Published on Sat, 12/10/2011 

കായിക്കര ബാബു

വിലങ്ങണിഞ്ഞ മര്‍ദിത സമൂഹത്തിന്‍െറ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സാമൂഹിക നീതിക്കുംവേണ്ടിയുള്ള പോരാട്ടങ്ങളുടെ പുതുവസന്തം, ലോക മനുഷ്യാവകാശദിനത്തിന് കാന്തി പകരുന്നു. മറ്റുള്ളവന്‍െറ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് വാണിരുന്നവരുടെ ചെങ്കോലും കിരീടവും തെറിപ്പിച്ച സമര വീര്യമാണ് 2011ല്‍ ലോകം ദര്‍ശിച്ചത്. വഴിവിട്ട് വളര്‍ന്ന മനുഷ്യാവകാശ ധ്വംസകര്‍ക്കെതിരെ തളരാതെ പൊരുതിയ യുവത്വത്തിന്‍െറ ചങ്കുറപ്പും ആത്മവിശ്വാസവും ആ ദിനങ്ങളെ പുളകമണിയിക്കുന്നു. മനുഷ്യാവകാശങ്ങളോട് ദശാബ്ദങ്ങളായി കാട്ടിപ്പോന്ന ക്രൂരതകളെ പ്രതിരോധിച്ച ഇവര്‍ വിശ്വമാനവികതക്ക് സമ്മാനിച്ചത് അഭിമാനമുഹൂര്‍ത്തങ്ങള്‍.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍  ജനങ്ങള്‍ ഉണരണമെന്നാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്ന പാഠം. മൗലികമായ അവകാശങ്ങളെ അധികാരത്തിന്‍െറ ഉന്മാദത്തില്‍ നിഷേധിച്ച ഭരണവര്‍ഗങ്ങള്‍ക്കെതിരെ പൊട്ടിവിടര്‍ന്ന അറബ് വസന്തം മനുഷ്യാവകാശ സ്നേഹികള്‍ക്ക് പ്രത്യാശയും ഉണര്‍വും പകര്‍ന്നിരിക്കുന്നു. ഈജിപ്തില്‍ ഹുസ്നി മുബാറക്കിന്‍െറയും തുനീഷ്യയില്‍ ബിന്‍അലിയുടെയും ഏറ്റവുമൊടുവില്‍ ലിബിയയില്‍ കേണല്‍ ഖദ്ദാഫിയുടെയും പതനങ്ങള്‍ പോരാട്ട ചരിത്രങ്ങളിലെ തിളക്കമാര്‍ന്ന അധ്യായങ്ങളായി. പാര്‍ലമെന്‍ററി ജനാധിപത്യത്തെ കണക്കറ്റ് പരിഹസിച്ചിരുന്ന ഖദ്ദാഫിയുടെ ദയനീയ അന്ത്യമാകട്ടെ വിധിവിയോഗവും. ‘ഈജിപ്തിനെ പട്ടാളക്കാരില്‍നിന്നും കൊള്ളക്കാരില്‍നിന്നും രക്ഷിക്കുക, അധികാരം ഉടന്‍ ജനങ്ങള്‍ക്ക് കൈമാറുക’ എന്ന ബാനറുകളുമായി തഹ്രീര്‍ ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്ന ചെറുപ്പക്കാര്‍ മനുഷ്യാവകാശ ദിനത്തിലെ ദീപക്കാഴ്ച തന്നെ.പോര്‍മുഖങ്ങളില്‍ ഉരുക്കിനെ വെല്ലുന്ന കരുത്തോടെ നിലയുറപ്പിച്ച യുവാക്കളുടെ നിശ്ചയദാര്‍ഢ്യം മനുഷ്യാവകാശ പ്രേമികളുടെ സിരകളില്‍ അഗ്നി പടര്‍ത്തുന്നതായി.
ഐക്യരാഷ്ട്ര സഭയെ നോക്കുകുത്തിയാക്കി രാജ്യങ്ങളുടെ സ്വകാര്യതകളിലും സ്വാതന്ത്ര്യത്തിലും ഇടപെടലുകള്‍ നടത്തുന്ന സാമ്രാജ്യത്വം തന്നെയാണ് ലോക സമാധാനത്തിനും മാനവിക മൂല്യങ്ങള്‍ക്കും ഇന്നും ഭീഷണിയേകുന്നത്. ന്യൂയോര്‍ക് തെരുവുകളെ ഉലച്ച മനുഷ്യകൂട്ടായ്മ കാന്തികപ്രവാഹം പോലെ രാജ്യാന്തരങ്ങളെ ആവാഹിച്ചു. മാനുഷിക മുഖം നഷ്ടമായ മുതലാളിത്തത്തിനെതിരെ അണപൊട്ടിയ ആത്മരോഷമായിരുന്നു അത്. മനുഷ്യാവകാശങ്ങളെ കളിപ്പാട്ടം കണക്കെ തട്ടിക്കളിച്ചവരുടെ ഉറക്കം കെടുത്തുന്നതായി ഈ ജനകീയ കലാപങ്ങള്‍. പ്രത്യേകിച്ചൊരു നേതാവോ മാര്‍ഗദര്‍ശിയോ ഇല്ലാതെ 83 രാജ്യങ്ങളെ ഉലച്ച വാള്‍സ്ട്രീറ്റ് ചുഴലി ഈ രംഗത്ത് വിവര വിജ്ഞാനത്തിന്‍െറ അനന്ത സാധ്യതകള്‍ വെട്ടിത്തുറക്കുന്നതുമായി.
നീതിനിഷേധം, പട്ടിണി മരണം, ദാരിദ്ര്യം, ആത്മഹത്യ, സ്ത്രീപീഡനം എന്നിവക്കുപുറമെ ഭരണകൂട ഭീകരതയും ഇന്ത്യ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ മുഖ്യസ്ഥാനത്തുനില്‍ക്കുന്നു. മറനീക്കി പുറത്തുവന്ന ഗുജറാത്ത് കലാപത്തിന്‍െറ കാണാപ്പുറങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതും. മലയാളിയായ പ്രാണേഷ് പിള്ള, ഇസ്രത്ത് ജഹാന്‍, അംജദ് അലി റാണ, സിഷന്‍ ജോഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന എസ്.ഐ.ടി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ ഗുജറാത്ത് ഹൈകോടതി നിരീക്ഷണവും ഈ മനുഷ്യാവകാശ ദിനത്തില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു.
സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ നിയമവും മനുഷ്യാവകാശങ്ങളും മാനിക്കപ്പെടണം. നിര്‍ഭാഗ്യവശാല്‍ മനുഷ്യാവകാശത്തിന്‍െറ പ്രകാശമാനമായ മൂല്യങ്ങള്‍ അതിന്‍െറ സംരക്ഷകര്‍ തന്നെ പലപ്പോഴും പിച്ചിച്ചീന്തുന്നതും കാണേണ്ടിവരുന്നു. രാഷ്ട്രീയ യജമാനന്മാര്‍ നല്‍കുന്ന അമിതാധികാരങ്ങളാണ് ഇത്തരക്കാരെ അപഥ സഞ്ചാരങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഈ വഴി തെറ്റലായിരുന്നു ഗുജറാത്തില്‍ ഒട്ടേറെ നിരപരാധികളുടെ ജീവന്‍ കവര്‍ന്നതും. നരേന്ദ്രമോഡി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വഴിവിട്ട് വളര്‍ത്തിയ ആപല്‍ക്കരമായ ബ്യൂറോക്രാറ്റിക് സെന്‍ട്രലിസം രാജ്യത്തെ മതേതര മുല്യങ്ങളുടെയും മനുഷ്യാവകാശത്തിന്‍െറയും അടിവേരുകളാണ് തോണ്ടിയത്.
നിയമവാഴ്ചയെയും ജനാധിപത്യ വ്യവസ്ഥകളെയും മരവിപ്പിച്ചുനിര്‍ത്തി ദലിതരെയും ആദിവാസികളെയും പിന്നാക്ക-ദരിദ്ര വിഭാഗങ്ങളെയും പീഡിപ്പിക്കുമ്പോള്‍ ശോഷണം സംഭവിക്കുക മനുഷ്യാവകാശങ്ങള്‍ക്കുതന്നെ. രാഷ്ട്രപിതാവിന്‍െറ ആത്മചൈതന്യം തുടിക്കുന്ന ഗുജറാത്തില്‍, നിയമവാഴ്ച തകര്‍ത്ത് താണ്ഡവമാടിയ അവകാശ ധ്വംസനങ്ങള്‍ 5000 വര്‍ഷങ്ങളുടെ സാംസ്കാരിക പാരമ്പര്യമുള്ള ഒരു നാടിനെ ഇരുണ്ട യുഗങ്ങളിലേക്കാണ് നയിച്ചത്. ഭീകര വിരുദ്ധ നിയമങ്ങളും ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് പോലുള്ള മര്‍ദനമുറകളും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുള്ള ബ്ളാങ്ക് ചെക്കാണോ എന്ന് തോന്നുമാറ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. കുറ്റം ചെയ്യപ്പെടാതെ ഒമ്പതര വര്‍ഷം തടങ്കലില്‍ പാര്‍ക്കേണ്ടിവന്ന, ഇപ്പോഴും ദുരന്തങ്ങള്‍ പേറുന്ന, അബ്ദുന്നാസിര്‍ മഅ്ദനി തന്നെയാണ് ഇതിന്‍െറ ജീവിക്കുന്ന രക്തസാക്ഷിയും മികച്ച ദൃഷ്ടാന്തവും. മനുഷ്യാവകാശങ്ങളുടെ കാവല്‍ഭടന്മാരാകുമ്പോള്‍ മാത്രമേ പൊലീസ്  സമൂഹത്തിന്‍െറ വിശ്വാസവും സ്നേഹബഹുമാനങ്ങളും ആര്‍ജിക്കുന്നുള്ളൂ. മറിച്ച്, ചട്ടുകങ്ങളാകുമ്പോള്‍ സ്വയം ചതിക്കുഴി ഒരുക്കപ്പെടുന്നുവെന്നാണ് സമീപകാല വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സോഷ്യലിസത്തില്‍നിന്ന് പടിഞ്ഞാറന്‍ രീതിയിലെ മുതലാളിത്തത്തിലേക്കുള്ള ചുവടുമാറ്റം ഇന്ത്യയെ മനുഷ്യാവകാശ ധ്വംസകരുടെ വിളഭൂമിയാക്കി. സര്‍വതും കൈയടക്കാനുള്ള മുതലാളിത്ത മോഹങ്ങള്‍ക്ക് കീഴ്പ്പെടുന്ന ഭരണകൂടങ്ങള്‍, മനുഷ്യാവകാശങ്ങള്‍ ബോധപൂര്‍വം തിരസ്കരിക്കുന്നു. പട്ടിണിയും കര്‍ഷക ആത്മഹത്യയും പെരുകുമ്പോള്‍ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ കാര്‍ഷികോല്‍പന്നങ്ങള്‍, ചുമതലക്കാരുടെ വീഴ്ച മൂലം നശിക്കുന്നതും 40 കോടിയിലധികം ജനങ്ങള്‍ വിശപ്പുമായി മല്ലടിക്കുമ്പോള്‍ 180 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടതും തികഞ്ഞ പൗരാവകാശ ലംഘനങ്ങളാണ്. സാമ്പത്തിക കുതിപ്പിലും കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണികിടക്കുന്നതെന്തെന്ന സുപ്രീംകോടതി ചോദ്യത്തിന് മുന്നില്‍ തല കുനിക്കേണ്ടിവരുന്ന നമുക്ക് മനുഷ്യാവകാശത്തിന്മേല്‍ എന്ത് ധാര്‍മികതയാണ് അവകാശപ്പെടാനുള്ളത്?
പ്രതിവര്‍ഷം അഞ്ചു ലക്ഷത്തോളം പെണ്‍ഭ്രൂണഹത്യ നടക്കുന്ന ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കൊലചെയ്യപ്പെടുന്നു.പോഷകാഹാരക്കുറവ് മൂലം ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതും ദശലക്ഷങ്ങള്‍ക്ക് വിദ്യാലയങ്ങളുടെ പടികാണാന്‍ ഭാഗ്യമുണ്ടാകാത്തതും നിയമം പല്ലിളിക്കുമ്പോള്‍ 14 വയസ്സിന് താഴെയുള്ള മറ്റൊരു മൂന്നുകോടി വിശപ്പടക്കാന്‍ കഠിനമായി അധ്വാനിക്കുന്നതും സ്ത്രീകള്‍ക്ക് ലോക്സഭയില്‍ 33 ശതമാനം സംവരണം നിഷേധിക്കപ്പെടുന്നതും പിന്നാക്ക-ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും  ദുഃസ്ഥിതിക്ക് പരിഹാരമുണ്ടാകാത്തതും മനുഷ്യാവകാശം അടിതെറ്റിയ രാജ്യത്തിന്‍െറ നേര്‍കാഴ്ചകളാണ്. ജനകോടികള്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ വന്‍കിട കുത്തകകള്‍ക്ക് സര്‍ക്കാര്‍ ഭൂമി കൈയടക്കുന്നതിന് കൂട്ടുനില്‍ക്കുന്ന അധികാരിവര്‍ഗവും, ഇവിടെ മനുഷ്യാവകാശത്തിന്‍െറ സംരക്ഷകരായി സസുഖം വാഴുന്നു!
വേദനിക്കുന്നവന്‍െറ ദീനരോദനങ്ങളുമായി വര്‍ഷങ്ങള്‍ അടയിരിക്കുന്ന ഫയലുകളുടെ നേര്‍ക്ക് കണ്ണുതുറക്കാത്ത ദൈവങ്ങളും, അഴിമതിപ്പണം മൗലികാവകാശമായി കരുതുന്ന ജീവനക്കാരും മനുഷ്യാവകാശങ്ങളെ പരിഹസിച്ചുകൊണ്ടേയിരിക്കുന്നു. നിര്‍ഭയം ജീവിക്കാനും പണിയെടുക്കാനുമുള്ള മാനവികമായ അവകാശങ്ങള്‍ നിരന്തരം കൊലചെയ്യപ്പെടുന്നു. മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജെ ഡേയുടെ വധവും ഗുജറാത്ത് നരോദ പാട്യ കൂട്ടക്കൊലക്കേസിലെ സാക്ഷി നദീം അഹ്മദ് സെയ്ദിന്‍െറ ദാരുണമായ അന്ത്യവും നടുക്കുന്ന ഓര്‍മകള്‍. മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ തീവ്രവാദികള്‍ക്കും ക്രിമിനലുകള്‍ക്കും ജന്മം നല്‍കുന്നതും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടണം.
നീതിനിഷേധത്തിന്‍െറ തീച്ചൂളയില്‍ വെന്തുനീറുന്ന മനുഷ്യന്‍െറ മോചനത്തിനായുള്ള സമര്‍പ്പണമാണ് വേണ്ടത്. ഗാന്ധിജി പറഞ്ഞു: ‘രാജ്യത്തെ അതീവ ദുര്‍ബലനായ പൗരന്‍െറയും അവകാശങ്ങള്‍ മാനിക്കപ്പെടുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യം അര്‍ഥസമ്പുഷ്ടമാകുന്നുള്ളൂ’. സമ്പന്നനെ കൂടുതല്‍ സമ്പന്നനും ദരിദ്രനെ കൂടുതല്‍ ദരിദ്രനുമാക്കുന്ന വളര്‍ച്ചനിരക്കിന്‍െറ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ക്ക് മനുഷ്യാവകാശ ദിനത്തിലെങ്കിലും ഗാന്ധിജിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാനാകുമോ? മനുഷ്യാവകാശമെന്നത് കാപട്യങ്ങള്‍ മൂടിവെക്കാനുള്ള പുറന്തോട് മാത്രമാകരുത്. ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണര്‍ത്താം. പക്ഷേ, ആഗോളീകരണത്തിന്‍െറ ആലസ്യത്താല്‍ ഉറക്കം നടിക്കുന്നവരെയോ?
http://www.madhyamam.com/news/138405/111210
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment