സാമ്രാജ്യത്വത്തിനെതിരെയുള്ള തങ്ങളുടെ കുരിശുയുദ്ധത്തില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുന്ന ജനശക്തി മുസ്‌ലിം സമൂഹമാണെന്ന് സംഭവലോകത്തെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞവരാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍. അമേരിക്കന്‍ പ്രതിഷ്ഠിത ഏകാധിപത്യ ഭരണാധികാരികള്‍ക്കെതിരെ മുസ്‌ലിം രാഷ്ട്രങ്ങളിലെങ്ങും അലയടിച്ചുയരുന്ന പ്രതിഷേധങ്ങളുടെയും ജനകീയ സമരങ്ങളുടെയും ശക്തിസ്രോതസ്സ് അവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണെന്ന തിരിച്ചറിവാണ്, ധീരോദാത്തമായ ഈ മുസ്‌ലിം പോരാട്ട പ്രസ്ഥാനങ്ങളോട് കൈകോര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷങ്ങള്‍ ഉദ്യുക്തരായത്.
ഹുസ്‌നി മുബാറക് എന്ന ഏകാധിപതിയുടെ അതിക്രൂരമായ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് മുന്നേറിയ ഈജിപ്തിലെ ഏറ്റവും പ്രബല ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് ഈജിപ്ഷ്യന്‍ ജനകീയ വിപ്ലവത്തിലുള്ള അനിഷേധ്യ പങ്ക് തിരിച്ചറിഞ്ഞ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞതെന്തെന്നോ? ''മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും ഇസ്‌ലാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ചുനീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈജിപ്ത് മുന്നേറ്റം'' (ദേശാഭിമാനി 14.2.2011).
''കഴിഞ്ഞ 10 വര്‍ഷമായി സാമ്രാജ്യത്വത്തിനെതിരെ ആത്മാര്‍ഥതയോടെ ശബ്ദമുയര്‍ത്തുന്നത് മുസ്‌ലിംകള്‍ മാത്രമാണ്. ഇസ്‌ലാമിക സമൂഹമുണ്ടായിരുന്നില്ലെങ്കില്‍ ലോകത്ത് അമേരിക്കന്‍ ആധിപത്യം എന്നോ യാഥാര്‍ഥ്യമാകുമായിരുന്നു.'' പ്രശസ്ത മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസിന്റെ നിരീക്ഷണമാണിത്.
എന്നാല്‍, സോഷ്യലിസ്റ്റ് ചേരി മാത്രമല്ല, ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ബദ്ധവൈരികളായി അരങ്ങ് തകര്‍ക്കുന്ന പാശ്ചാത്യ മുതലാളിത്ത ചേരിയും അവരുടെ നിവൃത്തികേട് മൂലം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ നിര്‍ബന്ധിതമായ കാഴ്ചയാണ് അഭിനവലോകം കണ്ടുകൊണ്ടിരിക്കുന്നത്.
''മുസ്‌ലിം സമൂഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നതുപോലുള്ള, ഇത്രമാത്രം വിഷവും വിദ്വേഷവും നിരന്തരവും അനിയന്ത്രിതവും നടുക്കമുളവാക്കുന്നതുമായ ഫാഷിസ്റ്റ് പദപ്രയോഗങ്ങളും സാങ്കല്‍പികവും അതിശയോക്തിപരവുമായ അധിക പ്രസംഗങ്ങളും എനിക്കൊരിക്കലും അറിയില്ലായിരുന്നു'' (ദി ഹിന്ദു 30.5.2004). ബ്രിട്ടനിലെ ഏറ്റവും ആദരണീയരായ മനുഷ്യാവകാശ അഭിഭാഷകരിലൊരാളായ ശാരെത് പെയിഴ്‌സിന്റെ മുകളിലുദ്ധരിച്ച വാക്കുകള്‍ സാമ്രാജ്യത്വം മുസ്‌ലിം സമൂഹത്തിന് നേരെ വെച്ചുപുലര്‍ത്തുന്ന വിദ്വേഷാധിക്യത്തിന്റെ പാരമ്യമാണ് വിളിച്ചോതുന്നത്. കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം ലോകത്തിന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് ഇസ്‌ലാമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ തന്നോട് പറഞ്ഞുവെന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാറുടെ വെളിപ്പെടുത്തല്‍ (പഴിക്കേണ്ടത് മുസ്‌ലിംകളെ മാത്രമോ?- കുല്‍ദീപ് നയാര്‍, മാധ്യമം 24.7.2007) പാശ്ചാത്യ മനസ്സ് എന്തുമാത്രം മുസ്‌ലിം വിദ്വേഷ ജഡിലമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
ലോകഗതി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം രാഷ്ട്രങ്ങളില്‍ തങ്ങളുടെ പാദസേവകരായി പ്രതിഷ്ഠിക്കപ്പെട്ട ഏകാധിപതികളെ മലര്‍ത്തിയടിച്ച് ഇസ്‌ലാമിസ്റ്റുകളുടെ സജീവ പങ്കാളിത്തത്തിലുള്ള ജനകീയ സമരങ്ങള്‍ വിജയപതാക നാട്ടിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ അധിനിവേശ ശക്തികളെ കിടിലം കൊള്ളിക്കുകയാണ്. രാജ്യത്തിന്റെ ഗതിയും ഭാവിയും നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് സൗഹൃദത്തിന്റെയും അനുനയത്തിന്റെയും മാര്‍ഗം പിന്തുടരാതെ തങ്ങള്‍ക്കിനി നിലനില്‍പില്ലെന്ന് ബന്ധപ്പെട്ടവര്‍ ഹൃദയമിടിപ്പോടെ തിരിച്ചറിഞ്ഞിരിക്കുന്നു.
''അക്രമ മാര്‍ഗം കൈവെടിഞ്ഞ് ഏത് ഇസ്‌ലാമിക സംഘടനകളുമായും ഞങ്ങള്‍ ചര്‍ച്ചക്ക് തയാറാണെന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പിശാചുക്കളായി ചിത്രീകരിച്ച് അറബ് ഭരണകര്‍ത്താക്കള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നു''മുള്ള ഫ്രഞ്ച് വിദേശകാര്യമന്ത്രി അലന്‍ ജൂപ്പെയുടെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. പാരീസിലെ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തയും ഇതൊന്നിച്ച് വായിക്കാവുന്നതാണ്.
Leave a comment