-എ.എെ അബ്ദുല്‍ മജീദ്

ഫലസ്തീനികള്‍ക്ക് ഇനിയും നീതി നിഷേധിക്കാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കും സാധിക്കുകയില്ലെന്ന വ്യക്തമായ സന്ദേശമാണ് എെക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് നടത്തിയ ഉജ്വലപ്രഭാഷണത്തിന് ലഭിച്ച കയ്യടി സൂചിപ്പിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട ലോകത്തെ ഏറ്റവും വലിയ അവശ ജനതയായി ഫലസ്തീനികള്‍ മാറിയിട്ട് പതിറ്റാണ്ടുകളായി. പടിഞ്ഞാറന്‍ ഗൂഢാലോചനയുടെ ഫലമായി പിറന്നമണ്ണ് നഷ്ടപ്പെട്ട ഫലസ്തീനികള്‍ വര്‍ഷങ്ങളായി ലോകത്തോട് കെഞ്ചുന്നത്, പിറന്നനാട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമേ എന്നാണ്. എത്രയെത്ര ചര്‍ച്ചകള്‍, ഉച്ചകോടികള്‍... ഒന്നിനും ഫലസ്തീനികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്രyവും സാമൂഹിക നീതിയും വാങ്ങിക്കൊടുക്കാന്‍ ഉപകരിച്ചില്ല.
എെക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണഅംഗത്വം ആവശ്യപ്പെട്ട് മഹ്മൂദ് അബ്ബാസ് ബാന്‍ കി മൂണിന് കത്ത് നല്‍കുമെന്നറിഞ്ഞത് മുതല്‍ ഒബാമയുടെ വാക്കുകള്‍ ശ്രദ്ധിച്ചാലറിയാം വഞ്ചനയുടെ സ്വരം. ചുളുവില്‍ ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിക്കണമെന്നാണോ പറയുന്നത് എന്ന ധാര്‍ഷ്ട്യത്തിന്റെ ശൈലിയാണ് ഒബാമയുടേത്. ഇസ്രായേല്‍ഫലസ്തീന്‍ സമാധാനചര്‍ച്ച പുനരാരംഭിക്കുന്നതിലൂടെ മാത്രമേ ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂവെന്ന് പറയുന്ന ഒബാമക്കുപോലും ഈ ചര്‍ച്ചയില്‍ കാര്യമില്ലെന്നറിയാം. അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഈ വാചക കസര്‍ത്തുകളൊക്കെയും.
ഒരു ഊഴംകൂടി അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് കയറി ഇരിക്കണമെന്ന് സ്വപ്നംകാണുന്ന ഒബാമ ജൂതലോബിയുടെ ഇഷ്ടപുത്രനായി മാറാനുള്ള നിറംമാറലുകളാണ് നടത്തുന്നത്. മുസ്ലിംരാജ്യങ്ങളോടുള്ള തന്റെ ക്രിയാത്മകസമീപനത്തെകുറിച്ച് വാ കീറിയ ഒബാമ പറഞ്ഞതെല്ലാം ഒറ്റയടിക്ക് വിഴുങ്ങി നിലനില്‍പു ഭദ്രമാക്കാന്‍ ശ്രമിക്കുകയാണ്.
എെക്യരാഷ്ട്രസഭയില്‍ പൂര്‍ണഅംഗത്വത്തിന് മിക്ക ലോകരാഷ്ട്രങ്ങളുടെയും പിന്‍തുണ നേടിയെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സാധിച്ചുവെങ്കിലും വീറ്റോയെന്ന വാളുയര്‍ത്തി നില്‍ക്കുകയാണ് അമേരിക്ക. ഫ്രഞ്ച് പ്രസിഡണ്ടും ദേഹത്ത് ചെളി പറ്റാത്ത വര്‍ത്തമാനമാണ് പറയുന്നത്.
എെക്യരാഷ്ട്രസഭയില്‍ പൂര്‍ണഅംഗത്വം ലഭിച്ചാലും ഇല്ലെങ്കിലും അമേരിക്കയുടേയും സാമന്തരാജ്യങ്ങളുടേയും ചങ്കില്‍ തറക്കുന്ന വാക്കുകളാണ് മഹ്മൂദ്അബ്ബാസ് എെക്യരാഷ്ട്രസഭയില്‍ പറഞ്ഞിട്ടുള്ളത്. അമ്പത് മിനുട്ട് നീണ്ടുനിന്ന ആ പ്രൗഢോജ്വല പ്രഭാഷണത്തെ നീണ്ട കയ്യടിയോടെയാണ് ലോകനേതാക്കള്‍ ഉള്‍കൊണ്ടത്. മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരു രാഷ്ട്ര നായകന്റേയും ഹൃദയത്തില്‍ ഈ പ്രഭാഷണം അസ്വസ്ഥത സൃഷ്ടിക്കാതിരിക്കില്ല.
പുതുരാഷ്ട്രമായ തെക്കന്‍ സുഡാന് ഫലസ്തീന്‍ അതോറിറ്റിയുടെ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് മഹ്മൂദ് അബ്ബാസ് പ്രസംഗം ആരംഭിച്ചത്. അമേരിക്കയുടെ താത്പര്യംകൊണ്ട് മാത്രമാണ് ഇത്രവേഗം തെക്കന്‍ സുഡാന് എെക്യരാഷ്ട്രസഭയുടെ അംഗീകാരം കിട്ടിയതെന്ന് ലോകത്തിനറിയാം.സുഡാന്‍ വംശീയമായി വിഭജിക്കുന്നതിന് കരുക്കള്‍ നീക്കിയത് അമേരിക്കയായിരുന്നല്ലോ.
മഹ്മൂദ്അബ്ബാസിന്റെ പ്രഭാഷണം ശ്രദ്ധിക്കുക:
1948 ലെ ഒരു മഹാദുരന്തത്തിന്റെ ഫലമായാണ് ഫലസ്തീന്‍പ്രശ്നം ഉടലെടുക്കുന്നത്. പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. അന്ന് തൊട്ട് ഞങ്ങളുടെ നീതിക്കുവേണ്ടിയുള്ള പരിശ്രമവും തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഈ ഹാളില്‍ ഫലസ്തീന്‍ വിഷയം നാം ചര്‍ച്ച ചെയ്തുവല്ലോ. അന്ന് എല്ലാവരും പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയില്‍ സമാധാനമുണ്ടാക്കാനുള്ള എല്ലാശ്രമങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണമായും സന്നദ്ധരായിരുന്നു. എല്ലാ ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. എല്ലാ വാതിലുകളും ഞങ്ങള്‍ മുട്ടി. ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ ഏജന്‍സികളെയും സമീപിച്ചു. പക്ഷെ എല്ലാം ഇസ്രായേലിന്റെ കടുംപിടിത്തത്തിന്റെ മുന്‍പില്‍ തകരുകയായിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളും എെക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ അധിനിവേശം തുടരുകയാണ്. ഫല്തീനികളെ നിത്യേന അവരുടെ വീടുകളില്‍ നിന്ന് ആട്ടിയോടിക്കുകയാണ്. ഇസ്രായേല്‍ സൈന്യം സമാനതകളില്ലാത്ത ക്രൂരതയാണ് ഫലസ്തീനികളോട് കാണിക്കുന്നത്. 1993 ല്‍ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ചര്‍ച്ച ചരിത്രപരമായ കാല്‍ വയ്പായി തീരുമെന്ന് നാം പ്രതീക്ഷിച്ചു. പക്ഷെ അതിനെ എല്ലാ നിലക്കും അവഗണിച്ച് ഇസ്രായേല്‍ അധിനിവേശം തുടരുകയായിരുന്നു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തല്ലിതകര്‍ത്താണ് ഇസ്രായേല്‍ സൈന്യം നായാട്ട് നടത്തിയത.് ഖുദ്സില്‍ പുതിയ അധിനിവേശ ശ്രമങ്ങളുണ്ടായി. ഖുദ്സിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന രൂപത്തിലാണ് ഖനനമെന്ന പേരില്‍ അതിക്രമം നടന്നത്. പടിഞ്ഞാറെ കരയില്‍ വ്യാപകമായ അധിനിവേശമുണ്ടായി. ഫലസ്തീനികളെ ഒരു ചെറു ദ്വീപിലേക്ക് ചുരുക്കുന്നതിന്റെ ഭാഗമായി ചുറ്റും വന്‍ മതില്‍ പണിതു. ആരാധനകള്‍ പോലും നടത്താനുള്ള സ്വാതന്ത്രyം ഫലസ്തീനികള്‍ക്ക് നിഷേധിക്കപ്പെട്ടു.
എന്റെ ജനത ലോകത്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണ്. അധിനിവേശം നടത്തുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളേയും കാറ്റില്‍ പറത്തുന്ന ഒരു ധിക്കാരി രാഷ്ട്രമായി ഇസ്രായേലിനെ കെട്ടഴിച്ച് വിടുകയാണോ? ഫലസ്തീന്റെ മണ്ണ് ദൈവികസന്ദേശത്തിന്റെ മണ്ണാണ്. ദൈവദൂതന്മാര്‍ കാലൂന്നിയ വിശുദ്ധമണ്ണ്. 63 വര്‍ഷമായി എന്റെ ജനത ഇവിടെ കടുത്ത നിന്ദ്യത അനുഭവിക്കുകയാണ്.
ഫലസ്തീന്‍ ജനതക്ക് സ്വാതന്ത്രyവും നീതിയും ലഭിക്കാന്‍ ഇനിയും സമയം വൈകിക്കൂടാ. ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങി വരാന്‍ സമയമായി. അറബ്ലോകത്ത് വസന്തം വിരിയിച്ച് ആ ജനത ജനാധിപത്യത്തിലേക്ക് അടുത്തിരിക്കുന്നു. ഫലസ്തീന്‍വസന്തത്തിനും അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ല.
ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും ഫലസ്തീന്റെ മണ്ണില്‍ സ്വൈരമായി കിടന്നുറങ്ങണം. മക്കള്‍ക്ക് സുരക്ഷിതമായി വിദ്യാലയങ്ങളിലേക്ക് പോകണം. രോഗികള്‍ക്ക് ചികിത്സ ലഭ്യമാകണം. നൂറുകണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള ഞങ്ങളുടെ ഒലീവുമരങ്ങള്‍ ചുട്ടെരിക്കുന്നത് അവസാനിക്കണം. ഞങ്ങളിലെ പുരുഷന്‍മാര്‍ക്ക് നിര്‍ഭയത്തോടെ ജോലിക്കുപോവാന്‍ കഴിയണം. ബന്ദികളായി ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മോചനം വേണം. ഒരു സാധാരണ പൗരന്റെ അഭിലാഷങ്ങളേ ഞങ്ങള്‍ക്കുള്ളൂ. ഞങ്ങളുടെ കവി മഹ്മൂദ് ദര്‍വീഷ് പറഞ്ഞതുപോലെ: ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നു, ഇരിക്കുന്നു; ഇവിടെതന്നെ എന്നും കഴിയണമെന്ന ഒറ്റ ലക്ഷ്യത്തോടെ.
1988ല്‍ ഫലസ്തീന്‍ സ്വതന്ത്രമായതുമുതല്‍ എല്ലാ രാജ്യങ്ങളും ഞങ്ങളെ അംഗീകരിച്ച് പോരുന്നു. ഇപ്പോഴിതാ, എെക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്ത് കൈമാറുകയാണ്. 1967ലെ അതിര്‍ത്തി പ്രകാരം ഖുദ്സ് ഫലസ്തീന്റെ തലസ്ഥാനമാക്കി നിശ്ചയിച്ച് എെക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത്. ലോകത്തിന്റെ പിന്തുണ ഇതിനുണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുകയാണ്.” നീണ്ട കരഘോഷത്തോടുകൂടിയാണ് ലോക നേതാക്കള്‍ നീതിക്കു വേണ്ടിയുള്ള ഈ ശബ്ദം കേട്ടത്.
മഹ്മൂദ് അബ്ബാസിന്റെ പ്രസംഗത്തില്‍ ഫലസ്തീന്‍ ജനതയുടെ ഹൃദയവികാരം ഉള്‍ചേര്‍ന്നിട്ടുണ്ട്. ലോകത്തിന്റെ പൂര്‍ണ്ണ അംഗീകാരത്തിനായി ഫലസ്തീനികള്‍ ഇനിയും കണ്ണീരു വീഴ്ത്തേണ്ടി വരുമോ? നീതിമാനായ ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഒരു നല്ല നാളേക്ക് വേണ്ടി അവര്‍ എത്രയും കാത്തിരിക്കുമെന്നുറപ്പാണ്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment