ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍

മുല്ലപ്പൂ വിപ്ലവത്തിന്റെ ഫലമായി തുനീഷ്യയിലെ ഏകാധിപത്യം അവസാനിച്ചു. പതിറ്റാണ്ടുകള്‍ തുനീഷ്യന്‍ സിംഹാസനത്തിനുടമയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലി സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും വിപ്ലവകാരികള്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക പണ്ഡിതനായ റാഷിദ്‌ ഗനൂഷിയുടെ അന്നഹ്‌ദ പാര്‍ട്ടി ഭൂരിപക്ഷം നേടുകയുണ്ടായി. തെരഞ്ഞെടുപ്പിന്‌ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ``തുനീഷ്യ എല്ലാവരുടേതുമാണ്‌.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടും. ഇസ്‌ലാമിനെ ആരുടെ മേലും അടിച്ചേല്‌പിക്കുകയില്ല. സ്വതന്ത്ര തുനീഷ്യയാണ്‌ ഞങ്ങളുടെ ലക്ഷ്യം. മുസ്‌ലിംകള്‍ക്കും ഇതര മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും തുല്യസ്വാതന്ത്ര്യം രാജ്യത്ത്‌ നിലവില്‍ വരും.'' തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന ക്രിസ്‌ത്യന്‍-മുസ്‌ലിം സംഘട്ടനങ്ങളെ പര്‍വതീകരിച്ചുകൊണ്ട്‌ സ്വേച്ഛാധിപത്യത്തിനു പകരം മതാധിപത്യമാണ്‌ വരുന്നതെന്നും തുനീഷ്യയിലെ മതന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരാണെന്നുമുള്ള ആഗോള മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഗനൂഷി.
ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ അമുസ്‌ലിംകളുടെ ജീവിതം പരിതാപകരവും നരകീയവുമായിരിക്കുമെന്ന്‌ ഒരു ധാരണ അമുസ്‌ലിംകളുടെ മനസ്സില്‍ വേരോടിയിട്ടുണ്ട്‌. ഇസ്‌ലാമിക വിചാരങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‌പിക്കുമെന്നും പര്‍ദപോലുള്ള വേഷവിധാനങ്ങള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുമെന്നും താങ്ങാന്‍ കഴിയാത്ത ജിസ്‌യ ചുമത്തുമെന്നും ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്നും അവര്‍ ആശങ്കിക്കുന്നു. ഇവിടെയാകുന്നു ഇസ്‌ലാമിക രാഷ്‌ട്രം അമുസ്‌ലിംകള്‍ക്ക്‌ നല്‌കുന്ന അവകാശങ്ങളും സുരക്ഷയും പഠനവിധേയമാകുന്നത്‌.
ഇസ്‌ലാമികരാഷ്‌ട്രം രൂപംകൊള്ളുന്നത്‌ പ്രധാനമായും രണ്ടു തരത്തിലാകുന്നു. ഒന്ന്‌: ആദര്‍ശ ശത്രുക്കള്‍ക്കെതിരെ പടപൊരുതി നേടിയെടുക്കുന്നത്‌. രണ്ട്‌: ജനകീയ വിപ്ലവത്തിലൂടെ അധികാരിവര്‍ഗത്തെ സ്ഥാനഭ്രഷ്‌ടമാക്കിക്കൊണ്ട്‌. പ്രവാചകനും ഖലീഫമാരും ആദര്‍ശ ശത്രുക്കള്‍ക്കെതിരെ പടപൊരുതിയാണ്‌ ഇസ്‌ലാമിക രാഷ്‌ട്രം പണിതത്‌. പ്രവാചകന്‍ മക്കയില്‍ നിന്നും മദീനയിലേക്ക്‌ നിര്‍ബന്ധിത പലായനം നടത്തിയതും മക്ക തിരിച്ചു പിടിച്ചതും തുടര്‍ന്നു നടന്ന യുദ്ധങ്ങളും ആദര്‍ശ ശത്രുക്കള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു. ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കലായിരുന്നില്ല ഈ പോരാട്ടത്തിന്റെ മുഖ്യ ലക്ഷ്യം. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ശത്രുത അവസാനിപ്പിക്കലായിരുന്നു. അതുകൊണ്ടാണ്‌ ശത്രുത അവസാനിപ്പിച്ച്‌ മുസ്‌ലിംകളോട്‌ വിധേയത്വം പുലര്‍ത്താന്‍ ആദര്‍ശവിരോധികള്‍ സന്നദ്ധമാവുന്നതോടു കൂടി അവര്‍ക്കെതിരിലുള്ള സകല സമരപരിപാടികളും പ്രവാചകന്‍ നിര്‍ത്തിവെച്ചിരുന്നത്‌.
ഇങ്ങനെ രൂപപ്പെട്ടുവരുന്ന രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാരും ജനകീയ വിപ്ലവത്തിലൂടെ രൂപപ്പെട്ടുവരുന്ന രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാരും രണ്ടു തരക്കാരായിരിക്കും. ഒന്നാമത്തെ രാഷ്‌ട്രത്തിലെ അമുസ്‌ലിംകള്‍ സ്വാഭാവികമെങ്കിലും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും പകയും വിദ്വേഷവും ഉള്ളിലൊതുക്കി കഴിയുന്നവരായിരിക്കും. രണ്ടാം രാഷ്‌ട്രത്തിലെ അമുസ്‌ലിംകള്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും പകയൊന്നുമില്ലാത്തവരാണെന്നു മാത്രമല്ല അവിടത്തെ മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും ഒരേ ഒരു വികാരം മുന്‍ഭരണാധികാരിയോടും അയാളുടെ അനുയായികളോടുമുള്ള രാഷ്‌ട്രീയ വെറുപ്പ്‌ മാത്രമായിരിക്കും. ഈ രണ്ട്‌ രാഷ്‌ട്രങ്ങളിലെയും അമുസ്‌ലിം പൗരന്മാരോട്‌ രണ്ടു തരത്തിലുള്ള സമീപനമാണ്‌ ഇസ്‌ലാം വെച്ചുപുലര്‍ത്തുന്നത്‌.
ഒന്നാമത്തെ രാഷ്‌ട്രത്തിലെ മുസ്‌ലിം ആധിപത്യത്തിനു കീഴില്‍ കഴിയുന്ന അമുസ്‌ലിംകളില്‍ ശത്രുത വെച്ചുപുലര്‍ത്തുന്നവരും അല്ലാത്തവരും ഉണ്ടായിരിക്കും. ഇരുകൂട്ടരുടെയും സുരക്ഷ ഉറപ്പുവരുത്താനും അവകാശങ്ങള്‍ സംരക്ഷിക്കാനും ഇസ്‌ലാമിക രാഷ്‌ട്രം പ്രതിജ്ഞാ ബദ്ധമാണ്‌. അതില്‍ വീഴ്‌ച വരുത്തിയാല്‍ ദൈവത്തിന്റെ കടുത്ത വിമര്‍ശനത്തിനും മരണാനന്തര ജീവിതത്തില്‍ ആ ഭരണാധികാരികള്‍ നരകീയ ജീവിതത്തിനും വിധേയരാവേണ്ടി വരുമെന്നാണ്‌ പ്രവാചകന്‍ നല്‌കുന്ന മുന്നറിയിപ്പ്‌. `നിങ്ങളെല്ലാവരും ഭരണാധികാരികളാണ്‌. തങ്ങളുടെ പ്രജകളെക്കുറിച്ച്‌ ദൈവസന്നിധിയില്‍ ചോദ്യം ചെയ്യപ്പെടും' എന്ന പ്രവാചക വചനത്തിന്റെ പരിധിയില്‍ അമുസ്‌ലിം പൗരന്മാരുടെ കാര്യവും ഉള്‍പ്പെടും.
ഇസ്‌ലാമിക രാഷ്‌ട്രത്തോട്‌ വിധേയത്വം കാണിക്കാന്‍ നിര്‍ബന്ധിതരായ, ശത്രുത വെച്ചുപുലര്‍ത്തുകയോ ശത്രുവിനെ സഹായിക്കുകയോ ചെയ്‌തിരുന്ന അമുസ്‌ലിം പൗരന്മാര്‍ക്ക്‌ മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഇസ്‌ലാമിക രാഷ്‌ട്രത്തിന്‌ അവരില്‍ നിന്നും സംരക്ഷണ നികുതി (ജിസ്‌യ) ഈടാക്കാന്‍ മതം അനുമതി നല്‌കുന്നുണ്ട്‌. ഇസ്‌ലാം വിരുദ്ധര്‍ ലോകത്തെ വളരെയധികം തെറ്റിദ്ധരിപ്പിച്ച കാര്യമാവുന്നു ജിസ്‌യ. മതനികുതി എന്നാണവര്‍ ജിസ്‌യക്കു നല്‌കിയ അര്‍ഥകല്‌പന. ഇസ്‌ലാമിനെ മനപ്പൂര്‍വം കരിവാരിത്തേക്കാനുള്ള ഒരു ശ്രമമായിരുന്നു ഈ അര്‍ഥ കല്‌പനയ്‌ക്കു പിന്നിലുള്ള ഗൂഢലക്ഷ്യം. ഇസ്‌ലാമിക രാഷ്‌ട്രത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക്‌ ജീവിതം നരകതുല്യമാണെന്നും വന്‍നികുതി ഒടുക്കാന്‍ തയ്യാറായില്ലെങ്കില്‍ മുസ്‌ലിംകള്‍ അവരെ വകവരുത്തുമെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മതം നിശ്ചയിച്ച ജിസ്‌യയുടെ സ്വഭാവവും തോതും പരിഗണിക്കുകയാണെങ്കില്‍ അത്‌ വെറും സംരക്ഷണ നികുതിയാണെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. ശത്രുത വെച്ചുപുലര്‍ത്താത്ത അമുസ്‌ലിം പൗരന്മാരില്‍ നിന്നും ജിസ്‌യ ഈടാക്കുകയുമില്ല.
തെറ്റിദ്ധരിക്കപ്പെട്ട ജിസ്‌യ
ഭൂമിയിലെ മനുഷ്യോല്‌പത്തി മുതല്‍ തന്നെ യുദ്ധവും കീഴടക്കലുമുണ്ടായിരുന്നു. പുരാതന സമൂഹങ്ങളിലും ആധുനിക സമൂഹങ്ങളിലും വിജയിച്ചവന്‍ കീഴടങ്ങിയവനെ ശത്രുതാപരവും ക്രൂരവുമായ മര്‍ദനങ്ങള്‍ക്ക്‌ വിധേയമാക്കിയിരുന്നു. അതോടൊപ്പം ശത്രുപക്ഷത്തിന്റെ വസ്‌തുവകകള്‍ കണ്ടുകെട്ടുകയും വന്‍ കപ്പം ചുമത്തുകയും ചെയ്‌തിരുന്നു. ഈ നികുതികളുടെ പ്രത്യേകത അത്‌ കീഴടങ്ങിയവന്‌ ചുമക്കാന്‍ കഴിയാത്ത ഒരു ഭാരമായിരുന്നു എന്നതത്രെ. അതിനും പുറമെ കപ്പം നല്‌കിയാലും അവന്റെ ജീവന്‌ പോലും ഒരു സുരക്ഷിതത്വവുമില്ലായിരുന്നു. തീര്‍ത്തും ശത്രുതാപരമായ പകപോക്കലായിരുന്നു അവര്‍ ചുമത്തുന്ന കപ്പം. എന്നാല്‍ ഇസ്‌ലാം ചുമത്തുന്ന സംരക്ഷണ നികുതി (ജിസ്‌യ) ഇതില്‍ നിന്നെല്ലാം വിഭിന്നമാകുന്നു.
ജിസ്‌യ നല്‌കുന്നവര്‍ക്ക്‌ പൂര്‍ണ സുരക്ഷിതത്വം നല്‍കാമെന്ന വ്യവസ്ഥയോടുകൂടിയാണ്‌ ഇസ്‌ലാം ജിസ്‌യ ചുമത്തുന്നത്‌. അതുകൊണ്ടാണ്‌ ജിസ്‌യ ഒരു സംരക്ഷണനികുതിയാണെന്നു പറയുന്നത്‌. പ്രവാചകന്‍ ഒപ്പുവെച്ച ജിസ്‌യ കരാറുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകും. പ്രവാചകന്റെ ഇസ്‌ലാമിക രാഷ്‌ട്രത്തിന്നെതിരില്‍ അന്നത്തെ സാമ്രാജ്യ ശക്തിയായിരുന്ന റോമക്കാര്‍ നാല്‌പതിനായിരത്തിലേറെ പടയാളികളുമായി ഒരു സൈനിക നീക്കം നടത്തി. വിവരമറിഞ്ഞ പ്രവാചകനും അനുയായികളും മുപ്പതിനായിരത്തോളം വരുന്ന യോദ്ധാക്കളുമായി റോമിനെതിരില്‍ നീങ്ങി. പക്ഷെ, പ്രവാചകന്റെ വിവരമറിഞ്ഞ റോമന്‍ സൈന്യം ആഭ്യന്തര ഛിദ്രതമൂലം ഏറ്റുമുട്ടലിനു തയ്യാറാകാതെ ഉള്‍വലിഞ്ഞു. ഇതിനെത്തുടര്‍ന്ന്‌ റോമന്‍ സഖ്യകക്ഷികളില്‍ പലരും ജിസ്‌യ നല്‌കാമെന്ന വ്യവസ്ഥയില്‍ പ്രവാചകനുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്‌തു. അവര്‍ക്കെല്ലാം പ്രവാചകന്‍ സമാധാനക്കരാര്‍ എഴുതി കൈമാറുകയും ചെയ്‌തു. ക്രിസ്‌ത്യന്‍ ഭരണ പ്രദേശമായ ഐലയിലെ ഭരണാധികാരി യൂഹ്‌നബിന്‍ മഅ്‌ബയ്‌ക്ക്‌ പ്രവാചകന്‍ നല്‌കിയ സമാധാനക്കരാര്‍ ഇങ്ങനെ വായിക്കാം:
``പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഐലാ നിവാസിയായ യുഹ്‌നബിന്‍ മഅ്‌ബയ്‌ക്ക്‌ അല്ലാഹുവില്‍ നിന്നും അവന്റെ പ്രവാചകനും ദൂതനുമായ മുഹമ്മദില്‍ നിന്നുമുള്ള സമാധാനക്കരാറാണിത്‌. കരയിലും കടലിലുമുള്ള അവരുടെ വാഹനങ്ങള്‍ക്കും കപ്പലുകള്‍ക്കും അല്ലാഹുവിന്റെയും പ്രവാചകനായ മുഹമ്മദിന്റെയും സംരക്ഷണ ബാധ്യത ഉറപ്പുനല്‌കുന്നു. അവരോടൊപ്പമുള്ള ശാം നിവാസികള്‍ക്കും സമുദ്രതീരങ്ങളിലുള്ളവര്‍ക്കും ഇതുപോലെ സംരക്ഷണമുണ്ടായിരിക്കുന്നതാണ്‌. ഇവരില്‍ ആരെങ്കിലും വല്ല നിയമവിധേയമല്ലാത്ത കാര്യങ്ങളും ചെയ്‌താല്‍ അവന്റെ സമ്പത്ത്‌ അവന്‌ സുരക്ഷിതത്വം നല്‌കുന്നതല്ല. അത്‌ ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഇവര്‍ കുടിവെള്ളമെടുക്കുന്ന നീര്‍തടങ്ങള്‍ തടയാവതല്ല. കരവഴിയും കടല്‍വഴിയുമുള്ള അവരുടെ യാത്രയും തടസ്സപ്പെടുത്താവതല്ല.'' (അര്‍റഹീകുല്‍ മഖ്‌തൂം)
ജിസ്‌യ കൈപ്പറ്റുന്ന മുസ്‌ലിം ഭരണാധികാരികള്‍ക്ക്‌ ജിസ്‌യ നല്‌കുന്നവരുടെ സംരക്ഷണ ചുമതല പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ ഒടുക്കിയ ജിസ്‌യ തിരിച്ചുനല്‌കണമെന്നാണ്‌ സച്ചരിതരായ പ്രവാചകാനുയായികള്‍ പ്രയോഗികമായി പഠിപ്പിക്കുന്നത്‌. യര്‍മൂക്ക്‌ യുദ്ധത്തിന്‌ തൊട്ടുമുമ്പ്‌ അവിടെ വിട്ടുപോകേണ്ടി വന്നപ്പോള്‍ ആ നാട്ടുകാരില്‍ നിന്നും ഈടാക്കിയ ജിസ്‌യ തിരിച്ചുനല്‌കിക്കൊണ്ട്‌ ഖാലിദ്‌ബ്‌നുല്‍ വലീദ്‌(റ) ഇപ്രകാരം പറഞ്ഞു: ``സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പേരിലാണ്‌ നിങ്ങളോട്‌ ഞങ്ങള്‍ ജിസ്‌യ സ്വീകരിച്ചത്‌. ഞങ്ങളിപ്പോള്‍ നിങ്ങള്‍ക്ക്‌ സംരക്ഷണം നല്‌കുന്നതിന്‌ അശക്തരായതിനാല്‍ നിങ്ങളുടെ സമ്പത്ത്‌ ഇതാ നിങ്ങള്‍ക്കു തന്നെ തിരിച്ചേല്‌പിക്കുന്നു.'' (സമാധാനവും യുദ്ധവും ഇസ്‌ലാമില്‍ -ഡോ. മുസ്‌തഫസ്സിബാഈ)
പൂര്‍ണസുരക്ഷയ്‌ക്കു പകരമായി ജിസ്‌യ കരാറിലേര്‍പ്പെടുന്നവര്‍ വളരെ തുച്ഛമായ സംഖ്യയാണ്‌ ജിസ്‌യയായി നല്‌കേണ്ടത്‌. അമുസ്‌ലിമിന്റെ കഴിവിനനുസരിച്ച്‌ മാത്രമേ ജിസ്‌യ ചുമത്താന്‍ പാടുള്ളൂവെന്ന്‌ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്‌. വേദം നല്‌കപ്പെടുന്നവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ ജിസ്‌യ നല്‌കുന്നതുവരെ'' (9:29). ഇത്‌ ഒരു വര്‍ഷത്തില്‍ സമ്പന്നര്‍ക്ക്‌ 48 രൂപയും ഇടത്തരക്കാര്‍ക്ക്‌ 24 രൂപയും താഴെ തട്ടിലുള്ള തൊഴിലെടുക്കാന്‍ കഴിവുള്ളവര്‍ക്ക്‌ 12 രൂപയുമാണെന്ന്‌ ഇസ്‌ലാമിക കര്‍മശാസ്‌ത്ര പണ്ഡിതന്മാര്‍ നിര്‍ണയിച്ചിരിക്കുന്നു.
ഒരു ഇസ്‌ലാമിക രാഷ്‌ട്രത്തിന്‌ മുസ്‌ലിം പൗരന്മാര്‍ നല്‌കുന്ന സാമ്പത്തിക വിഹിതത്തെ അപേക്ഷിച്ച്‌ എത്രയോ നിസ്സാരമാണ്‌ അമുസ്‌ലിം പൗരന്മാര്‍ നല്‌കേണ്ട ജിസ്‌യയുടെ വിഹിതമെന്ന്‌ കാണാന്‍ കഴിയും. മുസ്‌ലിം പൗരന്മാരില്‍ നിന്നും പൊതുഖജനാവിലേക്കുള്ള സക്കാത്ത്‌ വിഹിതമായി പിടിച്ചെടുക്കുന്നത്‌ ജിസ്‌യയെ അപേക്ഷിച്ച്‌ ഭീമമായ തുകയാകുന്നു. പത്തു ലക്ഷം രൂപയ്‌ക്കുടമയായ മുസ്‌ലിം സമ്പന്നന്‍ സക്കാത്ത്‌ നിയമമനുസരിച്ച്‌ രണ്ടര ശതമാനമെന്ന തോതില്‍ ഇരുപത്തയ്യായിരം രൂപ ഒരു വര്‍ഷം പൊതുഖജനാവിലടയ്‌ക്കണം. എന്നാല്‍ എത്ര വലിയ സമ്പന്നനായാല്‍ പോലും അമുസ്‌ലിം പൗരന്‍ 48 രൂപ ജിസ്‌യയായി അടച്ചാല്‍ മതി. അമുസ്‌ലിംകളില്‍ നിന്നും ജിസ്‌യ പണം ഊറ്റിയെടുത്ത്‌ മുസ്‌ലിംകള്‍ കൊഴുക്കുകയാണെന്ന്‌ ജിസ്‌യ വിവാദത്തിലേര്‍പ്പെട്ട്‌ വിമര്‍ശിക്കുന്നവര്‍ സത്യത്തെ തമസ്‌കരിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു പൗരന്‌ ഒരു വര്‍ഷത്തെ പൂര്‍ണ സംരക്ഷണം നല്‌കാന്‍ 48 രൂപ കൊണ്ട്‌ ഒരു ഭരണകൂടത്തിനും കഴിയുകയില്ലെന്നത്‌ ഒരു വസ്‌തുതയാണ്‌. അതിന്‌ രാഷ്‌ട്രം നല്‍കേണ്ടി വരുന്ന അധിക ബാധ്യത പൊതുഖജനാവില്‍ നിന്നാണ്‌ കണ്ടെത്തുന്നത്‌. ഒരു മുസ്‌ലിം രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്റെ സംരക്ഷണത്തിന്‌ ശരീഅത്തനുസരിച്ചുള്ള ഇസ്‌ലാമിക ഭരണകൂടം ഭീമമായ തുക ചെലവഴിക്കേണ്ടിവരുമെന്ന്‌ ഇതില്‍ നിന്നും ഊഹിക്കാവുന്നതേയുള്ളൂ.
ആദര്‍ശ ശത്രുക്കള്‍ക്കെതിരില്‍ പടപൊരുതി കൈവശപ്പെടുത്തിയ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ക്കു മാത്രമുള്ളതാണ്‌ ജിസ്‌യ. അവരുടെ മേല്‍ ആജീവനാന്ത കാലം ചുമത്തേണ്ടതല്ല ഈ സംരക്ഷണ നികുതി. അനുകൂല സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അത്‌ പിന്‍വലിക്കാനും മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം ഭരണാധികാരികള്‍ക്കുണ്ട്‌. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത വെച്ചുപുലര്‍ത്തുകയോ ശത്രുവിനെ സഹായിക്കുകയോ ചെയ്‌തിരുന്ന അമുസ്‌ലിം പൗരന്മാരുടെ തലമുറയ്‌ക്കുശേഷം ജനിച്ചുവളരുന്ന അമുസ്‌ലിം പൗരന്മാര്‍ക്കും മുല്ലപ്പൂ വിപ്ലവം പോലുള്ള ജനകീയ വിപ്ലവങ്ങളിലൂടെ രൂപീകൃതമായ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ക്കും ജിസ്‌യ ബാധകമല്ല. എന്നാല്‍ ഇത്തരം രാഷ്‌ട്രങ്ങളിലെ മുസ്‌ലിം പൗരന്മാര്‍ക്ക്‌ സക്കാത്ത്‌ നിര്‍ബന്ധമായും ചുമത്തപ്പെടും.
ഇസ്‌ലാമിക നിയമമനുസരിച്ച്‌ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ രാഷ്‌ട്രത്തിനുവേണ്ടി സൈനിക സേവനമനുഷ്‌ഠിക്കേണ്ടതില്ല. കാരണം ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ സംരക്ഷണത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വരുന്നതിനെ വിശുദ്ധമായിട്ടാണ്‌ ഇസ്‌ലാം കാണുന്നത്‌. വിശുദ്ധ യുദ്ധത്തില്‍ മരണപ്പെട്ടാല്‍ യോദ്ധാവിന്‌ പരലോക ജീവിതത്തില്‍ അത്യുന്നതമായ സ്വര്‍ഗീയ ജീവിതം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. പൂര്‍ണ ഇസ്‌ലാമിക വിശ്വാസത്തോടൊപ്പമുള്ള രക്തസാക്ഷിത്വത്തിനേ ഈ സമുന്നത പദവി ലഭിക്കുകയുള്ളൂ. അതുകൊണ്ട്‌ പാരത്രിക നേട്ടത്തിനു വേണ്ടി മുസ്‌ലിംകള്‍ തന്നെ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ സംരക്ഷണത്തിനു വേണ്ടി പൊരുതി മരിക്കണമെന്നാകുന്നു മതത്തിന്റെ താല്‌പര്യം. ആധുനിക രാഷ്‌ട്രങ്ങള്‍ പോലും തങ്ങളുടെ അധികാരത്തിനു കീഴില്‍ അടിയറ വെച്ചു കഴിയുന്നവരെ നിര്‍ബന്ധിത സൈനിക സേവനത്തിനും മറ്റു പീഡനമുറകള്‍ക്കും വിധേയരാക്കുന്നുണ്ടെന്ന വസ്‌തുത അറിയുമ്പോള്‍ മാത്രമേ അമുസ്‌ലിം പൗരന്മാരോടുള്ള ഇസ്‌ലാമിക സമീപനത്തിന്റെ ഉദാരത ബോധ്യമാകുകയുള്ളൂ. രാഷ്‌ട്രം യുദ്ധമഭിമുഖീകരിക്കുമ്പോള്‍ പോലും സ്വജീവനെക്കുറിച്ച്‌ ഒട്ടും ആശങ്കിക്കാതെ കഴിയാന്‍ ഇസ്‌ലാമിക രാഷ്‌ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ സാധ്യമാവുക?
ആരാധനാലയങ്ങളുടെ സുരക്ഷിതത്വം
ആരാധനാലയങ്ങളുടെ സംരക്ഷണവും ആരാധനാ സ്വാതന്ത്ര്യവുമാണ്‌ അമുസ്‌ലിംകള്‍ ആശങ്കിക്കുന്ന മറ്റൊരു കാര്യം. ഇസ്‌ലാമിക രാഷ്‌ട്രം നിലവില്‍ വന്നാല്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ തച്ചുതകര്‍ക്കുമെന്നും ദൈവങ്ങളെ തച്ചുടയ്‌ക്കുമെന്നുമവര്‍ ആശങ്കിക്കുന്നു. യഥാര്‍ഥ ശരീഅത്തനുസരിക്കുന്ന ഇസ്‌ലാമിക രാഷ്‌ട്രമാണ്‌ നിലവില്‍ വരുന്നതെങ്കില്‍ ഈ ആശങ്ക തീര്‍ത്തും അസ്ഥാനത്താകുന്നു. കാരണം നടേ സൂചിപ്പിച്ച പൗരാവകാശ സംരക്ഷണത്തില്‍ അതിപ്രധാനമാകുന്നു മതസ്വാതന്ത്ര്യം. പൗരന്മാരുടെ മതമനുസരിച്ച്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‌കുന്നതോടൊപ്പം നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇസ്‌ലാം വിലക്കുന്നുമുണ്ട്‌. `മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു'' (വി.ഖു 2:256). എന്നു മാത്രമല്ല, മഠങ്ങളും ചര്‍ച്ചുകളും സംരക്ഷിക്കപ്പെടേണ്ടവയാണെന്ന്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതായി കാണാം.
അനിവാര്യ ഘട്ടത്തില്‍ ആയുധമേന്തേണ്ടി വരുന്നതിന്റെ യുക്തികളിലൊന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്‌ ഇങ്ങനെ വായിക്കാം: ``മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ പല സന്യാസിമഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു'' (22:40). ഇവയൊന്നും തകര്‍ക്കപ്പെട്ടു കൂടെന്നാണ്‌ മതത്തിന്റെ താല്‌പര്യമെന്ന്‌ ഇതില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. രണ്ടാം ഖലീഫ ഉമര്‍(റ) ഒരിക്കല്‍ ഒരു ക്രിസ്‌തീയ രാജ്യം സന്ദര്‍ശിച്ചു. നമസ്‌കാര സമയമായപ്പോള്‍ അവരുടെ ദേവാലയത്തില്‍ നിന്നും നമസ്‌കരിച്ചുകൊള്ളാന്‍ അവര്‍ പറഞ്ഞു. അതിന്‌ മറുപടിയായി ഉമര്‍ ഇങ്ങനെ വ്യക്തമാക്കി: ഇന്നു ഞാന്‍ ഇവിടെനിന്നു നമസ്‌കരിച്ചാല്‍ ഭാവിയില്‍ മുസ്‌ലിംകള്‍ അവകാശവാദം ഉന്നയിച്ചേക്കാം. ഖലീഫ ഉമര്‍ നമസ്‌കരിച്ച പള്ളിയാണിത്‌ എന്നതിനാല്‍ അത്‌ മുസ്‌ലിംകള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ അവര്‍ വാദിച്ചേക്കും എന്നുപറഞ്ഞ്‌ ഉമര്‍ അവിടെ വെച്ച്‌ നമസ്‌കരിക്കാതിരുന്നു. ദീര്‍ഘ ദര്‍ശിയായ ഉമര്‍ ആ ദേവാലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയായിരുന്നു.
ഖലീഫ ഉമറിന്റെ(റ) കാലത്തു തന്നെയായിരുന്നു മുസ്‌ലിംകള്‍ ക്രിസ്‌തീയ രാജ്യമായ അലക്‌സാണ്ട്രിയ കീഴടക്കാനിറങ്ങിയത്‌. അലക്‌സാണ്ട്രിയക്കാര്‍ സന്ധിക്ക്‌ സന്നദ്ധരായതു കൊണ്ട്‌ ആയുധമേന്താതെ തന്നെ ആ നാട്‌ മുസ്‌ലിംകള്‍ക്ക്‌ കീഴടങ്ങി. അന്നെഴുതിയ സന്ധിയിലെ പ്രധാന വ്യവസ്ഥകളില്‍ ചിലത്‌: 1. ജിസ്‌യ നിര്‍ബന്ധമായവര്‍ വര്‍ഷംതോറും രണ്ടു ദീനാര്‍ വീതം നല്‌കുക. 2. ചര്‍ച്ചുകള്‍ സുരക്ഷിതമായി നിലനിര്‍ത്തുക. ക്രൈസ്‌തവരുടെ ആരാധനാ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ ഇടപെടാതിരിക്കുക. 3. യഹൂദര്‍ക്ക്‌ അലക്‌സാണ്ട്രിയയില്‍ താമസിക്കാവുന്നതാണ്‌.
ഈ വ്യവസ്ഥയത്രയും മുസ്‌ലിംകള്‍ അംഗീകരിച്ചു. അന്യമതക്കാരുടെ മതസ്വാതന്ത്ര്യം ഹനിക്കലും ആരാധനാലയങ്ങള്‍ തകര്‍ക്കലുമാണ്‌ ഇസ്‌ലാമിന്റെ ഉന്നമെങ്കില്‍ ഖലീഫ അതിന്‌ തയ്യാറാകുമായിരുന്നില്ല. ഏതെങ്കിലും മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്രങ്ങളും അമ്പലങ്ങളും ചര്‍ച്ചുകളും പൊളിച്ചുമാറ്റി അവിടെ പള്ളി പണിതിട്ടുണ്ടെങ്കില്‍ അത്‌ അവരുടെ മാത്രം നയത്തിന്റെ ഭാഗമാണ്‌. ശരീഅത്ത്‌ അതിന്‌ പ്രേരിപ്പിക്കുന്നില്ല.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment