Published on Fri, 03/11/2011 -

സാമൂഹിക മാധ്യമങ്ങള്‍ ജനകീയ വിപ്ലവങ്ങളില്‍ ഇടപെടുമ്പോള്‍
ബോസ്റ്റണിലെ പ്രശസ്ത എഴുത്തുകാരിയും ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജില്ലിയന്‍ യോര്‍ക്ക്  ഈജിപ്ത്, തുനീഷ്യ വിപ്ലവങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ വിലയിരുത്തി അല്‍ജസീറയില്‍ എഴുതിയ ലേഖനം.
2009ലെ വേനല്‍ക്കാലത്ത്  ഇറാനിലുണ്ടായ ഗ്രീന്‍ മൂവ്‌മെന്റിനെ 'ട്വിറ്റര്‍ വിപ്ലവം' എന്ന പേരില്‍ നാം വിളിച്ചു. അന്ന് ഇറാനിലുണ്ടായ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിലും ഉത്തേജിപ്പിക്കുന്നതിലും ട്വിറ്റര്‍ വഹിച്ച പങ്കിനെ അനുസ്മരിച്ചായിരുന്നു ഇത്. ഇന്ന് 2011ന്റെ ആദ്യപാദങ്ങളില്‍ ലോകത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ അധികാരി വര്‍ഗത്തിനെതിരെ ജനകീയ വിപ്ലവങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ സമ്മതിക്കുന്നു,  അവ സമരായുധങ്ങളാണ്് . ഫേസ്ബുക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവ ഈജിപ്ത്-തുനീഷ്യ വിപ്ലവങ്ങളില്‍ വഹിച്ച നിസ്തുലമായ പങ്ക് നാം കണ്ടു. ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ വിപ്ലവത്തില്‍ വഹിച്ച പങ്കിനെ ഒരു പിശുക്കുമില്ലാതെ പുകഴ്ത്തുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉത്സാഹം കാണിച്ചു. ഇത്തരം മാധ്യമങ്ങളില്‍നിന്ന് വിപ്ലവമുഖത്തുണ്ടാകുന്ന വിപത്തുകള്‍ മറച്ചുകൊണ്ടു തന്നെ.
ഈ മാധ്യമസാഹസികതകള്‍ ചില അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിന്റെ   ഉദാഹരണമാണ് അസര്‍ബൈജാനില്‍ ഫേസ്ബുക് വഴി രാജ്യത്ത് വിപ്ലവാഹ്വാനം നടത്തിയ ആള്‍ അറസ്റ്റിലായ  സംഭവം. തുനീഷ്യയില്‍ വിപ്ലവമുഖത്തു നിന്നവരുടെ ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നശിപ്പിക്കപ്പെട്ടു.
ജനകീയ വിപ്ലവങ്ങള്‍ ആരംഭിച്ചു തുടങ്ങിയ മൊറോക്കോയില്‍ തങ്ങളുടെ ഫേസ്ബുക്-ട്വിറ്റര്‍ അക്കൗണ്ടുകളില്‍  ആരോ നുഴഞ്ഞുകയറിയതായി ജനങ്ങള്‍ പരാതിപ്പെടുന്നു. ഒന്നുറപ്പാണ്- ഒന്നുകില്‍ സര്‍ക്കാറോ, അല്ലെങ്കില്‍ സര്‍ക്കാറനുകൂലികളോ മാത്രമേ ഇങ്ങനെ ചെയ്യൂ.
ഈജിപ്തില്‍ മുബാറക്കിനെതിരെ ജനങ്ങള്‍ നടത്തിയ വിപ്ലവം വിജയിച്ചിരുന്നില്ലെങ്കില്‍..? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?  വിപ്ലവകാരികള്‍  കൃത്യമായ അഡ്രസ്സോടെ മുബാറക്കിനും ഭരണത്തിനുമെതിരെ ഫേസ്ബുക്കിലിട്ട ഫോട്ടോകളും ചുവരെഴുത്തുകളും അവര്‍ക്കു തന്നെ പാരയായി മാറിയേനെ. വിപ്ലവമുഖങ്ങളില്‍ സജീവമായിരുന്ന വാര്‍ത്താ ഏജന്‍സിയുടെയും സര്‍ക്കാറിന്റെ ഏറാന്‍മൂളികളായ മാധ്യമങ്ങളുടെയും കാമറക്കണ്ണുകളില്‍ പതിഞ്ഞ ഫോട്ടോയിലെ മുഖങ്ങള്‍ തേടി ഭരണകൂട ഭീകരത നാലുപാടും പാഞ്ഞേനെ. മുഖസാദൃശ്യമുള്ളവനെപ്പോലും ചവിട്ടിയരച്ചേനെ. അങ്ങനെ നോക്കിയാല്‍ ഫേസ്ബുക്കിലിടുന്ന ഓരോ ഫോട്ടോയിലെയും ആളുകളെ ഈജിപ്തിലെ പട്ടാളവും പൊലീസും വേട്ടയാടാതിരിക്കില്ലായിരുന്നു. ഫേസ്ബുക്കിന്റെ കാണാപ്പുറത്ത് അജ്ഞാതനായിരുന്ന് ചുവരെഴുത്തു നടത്തുന്നവനെയും ഭരണകൂടം കണ്ടെത്തുകയും ചവിട്ടിയരക്കുകയും ചെയ്യുമെന്നുറപ്പാണ്. ഇതിനൊരുദാഹരണമാണ് 2008ല്‍ മൊറോക്കോ രാജകുമാരനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിലെഴുതിയ ഫുവാദ് മുര്‍തസയെ പൊലീസ് പിടികൂടിയത്. ഇയാളുടെ മേല്‍വിലാസം തങ്ങള്‍ അധികൃതര്‍ക്കു കൊടുത്തതല്ലെന്ന് ഫേസ്ബുക്കധികൃതര്‍ അന്ന് പറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയിലൂടെ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഫേസ്ബുക് വഴി നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നുവെന്നത് അതിന്റെ ഗുണമോ, ദോഷമോ ആകാം. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി  അജ്ഞാതരോട് നടത്തുന്ന ചാറ്റിങ്ങിലും ശ്രദ്ധിക്കാന്‍ ഏറെയുണ്ട്.
 സുഹൃത്തുക്കളെ സ്വീകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് സാമൂഹിക പ്രവര്‍ത്തകരാണ്. തങ്ങളുടെ പ്രത്യേക ലക്ഷ്യത്തിനായി ഇവര്‍ ആളുകളെ പെട്ടെന്ന് വിശ്വാസത്തിലെടുക്കുകയും അപകടങ്ങളില്‍ ചെന്ന് ചാടുകയും ചെയ്യുന്നു. ഫേസ്ബുക് ഉപയോഗിക്കുന്നവരില്‍ മിക്കവരും നിങ്ങള്‍ നടത്തിയ യാത്രയുടെ വിവരങ്ങളും ഫോട്ടോകളും ഇടുന്നത് ചിലപ്പോള്‍ നിങ്ങളെ തന്നെ കുരുക്കിലാക്കാന്‍ പര്യാപ്തമായിരിക്കും. സ്വന്തം രാജ്യത്തെ പൗരന്മാരെ രാജ്യവും നിങ്ങളുടെ തന്നെ സുഹൃത്തുക്കളും ഒറ്റിക്കൊടുക്കുന്ന കാലം അതിവിദൂരമല്ല.
സാമൂഹിക മാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അപകടങ്ങളും നേട്ടങ്ങളും തുലാസില്‍ വെച്ചാല്‍ ഭാരക്കൂടുതല്‍ നേട്ടങ്ങള്‍ക്കായിരിക്കുമെങ്കിലും അപകടങ്ങളെ കാണാതിരുന്നുകൂടാ. ഞാനിതെഴുതിയതിനാല്‍ വിപ്ലവരംഗത്തുനിന്ന് സാമൂഹിക മാധ്യമങ്ങള്‍ പിന്‍വലിയരുത്. സമരപാതയില്‍ മുന്നേറുമ്പോള്‍ സുരക്ഷിതപാത സ്വീകരിക്കുക.

ഈജിപ്തില്‍ 'ഫേസ്ബുക്'ശിശു

ബോസ്റ്റണ്‍ :    ഈജിപ്ഷ്യന്‍ ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിന് 'ഫേസ്ബുക് ' എന്ന് പേരുനല്‍കി. ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ സര്‍ക്കാറിനെതിരെ നടന്ന പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സോഷ്യല്‍നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കിനോടുള്ള സ്‌നേഹപ്രകടനമായാണ് അവര്‍ ശിശുവിന് ഈ പേരു നല്‍കിയത്. ജമാല്‍ ഇബ്രാഹീം എന്ന 20 കാരനാണ് ആദ്യത്തെ പെണ്‍കുഞ്ഞിന് ഫേസ്ബുക്കിന്റെ പേരു നല്‍കിയത്. ജനകീയസമരത്തിലൂടെ മുബാറക്കിനെ തിരിച്ചിറക്കിയതില്‍ ജനങ്ങളോടുള്ള ആദരസൂചകമായാണ് ഈ പേര് കുട്ടിക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തില്‍ ഇപ്പോള്‍ 50 ലക്ഷം ഫേസ്ബുക് ഉപഭോക്താക്കളുണ്ട്. 

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


സി. ദാവൂദ്‌
 
മുസ്‌ലിം ചെറുപ്പക്കാരുടെ ധാര്‍മികത്തകര്‍ച്ചയില്‍ ഉത്‌കണ്‌ഠപ്പെടാത്ത മൗലവിമാരും മതപ്രഭാഷകരും വളരെ കുറവായിരിക്കും. മൈക്ക്‌ കിട്ടിയാലുടന്‍, വിഷയമെന്തായാലും പുതിയ തലമുറയുടെ സദാചാരത്തകര്‍ച്ച, ധാര്‍മികച്യുതി, അനുസരണമില്ലായ്‌മ, മദ്യപാനം, പുകവലി, പഠനത്തോടുള്ള വിരക്തി, അധ്വാനമില്ലായ്‌മ... എന്നു തുടങ്ങിയുള്ള സ്ഥിരം പ്രശ്‌നങ്ങളെക്കുറിച്ച്‌ അവര്‍ക്ക്‌ ധാരാളം സംസാരിക്കാനുണ്ടാവും. വിഷയം ചെറുപ്പക്കാരെക്കുറിച്ചാണെങ്കില്‍ ആകെപ്പാടെ പറയാനുണ്ടാവുക അവരുടെ ധാര്‍മിക പ്രശ്‌നം മാത്രമായിരിക്കും. പള്ളി ഖത്വീബുമാരുടെ സ്ഥിരം നമ്പറുകളിലൊന്നാണിത്‌. പഴയ തലമുറയുമായുള്ള താരതമ്യവും ഇത്തരം പ്രഭാഷണങ്ങളുടെ അനിവാര്യ ഘടകമാണ്‌. പണ്ടത്തെ കുട്ടികള്‍ ഹ, എന്തു നല്ല കുട്ടികള്‍; ഇന്നത്തെ കുട്ടികളോ, പണ്ടത്തെ അധ്യാപകര്‍ എന്തു നല്ല അധ്യാപകര്‍; ഇന്നോ, പണ്ടത്തെ ദീനീ ബോധം എത്ര ഗംഭീരം; ഇന്നത്തെ സ്ഥിതിയോ... അങ്ങനെ പോയിപ്പോയി `പണ്ടത്തെക്കാലം മഹത്തായ കാലം ഇന്നത്തെ കാലം മോശം കാലം' എന്നൊരു ലളിത സമവാക്യത്തില്‍ എല്ലാ പ്രഭാഷകരും എളുപ്പത്തില്‍ എത്തിച്ചേരും. `പഴയ തലമുറ കേമന്മാര്‍, ഇവന്മാര്‍ ഒന്നിനും കൊള്ളാത്തവര്‍' എന്നതാണ്‌ ഈവക വ്യവഹാരങ്ങളുടെ മുഴുവന്‍ സൈദ്ധാന്തിക അടിത്തറ. ഇതിന്‌ പ്രത്യേകിച്ച്‌ ഡാറ്റയുടെ പിന്‍ബലമോ വസ്‌തുനിഷ്‌ഠ പഠനങ്ങളുടെ പിന്തുണയോ ഒന്നും ഹാജരാക്കാറില്ല. കണ്ണടച്ചുള്ളൊരു ധാര്‍മിക ലാത്തിച്ചാര്‍ജ്‌; ശുഭം. വിഷയം ഭംഗിയായി അവതരിപ്പിച്ചെന്ന സമാധാനത്തില്‍ പ്രഭാഷകന്‌ നിര്‍ത്താം. പൊതുകാര്യങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങളെക്കുറിച്ചും തനിക്ക്‌ അറിവുണ്ടെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മതപ്രഭാഷകര്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പോയിന്റുകള്‍ പറയും. അപ്പോഴും ഉന്നം ചെറുപ്പക്കാര്‍ക്ക്‌ നേരെ. ചെറുപ്പക്കാരും വിദ്യാര്‍ഥികളും മുഴുവന്‍ ചുമ്മാ ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന്‌ സമയം കളയുകയാണ്‌, അത്‌ മുഴുവന്‍ അശ്ലീലമാണ്‌, പുതിയ തലമുറ ഇതിന്റെയൊക്കെ അടിമകളായി മാറിയിരിക്കുന്നു, അതിനാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക, അധ്യാപകര്‍ ചെവിക്ക്‌ പിടിക്കുക... അങ്ങനെ പോവും മുന്നറിയിപ്പുകള്‍. കേട്ടാല്‍ തോന്നുക നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക്‌ അശ്ലീലം കാണാനും കേള്‍ക്കാനും വേണ്ടി മാത്രം ഉണ്ടാക്കിയ ഉരുപ്പടിയാണ്‌ ഈ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെന്നാണ്‌. ഇതിനെക്കുറിച്ചൊന്നും പ്രത്യേകിച്ച്‌ ധാരണയൊന്നുമില്ലാത്ത സാധാരണ ശ്രോതാവ്‌ ഹോജ രാജാവായ തമ്പുരാനേ, എങ്ങോട്ടാണീ കുട്ടികള്‍ പോകുന്നതെന്ന്‌ നെടുവീര്‍പ്പിട്ട്‌ ഹൃദയാഘാത സാധ്യതയും ബ്ലഡ്‌ പ്രഷറും വര്‍ധിപ്പിക്കും.
 
അങ്ങനെ, മിമ്പറുകളായ മിമ്പറുകളില്‍ നിന്നെല്ലാം ഈ പ്രഘോഷണങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം ലോകത്തെ ചെറുപ്പക്കാര്‍ ഈ ഇന്റര്‍നെറ്റും ഫേസ്‌ബുക്കും ഐഫോണും എല്ലാം ഉപയോഗിച്ച്‌ മൗലവിമാരുടെയും മുസ്‌ലിയാക്കളുടെയും പിന്തുണയോടെ ദശാബ്‌ദങ്ങളായി രാജ്യം കൈപ്പിടിയില്‍ വെച്ച്‌ അമ്മാനമാടിയിരുന്ന മര്‍ദക ഭരണകൂടങ്ങളെ ഒന്നൊന്നായി തൂത്തെറിയാന്‍ തുടങ്ങിയത്‌. ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ കൊടുത്താല്‍ കുട്ടികള്‍ അശ്ലീലം കണ്ടിരുന്നോളും എന്ന്‌ വിചാരിച്ച മൗലവിക്കും മിലിട്ടറിക്കും തെറ്റി. അങ്ങനെയാണ്‌ തഹ്‌രീര്‍ സ്‌ക്വയറും തുനീഷ്യയുമെല്ലാം സംഭവിച്ചത്‌.
 
പുതിയ തലമുറയെക്കുറിച്ച പരമ്പരാഗത മതനേതൃത്വത്തിന്റെയും മതേതര നേതൃത്വത്തിന്റെയും ധാരണകള്‍ക്ക്‌ മേല്‍ പതിച്ച വലിയ പ്രഹരം എന്ന നിലയില്‍ മുസ്‌ലിം ലോകത്തെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്‌. ചെറുപ്പക്കാരെക്കുറിച്ച്‌ പരമ്പരാഗത മതനേതൃത്വം വെച്ചു പുലര്‍ത്തുന്ന ധാരണ മേല്‍ വിവരിച്ചു. മതേതര നേതൃത്വവും ബുദ്ധിജീവി വര്‍ഗവും ഇതില്‍ നിന്ന്‌ വ്യത്യസ്‌തരല്ല. കാമ്പസുകള്‍/യുവാക്കള്‍ അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത്‌ കാലങ്ങളായി മതേതര ബുദ്ധിജീവി വര്‍ഗം ഉയര്‍ത്തുന്ന ഒരു പരാതിയാണ്‌. ഹ, എഴുപതുകളിലെ കാമ്പസ്‌, പഴയകാലത്തെ യുവാക്കള്‍ എന്നൊക്കെ അവര്‍ കോള്‍മയിര്‍ കൊള്ളുന്നത്‌ ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്‌. എഴുപതുകള്‍ എന്തോ വലിയ സംഭവമാണെന്നും ഇന്നത്തെ ചെറുപ്പക്കാരെല്ലാം വെറും ബ്രോയ്‌ലര്‍ കോഴികളും ഇന്‍ര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയുമൊക്കെ അടിമകളുമാണ്‌ എന്നതാണ്‌ ഇവരുടെ സിദ്ധാന്തം. ഇടതുബുദ്ധിജീവികളുടെ ഈ വക വര്‍ത്തമാനങ്ങള്‍ കേട്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ നേരെ `അരാഷ്‌ട്രീയ ചാപ്പ' കുത്താന്‍ വലതുബുദ്ധിജീവികളും ഇസ്‌ലാമിക ബുദ്ധിജീവികളുമെല്ലാം അഹമഹമികയാ മുന്നോട്ട്‌ വരുന്നത്‌ കാണാം. സത്യത്തില്‍ ഇതില്‍ വല്ല കാമ്പുമുണ്ടോ? യുവാക്കള്‍ `അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടു'വെന്ന്‌ ഇടതു ബുദ്ധിജീവികള്‍ പറയുന്നതിന്റെ യഥാര്‍ഥ അര്‍ഥം, ഇടതുപക്ഷത്തിന്‌ മുദ്രാവാക്യം വിളിക്കാനും പഴയതു പോലെ/ എഴുപതുകളിലേതു പോലെ ഇടതുമിഥ്യകളില്‍ അഭിരമിക്കാനും ചെറുപ്പക്കാരെ കിട്ടുന്നില്ലെന്നതാണ്‌. അതായത്‌, തങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍, തങ്ങളുടെ പുസ്‌തകങ്ങള്‍ വായിക്കാന്‍, തങ്ങളെപ്പോലെ മുടിമുറിക്കാതെ, കുളിക്കാതെ, ബീഡിയും വലിച്ച്‌ തോള്‍സഞ്ചിയും തൂക്കി നടക്കാന്‍ ആളെക്കിട്ടാതാവുന്നതിനാണ്‌ അവര്‍ അരാഷ്‌ട്രീയവത്‌കരണം എന്നു പറയുന്നത്‌. അവരുടെ ഈ ആവലാതി ഇസ്‌ലാമികര്‍ക്ക്‌ സത്യസന്ധമായി ഏറ്റെടുക്കാന്‍ കഴിയുമോ? സത്യത്തില്‍ മുസ്‌ലിം സമൂഹത്തിലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധാനം ഇപ്പറഞ്ഞ തരത്തിലാണോ? പള്ളികളില്‍ മുമ്പുള്ളതിന്റെ പതിന്മടങ്ങ്‌ ഇന്ന്‌ ചെറുപ്പക്കാരാണ്‌. മിക്കവാറും പള്ളികളുടെ, മദ്‌റസകളുടെ, സകാത്ത്‌ കമ്മിറ്റികളുടെ, റിലീഫ്‌ സംരംഭങ്ങളുടെ, സാമൂഹിക സേവന വേദികളുടെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ ഇന്ന്‌ മുസ്‌ലിം ചെറുപ്പക്കാരാണ്‌. മുമ്പത്തെക്കാള്‍ ചടുലരും സജീവരും മതബോധമുള്ളവരും സാമൂഹിക ബോധമുള്ളവരുമാണ്‌ ഇന്ന്‌ മുസ്‌ലിം യുവത; സംഘടനാ ഭേദമില്ലാതെ. പള്ളിയിലെ സ്വഫ്‌ഫുകളില്‍ മാത്രമല്ല പള്ളിക്കമ്മിറ്റികളിലും അവര്‍ക്ക്‌ നിര്‍ണായക പ്രാതിനിധ്യമുണ്ട്‌. നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകളെ എടുത്ത്‌ പരിശോധിച്ചു നോക്കൂ. എല്ലാവര്‍ക്കും വളരെ സജീവമായ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുണ്ട്‌. എന്നല്ല, ഈ സംഘടനകളുടെയെല്ലാം പൊതുമുഖമായി പലപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത്‌ വിദ്യാര്‍ഥി യുവജന ഗ്രൂപ്പുകളാണ്‌. സംഘടനയുടെ ദിശയും ഉള്ളടക്കവും നിര്‍ണയിക്കുന്നതിലും പുതിയ വെളിച്ചങ്ങള്‍ സംഘടനയിലേക്ക്‌ കടത്തുന്നതിലും -അത്‌ ഗുണപരമാണെങ്കിലും നിഷേധാത്മകമാണെങ്കിലും- യുവ/വിദ്യാര്‍ഥി ഗ്രൂപ്പുകളാണ്‌ ഏറ്റവും പ്രധാനമായിട്ടുള്ളത്‌. ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. താടി വളര്‍ത്തലിനാണോ ചെടി വളര്‍ത്തലിനാണോ ദീനില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന സംവാദം മുജാഹിദ്‌ പ്രസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവരുടെ യുവവിഭാഗമാണ്‌ നിര്‍ണായക പങ്ക്‌ വഹിച്ചത്‌. അതിനെത്തുടര്‍ന്ന്‌, ആ പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടായി. പക്ഷേ, ഭിന്നിപ്പിന്‌ ശേഷം ഇരുവിഭാഗവും അവയുടെ ആശയ പരിസരം വിപുലപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അതിലും മുന്‍കൈ എടുത്തത്‌ അതിലെ ചെറുപ്പക്കാരായിരുന്നു. താടിയും ജിന്നും മന്ത്രവാദവും സംഗീത വിരോധവുമെല്ലാം ഒരു വിഭാഗത്തിലെ ചെറുപ്പക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. പലപ്പോഴും മുതിര്‍ന്ന നേതൃത്വം പകച്ച്‌ പോവുന്ന മുറക്ക്‌, ഇതുവരെ കേട്ടിട്ടില്ലാത്ത ഹദീസുകളുടെ കെട്ടുകള്‍ അഴിച്ചുവിട്ട്‌ കേരളീയ മുസ്‌ലിം സമൂഹത്തില്‍ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞു. മറുവിഭാഗത്തിലെ ചെറുപ്പക്കാരാവട്ടെ അല്‍പംകൂടി സര്‍ഗാത്മകമായി കാര്യങ്ങളെക്കാണാനും പരമ്പരാഗത സലഫി വരട്ടുവാദത്തില്‍ നിന്ന്‌ പുറത്ത്‌ കടന്ന്‌ ഇസ്‌ലാമിന്റെ ജൈവികതയും സൗന്ദര്യവും പ്രതിഫലിപ്പിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ശ്രമിച്ചു. ആ ശേഷി തങ്ങളുടെ മാതൃപ്രസ്ഥാനത്തിലേക്ക്‌ സന്നിവേശിപ്പിക്കുന്നതിലും ചെറിയ രീതിയില്‍ അവര്‍ വിജയിച്ചു. പറഞ്ഞുവന്ന കാര്യം ഇതാണ്‌- വളരെ സമ്പന്നവും സജീവവുമായ യുവജനസമൂഹത്താല്‍ അനുഗൃഹീതമാണിന്ന്‌ ഇസ്‌ലാമിക സമൂഹം. സി.പി.ഐയേക്കാള്‍ എന്തെങ്കിലുമൊരു വ്യത്യസ്‌തതയും മുന്‍കൈയും സമര്‍പ്പിക്കാന്‍ എ.ഐ.വൈ.എഫിനോ (ഇന്ത്യയിലെ ആദ്യത്തെ യുവജന പ്രസ്ഥാനമാണിതെന്ന്‌ ഓര്‍ക്കുക) കോണ്‍ഗ്രസിനേക്കാള്‍ പ്രവര്‍ത്തന മികവ്‌ കാണിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസിനോ സാധിക്കാത്ത കാലത്താണ്‌, സി.പി.എമ്മിനേക്കാള്‍ ഡി.വൈ.എഫ്‌.ഐ വാര്‍ധക്യം അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇതെന്നോര്‍ക്കുക. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയോ പു.ക.സയുടെയോ പരിപാടികള്‍ക്ക്‌ പോയി നോക്കൂ. തലനരക്കാത്ത, പെന്‍ഷനാവാത്ത ആളുകളെ ആ സദസ്സുകളില്‍ കണ്ടു കിട്ടുക പ്രയാസമായിരിക്കും. എന്നാല്‍, മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ ഇതല്ല സ്ഥിതി എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യം ഇതിലും ആഹ്ലാദകരമാണ്‌. കേരളത്തിലെ പ്രമുഖമായ ഏത്‌ കലാലയത്തില്‍ വേണമെങ്കിലും പോയി നോക്കൂ. മിടുക്കികളും ആത്മവിശ്വാസമുള്ളവരുമായ, ഇസ്‌ലാമിക ചിട്ടകള്‍ പാലിക്കുന്ന വിദ്യാര്‍ഥിനികളുടെ വലിയൊരു നിരയെ നമുക്കവിടെ കാണാന്‍ കഴിയും. പഠനത്തിന്റെയും കരിയറിന്റെയും പുതിയ മേഖലകളിലേക്ക്‌ കടന്നു ചെല്ലാനുള്ള തന്റേടം അവരിന്ന്‌ ആര്‍ജിച്ചിരിക്കുന്നു. കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും സംവാദവേദികളിലും യൂനിയന്‍ തെരഞ്ഞെടുപ്പുകളിലും അവര്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിച്ചുകൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെയിരിക്കെ, മതേതര ബുദ്ധിജീവികളുടെയും വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന മൗലവിമാരുടെയും പ്രയോഗങ്ങള്‍ കടമെടുത്ത്‌ നാം ഇനിയും നമ്മുടെ ചെറുപ്പക്കാരെ ഭര്‍ത്സിക്കേണ്ടതുണ്ടോ?
 
മുസ്‌ലിം ചെറുപ്പക്കാര്‍ സമ്പൂര്‍ണമായും ശരിയാണെന്നും വൃദ്ധന്മാരെല്ലാം മാറിനില്‍ക്കണമെന്നുമല്ല പറയുന്നത്‌. കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായും യാഥാര്‍ഥ്യ ബോധത്തോടെയും മനസ്സിലാക്കാന്‍ കഴിയണം. ക്ലീഷേകള്‍ക്കും യാഥാസ്ഥിക മനോഭാവങ്ങള്‍ക്കും അവധി നല്‍കാന്‍ ശീലിക്കണം. അല്ലെങ്കില്‍ പുതിയ തലമുറയുമായുള്ള കണക്‌ഷന്‍ `പരിധിക്ക്‌ പുറത്താവു'കയോ അല്ലെങ്കില്‍ `ഇപ്പോള്‍ പ്രതികരിക്കുന്നില്ല' എന്ന അവസ്ഥയിലെത്തുകയോ ചെയ്യും. സമുദായ നേതാക്കളും ബുദ്ധിജീവികളും പുലര്‍ത്തേണ്ട വലിയൊരു ജാഗ്രതയാണിത്‌. ആശയപരവും സൈദ്ധാന്തികവും സംഘടനാപരവുമൊക്കെയായ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രവണതകളെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ആന്റിന മുസ്‌ലിം യുവത ഉയര്‍ത്തിവെച്ചിട്ടുണ്ട്‌. ആ ആന്റിനയില്‍ പതിയുന്ന സിഗ്നലുകളെ മനസ്സിലാക്കാന്‍ സമുദായത്തിലെ എല്ലാവര്‍ക്കും കഴിയണം. വ്യക്തിപരമായ അഭിരുചികളുടെ രംഗത്ത്‌ പോലും ഇത്തരം വിഷയങ്ങള്‍ പ്രധാനമാണ്‌. ഇപ്പോള്‍ തന്നെ, വിദ്യാസമ്പന്നരായ മക്കള്‍-ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും- വിവാഹ കാര്യത്തില്‍ പോലും സ്വയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം ദീനീ വിരുദ്ധമാണെന്നും കൗമാര ചാപല്യങ്ങളാണെന്നും കോളേജ്‌ പ്രണയങ്ങളാണെന്നും പറഞ്ഞ്‌ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ കഴിയില്ല.
 
മുസ്‌ലിം ചെറുപ്പക്കാരുമായി സംവദിക്കാനും അവരെ മനസ്സിലാക്കാനുമുള്ള ശേഷി മതേതര ഉപരി വര്‍ഗം നേടിയെടുത്തിട്ടില്ല എന്നത്‌ സത്യമാണ്‌. യൂറോപ്യന്‍ നവോത്ഥാനത്തെ തുടര്‍ന്ന്‌ ഉദയം ചെയ്‌ത സാന്ദര്‍ഭികവും ചരിത്രപരവുമായ സിദ്ധാന്തങ്ങളെയും കാഴ്‌ചപ്പാടുകളെയും നിത്യഹരിത ദൈവിക സത്യങ്ങളായി മനസ്സിലാക്കി പൂജിച്ച്‌ പൂവിട്ട്‌ കാലം കഴിക്കുന്ന അവരില്‍ നിന്ന്‌ അങ്ങനെയൊന്ന്‌ പ്രതീക്ഷിക്കുന്നതും വിഡ്‌ഢിത്തമാണ്‌. തഹ്‌രീര്‍ സ്‌ക്വയറില്‍ പരുത്തിമില്‍ തൊഴിലാളികള്‍ ധാരാളം വന്നിരുന്നുവെന്നതിനാല്‍ ഈജിപ്‌തില്‍ നടന്നത്‌ വര്‍ഗ സമരമാണ്‌ എന്ന്‌ വിശകലനം ചെയ്യാന്‍ മാത്രം വീരന്മാരാണവര്‍. അവരെ വിട്ടേക്കുക. പക്ഷേ, മുസ്‌ലിം ഉലമയും സംഘടനാ നേതൃത്വങ്ങളും അവരിലെ ചെറുപ്പക്കാരെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത്‌ വലിയ ദുരന്തമായിരിക്കും. മുസ്‌ലിം രക്ഷിതാവ്‌ തന്റെ മകനെ/മകളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നത്‌ പോലെയുള്ള ദുരന്തം. മുസ്‌ലിം സമുദായത്തിന്റെ യൂത്ത്‌ കള്‍ച്ചര്‍-അതിലെ ഏറ്റവും പ്രാമുഖ്യമുള്ള പ്രവണതയെന്ത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഉലമക്കോ രക്ഷിതാക്കള്‍ക്കോ സമുദായ നേതൃത്വത്തിനോ സാധിച്ചിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ സാധിക്കാത്തത്‌ കൊണ്ടാണ്‌ ഫേസ്‌ബുക്കിന്‌ മുന്നിലിരിക്കുന്ന പയ്യന്മാര്‍ ഒരു വിപ്ലവം കൊണ്ടുവരും എന്ന്‌ കാലേക്കൂട്ടി കാണാന്‍ ആര്‍ക്കും കഴിയാതിരുന്നത്‌. അത്‌ കൊണ്ടാണ്‌ നമ്മള്‍ പിന്നെയും പിന്നെയും ഏതോ പഴംപാട്ടിന്റെ വരികള്‍ ഉരുവിട്ടുരുവിട്ട്‌ ചെറുപ്പക്കാരെ കുറ്റപ്പെടുത്തുന്നതില്‍ സാഫല്യം കണ്ടെത്തുന്നത്‌.
 
ലോകത്തിന്റെ പല ഭാഗത്തും ചെറുപ്പക്കാര്‍, നേരത്തെ പറഞ്ഞതു പോലെ, ആധുനിക വിവര/സാങ്കേതിക വിദ്യയുടെയും ലഹരിയുടെയും അടിമകളായി രാഷ്‌ട്രീയ ഉദ്‌ബുദ്ധതയും മതബോധവും സാമൂഹിക ബോധവും ലക്ഷ്യബോധവുമെല്ലാം നഷ്‌ടപ്പെട്ട്‌ നിശ്‌ചേഷ്‌ടരായിക്കൊണ്ടിരിക്കെയാണ്‌ മുസ്‌ലിം യുവത പൊതുവെ വ്യത്യസ്‌തമായി വഴിവെട്ടുന്നതെന്ന്‌ നാം മനസ്സിലാക്കണം. താരതമ്യേന അവരാണ്‌ രാഷ്‌ട്രീയ പ്രബുദ്ധതയും മതബോധവും കൂടുതലുള്ളവര്‍. ലഹരി, ആത്മഹത്യ, നിരാശബാധ എന്നിവയില്‍ താരതമ്യേന അവര്‍ പിന്നില്‍ നില്‍ക്കുന്നു. അപവാദമായി വരുന്ന സംഭവങ്ങളെ സാമാന്യവത്‌കരിച്ച്‌ നാമെത്ര സദാചാര ടിയര്‍ഗ്യാസ്‌ പൊട്ടിച്ചാലും ഇത്‌ യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ട്‌. വീഡിയോ ഗെയിമുകള്‍ക്ക്‌ മുന്നിലിരുന്ന്‌ സമയവും അധ്വാനവും ആയുസ്സും കളയുന്ന അമേരിക്കയിലെ ചെറുപ്പക്കാരോട്‌ മൂന്നാം ലോകത്തെ ചെറുപ്പക്കാരെ കണ്ടു പഠിക്കാന്‍ ബറാക്‌ ഒബാമ ആഹ്വാനം ചെയ്‌തതില്‍ നിന്ന്‌ ഇത്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.
 
ഈയിടെ വായിച്ച ഒരു ലേഖനവും പുസ്‌തകവും വായനക്കാരുമായി പങ്ക്‌ വെച്ച്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. 'Facebook and modern technology are killing churches' എന്ന തലക്കെട്ടില്‍ ബ്രെറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈയിടെ യാഹൂ ന്യൂസില്‍ എഴുതിയ ലേഖനമാണ്‌ ഒന്നാമത്തേത്‌. യൂറോപ്പിലും അമേരിക്കയിലും ചര്‍ച്ച്‌ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം-വിശേഷിച്ച്‌ ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും അതില്‍ ഫേസ്‌ബുക്ക്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചുമാണ്‌ ലേഖനം. അബിലീന്‍ (Abilene) ക്രിസ്‌ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ എക്‌സ്‌പിരിമെന്റല്‍ സൈക്കോളജിസ്റ്റ്‌ റിച്ചാര്‍ഡ്‌ ബെക്കിന്റെ പഠനങ്ങളെ ഉപജീവിച്ചാണ്‌ മൈക്കല്‍ ഡൈക്‌സ്‌ ഈ ലേഖനം തയാറാക്കിയിരിക്കുന്നത്‌. ബെക്ക്‌ തന്റെ ബ്ലോഗില്‍ എഴുതിയ How Facebook Killed the Church എന്ന ലേഖനത്തില്‍ സമര്‍പ്പിച്ച കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ മൈക്കല്‍ ഡൈക്‌സിന്റെ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയ പ്രബുദ്ധതയില്‍ നിന്ന്‌ മാത്രമല്ല മതപ്രബുദ്ധതയില്‍ നിന്നും പശ്ചാത്യ ചെറുപ്പക്കാരെ ഐ.ടിയും അനുബന്ധ സംവിധാനങ്ങളും അകറ്റുകയാണ്‌ ചെയ്‌തെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.
 
ഗാരി ആര്‍ ബന്റ്‌ (Gary R Buntt) എഴുതിയ iMuslims; Rewriting the House of Islam എന്ന പുസ്‌തകം (പ്രസാധനം, അദര്‍ പ്രസ്‌, ക്വലാലമ്പൂര്‍, 360 പേജ്‌) ഇതിനോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. വിവര സാങ്കേതിക വിദ്യയോട്‌ മുസ്‌ലിം സമുദായം എങ്ങനെ പ്രതികരിച്ചു, അവര്‍ അതിനെ എവ്വിധം ഉപയോഗപ്പെടുത്തുന്നു, സൈബര്‍ ലോകത്തെ ഇസ്‌ലാമിക പ്രതിനിധാനം എന്താണ്‌ എന്നൊക്കെ വിശദമാക്കുന്ന ശ്രദ്ധേയമായ പഠനമാണിത്‌. ഇസ്‌ലാമിന്റെ `സൈബര്‍ പരിസ്ഥിതി' എന്ന പരികല്‍പനയെ സൃഷ്‌ടിച്ച്‌ അതിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളെ പരിശോധിക്കുകയാണ്‌ ഗ്രന്ഥകര്‍ത്താവ്‌. മുസ്‌ലിംകള്‍ നടത്തുന്നതും ഇസ്‌ലാമുമായി ബന്ധപ്പെട്ടതുമായ വിവിധ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, പോര്‍ട്ടലുകള്‍, വീഡിയോ ഷെയറിംഗ്‌ പോര്‍ട്ടലുകള്‍, ഇസ്‌ലാമിക്‌ ബ്ലോഗോസ്‌ഫിയര്‍ എന്നിവയെ സൂക്ഷ്‌മമവും വിശദവുമായ പഠനങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ ലേഖകന്‌ കഴിഞ്ഞിട്ടുണ്ട്‌. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ `സോഴ്‌സ്‌ കോഡ്‌' പോളിച്ചെഴുതി എന്നുള്ളതാണ്‌ `ഡിജിറ്റല്‍ ഇസ്‌ലാം' നടത്തിയ ഏറ്റവും വലിയ വിപ്ലവം. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ കുത്തകാവകാശികളായ പണ്ഡിതന്മാരുടെ അധികാരത്തില്‍ വലിയ പ്രഹരമേല്‍പിക്കാന്‍ അതിന്‌ കഴിഞ്ഞു. ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ശ്രേണീവ്യവസ്ഥയില്‍ അടിമേല്‍ ഉലച്ചിലുണ്ടാക്കാന്‍ സൈബര്‍ ഇസ്‌ലാമിന്‌ കഴിഞ്ഞിട്ടുണ്ട്‌. എല്ലാറ്റിലുമുപരി, മുസ്‌ലിം ചെറുപ്പക്കാരുടെ സുപ്രധാനമായൊരു പ്രവര്‍ത്തന മേഖലയായി ഇത്‌ വളര്‍ന്നിരിക്കുന്നു. ബ്രൈറ്റ്‌ മൈക്കല്‍ ഡൈക്‌സ്‌ ക്രിസ്‌ത്യന്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ സംഭവിച്ചതായി വിലയിരുത്തിയത്‌ പോലെ, ആധുനിക വിവര സാങ്കേതിക വിദ്യ, മുസ്‌ലിം ചെറുപ്പക്കാരെ മതത്തില്‍ നിന്ന്‌ അകറ്റുകയല്ല, മറിച്ച്‌ മതത്തില്‍ കൂടുതല്‍ ശക്തമായും ആത്മവിശ്വാസത്തോടെയും ഇടപെടുന്നവരായി മാറ്റുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. അതിനാല്‍ ഇനിയും നമ്മള്‍ പഴങ്കഥകള്‍ പറഞ്ഞ്‌ അവരെ വിരട്ടാതിരിക്കുന്നതല്ലേ നല്ലത്‌.
 
cdawud@gmail.com
 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


കെ.ജാബിര്‍

ഇദശ്ശഅ്‌ബു യൗമന്‍ അറാദല്‍ ഹയാത്‌
ഫലാ ബുദ്ദ അന്‍ യസ്‌തജീബല്‍ ഖദ്‌ര്‍
വലാ ബുദ്ദ ലില്ലൈലി അന്‍ യന്‍ജലീ
വലാ ബുദ്ദ ലില്‍ഖയ്‌ദി അന്‍ യന്‍കസിര്‍
(തങ്ങള്‍ക്കു ജീവിക്കണമെന്ന്‌ ഒരു സമൂഹം തീരുമാനിച്ചാല്‍ വിധി അതിന്‌ വഴങ്ങാതിരിക്കില്ല. ഘനാന്ധകാരം തിരോഭവിക്കാനുള്ളതാണ്‌; ചങ്ങലകള്‍ പൊട്ടിത്തകരാനും).

കാല്‍പനിക കാവ്യങ്ങളില്‍ പ്രസിദ്ധ ആംഗലേയ കവി വില്യം വേഡ്‌സ്‌ വര്‍ത്തിനെ വെല്ലുന്ന പ്രതിഭാധനനായ തുനീഷ്യന്‍ കവി അബുല്‍ ഖാസിം ശാബി(1909-1934), കാല്‍പനിക ഭാവനകളെല്ലാം മാറ്റിവെച്ച്‌ ഒരിക്കല്‍ പാടിയതാണ്‌ മേല്‍വരികള്‍. ഏതാണ്ട്‌ ഒരു ശതാബ്‌ദത്തോടടുക്കുമ്പോള്‍ മേല്‍വരികളുടെ അര്‍ഥഗാംഭീര്യം സ്വന്തം നാട്ടുകാരും അയല്‍ക്കാരുമൊക്കെ നെഞ്ചേറ്റുന്ന ചരിത്രസന്ധിയില്‍ അദ്ദേഹത്തിന്റെ ആത്മാവ്‌ പുളകം കൊള്ളുന്നുണ്ടാവണം. മധ്യവയസ്‌കന്റെ ആലസ്യമോ വൃദ്ധന്റെ ജാഢ്യമോ ഏശാത്ത, വിപ്ലവം തുടിക്കുന്ന പ്രായത്തില്‍ മൃതിയടഞ്ഞ ശാബിയെപ്പോലുള്ള ലക്ഷക്കണക്കിന്‌ യുവാക്കളാണ്‌ ആദ്യം തുനീഷ്യയിലും പിന്നീട്‌ ഈജിപ്‌തിലും ഇപ്പോള്‍ അള്‍ജീരിയയിലും യമനിലുമൊക്കെ വിപ്ലവം നയിക്കുന്നത്‌. അക്കൂട്ടത്തില്‍, ഈജിപ്‌തിലെ യുവസമൂഹത്തെ തെരുവുകളിലെത്തിച്ചതിന്റെയും ജനുവരി 25-ന്‌ വിപ്ലവം തുടങ്ങിവെച്ചതിന്റെയും ക്രെഡിറ്റ്‌ വലിയൊരളവോളം വാഇല്‍ ഗനീമെന്ന മുപ്പതുകാരന്‌ അവകാശപ്പെട്ടതാണ്‌. ഗൂഗിളിന്റെ മിഡിലീസ്റ്റ്‌-നോര്‍ത്ത്‌ ആഫ്രിക്കന്‍ മാര്‍ക്കറ്റിംഗ്‌ വിഭാഗത്തിന്റെ തലവനാണ്‌ ഈ യുവാവ്‌. ഈജിപ്‌തിലെ പ്രക്ഷോഭത്തിന്‌ തുടക്കം കുറിക്കുകയും തന്റെ കൈയിലെ ബ്ലാക്ക്‌ബെറി സെറ്റും ലാപ്‌ടോപും ഉപയോഗിച്ച്‌ അതിനെ ത്വരിപ്പിക്കുകയും ചെയ്‌ത വാഇല്‍, പ്രക്ഷോഭത്തിന്റെ നാലാം നാളില്‍ (ജനുവരി 28-ന്‌) പൊടുന്നനെ അപ്രത്യക്ഷനായി. വീട്ടുകാരും സുഹൃത്തുക്കളും ഗൂഗിളും നടത്തിയ അന്വേഷണത്തിനൊടുവില്‍ മനസ്സിലായി, വാഇലിനെ മുബാറകിന്റെ പോലീസ്‌ പിടിച്ചുകൊണ്ടുപോയതാണെന്ന്‌. പത്തു ദിവസം കഴിഞ്ഞ്‌ ഫെബ്രുവരി 7-നാണ്‌ വാഇല്‍ പുറംലോകം കാണുന്നത്‌. ഈയൊരു ഇടവേളയും അധികൃതര്‍ ഇന്റര്‍നെറ്റ്‌ ബ്ലോക്ക്‌ ചെയ്‌ത സന്ദര്‍ഭങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഈജിപ്‌തിലെ യുവസമൂഹം വാഇല്‍ ഗനീമിന്റെ ട്വീറ്റുകള്‍ക്കും പോസ്റ്റുകള്‍ക്കുമായി ട്വിറ്ററിലും ഫേസ്‌ബുക്കിലും കണ്ണും നട്ടിരിക്കുകയായിരുന്നു. പ്രക്ഷോഭം തുടങ്ങിയതുമുതല്‍ക്കേ, പാശ്ചാത്യ മീഡിയ വാഇല്‍ ഗനീമിനെ നന്നായി ഫോക്കസ്‌ ചെയ്യുന്നുണ്ടായിരുന്നു. പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോളാകട്ടെ, വാഇലിന്റെ ട്വീറ്റുകള്‍ സി.എന്‍.എന്‍ പോലുള്ള വാര്‍ത്താചാനലുകള്‍ പോലും ഫ്‌ളാഷ്‌ ന്യൂസായി നല്‍കുന്നിടംവരെ കാര്യങ്ങളെത്തി. ഇന്റര്‍നെറ്റ്‌ ആക്‌ടിവിസ്റ്റ്‌ എന്നാണ്‌ വാഇല്‍ ഗനീമിനെ വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്‌.
1980 ഡിസംബര്‍ 23-ന്‌ കയ്‌റോവില്‍ ജനിച്ച്‌ യു.എ.ഇയില്‍ വളര്‍ന്ന വാഇല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന്‌ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദവും കയ്‌റോവിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന്‌ മാര്‍ക്കറ്റിംഗ്‌ ആന്റ്‌ ഫിനാന്‍സില്‍ എം.ബി.എയും നേടി. ഈജിപ്‌തിന്റെ ഇ-ഗവണ്‍മെന്റ്‌ പോര്‍ട്ടല്‍ തയാറാക്കുമ്പോള്‍ അതിന്റെ കണ്‍സല്‍ട്ടന്റായി സേവനമനുഷ്‌ഠിച്ച വാഇല്‍, ദി അറബ്‌ വേള്‍ഡ്‌, ഗവാബ്‌.കോം, മുബാശിര്‍.ഇന്‍ഫോ തുടങ്ങിയ പ്രസിദ്ധമായ വെബ്‌സൈറ്റുകളുടെ ശില്‍പിയായും മാര്‍ക്കറ്റിംഗ്‌ മാനേജറായും പ്രവര്‍ത്തിച്ചു. ഒരു വര്‍ഷമായി ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റിയിലെ ഗൂഗിളിന്റെ ഓഫീസില്‍ മിഡിലീസ്റ്റ്‌ ആന്റ്‌ നോര്‍ത്ത്‌ ആഫ്രിക്കന്‍ മാര്‍ക്കറ്റിംഗിന്റെ മേധാവിയായി ജോലി ചെയ്‌തുവരുന്നു.
ട്വിറ്ററും ഫേസ്‌ബുക്കും പോലുള്ള ഇന്റര്‍നെറ്റ്‌ സൗഹൃദക്കൂട്ടായ്‌മകള്‍ ഉപയോഗപ്പെടുത്തി ഈജിപ്‌ഷ്യന്‍ യുവസമൂഹത്തെ ഏകാധിപത്യത്തിനെതിരെ തെരുവിലിറക്കിയ വാഇലിന്റെ ട്വീറ്റുകള്‍ പിന്തുടര്‍ന്നത്‌ എണ്‍പതിനായിരത്തോളം വരുന്ന സുഹൃത്തുക്കളായിരുന്നു. ആ പോസ്റ്റുകള്‍ അവരെ ചിന്തിപ്പിച്ചു, ചിരിപ്പിച്ചു, ആവേശം കൊള്ളിച്ചു, ആകര്‍ഷിച്ചു. അങ്ങനെ, കുഴല്‍വിളിക്കാരന്റെ പിറകേ പോയ കുട്ടികള്‍ കണക്കേ ഓടിയിറങ്ങിയ ആ ചെറുപ്പക്കാര്‍ വയോധികനായ അഭിനവ ഫറോവയെ ചെങ്കടലിന്റെ തീരത്തുള്ള ശര്‍മുശൈഖില്‍ (വയോധികന്റെ ഉള്‍ക്കടല്‍ എന്ന്‌ ഭാഷാന്തരം) കൊണ്ടുപോയി മുക്കി. പ്രക്ഷോഭം വിജയം കണ്ടെങ്കിലും വാഇല്‍, രാഷ്‌ട്രീയപ്രവേശം ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രഖ്യാപിച്ചെങ്കിലും, മേലില്‍ വരാന്‍ പോകുന്ന സ്വേഛാപ്രമത്തനായ ഏതൊരു അധികാരിയുടെയും മുട്ടുവിറക്കാന്‍ ഇന്റര്‍നെറ്റില്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന വാഇലും, ട്വീറ്റും റീട്വീറ്റുമായി കഴിയുന്ന പുതിയ ഇന്റര്‍നെറ്റ്‌ തലമുറയും എത്രയും മതി.

വാഇല്‍ ഗനീമിന്റെ ട്വീറ്റുകള്‍
1) 2011 ജനുവരി 12 6.02 pm: അടിച്ചമര്‍ത്തലുകള്‍, മാധ്യമ നിയന്ത്രണം, ഇന്റര്‍നെറ്റ്‌ സെന്‍സറിംഗ്‌, പ്രക്ഷോഭകര്‍ക്കു നേരെയുള്ള ബലപ്രയോഗം- ഇവയെല്ലാം ഒടുവില്‍ ചെന്നെത്തുക വിപ്ലവത്തിലാണ്‌.
2) ജനുവരി 12 7.56 pm: അമേരിക്കന്‍ ഭരണകൂടമേ.... തുനീഷ്യ ഭരിക്കുന്നത്‌ ഒരു ഏകാധിപതിയാണ്‌. മനുഷ്യാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും വിഷയമാകുമ്പോള്‍ അയാള്‍ ഏറ്റവും നീചനായി മാറുന്നു. നിങ്ങള്‍ ഏതു ചേരിയില്‍ ചേരും?
3) ജനുവരി 13 11.40 pm: തുനീഷ്യന്‍ ടിവിയൊന്നു സ്വിച്ച്‌ ഓണ്‍ ചെയ്‌തു നോക്കൂ.... കാര്‍ട്ടൂണുകള്‍.. അറബ്‌ സ്റ്റേറ്റുകളിലെ മാധ്യമങ്ങളും ജനങ്ങളും തമ്മിലെ വ്യത്യാസം നിനക്കവിടെ കാണാം.
4) ജനുവരി 14 6.07 pm: തുനീഷ്യയിലെ സഹോദരീ സഹോദരന്മാരേ..... നിങ്ങള്‍ ചരിത്രസൃഷ്‌ടിയുടെ പടിവാതില്‍ക്കലാണ്‌. തിരിഞ്ഞുനോക്കുകയേ അരുത്‌.
5) ജനുവരി 14 10.59 pm: തുനീഷ്യന്‍ സമൂഹമേ.......ഒരായിരം അഭിവാദ്യങ്ങള്‍. മുമ്പേ പോയവര്‍ നിങ്ങള്‍..... തൊട്ടു പിറകേ ഞങ്ങളുമുണ്ട്‌.
6) ജനുവരി 16 2.59 pm: സുരക്ഷാസേനയെ ഉപയോഗിച്ച്‌ പൗരന്മാരെ അടിച്ചമര്‍ത്തി രാജ്യത്ത്‌ സ്ഥിരത കൊണ്ടുവന്ന്‌ ഗവണ്‍മെന്റുകള്‍ ഇനിയും സ്വയം വിഡ്‌ഢികളാകരുത്‌.
7) ജനുവരി 16 3.08 pm: അല്‍ജസീറ ഫോറം സംഘടിപ്പിച്ച അറബ്‌ മേഖലയിലെ ഇന്റര്‍നെറ്റ്‌ സ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആദ്യമായി ഖത്തറിലെത്തിയതിന്റെ ആനന്ദത്തിലാണ്‌ ഞാന്‍.
8) ജനുവരി 16 3.53 pm: തുനീഷ്യന്‍ വിപ്ലവത്തിന്റെ ക്രെഡിറ്റ്‌ അവകാശപ്പെട്ട്‌ രംഗത്തുവരുന്നവരെ കാണുമ്പോള്‍ ഞാന്‍ സന്തുഷ്‌ടനാണ്‌. ട്വിറ്റര്‍, ഫേസ്‌ബുക്ക്‌, ഇസ്‌ലാമിസ്റ്റുകള്‍, ഇടതുപക്ഷം..... വൈകാതെ സൈന്യവും.
9) ജനുവരി 17 1.58 pm: ഈജിപ്‌തിലെ സുരക്ഷാസേനക്കെതിരെ മുദ്രാവാക്യം വിളിച്ച്‌ പാര്‍ലമെന്റിനു മുന്നിലൂടെ കടന്നുപോകുന്ന ഒരു ഈജിപ്‌തുകാരന്‍ തനിക്കകത്ത്‌ അഗ്നി ജ്വലിപ്പിക്കുകയാണ്‌.
10) ജനുവരി 18 1.12 am: തുനീഷ്യ മുല്ലപ്പൂ വിപ്ലവം കണ്ടു. എന്നാല്‍ ഇപ്പോള്‍ ഈജിപ്‌തിലുള്ളത്‌ തേയില വിപ്ലവം.
11) ജനുവരി 22 9.46 pm: ട്വിറ്ററിലെ എന്റെ പോസ്റ്റുകള്‍ പിന്തുടരുന്നവരുടെ എണ്ണം, ഹാസ്യാത്മകമായി എഴുതുമ്പോള്‍ ഗണ്യമായി വര്‍ധിക്കുന്നതായും ഗൗരവപൂര്‍ണമായി എഴുതുമ്പോള്‍- നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍- വലിയ തോതില്‍ കുറയുന്നതായും കാണുന്നു. അപ്പോള്‍ പരിഹാരം ഒന്നേയുള്ളൂ: ഹാസ്യം.
12) ജനുവരി 25 1.43 am: ബന്ധുക്കളും ചങ്ങാതിമാരും മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും ജനുവരി 25-ന്റെ പ്രക്ഷോഭത്തില്‍ ഞാനുമുണ്ടാകും. നിങ്ങള്‍ ആരെല്ലാം വരുന്നുണ്ട്‌?
13) ജനുവരി 25 1.57 am: ഞാന്‍ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞു. ജനുവരി 25-ന്റെ പ്രക്ഷോഭത്തിന്‌ ഞാന്‍ തീര്‍ച്ചയായും വരുന്നുണ്ട്‌.
14) ജനുവരി 25 4.01 pm: ഞാന്‍ മുസ്‌ത്വഫാ മഹ്‌മൂദ്‌ മൈതാനം വിട്ടതേയുള്ളൂ. അവര്‍ ജനങ്ങളെ പ്രക്ഷോഭത്തിന്‌ അനുവദിക്കുമെന്നു തോന്നുന്നു. കിംവദന്തികള്‍ വിശ്വസിക്കാതിരിക്കുക.
15) ജനുവരി 25 5.14 pm: `ദാറുല്‍ ഹിക്‌മ'ക്കു മുന്നില്‍ അഞ്ഞൂറിലധികം ആളുകളുണ്ട്‌. പോലീസ്‌ അവരെ വളഞ്ഞിരിക്കുന്നു.
16) ജനുവരി 25 5.51 pm: മുഹന്ദിസീനില്‍ എത്ര പേരാ....!! ദയവു ചെയ്‌തു കിംവദന്തികളില്‍പെടാതെ വരൂ.
17) ജനുവരി 25 5.55 pm: ഞങ്ങള്‍ക്കു ദാറുല്‍ ഹിക്‌മയില്‍ നിന്ന്‌ പോകണം. പക്ഷേ എങ്ങോട്ട്‌?
18) ജനുവരി 25 6.34 pm: നൂറുക്കണക്കിനു പേര്‍ `ഖസ്‌ര്‍ ഐനി'യിലെ പോലീസ്‌ ഉപരോധം മറികടന്ന്‌ തഹ്‌രീര്‍ സ്‌ക്വയറിലേക്ക്‌ പോകാന്‍ ശ്രമിക്കുന്നു.
19) ജനുവരി 25 6.38 pm: പ്രക്ഷോഭങ്ങളെല്ലാം തണ്ണിമത്തന്‍ പോലെയാണ്‌. ഞാന്‍ മുറിച്ചു നോക്കിയത്‌ പാകമാകാത്ത ഒന്നായിരുന്നോ?!!
20) ജനുവരി 25 7.15 pm: ഞങ്ങളിതാ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു.
21) ജനുവരി 25 7.16 pm: ഞങ്ങളെ പോലീസ്‌ മൃഗീയമായി പ്രഹരിച്ചു.
22) ജനുവരി 25 7.18 pm: ഞങ്ങളിപ്പോള്‍ ഒരു ഗ്യാസ്‌ സ്റ്റേഷനില്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്‌.
23) ജനുവരി 25 7.19 pm: ഡയറക്‌ടര്‍ അംറ്‌ സലാമയെ പോലീസ്‌ ക്രൂരമായി മര്‍ദിച്ച്‌ അറസ്റ്റു ചെയ്‌തു.
24) ജനുവരി 25 7.29 pm: പോലീസ്‌ മര്‍ദനത്തിനു ശേഷവും ഉപരോധം തകര്‍ത്ത ഞങ്ങളിപ്പോള്‍ പട്ടണമധ്യത്തിലെ തെരുവുകളിലൂടെ മാര്‍ച്ച്‌ ചെയ്യുകയാണ്‌. ഞങ്ങള്‍ നൂറുക്കണക്കിനു പേരുണ്ട്‌.
25) ജനുവരി 25 7.39 pm: സുരക്ഷാപോലീസ്‌ തീര്‍ത്തും അപ്രത്യക്ഷമാണിവിടെ. അവരെന്തോ സന്നാഹത്തിലാണെന്നു തോന്നുന്നു. കോര്‍ണിഷിനു നേരെയാണ്‌ സഞ്ചരിക്കുന്നത്‌.
26) ജനുവരി 25 7.57 pm: പട്ടണമധ്യത്തില്‍ വെച്ച്‌ ശൈഖ്‌ ഖറദാവി കാറിലിരിക്കുന്നതു കണ്ടു. അദ്ദേഹത്തെ അഭിവാദ്യം ചെയ്‌തു.
27) ജനുവരി 25 8.00 pm: ഞങ്ങള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ എത്താറായി. ഭക്ഷണം, സ്വാതന്ത്ര്യം, അന്തസ്സ്‌ ഇതാണ്‌ ഞങ്ങളുടെ മുദ്രാവാക്യം.
28) ജനുവരി 25 8.06 pm: തഹ്‌രീറില്‍ ഇപ്പോള്‍ ആയിരക്കണക്കിനാളുകളുണ്ട്‌.
29) ജനുവരി 25 8.12 pm: എല്ലാവരും ഉടനെ തഹ്‌രീറിലേക്കു വരൂ. ഞങ്ങള്‍ക്ക്‌ നിങ്ങളെ ആവശ്യമുണ്ട്‌. പതിനായിരത്തില്‍ കുറയില്ല ഇപ്പോള്‍ ഞങ്ങള്‍. അധികം പോലീസുമില്ല.
30) ജനുവരി 25 8.17 pm: പതിനായിരങ്ങള്‍ ഇപ്പോള്‍ തഹ്‌രീറിലേക്കു മാര്‍ച്ച്‌ ചെയ്യുകയാണ്‌. ഞങ്ങള്‍ ഇരുപതിനായിരത്തിലധികം വരും. പോലീസില്ല.
31) ജനുവരി 25 8.29 pm: തഹ്‌രീറിലേക്കു വരൂ....... പ്ലീസ്‌
32) ജനുവരി 26 2.50 am: എനിക്ക്‌ ഒന്നും പറ്റിയിട്ടില്ല. വീട്ടില്‍ വന്നു കയറിയതേയുള്ളൂ. അല്‍പനിമിഷങ്ങള്‍ക്കകം പ്രക്ഷോഭത്തിലേക്കു മടങ്ങിപ്പോകും. വിവരങ്ങളാരാഞ്ഞവര്‍ക്കു നന്ദി.
33) ജനുവരി 26 2.50 am: നിരവധി പോലീസ്‌ ഓഫീസര്‍മാരുമായി ഞാന്‍ സംഭാഷണം നടത്തി. സത്യത്തില്‍, അവരെക്കുറിച്ചുള്ള ധാരണതന്നെ ഞാന്‍ തിരുത്തി. അവരില്‍ ഭൂരിഭാഗവും ഉന്നതരായ മനുഷ്യരാണ്‌.
34) ജനുവരി 26 2.51 am: ഇന്ന്‌, ഈജിപ്‌തുകാര്‍ തഹ്‌രീറിലെ തെരുവുകള്‍ വൃത്തിയാക്കുകയായിരുന്നു. ഉത്തരവാദിത്വബോധമുള്ള, മുപ്പതിനായിരത്തിലധികം വരുന്ന യഥാര്‍ഥ ഈജിപ്‌തുകാരെ കണ്ട്‌ ഞാന്‍ വിസ്‌മയിച്ചുപോയി.
35) ജനുവരി 26 2.54 am: ഞാന്‍ ഈജിപ്‌തുകാരനാണ്‌. ഞാനിന്ന്‌ പ്രക്ഷോഭത്തിലുണ്ടായിരുന്നു. ട്വിറ്ററില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം എനിക്ക്‌ സംരക്ഷിക്കേണ്ടതുണ്ട്‌.
36) ജനുവരി 26 3.40 am: അല്‍ജസീറയിലെ ഒരു സുഹൃത്തിന്‌ മനസ്സിലാവുന്നില്ല, ജനുവരി 25-ലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ യഥാര്‍ഥത്തില്‍ ആരാണെന്ന്‌!! ഞാന്‍ പറഞ്ഞു: അത്‌ ഈജിപ്‌തിലെ ഇന്റര്‍നെറ്റ്‌ തലമുറ.
37) ജനുവരി 26 3.46 am: പ്രക്ഷോഭത്തിന്റെ പിതൃത്വം അവകാശപ്പെട്ടും ഞങ്ങള്‍ക്കുവേണ്ടി സംസാരിച്ചും രംഗത്തുവരുന്ന രാഷ്‌ട്രീയക്കാരേ...... പോയി തുലയ്‌.... ജനുവരി 25 ഞങ്ങളുടേത്‌ മാത്രമാണ്‌.
38) ജനുവരി 26 4.04 am: ട്വിറ്ററും കൂടെ പല സൈറ്റുകളും അവര്‍ ബ്ലോക്ക്‌ ചെയ്‌തു. തഹ്‌രീര്‍ സ്‌ക്വയറില്‍ നെറ്റ്‌വര്‍ക്ക്‌ കവറേജില്ല. പ്രക്ഷോഭകര്‍ക്ക്‌ ജനങ്ങളോട്‌ ആശയവിനിമയം നടത്താനാവുന്നില്ല.
39) ജനുവരി 26 4.15 am: ജനുവരി 25-നു ശേഷമുള്ള ഈജിപ്‌ത്‌ അതിനുമുമ്പുള്ള ഈജിപ്‌ത്‌ പോലെ ആയിക്കൂടാ. ഇന്ന്‌ ഞങ്ങള്‍ പലതും തെളിയിച്ചിരിക്കുന്നു.
40) ജനുവരി 26 4.16 am: തഹ്‌രീര്‍ സ്‌ക്വയറിലേക്കു പോവുകയാണ്‌ ഞാനിപ്പോള്‍. കയ്‌റോയുടെ തെരുവുകളിലുറങ്ങുമ്പോള്‍, ലക്ഷക്കണക്കായ സഹപൗരന്മാരുടെ വേദന ഞാനും അനുഭവിച്ചറിയുന്നു.
41) ജനുവരി 26 5.06 am: തഹ്‌രീറിലെ അവസ്ഥ ഇപ്പോള്‍ നിയന്ത്രണാതീതമാണ്‌. പാലത്തിനു മുകളില്‍നിന്ന്‌ പോലീസ്‌ വാഹനത്തിനു മുകളിലേക്ക്‌ വലിയ ലോഹത്തകിടുകള്‍ എറിയാന്‍ ശ്രമിച്ച ക്ഷുഭിതരായ രണ്ടുപേരെ ഞാന്‍ തടഞ്ഞു.
42) ജനുവരി 26 6.37 pm: ഫേസ്‌ബുക്കിന്റെ വേഗത ഈജിപ്‌തില്‍ വല്ലാതെ കുറഞ്ഞിരിക്കുന്നു. വൈകാതെ ആ സൈറ്റ്‌ ബ്ലോക്ക്‌ ചെയ്യപ്പെടുമെന്ന്‌ തോന്നുന്നു.
43) ജനുവരി 26 6.46 pm: ഈജിപ്‌ത്‌ തുനീഷ്യ പോലെയല്ല. ഞങ്ങള്‍ സ്ഥൈര്യമുള്ളവരാണ്‌. പക്ഷേ, ജനുവരി 25-ലെ പ്രക്ഷോഭം നിമിത്തം ഫേസ്‌ബുക്കും ട്വിറ്ററും തടയപ്പെട്ടതില്‍ വിഷമം തോന്നുന്നു.
44) ജനുവരി 26 6.49 pm: ഈജിപ്‌ഷ്യന്‍ ഗവണ്‍മെന്റ്‌ മൗഢ്യം നിറഞ്ഞ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ പേരെ പ്രക്ഷോഭത്തിലേക്ക്‌ തള്ളിവിടാനല്ലാതെ അത്‌ ഉപകരിക്കില്ല.
45) ജനുവരി 26 6.59 pm: ട്വിറ്ററിനെയും ഫേസ്‌ബുക്കിനെയും ഭീതിയോടെ കാണുന്ന ഒരു ഭരണകൂടം വയലേലകള്‍ നിറഞ്ഞ ഒരു സിറ്റി ഭരിച്ചോട്ടെ, ഈജിപ്‌തിനെപ്പോലൊരു രാജ്യം അവര്‍ ഭരിക്കേണ്ട.
46) ജനുവരി 26 8.48 pm: എല്ലാ ഈജിപ്‌തുകാരും അറിയുക.... ഈ സന്ദിഗ്‌ധവേളയിലെ മൗനം വലിയൊരു കുറ്റകൃത്യമാണ്‌.
47) ജനുവരി 27 6.00 am: ഇന്റര്‍നെറ്റ്‌ ഈജിപ്‌തിന്റെ രാഷ്‌ട്രീയ രംഗത്തെ മാറ്റിമറിക്കുമെന്ന്‌ ഒരു വര്‍ഷം മുമ്പ്‌ ഞാന്‍ പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും എന്നെ പരിഹസിച്ചു.
48) ജനുവരി 27 11.33 am: ഇന്റര്‍നെറ്റ്‌ ഈജിപ്‌ഷ്യന്‍ ജനതക്കുള്ള അല്ലാഹുവിന്റെ സമ്മാനമാണ്‌.
49) ജനുവരി 28 3.18 am: ഫേസ്‌ബുക്കും ട്വിറ്ററും എസ്‌.എം.എസും ഞങ്ങള്‍ക്ക്‌ തിരിച്ചുകിട്ടിയേ തീരൂ. സ്വതന്ത്ര സംസാരം തടയുന്നതും ഒരു കുറ്റകൃത്യമാണ്‌.
50) ജനുവരി 28 3.37 am: ഈജിപ്‌തിനുവേണ്ടി പ്രാര്‍ഥിക്കുക. നാളെ ജനങ്ങളെ ആക്രമിക്കാന്‍ ഗവണ്‍മെന്റ്‌ പദ്ധതിയിടുന്നുവെന്ന്‌ അറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം. ഞങ്ങളെല്ലാവരും മരിക്കാന്‍ തയാറാണ്‌.
51) ഫെബ്രുവരി 7 11.34 pm: സ്വാതന്ത്ര്യം പൊരുതി നേടേണ്ട ഒരു അനുഗ്രഹമാണ്‌.
52) ഫെബ്രുവരി 8 7.02 am: പന്ത്രണ്ടു ദിവസമായി കൂരിരുട്ടല്ലാതെ മറ്റൊന്നും കാണുന്നില്ലെങ്കില്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുക. പുറംനാട്ടുകാര്‍ നിങ്ങളെ സ്‌മരിച്ചുകൊണ്ടേയിരിക്കുക.
53) ഫെബ്രുവരി 8 6.25 pm: തഹ്‌രീര്‍ സ്‌ക്വയറിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്‌. ഞങ്ങളവിടെ കടക്കാന്‍ ശ്രമിക്കുകയാണ്‌. ഈജിപ്‌ത്‌ ചരിത്രം സൃഷ്‌ടിക്കുകയാണ്‌.
54) ഫെബ്രുവരി 8 11.33 pm: ഈജിപ്‌തുകാരേ..... പരാജയം എന്ന ഒരു ഓപ്‌ഷന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പിലില്ല.
55) ഫെബ്രുവരി 9 6.14 am: വിദേശത്തുള്ള എല്ലാ ഈജിപ്‌തുകാരെയും ഞാന്‍ ക്ഷണിക്കുന്നു. അവര്‍ക്ക്‌ തിരിച്ചുവരാനും നാട്ടിലെ സഹോദരീ-സഹോദരന്മാര്‍ക്കൊപ്പം ചേരാനുമുള്ള സമയമാണിത്‌.
56) ഫെബ്രുവരി 9 10.11 am: ഇത്‌ സംഭാഷണങ്ങള്‍ക്കുള്ള വേളയല്ല. പ്രത്യുത, ഈജിപ്‌ഷ്യന്‍ യുവതയുടെ ആവശ്യങ്ങള്‍ക്ക്‌ ശക്തി പകരാനും അവ അംഗീകരിക്കാനുമുള്ള സമയമാണിത്‌.
57) ഫെബ്രുവരി 9 10.59 am: ഒരു പട്ടാള ഓഫീസര്‍ ഇപ്പോള്‍ എന്നെ വിളിച്ചു പറഞ്ഞു, പ്രക്ഷോഭകര്‍ക്കുനേരെ അലക്ഷ്യമായി വെടിവെക്കാന്‍ അല്‍ആദ്‌ലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ അയാള്‍ ആ ഉദ്യോഗംതന്നെ ഒഴിവാക്കിയെന്ന്‌.
58) ഫെബ്രുവരി 9 8.28 pm: ജനറല്‍ ഉമര്‍ സുലൈമാന്റെ അഭിമുഖത്തോടുള്ള പ്രതികരണമാരാഞ്ഞ്‌ സി.എന്‍.എന്‍ ഇന്ന്‌ എന്നെ ഇന്റര്‍വ്യൂ ചെയ്‌തു.
59) ഫെബ്രുവരി 9 9.04 pm: 300 ഈജിപ്‌തുകാര്‍ക്ക്‌ അനുശോചനം രേഖപ്പെടുത്താന്‍ സംഘടിപ്പിക്കുന്ന രക്തസാക്ഷികളുടെ വെള്ളിയാഴ്‌ച ദിനാചരണം ലോകത്തിലെ ഏറ്റവും വലിയ വിലാപസംഗമമായിരിക്കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു.
60) ഫെബ്രുവരി 10 8.42 am: അവരുടെ അവസാനവരി കുറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. പേജ്‌ മറിക്കാറായി. അതാ.... അവരുടെ കൈയില്‍നിന്ന്‌ തൂലിക താഴെ വീഴുന്നു. നാം അത്‌ എടുക്കുകയായി. ഇനി നമ്മള്‍ സ്വന്തം കൈകളാല്‍ നമ്മുടെ ഭാവി വരക്കാന്‍ പോവുകയാണ്‌.
61) ഫെബ്രുവരി 10 11.29 am: മറ്റ്‌ ആക്‌ടിവിസ്റ്റുകള്‍ക്കൊപ്പം, മില്യന്‍ കണക്കായ ഈജിപ്‌തുകാരെ പ്രതിനിധീകരിച്ച്‌ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ ഈജിപ്‌ഷ്യന്‍ ഗവണ്‍മെന്റുമായി പങ്കുവെക്കാന്‍ നിയോഗിക്കപ്പെട്ടത്‌ എനിക്കു ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു.
62) ഫെബ്രുവരി 10 12.42 pm: ഈജിപ്‌തുകാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കൃതമാകുന്ന മുറക്ക്‌, ഞാന്‍ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിപ്പോകുമെന്നും ഒരുവിധ രാഷ്‌ട്രീയത്തിലും പിന്നീട്‌ ഇടപെടില്ലെന്നും സര്‍വ ഈജിപ്‌തുകാര്‍ക്കും ഞാന്‍ വാക്കു തരുന്നു.
63) ഫെബ്രുവരി 10 4.19 pm: കയ്‌റോയില്‍ മഴ പെയ്യാന്‍ തുടങ്ങി. ഞാന്‍ ശുഭാപ്‌തി വിശ്വാസിയാണ്‌. ആകാശത്തിന്റെ സന്തോഷാശ്രുവാണത്‌.
64) ഫെബ്രുവരി 10 9.01 pm: ദൗത്യം പൂര്‍ത്തിയായി. ധീരരായ സര്‍വ ഈജിപ്‌ഷ്യന്‍ യുവതക്കും നന്ദി.
65) ഫെബ്രുവരി 10 9.06 pm: ഈജിപ്‌ത്‌ നീണാള്‍ വാഴട്ടെ.
66) ഫെബ്രുവരി 10 9.19 pm: സുഹൃത്തുക്കളേ...... അധികം ഊഹങ്ങളൊന്നും ഇപ്പോള്‍ വേണ്ട. എല്ലാം കാത്തിരുന്നു കാണുക.
67) ഫെബ്രുവരി 11 4.40 pm: മൂന്നു ദിവസമായി ഞാന്‍ ഒരു മണിക്കൂര്‍പോലും ഉറങ്ങിയിട്ടില്ല.
68) ഫെബ്രുവരി 11 5.50 pm: മീഡിയക്കു ഇനി അഭിമുഖം നല്‍കില്ല. എന്റെ സഹപൗരന്മാരുമായി ഇനി ഞാന്‍ ഫേസ്‌ബുക്കില്‍ സംവദിക്കാം.
69) ഫെബ്രുവരി 11 6.13 pm: പ്രസിഡന്റ്‌ മുബാറക്‌, താങ്കളുടെ അന്തസ്സിന്‌ ഇനിയൊരു പ്രാധാന്യവുമില്ല. ഈജിപ്‌തുകാരുടെ രക്തത്തിന്‌ അതുണ്ട്‌. ഇപ്പോള്‍തന്നെ നാടുവിട്ടുകൊള്ളുക.
70) ഫെബ്രുവരി 11 7.23 pm: പാശ്ചാത്യഭരണകൂടങ്ങളേ.... ഞങ്ങളെ അടിച്ചമര്‍ത്തിയ ഭരണകൂടത്തെ പിന്തുണച്ച്‌ 30 വര്‍ഷം നിങ്ങള്‍ മൗനമായിരുന്നു. ഇനിയിപ്പോള്‍ ഇടപെടാന്‍ വരണമെന്നില്ല.
71) ഫെബ്രുവരി 11 9.43 pm: ഈജിപ്‌ത്‌........ നീ ശാന്തയായിരിക്കുന്നതില്‍ അല്ലാഹുവിന്‌ സ്‌തുതി. ഈ വേള നമുക്ക്‌ അറബ്‌ ലീഗിന്റെ അങ്കണത്തില്‍ ആഘോഷിക്കാം.
72) ഫെബ്രുവരി 11 10.49 pm: എന്റെ പുസ്‌തകത്തിനായി കാത്തിരിക്കുക Revolution 2.0
73) ഫെബ്രുവരി 11 11.23 pm: അവര്‍ ഞങ്ങളോട്‌ കള്ളം പറഞ്ഞു, ഈജിപ്‌ത്‌ 30 വര്‍ഷം മുമ്പ്‌ മരിച്ചുവെന്ന്‌. പക്ഷേ, ദശലക്ഷക്കണക്കായ ഈജിപ്‌തുകാര്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. 18 നാളുകള്‍ക്കകം അവര്‍ സ്വദേശം കണ്ടെത്തുകയും ചെയ്‌തു.
74) ഫെബ്രുവരി 11 11.36 pm: മുഹമ്മദ്‌ അല്‍ബറാദഇയോട്‌ എനിക്ക്‌ നന്ദിയുണ്ട്‌. ഈജിപ്‌തിലേക്കുള്ള അദ്ദേഹത്തിന്റെ വരവാണ്‌ ഈജിപ്‌തിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ എന്നെ തല്‍പരനാക്കിയത്‌.
75) ഫെബ്രുവരി 12 00.21 am: ഈ വിപ്ലവത്തിന്റെ മുഖമായി ദയവുചെയ്‌ത്‌ എന്നെ പ്രതിഷ്‌ഠിക്കരുത്‌. അത്‌ ശരിയല്ല. യഥാര്‍ഥത്തില്‍, സര്‍വ ഈജിപ്‌തുകാരുമാണ്‌ ഈ വിപ്ലവത്തിന്റെ മുഖം.
76) ഫെബ്രുവരി 12 4.00 am: നിദ്രയെ പുല്‍കിയ രക്തസാക്ഷീ..... ആനന്ദിച്ചുകൊള്ളുക. നീ സ്വര്‍ഗത്തിലാണ്‌; ഹുസ്‌നീ മുബാറക്‌ നരകത്തിലും.
77) ഫെബ്രുവരി 12 4.08 am: നമ്മുടെ ദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി 100 ബില്യന്‍ ഈജിപ്‌ഷ്യന്‍ പൗണ്ട്‌ ഈജിപ്‌തുകാരില്‍നിന്ന്‌ സമാഹരിക്കാം. ഒരു ബിസിനസ്സുകാരനോട്‌ ഞാന്‍ സംസാരിച്ചു. ഒരു ബില്യന്‍ നല്‍കാന്‍ അദ്ദേഹം തയാറാണ്‌.
78) ഫെബ്രുവരി 12 6.37 am: എന്റെ ഹൃദയവും പ്രാര്‍ഥനയും അള്‍ജീരിയയിലെ സഹോദരീ സഹോദരന്മാര്‍ക്കൊപ്പം.
79) ഫെബ്രുവരി 12 6.37 am: സുപ്രഭാതം...... ഈജിപ്‌ത്‌. മുപ്പതുവര്‍ഷമായല്ലോ എനിക്ക്‌ നിന്നെ നഷ്‌ടമായിട്ട്‌.
k.jabir1976@gmail.com

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 02/26/2011 

ബെയ്ജിങ്:  ജനാധിപത്യത്തിന് പാതയൊരുക്കാനുള്ള മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം ചൈനയിലേക്കും പടരുന്നുവെന്ന സൂചന ലഭിച്ചതോടെ ചൈന ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ചൈനയിലെ ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഇപ്പോള്‍ ഈജിപ്ത്, മുല്ലപ്പൂ വിപ്ലവം, ഹിലരി ക്ലിന്റണ്‍ തുടങ്ങിയ വിവരങ്ങള്‍  തിരഞ്ഞാല്‍ ഫലമില്ല. മാത്രമല്ല, യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതുന്ന ചൈനയിലെ  യു.എസ് അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാന്റെ പേരു തിരഞ്ഞാലും കാണാന്‍ സാധിക്കില്ല.
ചൈനീസ് ഭാഷയിലുള്ളതും യു.എസില്‍ നിയന്ത്രിക്കുന്നതുമായ ഒരു വെബ്‌സൈറ്റില്‍ മുല്ലപ്പൂ വിപ്ലവത്തിനായി അണിചേരാന്‍ ആഹ്വാനമുണ്ടായതിനെ തുടര്‍ന്നാണ് ചൈന ഇന്റര്‍നെറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
ബെയ്ജിങ്ങിലെ ഒരു തെരുവില്‍ വിപ്ലവകാരികളോടൊപ്പം ഹണ്ട്‌സ്മാനെ കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്റര്‍നെറ്റില്‍ 'ഊരുവിലക്ക്' കല്‍പിച്ചത്. അദ്ദേഹം അബദ്ധവശാല്‍ പ്രക്ഷോഭകാരികള്‍ക്കരികെ എത്തിച്ചേര്‍ന്നതാണെന്ന്  യു.എസ് പറയുന്നുണ്ടെങ്കിലും ടിയാനന്‍മെന്‍ സ്‌ക്വയറിന് വളരെയടുത്തു നിന്ന് അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്.

മുല്ലപ്പൂ വിപ്ലവം ചൈനയില്‍ വിജയം വരിക്കില്ലെന്ന് അധികൃതര്‍

പശ്ചിമേഷ്യയില്‍ ഏകാധിപത്യ ഭരണകൂടങ്ങളെ താഴെയിറക്കാന്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ ചൈനയില്‍ ചെന്നണയാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം. എതിരഭിപ്രായക്കാരെ ജയിലിലടച്ചും പൗരാവാകശലംഘനങ്ങള്‍ നടത്തിയും  സര്‍വാധിപത്യ രീതികള്‍ തുടരുന്ന ചൈനയില്‍ ഭരണപരിഷ്‌കരണത്തിനുവേണ്ടി പ്രക്ഷോഭാഹ്വാനം മുഴങ്ങുന്നുണ്ട്.  ഓണ്‍ലൈനിലൂടെയും മറ്റും പ്രവഹിക്കുന്ന പ്രക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള പ്രകടനങ്ങളൊന്നും  ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത്  കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു. നിരവധിപേര്‍ അറസ്റ്റിലായി. പ്രധാന നഗരങ്ങളില്‍ കൂടുതല്‍സുരക്ഷാ വിഭാഗങ്ങളെ അണിനിരത്തിയിട്ടുണ്ട്.

ചൈനയിലും വിപ്ലവക്കാറ്റ്: ഇല്ലെന്ന് ചൈന

ചൈനയിലും വിപ്ലവക്കാറ്റ്:  ഇല്ലെന്ന് ചൈന
ബെയ്ജിങ് : പശ്ചിമേഷ്യയില്‍ അലയടിക്കുന്ന ജാസ്മിന്‍ വിപ്ലവത്തിന്റെ മണം ചൈനയിലേക്കും കടക്കുന്നു. ഓണ്‍ലൈനിലൂടെയും മറ്റും ്രപവഹിക്കുന്ന ്രപക്ഷോഭ ആഹ്വാനങ്ങള്‍ക്കനുസരിച്ചുള്ള ്രപകടനങ്ങളൊന്നും ചൈനയില്‍ ഉണ്ടായില്ല. എങ്കിലും രാജ്യത്ത് കരുതല്‍ തടങ്കലും വാര്‍ത്താ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്്. ്രപക്ഷോഭസമരങ്ങള്‍ക്ക് തെരുവിലിറങ്ങിയിറങ്ങവര്‍ പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയില്‍ പിന്തിരിഞ്ഞു.
അതേസമയം ജനകീയ്രപക്ഷോഭം ചൈനയില്‍ അസാധ്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മേധാവി ഷാവോ കിഷെങ് ്രപസ്താവിച്ചു. തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ്രപക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ താെഴ ഇറങ്ങിയതു േപാലൊരു ജനകീയസമരത്തില്‍ ഈ സര്‍ക്കാര്‍ താെഴ ഇറങ്ങുമെന്ന് കരുതുന്നത് വിഡഢിത്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയിശല സംഭവവികാസങ്ങളെപ്പറ്റി 
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati