‍റിനെയോ വിമര്‍ശിക്കുന്നതും ‘തെറ്റായ അഭ്യൂഹങ്ങള്‍’ പരത്തുന്നതും വന്‍ പാപമായി കണ്ട്  കടുത്ത ശിക്ഷ കൂട്ടിച്ചേര്‍ത്തു.  മിലിട്ടറി കോടതികള്‍ക്ക് സിവിലിയന്മാരെ വിചാരണ ചെയ്യാനുള്ള നിയമം കര്‍ക്കശമായി നടപ്പാക്കുകയും 12,000ത്തിലധികം പേരെ വിപ്ളവാനന്തരം വിചാരണ നടത്തുകയും ചെയ്തു. മുബാറക്  പോയെങ്കിലും  ഉരുക്ക് മുഷ്ടിയുടെ യുഗം കഴിഞ്ഞിട്ടില്ല എന്ന് സമര്‍ഥിക്കുന്നതായിരുന്നു  മെസ്പെറോ  കൂട്ടക്കൊല.ദേശീയ  ടെലിവിഷന്‍-റേഡിയോ സമുച്ചയമായ  മെസ്പെറോക്ക് മുന്നില്‍ പ്രകടനം നടത്തിയ  ക്രിസ്ത്യന്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം  നിറയൊഴിച്ചപ്പോള്‍ പിടഞ്ഞുവീണത്  രണ്ടുഡസന്‍ മനുഷ്യജീവനുകളായിരുന്നു. ‘ക്രിസ്ത്യന്‍ ഗുണ്ടകള്‍’ക്കെതിരെ  നടത്തിയ പച്ചയായ ഈ മനുഷ്യക്കുരുതി  രാജ്യത്തൊട്ടാകെ രോഷം പടര്‍ത്തി  എന്ന് മാത്രമല്ല, വിപ്ളവത്തില്‍ സജീവമായി പങ്കാളിത്തം വഹിച്ച മി നഡാനിയല്‍  എന്ന ചെറുപ്പക്കാരന്‍ മരണശയ്യയില്‍വെച്ച്  തഹ്രീര്‍ സ്ക്വയറില്‍ തന്‍െറ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കണം  എന്ന് ഒസ്യത്ത് ചെയ്തത് അവന് വിപ്ളവനായക പരിവേഷം നല്‍കുകയും ചെയ്തു.
ജനഹിതമല്ല, സൈന്യത്തിന്‍െറ അധികാരങ്ങളായിരിക്കും മേലിലും രാജ്യത്തിന്‍െറ ദിശ നിര്‍ണയിക്കുക എന്ന സായുധ സേനയുടെ തിട്ടൂരം ‘സെല്‍മി ഡോക്യുമെന്‍റ് ’ എന്ന പേരില്‍ പുറത്തുവന്നതോടെ  പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തിലുള്ളതെന്ന്  പ്രക്ഷോഭകര്‍ക്ക് ബോധ്യമായി. ഭരണഘടനക്ക് രൂപം നല്‍കാനുള്ള അസംബ്ളിയുടെ മേല്‍ സൈനിക സമിതിക്ക് അധികാരമുണ്ടായിരിക്കും എന്നാണ് ഈ രേഖയില്‍ പറയുന്നത്. മാത്രമല്ല, അസംബ്ളി  അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതും പട്ടാളമായിരിക്കുമത്രെ. അതുപ്രകാരം, 100 അംഗ ഭരണഘടനാ നിര്‍മാണ സഭയില്‍ 80പേരെയും സൈനിക സമിതിയായിരിക്കും നിര്‍ദേശിക്കുക.20പേരെ മാത്രമേ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടാവൂ. അധികാര കൈമാറ്റത്തെ കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍  മാര്‍ഷല്‍ തന്‍താവി തയാറല്ല. ഒരു പ്രസിഡന്‍റിനെ ലഭിക്കുന്നത് വരെ അധികാരം പട്ടാളത്തിന്‍െറ കരങ്ങളിലായിരിക്കുമെന്ന് മേജര്‍  ജനറല്‍ മുഹമ്മദ് ഹിജാസി കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.  2013 വരെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കില്ളെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോള്‍ ഹിതപരിശോധനയെ കുറിച്ചാണ് പറയുന്നത്. പട്ടാളം അധികാരത്തില്‍ തുടരണമോ  വേണ്ടേ എന്ന് ഹിതപരിശോധന നടത്തിയാല്‍ ‘വേണം’ എന്നായിരിക്കും  ജനം വിധിയെഴുതുക എന്നാണ്  റോയിട്ടര്‍, എ.പി, എ.എഫ്.പി തുടങ്ങിയ സാമ്രാജ്യത്വ ഉപകരണങ്ങളായ വാര്‍ത്താ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. തൊഴിലില്ലാത്ത, പക്വത കൈവരാത്ത, സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ മസ്തിഷ്കം വികൃതമാക്കപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരും  അലവലാതികളുമാണ് തഹ്രീര്‍ സ്ക്വയറില്‍ വന്ന്  രാപ്പാര്‍ക്കുന്നതെന്നും ജനങ്ങളില്‍ ഭൂരിപക്ഷവും സമാധാനം കാംക്ഷിക്കുന്നവരാണെന്നും വരെ പ്രചരിപ്പിച്ച് ഋതുപ്പകര്‍ച്ച വാഗ്ദാനം ചെയ്യുന്ന ഒരു വിപ്ളവത്തെ തള്ളിപ്പറയാന്‍ വരെ സൈന്യവും പിണിയാളുകളും ധാര്‍ഷ്ട്യം കാണിക്കുന്നു.
