മുല്ലപ്പൂ വിപ്ലവവും അതേ തുടർന്ന് രൂപപ്പെട്ട അറബ് വസന്തവും എങ്ങനെ വ്യാഖ്യാനിക്കണം എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് കേരളത്തിലെ ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും മുസ്ലിം സാമുദായിക പാർട്ടിയും. കെ.എം ഷാജി അടക്കമുള്ളവരുടെ ലേഖനങ്ങൾ അറബ് വസന്തത്തിന്റെ മുന്നിൽ നടന്നവർ മുസ്ലിം ലീഗാണ് എന്ന് അവകാശപ്പെടുകയും ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ മഹത്വം അവകാശപ്പെടാൻ ഒരു അർഹതയില്ലെന്നും വാദിക്കുമ്പോൾ തന്നെ പിറ്റേ ദിവസം ചന്ദ്രികയിൽ വരുന്ന ലേഖനം. മുല്ലപ്പൂ വിപ്ലവും അതോടനുബന്ധിച്ച് അറബി നാടുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുവന്ന അറബ് വസന്തവും പൂർണമായും സയണിസ്റ്റുകളുടെ തിരക്കഥക്കനുസരിച്ച് നടന്ന നാടകം മാത്രമാണെന്നാണ്. ജൂത ബുദ്ധിജീവിയായ ഓഡഡ്യിനോണ്‍ 1982 ഫെബ്രുവരിയില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളിൽ മുപ്പത് വർഷത്തിന് ശേഷം നടപ്പാക്കിയതിൽ എത്രമാത്രം വിജയിച്ചുവെന്ന കണക്കാണത്രേ ഇപ്പോൾ എടുക്കേണ്ടത്. ജമാഅത്തെ ഇസ്ലാമി ഇതിനെ പുതുപ്രഭാതം എന്ന് വിളിക്കുന്നതിലും ചന്ദ്രിക ലേഖകന് വലിയ പരാതിയുണ്ട്. അദ്ദേഹത്തിന്റെ വരികൾ കാണുക:

1982 ഫെബ്രുവരിയില്‍ ഓഡഡ്യിനോണ്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ 2012 ഫെബ്രുവരിയില്‍ മുപ്പതാം വാര്‍ഷികമാചരിക്കുമ്പോള്‍, അത് നടപ്പാക്കുന്നതില്‍ തല്‍പരര്‍ എത്രത്തോളം വിജയിച്ചുവെന്നാണ് നോക്കേണ്ടത്. വീണ്ടുമൊന്നുണ്ട്, ലാത പോയി മനാത വന്നതു കൊണ്ട് മാത്രം ജാസ്മിന്‍വാദികള്‍ക്ക് പുതു പ്രഭാതമാകുമെന്ന് പറയാനൊക്കുമോ? സിറിയ കഴിഞ്ഞാല്‍ ഇറാനിലും മറ്റെന്തെങ്കിലും ന്യായേനെ, വിപ്ലവമാവര്‍ത്തിച്ചാല്‍ ഇസ്രായേലായിരിക്കും ഗുണംപറ്റികള്‍ എന്ന ലളിത സത്യത്തെ ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? സമീപ ഭാവിയില്‍, വിപ്ലവ ജ്വാലകള്‍ എല്ലായിടത്തുമെത്തിയേക്കാം; എന്തുമുണ്ടാകാം; രാഷ്ട്രീയമായി അമേരിക്കക്ക് സ്ഥിരമായ ഒരു മിത്രമോ ശത്രുവോ ഒന്നുമില്ല. അത് സയണിസ്റ്റുകള്‍ക്ക് നന്നായറിയാം. സഊദി ഭരണകൂടം ഇന്ന് അമേരിക്കയുടെ രാസവാരിക്കാരാണ്. പക്ഷെ നാളെ, നമ്മുടെ നിശ്ചയ പ്രകാരമല്ലല്ലോ.

ലേഖനത്തിലെ ഈ അവസാന ഭാഗം വായിച്ചാലറിയാം ലേഖകൻ കടുത്ത സന്ദേഹത്തിലാണെന്ന്. നേരത്തെ  ഒരു ബ്ലോഗിൽ സൂചിപ്പിച്ച പോലെ ജമാഅത്തെ ഇസ്ലാമി നാടുനീളെ 'അറബ് വസന്തം: പുതുയുഗത്തിന്റെ പിറവിയാണ്' എന്ന സന്ദേശ സമ്മേളനങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് അത് ജമാഅത്ത് വിമർശകരായ മതസംഘടനകൾക്കും സാമുദായിക സംഘടനക്കും വല്ലാത്ത അലോസരമുണ്ടാക്കുന്നു. അതിനെതിരെ എങ്ങനെ പ്രതികരിക്കണം എന്നറിയാതെയാണവരുള്ളത്. വിപ്ലവാനന്തരം ശക്തമായ നേതൃത്വം നൽകാൻ കെൽപുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ ആളുകളെന്ന് പാശ്ചാത്യരും അവരെ ചാണിനു ചാൺ പിൻപറ്റി കേരളത്തിലും ആക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അഭാവം നിമിത്തം ദിശാബോധം നഷ്ടപ്പെട്ട രാജ്യങ്ങളെ ചൂണ്ടിക്കാട്ടിയും അതേ പ്രകാരം  ഇറാനിൽ അപ്രകാരം സംഭവിച്ചാൽ അത് ഇസ്രായേലിനെയല്ലേ സന്തോഷിപ്പിക്കുക എന്ന മുട്ടുന്യായവുമൊക്കെ പറഞ്ഞ് അറബ് വസന്തത്തെ മൊത്തമായി തെറ്റിദ്ധരിപ്പിക്കുന്നത് വ്യക്തമായ നിലപാടില്ലായ്മയുടെ ഭാഗമാണ്.

ലേഖകൻ തുടക്കത്തിൽ പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ വസ്തുതാപരം തന്നയായരിക്കാം. കാരണം തങ്ങളുടെ ശിങ്കിടികളായ ഏകാധിപതികളുടെ ഭരണം പോലും സഹിക്കാതെ ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കാൻ ജൂത സയണിസ്റ്റ് ബുദ്ധി ജീവികൾ ചിന്തിക്കാനും നിർദ്ദേശം അവതരിപ്പിക്കാനും ആസൂത്രണം നടത്താനും തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്നത് വസ്തുത തന്നെയാണ്. എന്നാൽ ഇപ്പോഴുണ്ടായ ആകസ്മിക സംഭവങ്ങളുടെ പിന്നിൽ അവരാണ് എന്നത് തുടർ സംഭവങ്ങൾ വീക്ഷിക്കുമ്പോൾ ആർക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കുകയില്ല.

പതിറ്റാണ്ടുകളായി സ്വന്തം തറവാട് സ്വന്തായി രാജ്യത്തെക്കണ്ട് സ്വേഛാധിപത്യ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിലെ യുവാക്കൾക്ക് തങ്ങളുടെ നാട്ടിലെ അസ്വാതന്ത്ര്യവും അക്രമഭരണവും തിരിച്ചറിയാനും ലോകത്ത് പലഭാഗത്തും ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങളെ മനസ്സിലാക്കാനും പൂർണമായ അവസരമാണ് ഇന്റർനെറ്റ് തുറന്നിട്ട് കൊടുത്തത്. അതോടൊപ്പം അധികാരികളെ ഭയപ്പെടാതെ ഒട്ടൊക്കെ ആശയവിനിമയം നടത്താനുള്ള സാധ്യതയും ഇന്റർ നെറ്റ് നൽകി.

സാഹചര്യങ്ങളൊക്കെ പാകപ്പെട്ട ഈ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാനും വിപ്ലവ ജ്വാലയുയർത്താനും ഒരു തീപൊരിമാത്രം മതിയായിരുന്നു. അതാണ് മുഹമ്മദ് ബൂ അസീസിയുടെ ആത്മഹത്യയിലൂടെ സംഭവിച്ചത്. ഇതും ജൂത-സയണിസത്തിന്റെ തിരകഥയനുസരിച്ചാണെന്ന് നമ്മുക്ക് പറയാനാകുമോ?. അതുകൊണ്ട് തന്നെ പറയട്ടെ ജമാഅത്തെ ഇസ്ലാമിക്ക് ഓഡഡ്യിനോണിനെ ഓര്‍മ കാണാത്ത പ്രശ്നമല്ല. മറിച്ച് അപ്രകാരം എഴുതപ്പെട്ട നൂറുകണക്കിന് തിരകഥയനുസരിച്ചല്ല അറബ് വസന്തം അരംഭിച്ചത് എന്ന വ്യക്തമായ തിരിച്ചറിവ് ഒന്നുകൊണ്ട് മാത്രമാണ്, സയണിസ്റ്റ് ഗൂഡാലോചനയും അറബ് വസന്തവും കൂട്ടിക്കുഴക്കാത്തത്. അതോടൊപ്പം സയണിസവും പാശ്ചാത്യനിഗൂഢ ശക്തികളും കയ്യും കെട്ടി നോക്കി നിൽക്കും എന്ന് ജമാഅത്ത് കരുതുന്നില്ല. പക്ഷെ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശങ്ങളെ പിന്തുണക്കാൻ അത്തരം കൃത്രിമമായ ഭയാശങ്കകൾ ജമാഅത്തിനെ പ്രേരിപ്പിക്കുന്നില്ല എന്ന് മാത്രം.  ചന്ദിക ലേഖനത്തിന്റെ പ്രസക്തമായ ഭാഗം വായിക്കുക:

[ജമാഅത്തെ ഇസ്ലാമിക്ക് ഓഡഡ്യിനോണിനെ ഓര്‍മ കാണില്ല 
(ശുഐബ് ഹൈതമി വാരാമ്പറ്റ)

അറബ് പ്രക്ഷോഭങ്ങളെ മുല്ലപ്പൂവസന്തമെന്ന് വിളിക്കുന്നതിന്റെ ലോജിക് ഇനിയും തിരുത്താത്തവര്‍ വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ രാഷ്ട്രീയ, സാങ്കേതിക ശക്തികള്‍ക്കെതിരെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരക്കഥയെഴുതി വേദിയും വേഷവും തെരഞ്ഞു നടന്നിരുന്ന സയണിസ്റ്റുകളുടെ ബൗദ്ധികശ്രമവും വിജയവുമാണ് തഹ്രീര്‍ ചത്വരത്തിലും ട്രിപ്പോളിയിലും ഏദനിലും സന്‍ആയിലുമെല്ലാം അരങ്ങേറുന്നത് എന്ന് ശരാശരി വിചക്ഷണര്‍ക്ക് സുഗ്രാഹ്യമായി വ്യക്തമാക്കിയിട്ടും ഒട്ടിച്ച്പോയ നോട്ടീസും അച്ചടിച്ച്പോയ അനര്‍ത്ഥങ്ങളും ന്യായീകരിക്കാന്‍ വേണ്ടി അന്ത:ദോഷങ്ങള്‍ വീണ്ടുമാവര്‍ത്തിക്കുമ്പോള്‍ ചരിത്രത്തോട് നീതിപാലിക്കണം; മനഃസാക്ഷിയോടും; ഓര്‍മ്മകള്‍ അഭിനയിക്കുന്നതിനിടെ ചിലതൊക്കെ മറന്നുപോകുന്നുണ്ട്.

ജറൂസലമിലെ ലോക സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ 980 നവംബര്‍ പതിനാലിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജൂത ബുദ്ധിജീവി ഓഡഡ്യിനോണ്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായി കാണാം. അടിസ്ഥാനപരമായി, അറബ് സാമൂഹിക ഘടനയെ ഭിന്നിപ്പിച്ചും, വംശീയ, കുലഗോത്രപരമായി ശിഥിലകരണമുണ്ടാക്കിയും അറബ് നാടുകളുടെ സംഘടിത ശക്തിയും സാങ്കേതികപുരോഗതിയുമൊക്കെ നിര്‍വീര്യമാക്കുകയെന്നതാണ് ലേഖനത്തിന്റെ കാതല്‍. സാമുവല്‍ ഹണ്ടിംഗ്ടന്റെ സാംസ്കാരിക സംഘട്ടനത്തെക്കാള്‍ പ്രായോഗിക സാധ്യത അന്നുതന്നെ ഓഡഡ്യിനോണിന്റെ ചിന്തകള്‍ക്ക് കല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു.ജനകീയമായ അരക്ഷിതാവസ്ഥകള്‍ ഉണ്ടാക്കി, അധിനിവേശം നടത്തി കെട്ടിടങ്ങളും സമുച്ചയങ്ങളും തകര്‍ത്തെറിയണമെന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ വേദമോതിയതാണെന്ന കാര്യം പ്രസ്താവ്യമാണ്. അമേരിക്കയെ നയിക്കുന്ന തീവ്രവലതുപക്ഷ ക്രിസ്ത്യാനികളെ പ്രലോഭിക്കാന്‍ വേണ്ടി ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ കഷ്ണിച്ചെടുത്ത് ചെറിയ ചെറിയ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ ഉണ്ടാക്കണമെന്നും ആ ജൂതന്‍ ഉപദേശിച്ചിട്ടുണ്ട്, ഹുസ്നി മുബാറക്കിന്റെ ഈജിപ്തിന്റെ ഒരു ഭാഗം ക്രിസ്ത്യന്‍ കോപ്ടിക് രാജ്യമാകണം എന്നുപോലും പറഞ്ഞിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സ്വാഭാവികമായ രാഷ്ട്രീയ പ്രതിഭാസങ്ങളെ വിരുദ്ധസമരമാക്കി ചിത്രീകരിക്കാന്‍ ഇക്കാലമത്രയും കൊണ്ടുപിടിച്ച ശ്രമങ്ങളും നടന്നിരുന്നു. അറബ് പ്രക്ഷോഭങ്ങള്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലൂടെ സംക്രമണം ചെയ്യപ്പെട്ട കല്‍പ്പിത കഥയായിരുന്നുവെന്ന് വ്യക്തമാണല്ലോ. ഫേസ്ബുക്കിലും ബ്ലോഗിലും ട്വിറ്ററിലും പ്രത്യക്ഷപ്പെടുന്ന അപക്വവും അപകടകരവുമായ രണാഹ്വാനങ്ങളാണ് ഈ സന്ദര്‍ഭത്തിലും നിരത്തുകളില്‍ ചീറ്റിപ്പിടയുന്നത്. അഭ്യസ്തവിദ്യരായ അറബ് യൗവനങ്ങളെ നിരാശാ രോഗത്തിന്റെ വൈറസ് വ്യാപനത്തിലൂടെ ഇ.വുഡുകള്‍ കീഴടക്കുകയായിരുന്നു; വൈകാരികതയുടെ കോളിളക്കത്തില്‍ ഉറവയുടെ ഉല്‍ഭവം നാടകതുല്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. സൈബര്‍ ആഢംബരതയുടെ വക്താക്കളായ ലിബിയയിലെയും ഈജിപ്തിലെയും തൊഴില്‍രഹിതരായ യുവാക്കളെ ഇ.തരംഗങ്ങള്‍ തെരുപ്പില്‍ കയറ്റുകയായിയരുന്നു. ഒരിട, ഹുസ്നിമുബാറക്ക് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം നിയന്ത്രിക്കുക പോലും ചെയ്തിരുന്നു. പൊതുവെ, ഏകാധിപത്യ രാഷ്ട്രീയത്തിന്റെയും രാജകുടുംബ വാഴ്ച്ചയുടെയും അനുബന്ധ ഗുണങ്ങള്‍ വികസന രംഗത്ത് മുതല്‍കൂട്ടാണെന്ന് വിശ്വസിച്ചിരുന്ന അറബികളുടെ സൈക്കോളജി ആന്റി നോര്‍മല്‍ പെയ്സിലോടിയതല്ല, ഓടിച്ചതാണ്; ആര്? ഉത്തരം വ്യക്തമാണ്.]

ഇനി ജമാഅത്തെ ഇസ്ലാമിക്ക് ഇതിൽ എന്ത് കാര്യം എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അറബ് വസന്തത്തിന് തുടക്കം കുറിച്ചതും അതിന് പ്രേരണയായതും എന്ത് തന്നെയാകട്ടേ. ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് സന്തോഷിക്കാനും പ്രതീക്ഷിക്കാനും വക നൽകിയ ചില ശോഭന ചിത്രങ്ങളാണ് പിന്നീട് സംഭവിച്ചത് എന്നത് തന്നെ അതിന് മതിയായ കാരണമാണ്. ഇക്കാലമത്രയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഭീകരവൽകരിച്ചും അകറ്റി നിർത്തിയിരുന്ന ഒരു പ്രദേശത്ത് ഇസ്ലാമിക പ്രസ്ഥാനങ്ങൾ തിരിച്ചുവരുന്നുവെന്ന് മാത്രമല്ല. ലോകത്തിലെ നല്ലമനസ്സുകളെ ആകർശിക്കത്തക്ക നിലപാടുമായി അവിടെ ഇസ്ലാമിക പ്രസ്ഥാനങ്ങൾ പിച്ചവെച്ചു തുടങ്ങുന്നുവെന്നത് ജമാഅത്തെ ഇസ്ലാമിക്ക് സന്തോഷിക്കാൻ ഇട നൽകുന്ന ശുഭ വൃത്താന്തങ്ങളാണ്.

ഇപ്പോൾ പല മുസ്ലിം സംഘടനകളും കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയിലാണ്. ചില രാജ്യങ്ങളുടെ നല്ല മാറ്റങ്ങളിൽ ഉള്ളാലെ സന്തോഷിക്കുന്നതോടൊപ്പം പല രാജ്യങ്ങളിലും അത് അരക്ഷിതാവസ്ഥയിലേക്ക് നയിക്കപ്പെടുന്നത് കാണുമ്പോൾ വല്ലാതെ അസ്വസ്തപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ കാവലാളായി ചമയുമെങ്കിലും അത് നിർവചിക്കാനോ ഇസ്ലാമികമായി അതിനുള്ള ന്യായം കണ്ടെത്താനോ ശ്രമിക്കാത്തത് മൂലം സംഭവിച്ച ദുര്യോഗമാണ് അത്. എന്നാൽ ജമാഅത്തെ ഇസ്ലാമി അതിന്റെ പോളിസിയിൽ ഇത്തരം ഒരു സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് വ്യക്തമായ നിലപാട് എടുത്ത് വെച്ചിട്ടുണ്ട്.

പോളിസി പ്രോഗ്രാമിൽ ഇങ്ങനെ വായിക്കാം.



പോളിസി




4. ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ 

എ) ജമാഅത്ത് ദേശീയതലത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നീതിയുടെ സംസ്ഥാപനത്തിനും അനീതിയുടേയും അക്രമത്തിന്റെയും വിപാടനത്തിനും മൗലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും, രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി ഉറപ്പുവരുത്താനും, ധാര്‍മിക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടി പരിശ്രമിക്കും. 


ബി) അന്തര്‍ദേശീയ തലത്തില്‍, രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക അധിനിവേശത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഏകാധിപത്യത്തില്‍നിന്നും സ്വേഛാധിപത്യത്തില്‍നിന്നുമുള്ള മോചനം, നീതിയുടെയും ലോകസമാധാനത്തിന്റെയും സംസ്ഥാപനം എന്നിവയെ പിന്തുണക്കും. മുസ്‌ലിം ലോകത്ത് ബഹുജനങ്ങളുടെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്യുന്ന, സമൂഹത്തെ ഇസ്‌ലാമിക മാര്‍ഗത്തില്‍ പുനര്‍ നിര്‍മിക്കാന്‍ പരിശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കും. ഇസ്‌ലാമിക ലോകത്തിന്റെ യഥാര്‍ത്ഥമായ ഐക്യത്തിനും പടിഞ്ഞാറിന്റെ കുതന്ത്രങ്ങളില്‍നിന്ന് അതിനെ രക്ഷിക്കുന്നതിനും ജമാഅത്ത് കഴിവനുസരിച്ച് പരിശ്രമിക്കും.

ഇത് പൂർണമായും ഇസ്ലാമികമായ അടിത്തറയിൽ രൂപപ്പെടുത്തിയ നിലപാടാണ്. അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമിക്ക് ഇക്കാര്യത്തിൽ ഒരിക്കലും സംശയിക്കേണ്ടി വന്നിട്ടില്ല. അല്ലാതെ ലഘുലേഖയോ പോസ്റ്ററോ മുൻകൂട്ടി അടിച്ചുവെച്ചതിന്റെ പേരിൽ എടുക്കുന്ന നിലപാടല്ല എന്നെങ്കിലും മുസ്ലിം സംഘടനകളും മുസ്ലിം ലീഗടക്കമുള്ള സാമുദായിക സംഘടനകളും മനസ്സിലാക്കണം എന്നേ പറയാനുള്ളൂ..
http://jamaatheislami.blogspot.com/2011/12/blog-post_19.html

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment