Email this page

ഈജിപ്തില്‍ ഹുസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ പോരാട്ടത്തിന്റെ പ്രതീകമായിരുന്ന തഹ്രീര്‍ ചത്വരം വീണ്ടും ജനനിബിഡമാകുന്നത് നേടിയെടുത്ത മാറ്റത്തിന്റെ അര്‍ഥവും അന്തസത്തയും അട്ടിമറിക്കപ്പെടുന്നത് തടയാന്‍ വേണ്ടിയാണ്. വിപ്ലവങ്ങള്‍ പാഴാക്കാന്‍ അതിന്റെ കൂടെ നിന്നു പോലും സാമ്രാജ്യത്വം കരുക്കള്‍ നീക്കുമെന്ന പാഠമാണ് ഈജിപ്തുകാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നത്.
ഈജിപ്തിന്റെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളിലെല്ലാം ഇത്തരം ചതികള്‍ ഉണ്ടായിരുന്നുവെന്നതിനാല്‍ ചരിത്രബോധമുള്ള പ്രക്ഷോഭകാരികള്‍ക്ക് സംഭവത്തിന്റെ ഭീതിജനകമായ ഗതി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. സത്യത്തില്‍ ഇത് ഈജിപ്തിന്റെ മാത്രം ദുരവസ്ഥയല്ല. എവിടെയൊക്കെ മനുഷ്യര്‍ സ്വയം നിര്‍ണയത്തിനായി പൊരുതിയിട്ടുണ്ടോ അവിടെയൊക്കെ അധികാരവര്‍ഗം ആ പോരാട്ടത്തിന്റെ ഗുണഫലം കവര്‍ന്നെടുത്ത് പുതുരൂപത്തിലുള്ള അധീശത്വം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ടുണീഷ്യയില്‍ നിന്ന് തുടങ്ങിയ പ്രക്ഷോഭക്കൊടുങ്കാറ്റ് ഈജിപതിലേക്ക് പടര്‍ന്നപ്പോള്‍ അമേരിക്കയടക്കമുള്ളവര്‍ ആദ്യം ഹുസ്നി മുബാറക്കിനെ സംരക്ഷിക്കാനാണ് തുനിഞ്ഞത്. അതില്‍ ഇസ്റാഈലിന്റെ താത്പര്യമുണ്ടായിരുന്നു. ജനാധിപത്യത്തിനായി നിലകൊള്ളുന്നുവെന്ന് മേനി നടിക്കുന്ന അമേരിക്ക ഈ നിലപാട് കൈക്കൊള്ളുന്നതിനെതിരെ ലോകത്താകമാനം പ്രതിഷേധമുയര്‍ന്നു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും വരെ പ്രത്യക്ഷത്തില്‍ പ്രക്ഷോഭകാരികളെ പിന്തുണച്ചു.
പ്രക്ഷോഭം ലക്ഷ്യം കണ്ടേ അടങ്ങൂ എന്ന് ഉറപ്പായപ്പോള്‍ അമേരിക്കയും നിലപാട് മാറ്റി. പ്രക്ഷോഭകാരികള്‍ക്ക് ‘ഉപദേശം’ നല്കാന് പ്രതിനിധി സംഘത്തെ അയച്ചുകൊണ്ടാണ് അമേരിക്ക തങ്ങളുടെ നിറം മാറ്റം ഉദ്ഘാടനം ചെയ്തത്. ആ ഉപദേശത്തിന്റെ ഫലമാണ് ഇപ്പോള്‍ ഈജിപ്ത് അനുഭവിക്കുന്നത്. അധികാര കൈമാറ്റത്തിന്റെ ആശയക്കുഴപ്പം തരണം ചെയ്യാന്‍ സൈനിക നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലുള്ള സിവിലിയന്‍ ഭരണം എന്ന തീര്‍പ്പ് അവരുടെതായിരുന്നു.
സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസിന്റെ കരങ്ങളിലേക്ക് അധികാരം വഴുതിമാറുന്നതാണ് പിന്നെ കണ്ടത്. മാര്‍ഷല്‍ തന്‍ത്വാവിയുടെ നേതൃത്വത്തിലുള്ള സുപ്രീം കൗണ്‍സില്‍ ഇടക്കാല സിവിലിയന്‍ സര്‍ക്കാറിനെ സഹായിക്കുന്നതിന് പകരം ഭരിക്കുകയാണ് ചെയ്തത്. മാസങ്ങള്‍ പിന്നിട്ടപ്പോഴും യഥാര്‍ഥ അധികാരം കൈമാറാന്‍ സൈനിക നേതൃത്വം തയ്യാറായില്ല.
മുബാറക് പോയെങ്കിലും അദ്ദേഹത്തിന്റെ അദൃശ്യ ഭരണം അങ്ങനെ സാധ്യമായി. ഇസ്സാം ശറഫ് വെറും പാവ പ്രധാനമന്ത്രിയായി അധഃപതിച്ചു. എല്ലാ നിര്‍ണായക തീരുമാനങ്ങളും സൈനിക നേതൃത്വത്തിന്റെതായിരുന്നു. അമേരിക്കയടക്കമുള്ള വന്‍ശക്തികളുമായി ആലോചിച്ചാണ് സൈന്യം കരുക്കള്‍ നീക്കിക്കൊണ്ടിരുന്നത്. രണ്ട് മാസത്തിനകം പുതിയ ഭരണഘടനക്ക് രൂപം നല്‍കുമെന്നും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നുമുള്ള സൈന്യത്തിന്റെ പ്രഖ്യാപനം കാറ്റില്‍ പറന്നു. 2013ലേ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സാധ്യമാകുകയുള്ളൂവെന്നും അതുവരെ ഇപ്പോഴുള്ള സംവിധാനം തുടരുമെന്നുമാണ് പുതിയ പ്രഖ്യാപനം.
ബ്രദര്‍ഹുഡിനെ വിശ്വസിക്കാമോ?
എങ്ങനെയാണ് ജനഹിതത്തെ അട്ടിമറിക്കുകയെന്നതിന്റെ ക്ലാസിക്കല്‍ ഉദാഹരണമായി ഈജിപ്ത് മാറുമെന്ന് പ്രക്ഷോഭത്തിന്റെ ഘട്ടത്തില്‍ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രക്ഷോഭത്തില്‍ സൈനിക നേതൃത്വത്തില്‍ ചിലര്‍ പങ്ക് ചേര്‍ന്നപ്പോഴാണ് ഈ സംശയം പ്രകടിപ്പിക്കപ്പെട്ടത്.
ഈ സംശയം ശരിവെക്കുന്നതാണ് കഴിഞ്ഞ മാസം ഒടുവില്‍ സുപ്രീം കൗണ്‍സില്‍ പുറപ്പെടുവിച്ച രേഖ. രാജ്യത്തിന്റെ പരമോന്നത അധികാരം സൈന്യത്തിനായിരിക്കുമെന്ന് രേഖ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. സൈനിക ബജറ്റിന് സിവിലിയന്‍ സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ലെന്ന് രേഖ പറയുന്നു. സൈനിക കോടതിയായിരിക്കും രാജ്യത്തെ പരമോന്നത നീതിന്യായ യൂനിറ്റ്. വിചാരണ വേണോ വേണ്ടയോ എന്ന് ആത്യന്തികമായി തീരുമാനിക്കാനുള്ള അധികാരം സൈനിക കോടതിയില്‍ നിക്ഷിപ്തമായിരിക്കും.
വിപ്ലവത്തെ പിന്തുണച്ചുവെന്ന പ്രതീതി സൃഷ്ടിച്ച അതേ സൈനിക നേതൃത്വം പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെന്ന പേരില്‍ ആയിരക്കണക്കിനാളുകളെ വിചാരണ ചെയ്ത് ജയിലിലടച്ചുവെന്നത് ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്.
മാരകമായ പട്ടാള ഭരണത്തിന്റെ കേളികൊട്ടാണ് ഈ രേഖയെന്ന തിരിച്ചറിവാണ് പ്രക്ഷോഭകാരികളെ വീണ്ടും തഹ്രീര്‍ ചത്രത്തിലും അലക്സാന്‍ഡ്രിയയിലെ തെരുവുകളിലും എത്തിച്ചത്.
മാരകമായ പട്ടാള ഭരണത്തിന്റെ കേളികൊട്ടാണ് ഈ രേഖയെന്ന തിരിച്ചറിവാണ് പ്രക്ഷോഭകാരികളെ വീണ്ടും തഹ്രീര്‍ ചത്രത്തിലും അലക്സാന്‍ഡ്രിയയിലെ തെരുവുകളിലും എത്തിച്ചത്.
പുതിയ സമരത്തോട് മുബാറക്ക് ഭരണത്തിലിരിക്കുമ്പോള്‍ ഇല്ലാതിരുന്ന ക്രൗര്യമാണ് സൈന്യം പുറത്തെടുത്തത്. 42പേരെ വകവരുത്തി. നാടെങ്ങും ബലപ്രയോഗം. തഹ്രീര്‍ രണ്ട് എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാനായിരുന്നു ശ്രമം. അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വെടിക്കോപ്പുകള്‍ അടങ്ങിയ കപ്പലുകള്‍ സൂയസ് വഴി വരുന്നത് പ്രക്ഷോഭകാരികള്‍ തടഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നുവെച്ചാല്‍ സിവിലിയന്‍ ഭരണം സാധ്യമാക്കണമെന്ന് പുറമേ പറയുന്ന ഒബാമ ഭരണകൂടം, പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് ഒത്താശ ചെയ്യുന്നുവെന്നു തന്നെ. മഹത്തായ മാറ്റം സാധ്യമാകുന്നിടത്തെല്ലാം ഈ മാതൃക പയറ്റുമെന്നും ഇതില്‍ നിന്ന് പാഠം പഠിക്കാം.

ഈജിപ്ഷ്യന്‍ ജനത ആവേശകരമായി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുവെന്നത് ഇപ്പോഴുള്ള വ്യവസ്ഥയോട് രാജിയാകുന്നതിന്റെ തെളിവല്ല. മറിച്ച് സമ്പൂര്‍ണമായ സിവിലിയന്‍ ഭരണത്തിനു വേണ്ടിയാണ് അവരുടെ വോട്ട്. തഹ്രീറില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ തന്നെയാണ് പോളിംഗ് ബൂത്തില്‍ ജനങ്ങളെ എത്തിക്കാന്‍ രംഗത്ത് ഇറങ്ങിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് രണ്ടാം തഹ്രീര്‍ എന്ന ആരോപണത്തിന് ഇതോടെ മുനയൊടിഞ്ഞിരിക്കുകയാണ്.
ഒന്നാം തഹ്രീര്‍ പ്രക്ഷോഭത്തില്‍ വളരെ വൈകി മാത്രം പങ്കെടുക്കുകയും ഒടുവില്‍ വിജയം വരിച്ചപ്പോള്‍ മുന്‍ നിരയിലേക്ക് നീങ്ങിനില്‍ക്കുകയും ചെയ്ത മുസ്ലിം ബ്രദര്‍ഹുഡ് രണ്ടാം തഹ്രീറിനോട് കൈക്കൊണ്ട സമീപനം പ്രത്യേകം വിശകലനം ചെയ്യേണ്ടതാണ്. വര്‍ഷങ്ങളായി നിരോധത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും കടന്നു വന്ന ബ്രദര്‍ഹുഡ് (ഇഖ്വാനുല്‍ മുസ്ലിമൂന്) രാജ്യത്ത് സൃഷ്ടിച്ചെടുത്ത കുറ്റമറ്റ പാര്‍ട്ടി സംവിധാനത്തിന്റെ ആത്മവിശ്വാസത്തോടെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ബാനറില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോഴാണ് രണ്ടാം തഹ്രീര്‍ അരങ്ങേറുന്നത്.
ബ്രദര്‍ഹുഡിനെ വിശ്വസിക്കാമോ?
വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് തെരുവുകള്‍ വീണ്ടും പ്രക്ഷോഭഭരിതമായത്. തങ്ങള്‍ മേല്‍ക്കൈ നേടുമെന്നുറപ്പുള്ള തിരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടി വരുമോയെന്ന ഒറ്റക്കാരണത്താല്‍ ബ്രദര്‍ഹുഡ് ഈ പോരാട്ടത്തെ തള്ളിപ്പറഞ്ഞു. പ്രക്ഷോഭം ഉയര്‍ത്തിയ മുദ്രാവാക്യത്തെയാണ് അതു വഴി ബ്രദര്‍ഹുഡ് അവമതിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പുറമേ നിന്നുള്ളവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രണ്ടാം തഹ്രീറെന്ന് പ്രചരിപ്പിക്കാനാണ് ഇഖ്വാന്റെ ശ്രമം. ഇത് വലിയ ഇടര്‍ച്ചകളിലേക്കും ഒത്തുതീര്പ്പിലേക്കുമുളള വാതായനങ്ങളാണ്. സൈന്യത്തിന്റെ മുഷ്കിന് മുമ്പില്‍ കേവലം പാര്‍ലിമെന്ററി സ്വപ്നങ്ങളുടെ പേരില്‍ മുട്ടിലിഴയുകയാണ്.
ലക്ഷക്കണക്കായ മനുഷ്യര്‍ തെരുവിലറങ്ങി ജീവന് പണയം വെച്ച് നേടിയ സ്വാതന്ത്ര്യത്തേയും ഭരണമാറ്റത്തേയും അട്ടിമറിക്കാന്‍ പാശ്ചാത്യര്‍ തയ്യാറാക്കിയ പദ്ധതിക്ക് മുന്നില്‍ കീഴടങ്ങുന്ന ബ്രദര്‍ഹുഡ് ചരിത്രപരമായ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്. ബ്രദര്‍ഹുഡ് പലപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുള്ള പാശ്ചാത്യ പക്ഷപാതിത്വം തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്ന് ആഴത്തില്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി ആദ്യ ഘട്ടത്തില്‍ 40 ശതമാനം വോട്ട് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്ന് വെച്ചാല്‍ ചെറു ഗ്രൂപ്പുകളുമായി ചേര്‍ന്ന് ബ്രദര്‍ഹുഡ് ഭരിക്കുമെന്ന് തന്നെ. ഇവിടെയാണ് ഇസ്ലാമിസ്റ്റുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വം നിര്വഹിക്കുമോയെന്ന ചോദ്യം ഉയരുന്നത്. സൈന്യത്തിനെതിരെ ഒരക്ഷരം മിണ്ടാന്‍ അവര്‍ തയ്യാറായിട്ടില്ല. മറിച്ച് പ്രക്ഷോഭത്തിന് എതിര് നിന്ന് സൈനിക നേതൃത്വത്തിന്റെ അനുഭാവം നേടാനാണ് അവര്‍ ശ്രമിച്ചത്. മുബാറക്കുമാരില് നിന്ന് ഓടിയകന്ന് മുബാറക്കുമാരില് തന്നെ എത്തിച്ചേരുന്ന ദുരവസ്ഥയിലേക്കാണ് ബ്രദര്‍ഹുഡിന്റെ ഇതുവരെയുള്ള സമീപനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ബ്രദര്‍ഹുഡിന്റെ മുന്നേറ്റം രാഷ്ട്രീയ ഇസ്ലാമിന്റെ കുതിപ്പാണെന്ന് ആവേശം കൊള്ളുകയും വിശകലനം ചെയ്ത് ആ ധാരണ ഉറപ്പിക്കാന്‍ സ്വയം പാടുപെടുകയും ചെയ്യുന്നവര്‍ ബ്രദര്‍ഹുഡ് ഈജിപ്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നയസമീപനങ്ങളിലേക്ക് ഒന്ന് കണ്ണയക്കുന്നത് നന്നായിരിക്കും. ഇസ്ലാമിക മൂല്യങ്ങളില്‍ ഒന്ന് പോലും തങ്ങളുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കില്ലെന്ന് അവര്‍ തീര്‍ത്ത് പറഞ്ഞ് കഴിഞ്ഞു. മദ്യം പോലും നിരോധിക്കില്ലെന്ന് മാത്രമല്ല മനുഷ്യരെ മഹത്തായ മൂല്യങ്ങളിലേക്ക് ക്ഷണിക്കാന്‍ ഒരു നയപരിപാടിയുമില്ല.
ഇത് ഈജിപ്തിലെ മാത്രം കാര്യമല്ല. ടുണീഷ്യയിലെ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ അന്നഹ്ദയും ഇതേ നിലപാടിലാണ്. ബ്രദര്‍ഹുഡിന്റെ സഹോദര സംഘടനയായ അന്നഹ്ദ ടുണീഷ്യയില്‍ മുല്ലപ്പൂ വിപ്ലവം നടക്കുമ്പോള്‍ മുന്‍ നിരയിലുണ്ടായിരുന്നില്ല. ബിന്‍ അലിയുടെ പതനം ഉറപ്പായപ്പോള്‍ രാജ്യത്ത് പ്രത്യക്ഷപ്പെട്ട് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന അന്നഹ്ദ നേതാവ് റശീദ് ഗന്നൗശി ലണ്ടനിലായിരുന്നു. ബ്രിട്ടന് അഭയം നല്കുന്നിടത്ത് തന്നെ അന്നഹ്ദ നേതാവിന്റെ പക്ഷപാതിത്വം വ്യക്തമാണ്.
പാശ്ചാത്യര്‍ നല്കുന്ന സഹായത്തിനും അഭയത്തിനും ആശയപരമായ പിഴയൊടുക്കേണ്ടി വരുമെന്നത് ചരിത്രപരമായ വസ്തുതയാണ്. അധികാരത്തിലേക്ക് നടക്കുന്ന ഗന്നൗശിയുടെ മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനം ടൂറിസം മെച്ചപ്പെടുത്തുമെന്നാണ്. പൊതു ജീവിതത്തില്‍ മുസ്ലിം ചിഹ്നങ്ങള്‍ തിരിച്ചു പിടിക്കുന്നതിനെ അദ്ദേഹം പിന്തുണക്കുന്നില്ല. അവിടെയും മദ്യം നിരോധിക്കില്ല. വിദേശ ടൂറിസ്റ്റുകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കും. ഉദാരവത്കൃത പുത്തന്‍ സാമ്പത്തിക നയങ്ങള്‍ തുടരും. പടിഞ്ഞാറന്‍ ശക്തികളുമായി വളരെ അടുപ്പം പുലര്‍ത്തുന്ന വിദേശ നയം മുറുകെപ്പിടിക്കും.
എന്താണ് ഇതിന്റെ അര്‍ഥം? വിപണിയുടെ ഉപകരണങ്ങളില്‍ വിശ്വസിക്കുന്ന, ഇസ്ലാമിന്റെ പേരില്‍ അറിയപ്പെടുമ്പോഴും പാശ്ചാത്യ മൂല്യങ്ങളിലധിഷ്ഠിതമായ ഭരണകൂടം കെട്ടിപ്പടുക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന സംഘമാണ് ഈ ഇസ്ലാമിസ്റ്റുകള്‍ എന്ന് തന്നെയാണ് ആദ്യത്തെ അവസരത്തില്‍ തന്നെ തെളിയിക്കപ്പെടുന്നത്. അതുകൊണ്ട് ഇവര്‍ ഭരണത്തലേറാന് ആരുമായും കൂട്ടുകൂടും. ഇവര്‍ ഭരണത്തിലേറുന്നതിനെ പാശ്ചാത്യര്‍ പിന്തുണക്കും. (സിറിയയില്‍ ബ്രദര്‍ഹുഡിന് ഒത്താശകള്‍ ചെയ്യുന്നത് യു എസ് സ്ഥാനപതിയാണ്). കാരണം ഇവര്‍ മുന്നോട്ട് വെക്കുന്ന ഇസ്ലാം മുഖ്യധാരക്ക് പറ്റിയ ഒന്നാണ്.
മുഖ്യധാരയില്‍ ഒരു ഇരിപ്പിടം കിട്ടാന്‍ എന്ത് നീക്കുപോക്കിനും ഇവര്‍ തയ്യാറാകുമെന്ന് സാമ്രാജ്യത്വത്തിന് അറിയാം. ചോദ്യമിതാണ്, തഹ്രീര്‍ ചത്വരത്തില്‍ മിടിച്ച ഈജിപ്തിന്റെ മനസ്സ് തേടിയത് ഈ നീക്കുപോക്ക് രാഷ്ട്രീയമാണോ? ഈ ഭരണം പിടിക്കല്‍ പ്രക്രിയയെ മുസ്ലിം മുന്നേറ്റത്തിന്റെ കണക്കിലെഴുതണോ? പടിഞ്ഞാറോട്ട് കൂടുതല്‍ ചായുന്ന ഒരു കിഴക്ക് എങ്ങനെയാണ് ബദലാകുക.
mtsuhafaerrakkal@yahoo.co.in
കടപ്പാട്: സിറാജ്
കടപ്പാട്: സിറാജ്

Leave a comment