മാര്‍ഷല്‍ തന്‍താവിയുടെ കരുത്ത് ഈജിപ്തിന്‍െറ കാലഹരണപ്പെട്ട പരുക്കന്‍ വ്യവസ്ഥയും അദൃശ്യങ്ങളായ ബാഹ്യ പിന്തുണയുമാണ്. ജനതയും സൈന്യവും ഒറ്റക്കെട്ടാണ്  എന്ന് വിപ്ളവമുഹൂര്‍ത്തത്തില്‍ ലോകം തെറ്റിദ്ധരിച്ചു. വാസ്തവത്തില്‍ ലോകത്തെ  തെറ്റിദ്ധരിപ്പിക്കാന്‍ അണിയറയില്‍ ഗൂഢാലോചനകള്‍ അരങ്ങേറുന്നുണ്ടായിരിക്കണം. പട്ടാള ബാരക്കില്‍നിന്ന്  ജനങ്ങളുടെ കൈകളിലേക്ക് അധികാരം കൈമാറ്റപ്പെടുകയും യഥാര്‍ഥ ജനാധിപത്യം പുലരുകയും ചെയ്യുന്നത്  വന്‍ശക്തികള്‍ക്ക് ഒരിക്കലും സഹിക്കാനാവുന്നില്ല.  മൂല്യാധിഷ്ഠിത ശക്തികളുടെ കൈകളില്‍ വിശ്വാസമര്‍പ്പിച്ച  തുനീഷ്യയിലെയും മൊറോക്കോയിലെയും  തെരഞ്ഞെടുപ്പ് ഫലം തങ്ങളുടെ ആശങ്ക അസ്ഥാനത്തല്ല എന്ന് മേഖലയില്‍ രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങളുമായി  സദാ വട്ടമിട്ടു പറക്കുന്ന പടിഞ്ഞാറന്‍ ശക്തികള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കയാണ്.  ഇസ്ലാമും ജനാധിപത്യവും  ഇണങ്ങിപ്പോകില്ളെന്നും മുസ്ലിം ലോകത്തിന് സ്വേച്ഛാധിപതികളേ ചേരൂ എന്നുമുള്ള പഴകിപ്പുളിച്ച സിദ്ധാന്തങ്ങള്‍ തകര്‍ന്നടിയുന്ന,  ഈ  അറബ് വസന്തത്തില്‍ ഘടികാരത്തെ പിറകോട്ട് ചലിപ്പിക്കാന്‍  സാമ്രാജ്യത്വ-സയണിസ്റ്റ്- ഏകാധിപത്യ കൂട്ടുകെട്ട് എല്ലാ കുതന്ത്രങ്ങളും പുറത്തെടുക്കുമെന്നുറപ്പ്. ബിന്‍ അലിയെയും മുബാറക്കിനെയും ഖദ്ദാഫിയെയും അബ്ദുല്ല ബിന്‍ സ്വാലിഹിനെയും തൂത്തെറിയാന്‍ മാത്രമല്ല, അവരെ ഇതുവരെ പരിപാലിച്ചുപോന്ന വ്യവസ്ഥിതിയെയും ലോകശക്തികളെയും പരാജയപ്പെടുത്തി ജനഹിതത്തിന്‍െറ മഹത്വം പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്നുകൂടി തെളിയിക്കേണ്ട ഭാരിച്ച ദൗത്യമാണ് വിപ്ളവകാരികളുടെ ചുമലില്‍വന്നുപെട്ടിരിക്കുന്നത്. 1990വരെ ലോകം കണ്ടത്  ‘ജനാധിപത്യത്തിന്‍െറ മൂന്നാം തരംഗത്തില്‍’, ‘കാതലിക് വേവ്’ (സാമുവല്‍ ഹണ്ടിങ്ടന്‍െറ പ്രയോഗം )ആണെങ്കില്‍ 2011ല്‍ ലോകം ദര്‍ശിക്കുന്നത്  ജനായത്ത പോരാട്ടത്തിന്‍െറ ‘മുസ്ലിം വേവ്’ ആണ്. അറബ്-ഇസ്ലാമിക ലോകത്തെ ജനത നൂറ്റാണ്ടുകളായി ഇച്ഛിച്ചതും പടിഞ്ഞാറന്‍ വന്‍ശക്തികള്‍ ഇക്കാലമത്രയും തട്ടിത്തെറിപ്പിച്ചതുമെന്തോ, അത് രക്തവും വിയര്‍പ്പും ജീവനും കൊടുത്ത്  കൈറോവിന്‍െറയും സന്‍ആയുടെയും ചത്വരങ്ങളില്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ ഇനി ഏത് കുത്സിത അജണ്ട കൊണ്ടും പൂര്‍ണമായും പരാജയപ്പെടുത്താനാവില്ളെന്നും  ഇന്നല്ളെങ്കില്‍ നാളെ ജനഹിതത്തിന്‍െറ ഒൗജ്വല്യം അറബ് ലോകത്താകമാനം ഉയര്‍ത്തിക്കെട്ടുമെന്നും  പ്രത്യാശിക്കുന്നതാവും ബുദ്ധി.
l
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment