ഡോ. അബ്‌ദുസ്സലാം വാണിയമ്പലം
19.2.2011
ഈജിപ്‌ത്‌ സംഭവങ്ങളുടെ പശ്ചാതലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഫെബ്രുവരി 6-ന്‌ ഫോക്‌സ്‌ ന്യൂസ്‌ ടി.വിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു: ``സ്വതന്ത്രവും അകൃത്രിമവുമായ തെരഞ്ഞെടുപ്പിലൂടെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന പുതിയൊരു ഭരണകൂടം വരണമെന്നാണ്‌ ഈജിപ്‌ഷ്യന്‍ ജനത ആഗ്രഹിക്കുന്നത്‌... ഈജിപ്‌തില്‍ ഏറ്റവും സംഘടിതമായ പ്രതിപക്ഷ ഗ്രൂപ്പാണ്‌ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. എന്നാല്‍ അത്‌ പല സംഘടനകളില്‍ ഒന്നുമാത്രമാണ്‌. ഭൂരിപക്ഷത്തിന്റെ പിന്തുണയൊന്നും അതിനില്ല.'' ഇഖ്‌വാനില്‍ ചിലര്‍ അമേരിക്കയോട്‌ ശത്രുത പുലര്‍ത്തുന്നുണ്ടെന്നു പറഞ്ഞ ഒബാമ എന്നാല്‍, ഇഖ്‌വാന്‍ അമേരിക്കക്ക്‌ ഒരു ഭീഷണിയാണോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
`പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്‌ പുറത്തുപോവുക' എന്ന ആവശ്യവുമായി ജനുവരി 25-ന്‌ ഈജിപ്‌തില്‍ ആരംഭിച്ച വമ്പിച്ച ജനകീയ പ്രക്ഷോഭത്തെ, ഇഖ്‌വാനെ പരാമര്‍ശിക്കാതെ അമേരിക്കന്‍ പ്രസിഡന്റിനുപോലും അപഗ്രഥിക്കാനാവില്ലെന്നതിന്റെ ഉദാഹരണമാണ്‌ ഒബാമയുടെ അഭിമുഖം. അറബ്‌ മാധ്യമങ്ങളില്‍ മാത്രമല്ല, ലോകമാധ്യമങ്ങളില്‍ തന്നെ പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ശക്തിയായി ഇഖ്‌വാന്‍ അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരധികാര കൈമാറ്റം സാധ്യമല്ലെന്നുപറയുന്നവരില്‍ അമേരിക്കന്‍ ബ്രിട്ടീഷ്‌ മാധ്യമങ്ങളുമുണ്ട്‌.
മുബാറക്ക്‌്‌ യുഗത്തിനു അന്ത്യം കുറിക്കുന്നതോടെ ഇഖ്‌വാന്‍ അധികാരത്തിലേറാന്‍ പോകുന്നുവെന്നു ഒരിക്കലും ഇതിനര്‍ഥമില്ല. അതു സംഭവിക്കാതിരിക്കാനാണ്‌ കൂടുതല്‍ സാധ്യത. കാരണം ഇസ്രയേലിന്റെ അയല്‍ രാഷ്‌ട്രമാണ്‌ ഈജിപ്‌ത്‌. മുസ്‌ലിം ലോകത്തിലെ ഏറ്റവും മനുഷ്യവിഭവ ശേഷിയുള്ള രാഷ്‌ട്രങ്ങളിലൊന്നാണത്‌. 80 മില്യന്‍ മുസ്‌ലിംകളുടെ രാജ്യം. ഇറാഖിന്റെ പതനശേഷം മുസ്‌ലിം ലോകത്ത്‌ അതിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുമുണ്ട്‌. ഇത്തരമൊരു രാജ്യത്ത്‌ ഇഖ്‌വാന്‍ അധികാരത്തില്‍ വരുന്നുവെന്നതിന്റെ അര്‍ഥം തങ്ങളുടെ അന്ത്യം കുറിക്കപ്പെടുന്നുവെന്നാണ്‌ ഇസ്രയേല്‍ വിലയിരുത്തുന്നത്‌. അതുകൊണ്ട്‌ എന്തുവിലകൊടുത്തും അതു തടയപ്പെടും. ഇതു മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്‌ ഇഖ്‌വാന്റെ കരുനീക്കങ്ങള്‍. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കില്ലെന്ന്‌ ഇഖ്‌വാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയാല്‍ തന്നെ തങ്ങള്‍ വിജയിച്ചുവെന്നവര്‍ കണക്കു കൂട്ടുന്നു.

വിപ്ലവത്തിന്റെ ഇന്ധനം
ഈജിപ്‌തിലെയും തുനീഷ്യയിലെയും ജനകീയ പ്രക്ഷോഭങ്ങളുടെ ഇന്ധനം എന്താണ്‌ എന്ന ചോദ്യത്തിന്റെ നിഷ്‌പക്ഷമായ മറുപടി ഇസ്‌ലാം എന്നു തന്നെയാണ്‌. ഹുസ്‌നി മുബാറക്കും സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുമുള്‍പ്പടെ മുസ്‌ലിം ലോകത്തെ സ്വേഛാധിപതികള്‍ ഏറ്റവുമധികം പേടിച്ചത്‌ ഇസ്‌ലാമിനെയാണ്‌. ഇസ്‌ലാമിനെ യഥാവിധം പ്രതിനിധീകരിക്കുന്നവരെ അടിച്ചൊതുക്കേണ്ടത്‌ അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായത്‌ അതുകൊണ്ടായിരുന്നു. അതെന്നും അങ്ങനെത്തന്നെയായിരുന്നു. ഫ്രാന്‍സും ബ്രിട്ടനും ഇറ്റലിയും മുസ്‌ലിം ലോകത്ത്‌ അധിനിവേശം നടത്തിയപ്പോള്‍ ശക്തമായ ചെറുത്തുനില്‍പു നടത്താന്‍ അവിടങ്ങളിലെ പൗരന്മാര്‍ക്ക്‌ പ്രചോദനമായത്‌ ഇസ്‌ലാമായിരുന്നല്ലോ. മൊറോക്കോയില്‍ അബ്‌ദുല്‍ കരീം അല്‍ ഖത്വാബിയുടെയും അള്‍ജീരിയയില്‍ അബ്‌ദുല്‍ ഖാദിര്‍ അല്‍ ജസാഇരിയുടെയും ലിബിയയില്‍ ഉമര്‍ മുഖ്‌താറിന്റെയും ഫലസ്‌ത്വീനില്‍ ഇസ്സുദ്ദീന്‍ ഖസ്സാമിന്റെയുമൊക്കെ നേതൃത്വത്തില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ ചരിത്ര പ്രസിദ്ധമാണ്‌.
മുസ്‌ലിം രാഷ്‌ട്രങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കാന്‍ നിര്‍ബന്ധിതരായപ്പോള്‍ അധിനിവേശ ശക്തികള്‍, തങ്ങളുടെ പാവകളെ അധികാരത്തിലിരുത്തി മേധാവിത്വം ഭാവിയിലും ഉറപ്പിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയാണ്‌ നാടുവിട്ടത്‌. ഖിലാഫത്ത്‌ തകര്‍ത്ത്‌ അധികാരത്തിലേറിയെ അത്താതുര്‍ക്ക്‌ കമാല്‍ പാഷയുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌.
ഈ സഹാചര്യത്തില്‍, 1924-ലെ ഖിലാഫത്തിന്റെ പതനശേഷം അധിനിവേശത്തിനും സ്വേഛാധിപത്യത്തിനും എതിരെ രംഗത്തുവന്ന ആദ്യത്തെ സംഘടിത പ്രസ്ഥാനമായിരുന്നു ഇഖ്‌വാന്‍. ഖിലാഫത്ത്‌ തകര്‍ന്ന്‌ നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അത്‌ രൂപവത്‌കരിക്കപ്പെട്ടു. സമഗ്ര ഇസ്‌ലാമിനെ പ്രതിനിധീകരിച്ചും പാശ്ചാത്യവല്‍ക്കരണത്തെയും കൊളോണിയലിസത്തെയും പ്രതിരോധിച്ചും ഇമാം ഹസനുല്‍ ബന്നാ അന്നാരംഭിച്ച പോരാട്ടത്തിന്റെ ചരിത്രത്തിലെ പല വഴിത്തിരിവുകളില്‍ ഒന്നുമാത്രമാണ്‌ ജനുവരി 25-നാരംഭിച്ച ഈജിപ്‌ഷ്യന്‍ പ്രക്ഷോഭം.
ഈജിപ്‌തില്‍ ആരംഭം കുറിച്ച ഇഖ്‌വാന്‍ അറബ്‌ നാടുകളിലേക്കൊക്കെയും വ്യാപിച്ചു. നേരത്തെ പറഞ്ഞ മഹാന്മാരുടെ പോരാട്ട പ്രസ്ഥാനങ്ങളെ ഒതുക്കി നില ഭദ്രമാക്കിയെന്നു കരുതിയ കൊളോണിയലിസവും മുസ്‌ലിം ലോകത്തെ അവരുടെ ചട്ടുകങ്ങളും, ചാരത്തില്‍ നിന്ന്‌ വീണ്ടും തീയുയരുന്നതിന്റെ അടയാളമായാണ്‌ ഇഖ്‌വാന്റെ രംഗപ്രവേശത്തെ കണ്ടത്‌. അങ്ങനെ ഇഖ്‌വാന്റെ സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നായെ കൊന്ന്‌ ഇസ്‌ലാമിക നവജാഗരണത്തിന്റെ പുതിയ തിരിയണക്കാന്‍ ബ്രിട്ടീഷ്‌ പാവയായിരുന്ന ഫാറൂഖ്‌ രാജാവ്‌ തീരുമാനിച്ചു. 1949-ല്‍ ഇമാം ഹസനുല്‍ ബന്നാ ദാരുണമായി കൊലചെയ്യപ്പെട്ടു. എന്നാല്‍ തിരിയണഞ്ഞില്ല, ആളിക്കത്തുകയാണ്‌ ചെയ്‌തത്‌. 
ഇഖ്‌വാന്റെ പിന്തുണയോടെ പിന്നെ അധികാരത്തിലെത്തുന്നത്‌ ജമാല്‍ അബ്‌ദുന്നാസറായിരുന്നു. മറ്റൊരു ഗൂഢാലോചനയായിരുന്നു അത്‌. അയാളും ഇഖ്‌വാനെ ക്രൂരമായി വേട്ടയാടി. സയ്യിദ്‌ ഖുത്വബ്‌, അബ്‌ദുല്‍ ഖാദിര്‍ ഔദ തുടങ്ങിയവരെ തൂക്കിലേറ്റി. സംഘടനയെ നിരോധിച്ചു. പിന്നീട്‌ വന്ന അന്‍വന്‍ സാദത്ത്‌ തുടക്കത്തില്‍ അല്‍പം സ്വാതന്ത്ര്യം നല്‍കിയെങ്കിലും വൈകാതെ മട്ടുമാറി. ഇസ്രയേലുമായുണ്ടാക്കിയ കേമ്പ്‌ ഡേവിഡ്‌ കരാറിനെ ഇഖ്‌വാന്‍ എതിര്‍ത്തതാണു കാരണം. പിന്നീട്‌ വന്നത്‌ മുബാറക്കാണ്‌. 1981-ലായിരുന്നു അത്‌. നിരോധം നീക്കിയില്ലെങ്കിലും തുടക്കത്തില്‍ ഇഖ്‌വാന്‍ മറ്റു പാര്‍ട്ടികളുടെ ബാനറില്‍ മത്സരിക്കുന്നതിനെ മുബാറക്ക്‌ എതിര്‍ത്തില്ല. '87-ലെ തെരഞ്ഞെടുപ്പില്‍ അല്‍ അമല്‍, അല്‍ അഹ്‌റാര്‍ പാര്‍ട്ടികളുടെ ബാനറില്‍ മത്സരിച്ച്‌ ഇഖ്‌വാന്‍ പാര്‍ലമെന്റില്‍ 36 സീറ്റുനേടി. ഡോക്‌ടര്‍മാരുടെയും അഡ്വക്കറ്റുമാരുടെയും എഞ്ചിനീയര്‍മാരുടെയും സംഘടനകളില്‍ ഇഖ്‌വാന്‍ മേധാവിത്വം നേടി. അപകടം മണത്ത മുബാറക്ക്‌ മുന്‍ഗാമികളെപ്പോലെത്തന്നെ ഇഖ്‌വാന്‍ പീഡനം ആരംഭിച്ചു. പ്രവര്‍ത്തകരെ സൈനിക കോടതികളില്‍ വിചാരണ നടത്തി ജയിലിലടച്ചു. ക്രൂരമായി പീഡിപ്പിച്ചു. പലരും ജയിലുകളില്‍ മരിച്ചു. ഇഖ്‌വാനികളുള്‍പ്പടെ മതനിഷ്‌ഠയുള്ള സര്‍വരെയും തെരഞ്ഞുപിടിച്ചു വേട്ടയാടുകയായിരുന്നു മുബാറക്‌. അസ്‌ഹര്‍ സര്‍വകലാശാലയുള്‍പ്പടെ സര്‍വ മതസംരംഭങ്ങളെയും വരുതിയിലാക്കി. പള്ളികള്‍ നിയന്ത്രണത്തിലാക്കി. ഇഖ്‌വാന്‍ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം നേടുന്നത്‌ തടയാന്‍ വൃത്തികെട്ട വിധത്തില്‍ കൃത്രിമങ്ങള്‍ കാണിച്ചു. ഏറ്റവും ഒടുവില്‍, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാന്‍ അനുവദിച്ചില്ല. 2005 ലെ തെരഞ്ഞെടുപ്പില്‍ ജുഡീഷ്യറിയുടെ ഇടപെടലാണ്‌ 88 സീറ്റുനേടാന്‍ ഇഖ്‌വാനെ സഹായിച്ചത്‌. 2007 ല്‍ മതാധിഷ്‌ഠിത രാഷ്‌ട്രീയ പ്രവര്‍ത്തനം നിരോധിച്ചും തെരഞ്ഞെടുപ്പിനു ജുഡീഷ്യറിയുടെ മേല്‍നോട്ടും ഇല്ലാതാക്കിയും മുബാറക്ക്‌ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്‌ ഇഖ്‌വാനെ മാത്രം ലക്ഷ്യമിട്ടായിരുന്നു. 48 മുതല്‍ ഇതുവരെയും പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കാതെയാണ്‌ ഇഖ്‌വാന്‍ ഈജിപ്‌തില്‍ ജീവിച്ചത്‌. 
ഇസ്‌ലാമാണ്‌ പരിഹാരമെന്ന മുദ്രാവാക്യമുയര്‍ത്തി ഇസ്‌ലാമിനെ ജനങ്ങളുടെ മുമ്പില്‍ സര്‍വ വിധേനയും ഇഖ്‌വാന്‍ സമര്‍പ്പിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു. പ്രവര്‍ത്തകര്‍ക്ക്‌ ഇസ്‌ലാമിക ശിക്ഷണം നല്‍കി, ഇസ്‌ലാമിന്റെ ജീവിക്കുന്ന മോഡലുകളായി വാര്‍ത്തെടുത്തു. ഭരണകൂട ഭീകരതയെ ഒരിക്കലും സായുധമായി പ്രതിരോധിക്കാതെ, സംയമനം പാലിച്ചും സഹനമവലംബിച്ചും നേരിട്ടു. തെരഞ്ഞെടുപ്പുകളെ മുബാറക്ക്‌ അട്ടിമറിച്ചപ്പോഴും തങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമമായി അതിനെ ഉപയോഗപ്പെടുത്തി.
തങ്ങള്‍ അധികാരം വിട്ടാല്‍ അധികാരത്തിലെത്തുന്നത്‌ ഈ ഇസ്‌ലാമിസ്റ്റുകളായിരിക്കും എന്നു പറഞ്ഞു പേടിപ്പിച്ചാണ്‌ മുബാറക്കും കൂട്ടരും ഭരണകൂടത്തിന്റെ തോന്നിവാസങ്ങള്‍ക്ക്‌ അമേരിക്കയുടെയും യൂറോപ്പിന്റെയും തിട്ടൂരം വാങ്ങിയെടുത്തതും ഇഖ്‌വാനെ വേട്ടയാടിയതും. സെപ്‌തംബര്‍ 11-നു ശേഷം മധ്യപൗരസ്‌ത്യ ലോകത്ത്‌ ജനാധിപത്യമുണ്ടാക്കാനിറങ്ങിത്തിരിച്ച ജോര്‍ജ്‌ ബുഷിനെ ആ ജനാധിപത്യത്തിലൂടെ മുസ്‌ലിം രാജ്യങ്ങളില്‍ അധികാരത്തിലെത്തുന്നത്‌ ഇഖ്‌വാനായിരിക്കും എന്നുപറഞ്ഞ്‌ ആദ്യം പേടിപ്പിച്ചത്‌ ഇതേ മുബാറക്കായിരുന്നു. കാലം മാറിയതറിയാതെ, ജനാധിപത്യപ്രക്ഷോഭത്തിന്റെ തുടക്കത്തിലും ഇഖ്‌വാനാണ്‌ കുഴപ്പമുണ്ടാക്കുന്നതെന്ന പതിവുപല്ലവിയും നടത്തി മുബാറക്ക്‌ പിടിച്ചുനില്‍ക്കാന്‍ നോക്കി. എന്നാല്‍ അതേ ഇഖ്‌വാന്‍ ചര്‍ച്ചക്കു വരുന്നതും കാത്തിരിക്കുകയാണ്‌ ഇന്ന്‌ മുബാറക്ക്‌ ഭരണകൂടം. അവരുടെ കാരുണ്യത്തിലാണ്‌ തങ്ങളുടെ ഭാവി എന്നവര്‍ക്ക്‌ തിരിച്ചറിയേണ്ടിവരുന്നു. 
സംഘടനയെ നിരോധിച്ചും അതിന്റെ സ്ഥാപകനായ ബന്നയെയും ചിന്തകനായ ഖുത്വ്‌ബിനെയും പണ്ഡിതനായ അബ്‌ദുല്‍ ഖാദിര്‍ ഔദയെയും കൊന്നും ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും, ഇഖ്‌വാന്‍ ഇല്ലാതാകുകയായിരുന്നില്ല, ഓരോ പരീക്ഷണങ്ങള്‍ക്ക്‌ ശേഷവും വര്‍ധിതാവേശത്തോടെ വളരുകയായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ അടിവരയിടുന്നതാണ്‌ പുതിയ സംഭവങ്ങള്‍. നമസ്‌കാരത്തിലെ അത്തഹിയ്യാത്തില്‍ അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന ഈ ചൂണ്ടുവിരല്‍ കൊണ്ട്‌ താഗൂത്തിന്‌ മാപ്പെഴുതിക്കൊടുക്കാന്‍ സാധ്യമല്ല എന്ന്‌ പ്രഖ്യാപിച്ച്‌ 1966 ആഗസ്റ്റ്‌ 29-ന്റെ പ്രഭാതത്തില്‍ ജമാല്‍ അബ്‌ദുന്നാസറിന്റെ തൂക്കുമരത്തിലേക്ക്‌ കൈവീശി നടന്നപ്പോള്‍ ശഹീദ്‌ സയ്യിദ്‌ ഖുത്വ്‌ബ്‌ പറഞ്ഞിട്ടുണ്ടായിരുന്നു, `ഈ രക്തസാക്ഷ്യത്തിലൂടെ ദീനിനു സുന്ദരമായ ചില നേട്ടങ്ങള്‍ അല്ലാഹു ഉണ്ടാക്കിക്കൊടുക്കുന്നതാണ്‌' എന്ന്‌. അന്ന്‌ ബന്നായുടെയും സയ്യിദിന്റെയും അവരുടെ കൂടെയുണ്ടായിരുന്ന ആയിരക്കണക്കിനു രക്തസാക്ഷികളുടെയും സ്വപ്‌ന സാക്ഷാല്‍കാരത്തിന്റെ തുടക്കമാണ്‌ ഈജിപ്‌തില്‍ നടന്നുകൊണ്ടിരിക്കുന്ന വമ്പിച്ച ജനകീയ പ്രക്ഷോഭം.
ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ളത്‌ പോലെ ഈ പ്രക്ഷോഭത്തിന്റെയും റിസല്‍ട്ട്‌ മറ്റാരെങ്കിലും റാഞ്ചിയെടുത്തേക്കാം. പക്ഷേ, 2011-ന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്‌ നേതൃത്വം നല്‍കിയത്‌ ഇഖ്‌വാനാണെന്ന്‌ ചരിത്രത്തിന്‌ രേഖപ്പെടുത്താതിരിക്കാനാവില്ല. ഇന്നല്ലെങ്കില്‍, നാളെയെങ്കിലും വിപ്ലവത്തെ അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക്‌ തിരിച്ചുനല്‍കാതിരിക്കാനുമാവില്ല.
ജനകീയ പ്രക്ഷോഭം വിജയിച്ച തുനീഷ്യയുടെയും സ്ഥിതി വ്യത്യസ്‌തമല്ല. അവിടെയും 1956-ല്‍ സ്വാതന്ത്ര്യം നേടിയതു മുതല്‍ മുസ്‌ലിം ഭരണാധികാരികളുടെ മുഖ്യ ശത്രു ഇസ്‌ലാം തന്നെയായിരുന്നു. ഇസ്‌ലാമിനെ പ്രതിനിധീകരിച്ചു രംഗത്തുണ്ടായിരുന്നവരെ അടിച്ചൊതുക്കുകയായിരുന്നു ബൂറഖീബയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗവണ്‍മെന്റ്‌. മതപഠനം, നോമ്പ്‌, ഹിജാബ്‌, ഹിജ്‌റ കലണ്ടര്‍ എല്ലാം അയാള്‍ നിരോധിച്ചു. സെക്യുലര്‍ രാജ്യങ്ങള്‍ അനുവദിച്ച മുസ്‌ലിം പേഴ്‌സണല്‍ ലോ പോലും അനുവദിച്ചില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കളായ റാശിദുല്‍ ഗനൂശിയെയും അബ്‌ദുല്‍ ഫതാഹ്‌ മോറോയെയും ജയിലിലടച്ചു. ബുറഖീബയുടെ സ്വേഛാധിപത്യം അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു '87-ല്‍ ബിന്‍ അലി അധികാരത്തില്‍ വന്നത്‌. രാഷ്‌ട്രീയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ രൂപവത്‌കരിച്ച അന്നഹ്‌ദ പാര്‍ട്ടി '89-ലെ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടു നേടി ശക്തമായ പ്രകടനം കാഴ്‌ചവെച്ചതോടെ ബിന്‍ അലി തനിനിറം കാണിച്ചു. സംഘടനയെ നിരോധിച്ചു. ഇരുപതിനായിരം പ്രവര്‍ത്തകരെ ജയിലിലടച്ചു. ഗനൂശിയുള്‍പ്പടെ അത്രതന്നെ എണ്ണം പേര്‍ നാടുവിടേണ്ടി വന്നു. നാടുവിട്ടവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആഗോള മനുഷ്യാവകാശ സംഘടനകളെയും കൂട്ടി ബിന്‍ അലിയുടെ സ്വേഛാധിപത്യത്തിന്നെതിരെ ശബ്‌ദിച്ചു. ജയിലിലുള്ളവര്‍ നിരാഹാരമനുഷ്‌ഠിച്ചും പ്രതിഷേധിച്ചും തുനീഷ്യന്‍ ഗവണ്‍മെന്റിന്റെ ഏകാധിപത്യത്തെ പ്രതിരോധിച്ചു. മറ്റു പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന്‌ ജനങ്ങളെ സംഘടിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തി. അങ്ങനെയാണ്‌ 23 വര്‍ഷത്തെ ബിന്‍ അലി വാഴ്‌ചക്ക്‌ അന്ത്യം കുറിക്കപ്പെടുന്നതും അയാള്‍ നാടുവിട്ട്‌ സുഊദി അറേബ്യയില്‍ അഭയം തേടുന്നതും.
റാശിദുല്‍ ഗനൂശി ബ്രിട്ടനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചുവന്ന്‌ '69-ല്‍ ആരംഭിച്ച അന്നഹ്‌ദയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിട്ടുണ്ട്‌. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടക്കാല ഗവണ്‍മെന്റില്‍ നിന്ന്‌ പ്രതീക്ഷിച്ചതുപോലെതന്നെ `അന്നഹ്‌ദ' പാര്‍ട്ടിയെ അകറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും തുനീഷ്യയുടെ ഇസ്‌ലാമിക മനസ്സിനെ ഭാവിയില്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെന്നു തന്നെയാണ്‌ സത്യസന്ധമായ നിരീക്ഷണം.
ജോര്‍ദാനിലും യമനിലും അള്‍ജീരിയയിലും നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിലും ഇസ്‌ലാമിസ്റ്റുകളുടെ പങ്ക്‌ സുവിദിതമാണ്‌. ജോര്‍ദാനില്‍ പഴയ മന്ത്രിസഭയെ പിരിച്ചുവിട്ട്‌, പരിഹാരമായി അബ്‌ദുല്ല രാജാവ്‌ രൂപവത്‌കരിച്ച പുതിയ മന്ത്രിസഭയില്‍ ഇഖ്‌വാനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതും ഇഖ്‌വാന്‍ അത്‌ തള്ളിക്കളഞ്ഞതും ശ്രദ്ധേയമാണ്‌. യമനിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അത്തജമ്മുഉല്‍ യമനിലില്‍ ഇസ്‌ലാഹും അല്‍ജീരിയയിലെ ഹംസും ജനങ്ങളുടെ കൂടെനിന്ന്‌ പ്രക്ഷോഭത്തെ വിജയിപ്പിച്ചെടുക്കാന്‍ രംഗത്തുണ്ട്‌.

സമഗ്ര ഇസ്‌ലാമിന്റെ വിജയം
അറബ്‌ നാടുകളില്‍ പുതുതായി സംഭവിക്കുന്ന മാറ്റങ്ങളുടെ ഏറ്റവും വലിയ പാഠമെന്താണ്‌? സംശയമില്ല, ലോകത്ത്‌ സമഗ്ര ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ വിജയിക്കുന്നുവെന്നതാണ്‌ പാഠം. ഇസ്‌ലാം ആരാധനാകാര്യങ്ങളെക്കുറിച്ച്‌ മാത്രം പറയുന്ന ദീനല്ല, രാഷട്രീയ സാമൂഹിക മാനങ്ങളുള്ള സമഗ്ര പ്രത്യയശാസ്‌ത്രമാണ്‌. ലോകത്ത്‌ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും അതിനെ അങ്ങനെത്തന്നെയാണ്‌ മനസ്സിലാക്കുന്നത്‌. അതുകൊണ്ടാണ്‌ ഇസ്‌ലാമിനെ തങ്ങളുടെ വിമോചന പോരാട്ടത്തിന്റെ പ്രചോദനമായി അവര്‍ സ്വീകരിച്ചത്‌. കയ്‌റോവില്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 20 ലക്ഷം ജനങ്ങള്‍ ആ മൈതാനിയില്‍ അഞ്ചു നേരവും കൃത്യമായി ജമാഅത്ത്‌ നമസ്‌കരിക്കുകയും അതു കഴിഞ്ഞാല്‍ `മുബാറക്‌ നാടുവിടുക' എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതും അതുകൊണ്ടാണ്‌. അന്ധവിശ്വാസങ്ങളുമായി കഴിയുന്നവരും ആ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുക മാത്രം തങ്ങളുടെ ദൗത്യമായി സ്വീകരിച്ചവരുമായ മുസ്‌ലിം സംഘടനകള്‍ അവിടെയുണ്ട്‌. മുസ്‌ലിം സെക്യുലരിസ്റ്റുകളുമുണ്ട്‌. അവരെ പേടിക്കേണ്ടതില്ലാത്ത ഒരു കൂട്ടരായി ഇസ്‌ലാമിന്റെ ശത്രുക്കളും സ്വേഛാധിപതികളും കാണുന്നത്‌ തങ്ങളുടെ സ്വേഛാധിപത്യത്തെയും ഇസ്‌ലാം വിരോധത്തെയും തൊടുന്ന ഇസ്‌ലാമല്ല അവരുടേത്‌ എന്നുറപ്പുള്ളതുകൊണ്ടാണ്‌.
മറ്റൊന്ന്‌, ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ്‌്‌. ഭരണാധികാരി തങ്ങളുടെ മതത്തില്‍ പെട്ടവനാണെന്നത്‌ അവര്‍ ഗൗനിച്ചതേയില്ല. മുസ്‌ലിം ഭരണാധികാരിക്കെതിരെ ഈജിപ്‌തിലെ ക്രിസ്‌ത്യാനികളുമായി ചേര്‍ന്ന്‌ പ്രക്ഷോഭം നടത്തുക വഴി, അതിനായി സെക്യുലരിസ്റ്റുകളും നാഷണലിസ്റ്റുകളുമായി സഹകരിക്കുക വഴി ജനാധിപത്യ പുനഃസ്ഥാപനം തങ്ങളുടെ മുഖ്യ അജണ്ടയാണെന്നു തെളിയിക്കുകയായിരുന്നു അവര്‍.
ഇസ്‌ലാമാണ്‌ പരിഹാരം എന്ന മുദ്രാവാക്യം സ്വീകാര്യത നേടുകയാണ്‌. ഈ നാടുകളിലെ അനീതികളെയും അതിക്രമണങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും നേരിടാന്‍ അവിടങ്ങളിലെ മുസ്‌ലിം അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ക്കോ നാഷനലിസ്റ്റുകള്‍ക്കോ കമ്യൂണിസ്റ്റുകള്‍ക്കോ സാധിച്ചിട്ടില്ല. അമ്പതുകളിലും അറുപതുകളിലും അവര്‍ക്കായിരുന്നു ഇവിടങ്ങളിലൊക്കെ മേല്‍ക്കൈ. പക്ഷേ ജനങ്ങള്‍ അവരുടെ പ്രത്യയ ശാസ്‌ത്രത്തെ അനുഭവങ്ങളില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ പൂര്‍ണമായും തള്ളിക്കളഞ്ഞു. സ്വേഛാധിപതികളെയും അക്രമികളെയും നേരിടാനുള്ള ഇസ്‌ലാമിന്റെ ശേഷിയെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തെളിയിച്ചുകൊടുത്തു.
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമുള്‍പ്പടെ, ലോകത്തുടനീളം പ്രവര്‍ത്തിക്കുന്ന സകല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും സന്തോഷവും പ്രതീക്ഷയും ആവേശവും നല്‍കുന്ന സംഭവമായി അറബ്‌ നാടുകളിലെ ജനാധിപത്യപോരാട്ടങ്ങള്‍ മാറുന്നതും അതുകൊണ്ടുതന്നെയാണ്‌.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

തുനീഷ്യ: പാഠം ഒന്ന്


ഡോ. അബ്ദുസ്സലാം വാണിയമ്പലം
 
തുനീഷ്യയില്‍ ഒക്‌ടോബര്‍ 23 നു നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദുല്‍ ഗനൂശി 2008 ഫെബ്രുവരില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തുവന്ന അദ്ദേഹം ഇന്ത്യയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പുകഴ്ത്തിപ്പറഞ്ഞു. ''എന്നെക്കുറിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വെച്ചു കൊണ്ട് സൂക്ഷ്മ പരിശോധനക്കു ശേഷമേ പുറത്തുവിടാനാവൂ എന്നവര്‍ എന്നോട് മാന്യമായി പറഞ്ഞു. പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രഹസ്യാന്വേഷണ വിഭാഗം ലോകത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും  എന്നെ കരിമ്പട്ടികയിലുള്‍പ്പെടുത്തി വിവരം നല്‍കിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും എനിക്കു അതിനാല്‍ തന്നെ പ്രവേശനമില്ല. ഇന്ത്യ അതിലുള്‍പ്പെട്ടില്ലെന്നതില്‍ സന്തോഷമുണ്ട്''.
 
ഇംഗ്ലണ്ടില്‍ നിന്നാണ് അന്ന് ഗനൂശി വന്നത്. 22 വര്‍ഷമായി അദ്ദേഹം ലണ്ടനിലായിരുന്നു. ബിന്‍ അലിയുടെ പട്ടാള കോടതി ജീവപര്യന്തം തടവു വിധിച്ച പശ്ചാത്തലത്തിലായിരുന്നു ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടിയത്. അന്നഹ്ദ പാര്‍ട്ടിക്ക് തുനീഷ്യന്‍ സ്വേഛാധിപത്യം തുടക്കം മുതലേ നിരോധമേര്‍പ്പെടുത്തിയിരുന്നു. 1981 ലാണ് ഗനൂശി മറ്റുള്ളവരുമായി ചേര്‍ന്ന് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് രൂപീകരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയുടെയും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ മൗലാനാ മൗദൂദിയുടെയും അള്‍ജീരിയന്‍ ചിന്തകന്‍ മാലിക് ബിന്നബിയുടെയും ചിന്തകളായിരുന്നു ടെന്‍ഡന്‍സിയുടെ ദാര്‍ശനികാടിത്തറ. സംഘടനയുടെ രാഷ്ട്രീയവേദിയായാണ് പിന്നീട് അന്നഹ്ദ രംഗത്ത് വരുന്നത്. സംഘടന അതിവേഗം തുനീഷ്യന്‍ ജനതയില്‍ വേരോടിത്തുടങ്ങിയതോടെ അന്നത്തെ സ്വേഛാധിപതിയും ഇസ്‌ലാംവിരോധിയുമായിരുന്ന പ്രസിഡന്റ് ബുറഖീബ നിരോധമേര്‍പ്പെടുത്തി. 1981ല്‍ ഗനൂശിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ക്ഷമാപണം നടത്തിയാല്‍ വിട്ടയക്കാമെന്ന വാഗ്ദാനം അദ്ദേഹം പുഛിച്ചു തള്ളി. 'അല്ലാഹുവാണ, സ്വേഛാധിപതികളോട് ക്ഷമ യാചിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഈ ജയിലില്‍ നിന്ന് എന്നെ മയ്യിത്ത്കട്ടിലില്‍ കൊണ്ടുപോകുന്നതാണ്' എന്നായിരുന്നു പ്രതികരണം.1987-ല്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരത്തില്‍ വന്നപ്പോള്‍ ഗനൂശിയെ വിട്ടയച്ചെങ്കിലും അതേവര്‍ഷം തന്നെ ജീവപര്യന്തം തടവു വിധിച്ചു. അങ്ങനെയാണ് അള്‍ജീരിയയിലേക്കും പിന്നീട് സുഡാനിലേക്കും നാടുവിട്ട ഗനൂശി അവസാനം ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടുന്നത്.
 
ലണ്ടനില്‍ നിന്നുകൊണ്ട് അദ്ദേഹം ബിന്‍അലിയുടെ സ്വേഛാധിപത്യത്തിനെതിരെയുളള പോരാട്ടം തുടര്‍ന്നു. അന്നഹ്ദയുടെ മുപ്പതിനായിരം പ്രവര്‍ത്തകരെ ബിന്‍അലി ജയിലിലാക്കിയെങ്കിലും പ്രവര്‍ത്തനം നിലച്ചില്ല.
 
അറബ്‌ലോകത്തെ മറ്റേതു സ്വേഛാധിപതിയെയും പോലെ ബിന്‍ അലിയും ഏറ്റവും ഭയപ്പെട്ടത് ഇസ്‌ലാമിനെ തന്നെയായിരുന്നു. പൗരന്മാരുടെ ഇസ്‌ലാമികബോധം തങ്ങളുടെ സ്വേഛാധിപത്യത്തിനു ഏറ്റവും വലിയ ഭീഷണിയായിരിക്കും എന്നവര്‍ക്കറിയാം.  അങ്ങനെയാണ് സകല ഇസ്‌ലാമിക ചിഹ്നങ്ങളെയും നശിപ്പിക്കാന്‍ തന്റെ മുന്‍ഗാമി ബുറഖീബയെപ്പോലെത്തന്നെ ബിന്‍ അലിയും ശ്രമിച്ചത്. സ്ത്രീകള്‍ക്ക് ഇസ്‌ലാമിക വേഷവിധാനം നിരോധിച്ചു. പള്ളിയില്‍ നമസ്‌കരിക്കാന്‍ പ്രത്യേക അനുവാദം വേണമെന്നു നിഷ്‌കര്‍ഷിച്ചു. മദ്യപാനം, വേശ്യാവൃത്തി തുടങ്ങി സകല തിന്മകളുടെയും വാതിലുകള്‍ തുറന്നിട്ടു. പൗരന്മാരെ മയക്കിക്കിടത്തി രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ തീവെട്ടിക്കൊള്ള നടത്തുകയായിരുന്നു ബിന്‍ അലിയും കുടുംബവും. അതിനിടെ തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തി നാലു ഒമ്പതുകളുടെ (99.99%) ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന 'അറബ് ജനാധിപത്യം'  പയറ്റും. എതിര്‍ സ്ഥാനാര്‍ത്ഥിപോലും താന്‍ ബിന്‍ അലിക്കാണ് വോട്ടു ചെയ്തത് എന്ന് പ്രസ്താവനയിറക്കും! വീണ്ടും മത്സരിക്കാന്‍ ഭരണഘടന അനുവദിക്കാതെ വന്നപ്പോള്‍ ഭരണഘടന തന്നെ മാറ്റിയെഴുതിയാണ് അവസാനം അയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
 
ഇതിനിടയിലും അന്നഹ്ദയുള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ നിരോധം നിലനില്‍ക്കെത്തന്നെ സാധ്യമായ മാര്‍ഗേണ ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ സ്വേഛാധിപത്യത്തോടുള്ള അമര്‍ഷം വളര്‍ത്തിക്കൊണ്ടിരുന്നു.
 
ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ബൂഅസീസി എന്ന സാധാരണക്കാരന്‍, ആ ഉപജീവനമാര്‍ഗവും ബിന്‍ അലി സര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജനുവരി 4ന് സ്വയം തീകൊളുത്തിയതോടെ, തന്റെ ദേഹത്ത് മാത്രമല്ല, ബിന്‍ അലിയുടെ 23 വര്‍ഷം സ്വേഛാധിപത്യത്തില്‍ കഴിയുന്ന ഒരു ജനതയുടെ പ്രതിഷേധത്തിനു മുഴുവനുമാണ് തീ കൊളുത്തിയത്. അങ്ങനെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അത്ഭുതമായി അറബ് വസന്തത്തിന്റെ ആദ്യ ഇടിമുഴക്കം  തുനീഷ്യയില്‍ സംഭവിക്കുന്നതും ബിന്‍ അലിക്ക് നാടുവിടേണ്ടി വന്നതും. റാശിദുല്‍ ഗനൂശി കേരളത്തില്‍ വന്നപ്പോള്‍ അങ്ങനെയൊരു ഇടിമുഴക്കത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഈജിപ്തിലായിരിക്കും അതിന്റെ തുടക്കം എന്നാണ് പ്രവചിച്ചിരുന്നത്. പക്ഷേ തന്റെ തുനീഷ്യക്കാണതിന്റെ ഭാഗ്യം ലഭിച്ചത്. ഈജിപ്തിലും ലിബിയയിലും സിറിയയിലും യമനിലും ജോര്‍ദാനിലും വമ്പിച്ച ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് തെരുവിലിറങ്ങാന്‍ അറബ് ജനതയെ പ്രചോദിപ്പിച്ചത് തുനീഷ്യന്‍ പോരാട്ടത്തിന്റെ വിജയമായിരിന്നു.
 
വിപ്ലവത്തെ വിജയിപ്പിച്ച തുനീഷ്യന്‍ ജനത ഇപ്പോള്‍ വിപ്ലവവിജയത്തിന്റെ പത്താം മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനവസരം ലഭിച്ചപ്പോള്‍, തുനീഷ്യന്‍ വിപ്ലവത്തിന്റെ മുന്നില്‍ നിന്ന അന്നഹ്ദ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കി  മറ്റൊരു പാഠം കൂടി ലോകത്തിനു നല്‍കിയിരിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിനും ഭരണസംവിധാനത്തിനും അടിത്തറയായി നില്‍ക്കാന്‍ കെല്‍പുള്ള പ്രത്യയശാസ്ത്രമായി ഭൂരിപക്ഷവും കാണുന്നത് ഇസ്‌ലാമിനെത്തന്നെയാകുന്നു എന്നതാണ് പാഠത്തിന്റെ മര്‍മം. ആ ഇസ്‌ലാമിനെ പ്രതിനിധീകരിച്ചതുകൊണ്ടാണ് അന്നഹ്ദയെ അവര്‍ വിജയിപ്പിച്ചത്. ആ ഇസ്‌ലാമിനെ പ്രതിനിധീകരിക്കാത്തുകൊണ്ടാണ് അവര്‍ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക്കിനെയും അത്തകാത്തുലിനെയും പരാജയപ്പെടുത്തിയത്. അങ്ങനെ, 1956 മുതല്‍ ബൂറഖീബയും ബിന്‍ അലിയും മാറ്റിനിര്‍ത്തിയിരുന്ന ഇസ്‌ലാമിനെ, കിട്ടിയ ആദ്യ അവസരം ഉപയോഗിച്ച് ജനങ്ങള്‍ തുനീഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അങ്ങനെയാണ് അന്നഹ്ദ നാല്‍പത് ശതമാനത്തിലേറെ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തുന്നത്.
 
അന്നഹ്ദയെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യാന്‍ പ്രാപ്തമായ പ്രസ്ഥാനമാക്കിയത് അതിന്റെ സ്ഥാപകരിലൊരാളായ റാശിദുല്‍ ഗനൂശിയുടെ ആധുനിക നിലപാടുകളാണ് എന്ന കാര്യത്തില്‍ സംശയമില്ല. പൗരാവകാശങ്ങളുടെ സംരക്ഷണം, സമൂഹത്തിന്റെ പകുതിയും അവശേഷിക്കുന്ന പകുതിയുടെ മടിത്തട്ടും എന്ന അര്‍ഥത്തില്‍ സ്ത്രീക്ക് സമൂഹത്തിലുള്ള ഉന്നതസ്ഥാനം, സ്വേഛാധിപത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായ നിലപാട്, ബഹുസ്വരതയോടുള്ള ആദരവ് തുടങ്ങിയ വിഷയങ്ങളില്‍ ഗനൂശി കഴിഞ്ഞ മൂന്നു ദശകങ്ങളായി മാതൃകാപരമായ നിലപാടുകളാണ് സ്വീകരിച്ചുപോന്നത്. തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും അന്നഹ്ദ അത്തരം നിലപാടുകള്‍ തന്നെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിച്ചു. ഉള്‍കൊള്ളല്‍ ജനാധിപത്യത്തിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ഭൂരിപക്ഷം ലഭിച്ചാല്‍ തന്നെയും ഒറ്റക്കു ഭരിക്കാനല്ല, മറ്റുള്ള പാര്‍ട്ടികളെക്കൂടി ഉള്‍ക്കൊള്ളിച്ചു ഭരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിനു ശേഷം തങ്ങളുടെ ബദ്ധവൈരികളായ ഇടതുപക്ഷ അള്‍ട്രാസെക്യുലര്‍ പാര്‍ട്ടികളുമായി സഖ്യം പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയെയാണ് തങ്ങള്‍ മാതൃകയാക്കുക എന്ന് ഗനൂശി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളെ മക്കന ധരിപ്പിക്കുകയോ മദ്യം നിരോധിക്കുകയോ ടൂറിസത്തിനു വിലക്കേര്‍പ്പെടുത്തുകയോ ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും ഇത്തരം കാര്യങ്ങള്‍ നിയമത്തിലൂടെ നടപ്പിലാക്കേണ്ടതാണെന്നു അന്നഹ്ദ വിചാരിക്കുന്നില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളെ തുണിയുടുപ്പിക്കുന്നതിലല്ല  തങ്ങളുടെ മുന്‍ഗണനയെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അന്നഹ്ദ പറയുന്നു.
 
നിലപാടുകള്‍ പ്രഖ്യാപനങ്ങളിലൊതുക്കാതെ പ്രവൃത്തിയിലൂടെ കാണിക്കുകയാണ് അന്നഹ്ദ. തെരഞ്ഞെടുപ്പ് പലം വന്നയുടന്‍ ഓഹരിവിപണിയിലുണ്ടായ ഇടിച്ചില്‍ മനസ്സിലാക്കി ഗനൂശി നേരിട്ടുതന്നെ മാര്‍ക്കറ്റിലിടപെടുകയും ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നറിയിക്കുകയും ചെയ്തതോടെ ഓഹരി വിപണി കരകയറി.
 
തുനീഷ്യയില്‍ ദേശീയ ഗവണ്‍മെന്റുണ്ടാക്കുമെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ പോലും അധികാരം കുത്തകയാക്കിവെക്കില്ലെന്നുമുള്ള അന്നഹ്ദയുടെ പ്രഖ്യാപനം പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിപദത്തിലേക്ക് തങ്ങളുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഹമാദി അല്‍ ജിബാലിയെ നിര്‍ദേശിച്ച അന്നഹ്ദ രണ്ടാം സ്ഥാനം നേടിയ കോണ്‍ഗ്രസ് ഫോര്‍ ദി റിപ്പബ്ലിക് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മുന്‍സിഫ് അല്‍ മര്‍സൂഖിയെയോ ഇടതുപക്ഷ പാര്‍ട്ടിയായ അത്തകാത്തുലിന്റെ ജനറല്‍ സെക്രട്ടറി മുസ്ത്വഫ ബ്‌നു ജഅ്ഫറിനെയോ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 
ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ കൈവെട്ടുമെന്നും പര്‍ദയണിയിക്കുമെന്നും പറഞ്ഞു പേടിപ്പിച്ച അള്‍ട്രാസെക്യുലറിസ്റ്റുകളുടെ വായടപ്പിക്കുന്ന കാല്‍വെപ്പുകളായിരുന്നു അന്നഹ്ദയുടേത്. തുനീഷ്യക്കകത്തും പുറത്തുമുള്ള ഇസ്‌ലാം വിരോധികളെ ആ നിലപാടുകള്‍ നിരായുധരാക്കി. അന്നഹ്ദയെ താലിബാനായല്ല തങ്ങള്‍ കാണുന്നതെന്ന് സഖ്യത്തിനു തയാറായ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രസ്താവനയിറക്കി. അമേരിക്കയും യൂറോപ്പും തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യാന്‍ നിര്‍ബന്ധിതരായി. യൂറോപ്യന്‍ യൂനിയന്‍ അന്നഹ്ദയെ അഭിനന്ദിക്കുക കൂടി ചെയ്തു.
 
തുനീഷ്യന്‍ ജനത പ്രകടിപ്പിച്ച ജനാധിപത്യബോധത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് യു. എസ്. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നടത്തിയത്. തുനീഷ്യന്‍ ഇസ്‌ലാമിസ്റ്റുകള്‍ നേടിയ വിജയത്തെ ഉള്‍ക്കൊണ്ടുള്ള നിലപാടാണ് ഇത്തവണ അമേരിക്ക സ്വീകരിച്ചതെന്നതു ശ്രദ്ധേയമാണ്. 1992ല്‍ അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് വിജയിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചതും ഫലസ്ത്വീനില്‍ 2006 ല്‍ ഹമാസിന്റെ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചതുമുള്‍പ്പടെ ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റത്തില്‍ ഒട്ടും സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് വരുന്നതിന്റെ സൂചനകളാണിത്.  ഈജിപ്തിലെ ജനകീയവിപ്ലവത്തില്‍ ഇഖ്‌വാന്റെ പങ്കിനെ ഒബാമ എടുത്തുപറഞ്ഞതും അവരുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഹിലാരി ക്ലിന്റണ്‍ പ്രഖ്യാപിച്ചതും ചേര്‍ത്ത് വായിക്കുക. പാശ്ചാത്യ മാധ്യമങ്ങളും അന്നഹ്ദയുടെ വിജയത്തെ പൊതുവെ പോസിറ്റീവായാണ് വിലയിരുത്തിയത്. അറബ് വസന്തത്തിന്റെ ആദ്യഫലം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അനുകൂലമാണെന്നും ഈജിപ്ഷ്യന്‍ തെരെഞ്ഞെടുപ്പില്‍ ഇത് മുസ്‌ലിം ബ്രദര്‍ഹുഡിന് അനുഗുണമായിത്തീരുമെന്നും വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തി.
 
ഇനി, കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിലേറുന്നതോടെ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതവും മതേതരത്വവും പരസ്പരം രാജിയാവുന്നതിന്റെ മാതൃക കൂടി തുനീഷ്യ ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ജനാധിപത്യ-മതേതര ലോകത്ത് മതത്തിന്റെ ചിരസ്ഥായിയായ മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു തന്നെ സാമൂഹിക വിപ്ലവ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാനും മനുഷ്യാവകാശ- സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ന്യൂക്ലിയസായി മതത്തെ സ്വീകരിക്കാനും അതോടൊപ്പം അതേ മതത്തെ കാലത്തിനൊപ്പം സഞ്ചരിപ്പിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാധ്യമാകുമെന്നതാണ് തുനീഷ്യന്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന ഏറ്റവും ശക്തമായ സന്ദേശം
 
 

 
ഗനൂശി കേരളത്തിന്റെ അതിഥി
 
..... ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഹ്ലാദമുണ്ട്. ഇസ്‌ലാം അതിന്റെ പ്രയാണം ആരംഭിച്ചത് മുതല്‍ തന്നെ ഇന്ത്യക്ക് ആ പ്രയാണപഥത്തില്‍ വലിയൊരു സ്ഥാനമുണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിയും ഇസ്‌ലാമിന്റെ കോട്ടകളിലൊന്നായാണ് ഇന്ത്യയെ കണ്ടെത്തുക. ശാഹ് വലിയ്യുല്ലാഹിയെപ്പോലുള്ള പൂര്‍വകാല പണ്ഡിതന്മാര്‍ക്കും മൗലാനാ മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി, മസ്ഊദ് ആലം നദ്‌വി തുടങ്ങിയ സമകാലികര്‍ക്കും ശിഷ്യപ്പെടാതെ സമകാലിക ഇസ്‌ലാമിന് മുന്നോട്ട് പോവാനാവില്ല.
 
ആഗോള ഇസ്‌ലാമിക പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രസ്താവ്യമായ പങ്കാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. അവര്‍ക്ക് ഒരാഗോള അജണ്ടയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഖ്‌വാന് 60 കേന്ദ്രങ്ങളുണ്ട്. ആ പ്രസ്ഥാനം ഇന്ത്യയിലോ പാകിസ്താനിലോ ബംഗ്ലാദേശിലോ ഒരു ശാഖ തുടങ്ങട്ടെ എന്ന് ആലോചിച്ചിട്ടില്ല. കാരണം അവര്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ കാണുന്നത് തങ്ങളെ തന്നെയാണ്.
 
.... ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നോക്കുക. ഇന്നവ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു. ഈ പ്രസ്ഥാനങ്ങള്‍ക്ക് അധികാരം ലഭിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷേ, ജന മസ്തിഷ്‌കങ്ങളിലേക്കും ഹൃദയങ്ങളിലേക്കും കടന്നുചെല്ലാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഏതൊരു നാട്ടിലെ യൂനിവേഴ്‌സിറ്റിയിലോ ബാര്‍കൗണ്‍സിലിലോ ട്രേഡ് മേഖലകളിലോ പാര്‍ലമെന്റ് മണ്ഡലങ്ങളിലോ സ്വന്തമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ ജയിക്കും എന്നതാണ് സ്ഥിതി. എന്താണിതിന്റെ അര്‍ഥം? ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അവയുടെ അജണ്ട ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതുതന്നെ.
 
... ഇന്ന് മുസ്‌ലിം ലോകത്ത് അധികാരം മതവിരുദ്ധരായ സെക്യുലരിസ്റ്റുകളുടെ കൈകളിലാണ്. ഈ സെക്യുലരിസം പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇന്നതിന് ജനഹൃദയങ്ങളില്‍ സ്ഥാനമില്ലതന്നെ. ഇവരെപ്പറ്റി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് അഴിമതിക്കഥകളാണ്. ഭര ണകര്‍ത്താക്കള്‍ കൊള്ളക്കാരായി മാറിയിരിക്കുന്നു. ഇസ്രയേലും അമേരിക്കയുമാണ് അവരുടെ കൂട്ടാളികള്‍. എന്നാല്‍, ഇസ്‌ലാമുമായി ബന്ധപ്പെടുത്തി പറഞ്ഞു കേള്‍ക്കുന്നതോ? നീതി, സ്വാതന്ത്ര്യം, മനുഷ്യാവകാശം, വിമോചനം, അഗതി സംരക്ഷണം എന്നിങ്ങനെ ഉദാത്തമായ പലതും. പാവപ്പെട്ടവരെയും ദുര്‍ബലരെയും ഭരണകൂടങ്ങള്‍ കൈയൊഴിയുമ്പോള്‍ അവര്‍ക്ക് സഹായഹസ്തവുമായി ചെല്ലുന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്.
 
(കോഴിക്കോട് ഹിറാ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ മുമ്പാകെ ചെയ്ത പ്രസംഗത്തില്‍ നിന്ന്).
 
2008 ഫെബ്രുവരിയില്‍ റാശിദുല്‍ ഗനൂശി കേരളം സന്ദര്‍ശിക്കുകയുണ്ടായി. ശാന്തപുരം അല്‍ജാമിഅയുടെ സനദ്ദാന സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. തുനീഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട് ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രസ്ഥാന നേതൃത്വത്തെയും പിന്നീട് മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്ര ആസ്ഥാനത്തെ സ്വീകരണ പരിപാടിക്കും ശേഷമാണ് അന്നദ്ദേഹം യാത്ര തിരിച്ചത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati