November 28th, 2011


എസ്സേയ്‌സ് / ടി.കെ മുഹമ്മദ് ഹാരിസ്


‘അറബ് വസന്തം എന്ന പേരില്‍ അറബ് ലോകത്ത് ആഞ്ഞുവീശിയ ജനകീയ പ്രക്ഷോഭ കൊടുങ്കാറ്റില്‍ ടുണീഷ്യ, ഈജിപ്ത് ലിബിയ എന്നീ രാജ്യങ്ങളില്‍ ഏകാധിപത്യ വാഴ്ച്ചക്കറുതി വരികയും ജനാധിപത്യ പ്രക്രിയ സമാരംഭിക്കുകയും ചെയ്തിരിക്കയാണല്ലോ. അതിന്റെ ഭാഗമായി ടുണീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അല്‍നഹ്ദ (നവോത്ഥാനം) എന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഈജിപ്തിലും മുസ്ലിം ബ്രദര്‍ഹുഡ് എന്ന മതമൗലിക കക്ഷി നേട്ടം കൊയ്യുമെന്നാണ് നിരീക്ഷക മതം. ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിസ്റ്റ് കക്ഷികള്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈ അവരെ സന്തോഷിപ്പിക്കുകയും മതേതര ജനാധിപത്യവാദികളില്‍ ഉതികണ്ഠ ജനിപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം.
എന്നാല്‍ അറബ് വസന്തം ഇസ്ലാമിസത്തിന് രൂപപരിണാമം വരുത്തിയിരിക്കുന്നുവെന്ന വാദം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ‘പോസ്റ്റ് ഇസ്ലാം’ എന്നൊരു പ്രയോഗം ഇപ്പോള്‍ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. സിവിക് ഇസ്ലാമിസം എന്നും ഇത് വിശേഷിക്കപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുപ്പുകള്‍ നടത്താന്‍ തുടങ്ങിയതോടെ ഇസ്ലാമിസം പോസ്റ്റ് ഇസ്ലാമിസത്തിലേക്ക്് പരിണമിച്ചിരിക്കുന്നുവെന്നാണ് വാദം.
ജനുവരിയില്‍ ടുണീഷ്യന്‍ തെരുവുകളില്‍ ‘മുല്ലപ്പൂ വിപ്ലവം’ അരങ്ങേറിയത് ഒരു നേതാവോ, രാഷ്ട്രീയ പാര്‍ട്ടിയോ, മതസംഘടനകളോ, ഒരു പ്രത്യയശാസ്ത്രമോ നേതൃത്വം കൊടുത്തുകൊണ്ടല്ല. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ റസന്‍ അലിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിഞ്ഞ ഈ വിപ്ലവം മറ്റു അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും പ്രചോദനമായി. ബഹ്‌റൈനിലും യമനിലും ലിബിയയിലും സിറിയയിലും ജനങ്ങള്‍ തെരുവിലിറങ്ങി. ഈജിപ്തിലേയും ലിബിയയിലേയും ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലം പതിക്കുകയും അവിടങ്ങളില്‍ ജനാധിപത്യ പ്രക്രിയ ആരംഭിക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു വരികയും ചെയ്യുന്നു.
റാഷിദ് ഗനൂഷി എന്ന ഇസ്ലാമിസ്റ്റ് സൈദ്ധാന്തികന്‍ നേതൃത്വം നല്കുന്ന അല്‍ നഹ്ദ പാര്‍ട്ടി 40 ശതമാനം വോട്ട് നേടി ടുണീഷ്യയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്തു.സെയ്‌നുല്‍ ആബിദിന്റെ ഭരണത്തില്‍ കീഴില്‍ നിരോധിക്കപ്പെട്ട സംഘടനയായിരുന്നു അല്‍നഹ്ദ. ഗനൂഷി 20 വര്‍ഷം പ്രവാസിയായി വിദേശത്തായിരുന്നു. വിപ്ലവത്തിനു ശേഷമാണ് അദ്ദേഹം ടുണീഷ്യയില്‍ മടങ്ങിയെത്തിയത്. 2006ലെ ഫലസ്തീന്‍ തെരെഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയത്തിന് ശേഷം അറബ് ലോകത്തെ ആദ്യത്തെ ഇസ്ലാമിസ്റ്റ് തെരെഞ്ഞെടുപ്പു വിജയമാണ് ടുണീഷ്യയിലേത്. അല്‍നഹ്ദ സ്വയം വിശേഷിപ്പിക്കുന്നത് ലോകത്തിന് ‘പുതിയൊരു മാതൃക’യെന്നാണ് ഞങ്ങളൊരു ആധുനിക ജനാധിപത്യ കക്ഷിയാണെന്നും അവര്‍ അവകാശപ്പെടുന്നു.
സാമുഹ്യ രംഗത്ത് പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില്‍ ടുണീഷ്യ കൈവരിച്ച പുരോഗതിയെ ഇസ്ലാമിസ്റ്റ് പാര്‍ട്ടി പിറകോട്ട് നയിക്കാമോയെന്നാണ് മതേതരവാദികള്‍ ഭയപ്പെടുന്നത്. ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കുകയും സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന്ന് അവകാശം നല്‍കുകയും വിവാഹ പ്രായപരിധി ഉയര്‍ത്തുകയും സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യ പൗരവകാശം നല്കുകയും ചെയ്തിരുന്നു ടുണീഷ്യയിലെ മുന്‍ സര്‍ക്കാരുകള്‍. ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരികയും സമൂഹത്തില്‍ സ്ത്രീകളുടെ നില ഭദ്രമാക്കുകയും ചെയ്തിരുന്നു. സാര്‍വത്രിക വിദ്യഭ്യാസം നടപ്പിലാക്കി സാക്ഷരതാ നിലവാരം ഉയര്‍ത്തി കൊണ്ടുവന്നു. ദേശീയ ബജറ്റിന്റെ 30 ശതമാനം വിദ്യഭ്യാസത്തിന് നീക്കിവെച്ച്‌കൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ തന്നെ നില കൊണ്ടു ടുണീഷ്യ.
മധ്യധരണ്യാഴി തീരത്തെ ഒരു ചെറിയ ആഫ്രിക്കന്‍ അറബ് മുസ്ലിം രാജ്യമായ ടുണീഷ്യയുടെ നീണ്ടകാലത്തെ മതേതര പാരമ്പര്യം സുവിഭിതമാണ്. കൂടാതെ ഒരു ശക്തമായ പൗരസമൂഹത്തിന്റെ സാന്നിധ്യവും മതവിശ്വാസത്തോടുളള ഭൂരിപക്ഷത്തിന്റേയും ഉദാസീന മനോഭാവവും സ്ത്രീകളുടെ ഉയര്‍ന്ന സാമൂഹ്യ പദവിയും ടുണീഷ്യയിലെ മറ്റെല്ലാ അറബ് രാജ്യങ്ങളില്‍ നിന്നും വ്യതിരക്തമാക്കുന്നു.
ഈ നേട്ടങ്ങളൊക്കെ ഒറ്റയടിക്കല്ലെങ്കിലും ക്രമേണ ഇല്ലാതാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുമോ എന്നാണ് മതേതരവാദികള്‍ ആശങ്കപ്പെടുന്നത്. ടുണീഷ്യന്‍ ജനത നേടിയെടുത്ത അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കാനാണ് ഇസ്ലാമിസ്റ്റുകള്‍ തുനിയുന്നതെങ്കില്‍ അവരോടു ഒരു തരത്തിലുമുള്ള ദയാ ദാക്ഷണ്യവും കാട്ടുകയില്ല എന്നാണ് പ്രൊഗ്രസ്സീവ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) യുടെ ചെയര്‍മാന്‍ നജീബ് ചെബ്ബി മുന്നറിയിപ്പ് നല്കിയത്. ജനങ്ങളെ സ്വാധീനിക്കാന്‍ മതത്തെ ഉപയോഗിക്കുന്നവര്‍ക്ക് ടുണീഷ്യന്‍ ജനതയെ എക്കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന് പി.ഡി.പി സെക്രട്ടറി ജനറല്‍ മായ് ജ്രിബിയും അഭിപ്രായപ്പെട്ടു.
എന്നാല്‍, മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുടെയും മതേതര വാദികളുടേയും ഭയാശങ്കകള്‍ അസ്ഥാനത്താണെന്നാണ് ഗനൂഷി പറയുന്നത്. അല്‍നഹ്ദയെക്കുറിച്ച് ജനങ്ങളില്‍ ഭയം ജനിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ടൂറിസത്തിന്ന് ഹാനികരമാകും വിധം മദ്യനിരോധനം ഏര്‍പ്പെടുത്തുകയില്ലെന്നും ശിരോവസ്ത്രം എന്ന ബാഹ്യവും പ്രകടവുമായ മതചിഹ്നം അടിച്ചേല്പ്പിക്കുകയില്ലെന്നും അല്‍നഹ്ദയുടെ കാര്യ പരിപാടിയില്‍ ഇവയെന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇസ്ലാമിന്റെ പേരില്‍ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കുന്നതിന്ന് തങ്ങള്‍ എതിരാണെന്നതിനോടൊപ്പം മതേതരത്വത്തിന്റെയോ ആധുനികതയുടെയോ പേരില്‍ ശിരോവസ്ത്രം നിരോധിക്കുന്നതിന്ന് തങ്ങള്‍ എതിരാണ് എന്നും ഗനൂഷി അല്‍നഹ്ദയുടെ നയം വ്യക്തമാക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ മാത്രകയിലുളള സാമൂഹിക സാമ്പത്തിക വ്യവസ്ഥയായിരിക്കും ടുണീഷ്യയില്‍ നടപ്പിലാക്കുക. തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ഇവയൊക്കെയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.
ഒരു സംഭാഷണത്തില്‍ തുര്‍ക്കിയുടെ ഇസ്ലാമിസ്റ്റ് ഭരണകക്ഷിയായ എ.കെ.പി (ജസ്റ്റിസ് ആന്‍ഡ് ഡെവലപ്പമെന്റ് പാര്‍ട്ടി) യുടെ നയങ്ങളാണ് തന്റെ കക്ഷിയുടെ നയങ്ങള്‍ക്ക് സാദൃശ്യമുളളത് എന്ന് ഗനൂഷി വ്യകതമാക്കിയിരുന്നു. സംസ്കാരികമായും രാഷ്ട്രീയമായും സാമൂഹികമായും തുര്‍ക്കിയുടെ അനുഭവങ്ങളുമായാണ് ടുണീഷ്യന്‍ സാഹചര്യങ്ങള്‍ അടുത്തു നില്‍ക്കുന്നത്. അതിനാല്‍ അല്‍നഹ്ദ എന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തെ മറ്റേതെങ്കിലും രാജ്യത്തെ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അത് കൂടുതല്‍ യോജിക്കുക തുര്‍ക്കിയിലെ എ.കെ.പിയുമായിട്ടായിരിക്കാം. അല്ലാതെ ഇറാനുമായോ താലിബാനുമായോ സാദൃശ്യം കാണുന്നതില്‍ അര്‍ത്ഥമില്ല. തന്റെ ഗ്രന്ഥങ്ങളും ലേഖനങ്ങളും ടര്‍ക്കിഷ് ഭാഷയിലേക്ക് വ്യാപകമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും എ.കെ.പിയുടെ നയരൂപീകരണത്തില്‍ ഇതേറെ സഹായിച്ചിട്ടുണ്ടാകുമെന്നും ഗനൂഷി അവകാശപ്പെടുന്നു.

തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പരീക്ഷണവും ഗനൂഷിയുടേയും മുസ്ലിം ബ്രദര്‍ഹുഡിന്റെ ചില നേതാക്കളുടേയും പ്രസ്താവനളും കണക്കിലെടുത്ത് കൊണ്ടാണ് ഇസ്ലാമിസത്തില്‍ നിന്ന് പോസ്റ്റ് ഇസ്ലാമിസത്തിലേക്കാണ് അറബ് വസന്താനന്തര കാലത്തെ അറബ് രാഷ്ട്രീയം നീങ്ങുന്നതെന്ന് ചില രാഷട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
‘അറബ് ലോക’ത്തെ വിവിധ രാഷ്ട്രങ്ങളെ സാമാന്യവത്കരിക്കുന്നത് അബദ്ധമാണെന്നതുപോലെ അതിലും വലിയ അബദ്ധമായിരിക്കും ഏതെങ്കിലും അറബ് രാജ്യത്തെ തുര്‍ക്കിയുമായി സാദൃശ്യപ്പെടുത്താന്‍ തുനിയുന്നത്. ടുണീഷ്യയില്‍ തെരെഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് കക്ഷി ഏറ്റവും വലിയ ഒറ്റ കക്ഷിയായതും ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രതീക്ഷിക്കുന്ന വിജയവും കൊണ്ട് മാത്രം ഇസ്ലാമിസ്റ്റ് കക്ഷി ഭരിക്കുന്ന തുര്‍ക്കിയുമായി അവയ്ക്ക് സമാനതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യമാണ്.
തുര്‍ക്കിയില്‍ എ.കെ.പി. നടപ്പിലാക്കുന്ന ഇസ്ലാമിസ്റ്റ് നയങ്ങളും ടുണീഷ്യയിലും ഈജിപ്തിലും അവിടങ്ങളിലെ ഇസ്ലാമിക കക്ഷികള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന നയങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരിക്കുകയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കി മാതൃകയായിരിക്കും അല്‍നഹ്ദയും മുസ്ലിം ബ്രദര്‍ഹുഡും സ്വീകരിക്കുക എന്ന നിഗമനത്തിലെത്തുന്നത്. എന്നാല്‍ ഒരു കാര്യത്തിലെങ്കിലും തുര്‍ക്കി മേല്‍ പറഞ്ഞ അറബ് രാജ്യങ്ങില്‍ നിന്ന് മൗലികമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
അറബ് രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റ് കക്ഷികള്‍ അധികാരത്തിലേറുന്നതിന്റെ ആപത്ത് കുറച്ച് കാണാന്‍ ചിലര്‍ ശ്രമിക്കുന്നതും തുര്‍ക്കിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ്. തുര്‍ക്കിയുടെ സാഹചര്യം തുലോം വ്യത്യസ്ഥമാകേണ്ട കാര്യം ഇവര്‍ കാണുന്നില്ല. തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ അവിടുത്തെ സൈന്യം വഹിച്ച് കൊണ്ടിരിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണ്. അവര്‍ തുര്‍ക്കിയിലെ മതനിരപേക്ഷകരുടെ കാവല്‍ ഭടന്മാരായി നില കൊളളുന്നു. 90 വര്‍ഷത്തെ മതേതര പാരമ്പര്യം തകര്‍ത്തെറിയാന്‍ സൈന്യം ഒരു ഇസ്ലാമിസ്റ്റ് കക്ഷിയേയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നത് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുളള വസ്തുതയാണ്.
എ.കെ .പി യുടെ മുന്‍ഗാമിയും തീവ്ര മതമൗലിക സംഘടനയുമായ വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമികവത്കരിക്കാന്‍ നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ സൈന്യം സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. അധികാരത്തിന്ന് പിന്നില്‍ എപ്പോഴും ജാഗരൂകരായി സൈന്യം നിലയുറപ്പിച്ചിട്ടുണ്ടാകും. മുസ്തഫാ കമാല്‍ പാഷ നടപ്പിലാക്കിയ ‘അത്താതുര്‍ക്കിസം’ എന്നു വിളിച്ചു വരുന്ന തത്വങ്ങളില്‍ ഒന്നായ മതനിരപേക്ഷതയ്ക്ക് തുര്‍ക്കിയുടെ പരിവര്‍ത്തനത്തിലും ബോധ നവീകരണങ്ങളിലും ചരിത്രപരമായ പങ്കുണ്ട്. ഭരണഘടനയുടെ സംരക്ഷണത്തിനും ജനാധിപത്യമതേതരത്വ ആശയങ്ങള്‍ക്കും വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും സൈന്യം വളരെയധികം പ്രാധാന്യം കൊടുക്കുന്നു.
ഫലസ്തീന്‍ അനുകൂല മൂടുപടവും അത്യുക്തിയും എടുത്തണിയുന്ന എ.കെ.പി അമേരിക്കയുമായും ഇസ്രയേലുമായും ശക്തമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്
സൈന്യത്തിന്റെ മുന്നറിയിപ്പൊന്നും വകവെയ്ക്കാതെ ഇസ്ലാമികവത്ക്കരണവുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഗവണ്‍മെന്റിനെ പിരിച്ചു വിട്ടു സൈന്യം അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്തു. അതേ മൗലികവാദികള്‍ തന്നെയാണ് പേരും കൊടിയും നേതൃത്വവും മാറി എ.കെ.പിയായി രൂപാന്തരം പ്രാപിച്ചത്. തുര്‍ക്കിയില്‍ രാഷ്ട്രീയ കക്ഷിയായി നിലനില്‍ക്കുകയും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഭരണത്തിലേറുകയും ചെയ്യണമെങ്കില്‍ തങ്ങളുടെ മതപ്രോക്തമായ വാശി ഉപേക്ഷിച്ചേ തീരൂവെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.
തുര്‍ക്കിയുടെ രാഷ്ട്രീയ സാമൂഹിക ഘടനയില്‍ അധീശത്വം വഹിക്കുന്ന സൈന്യത്തെ വെല്ലുവിളിച്ചു കൊണ്ട് തുര്‍ക്കിയെ ഇസ്ലാമികവത്കരിക്കാന്‍ സാധ്യമല്ലെന്നു അവര്‍ മനസ്സിലാക്കി. മതനിരപേക്ഷകതയ്ക്കു സൈന്യം കാവല്‍ നില്‍ക്കുന്നതു കൊണ്ട് തങ്ങളുടെ പിന്തിരിപ്പന്‍ മതമൗലിക ആശയങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവാതെ വന്നപ്പോള്‍ ‘മൃദുഇസ്ലാമിസം’ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഫലസ്തീന്‍ അനുകൂല മൂടുപടവും അത്യുക്തിയും എടുത്തണിയുന്ന എ.കെ.പി അമേരിക്കയുമായും ഇസ്രയേലുമായും ശക്തമായ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.
അടവുപരമായി എ.കെ.പി തുര്‍ക്കിയില്‍ സ്വീകരിച്ച ‘മൃദു ഇസ്ലാമിസ’ സമീപനമാണ്. ടുണീഷ്യയില്‍ അല്‍അഹ്ദ സ്വീകരിക്കാനുദ്ദേശിക്കുന്നതായി പറയുന്നത്. ടുണീഷ്യയിലെ സാമൂഹികരാഷ്ട്രീയസാംസ്‌കാരിക സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടാവണം ഇങ്ങിനെയൊരു നിലപാട് അല്‍നഹ്ദ സ്വീകരിക്കുന്നത്. 40 ശതമാനം വോട്ട് അല്‍നഹ്ദക്കു കിട്ടിയപ്പോള്‍ 60 ശതമാനം മതേതര ജനാധിപത്യ കക്ഷികള്‍ക്കാണ് ലഭിച്ചതെന്നോര്‍ക്കണം. ഇസ്ലാമിക മൗലികവാദികളുടെ നീക്കങ്ങളെ ജാഗരൂകരായി വീക്ഷിക്കുന്ന ഒരു പൗരസമൂഹം ഏതായാലും ടുണീഷ്യയിലുണ്ട്.
ചിട്ടയായി സംഘടിക്കപ്പെട്ടിട്ടുള്ള പരമ്പരാഗത ഇസ്ലാമിസ്റ്റു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നേടുന്ന വിജയം ഇസ്ലമിസത്തിന്റെ വിജയമായി പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കു കഴിയുന്നില്ല. അറബു രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ് പോസ്റ്റ് ഇസ്ലാമിസം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തലത്തിലേക്ക് ഇസ്ലാമിസ്റ്റുകളുടെ പ്രത്യയ ശാസ്ത്രത്തെ പുനര്‍നിര്‍വ്വചിക്കേണ്ടി വരുന്നത്. ഇത് ഇസ്ലാമിസത്തിന്റെ പരാജയം തന്നെയാണ്.
http://www.doolnews.com/islamism-to-post-islamism-arab-springt-k-mohamad-haris-232.html

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment