Published on Thu, 02/17/2011 

ഈജിപ്ഷ്യന്‍ ജനത സ്വയം ഭാഗധേയം നിര്‍ണയിക്കുന്നു
ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ 2011ല്‍ എന്ത് സംഭവിക്കുമെന്ന കാര്യം സൈന്യാധിപനും സുല്‍ത്താനുമായിരുന്ന സലാഹുദ്ദീന്‍ അയ്യൂബി വളരെ കൃത്യമായി മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നു  തോന്നിപ്പോകുന്നു. എട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജറൂസലം നഗരം തിരിച്ചുപിടിക്കാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹം ആദ്യമായി നീങ്ങിയത് കൈറോയിലേക്കായിരുന്നു. കൈറോയിലെ ജീര്‍ണിച്ച് ബലക്ഷയം സംഭവിച്ച ഭരണകൂടത്തെ താഴെയിറക്കുന്ന ദൗത്യമാണ് അദ്ദേഹം പ്രഥമ പടിയായി നിര്‍വഹിച്ചത്. അറബ് മേഖലയുടെ ഹൃദയഭാഗത്ത് ചലനം സൃഷ്ടിക്കാതെ അറബ് വിജയം സാധ്യമല്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആ നിഗമനം അദ്ദേഹം സ്‌പഷ്ടമാക്കുകയും ചെയ്തു. അബ്ബാസിയ ഭരണകൂടത്തിന്റെ പ്രതാപം അസ്തമിച്ചതോടെ അറബ് ലോകത്തിന്റെ കേന്ദ്ര ബിന്ദു ബഗ്ദാദില്‍നിന്ന് കൈറോ ആയി പരിണമിച്ചിരുന്നു. യൂറോപ്പ് അതിന്റെ കോളനീകരണ തന്ത്രം നടപ്പാക്കാന്‍ ആരംഭിച്ചപ്പോള്‍ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ആദ്യമെത്തിയത് കൈറോക്ക് സമീപത്തെ അലക്‌സാന്‍ഡ്രിയയിലേക്കായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും ബ്രിട്ടീഷ് ഇന്ത്യയിലേക്കുമുള്ള അനായാസ മാര്‍ഗം അവിടെയാണെന്ന് അങ്ങോര്‍ മനസ്സിലാക്കി. ബ്രിട്ടനും അതിന്റെ സാമ്രാജ്യത്വ വികസന മോഹം സാക്ഷാത്കരിക്കാന്‍ ക്രോമര്‍ പ്രഭുവിനെ കൈറോയില്‍ നിയോഗിക്കുകയുണ്ടായി. കൈറോയിലെ ഏകാധിപതി വീണതിന്റെ ആഘാതത്തില്‍ മറ്റെല്ലാ 'ഹംറ്റി ഡംറ്റി'കളും നടുങ്ങി വിറക്കുകയാണ്. സ്വന്തം സില്‍ബന്തികളും സേനാവ്യൂഹങ്ങളും ഒരുമിച്ച് പ്രയത്‌നിച്ചാലും പതനത്തില്‍നിന്ന് അവരെ രക്ഷിക്കാന്‍ സാധ്യമല്ല. മാറ്റത്തിന് സമയത്തിന്റെ സാവകാശം മാത്രമേ ഇനി പൂര്‍ത്തീകരിക്കാനുള്ളൂ. സമയം പാകമാകുമ്പോള്‍ സ്വേച്ഛാധിപത്യത്തോടുള്ള കൂറ് അവസാനിപ്പിച്ച് ജനങ്ങള്‍ ജനാധിപത്യത്തെ വരിക്കും. സ്വന്തം രചനയിലെ പ്രയോഗം ഉദ്ധരിക്കുന്നത് മോശം സ്വഭാവമായി വിശേഷിപ്പിക്കരുതെന്ന ഉപാധിയോടെ അറബ് ലോകത്തെ സംബന്ധിച്ച എന്റെ അവലോകനം ഒരിക്കല്‍കൂടി വിശദീകരിക്കാം.(2002ല്‍ പ്രസിദ്ധീകരിച്ച എന്റെ 'ദ ഷേഡ് ഓഫ് സ്വോഡ്‌സി'ലേതാണ് പരാമര്‍ശം) 'മിക്ക അറബ് രാജ്യങ്ങളും അതിന്റെ ഫ്രഞ്ച് വിപ്ലവത്തിന്റെ പത്തോ പതിനഞ്ചോ വര്‍ഷം മാത്രം അകലെയാണ്' എന്നതാണ് എന്റെ ആ പഴയ അവലോകനം. ഭാഗ്യവശാല്‍ ഗില്ലറ്റിന്‍ പ്രയോഗങ്ങളൊന്നും ഈ രാജ്യങ്ങളില്‍ ഉണ്ടാകാറില്ല. ജനങ്ങളാകട്ടെ അതിനൂതന ആയുധമായ ഗാന്ധിയന്‍ അഹിംസാ മാര്‍ഗം അവലംബിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നൈല്‍നദി വഴി രക്തമൊഴുകിയില്ല. സ്ഫിങ്‌സിനുമീതെ രക്തക്കറ പുരണ്ടതുമില്ല. കൈറോയിലെ സിംഹാസനം ജനങ്ങള്‍ക്ക് സ്വന്തമാക്കാനും സാധിച്ചു.
പരിവര്‍ത്തനം സമ്പൂര്‍ണമായി എന്ന നിഗമനത്തിലെത്താന്‍ സമയമായിട്ടില്ല. ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ് വന്‍ വിജയമായി എന്നും വിധിയെഴുതേണ്ട. തുനീഷ്യയില്‍നിന്നും ഈജിപ്തില്‍നിന്നും ഇപ്പോഴും പൊടിപടലങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരു പക്ഷേ, ദശകങ്ങള്‍കൊണ്ട് കവര്‍ച്ച ചെയ്തവ വീണ്ടുകിട്ടാന്‍ മുന്‍ ഭരണകൂടങ്ങള്‍ ഹീനതന്ത്രങ്ങള്‍ അവലംബിച്ചേക്കാം. പക്ഷേ, ഇനിയും അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന പക്ഷം ഇന്നത്തെ കോപം നാളെയുടെ രൗദ്രതയായി രൂക്ഷത പ്രാപിക്കാതിരിക്കില്ല. ദശകങ്ങളായി പാശ്ചാത്യ പരാമര്‍ശങ്ങളില്‍ ഇസ്രായേലിന്റെ ജനാധിപത്യത്തിന് പ്രശംസയും അറബ് ലോകത്തെ മൃതപ്രായമായ ഏകാധിപത്യങ്ങള്‍ക്ക് വിമര്‍ശവും പതിവാണ്്. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പിന്നാക്കാവസ്ഥ, സാമ്പത്തിക മുരടിപ്പ് എന്നിവ മൂലം ഈ വിമര്‍ശത്തെ സാധൂകരിക്കാം. എന്നാല്‍, അറബ് രാജ്യങ്ങളില്‍ ജനകീയ വിപ്ലവങ്ങള്‍ അരങ്ങേറുമ്പോള്‍ പാശ്ചാത്യര്‍ എന്തിനീവിധം അസ്വാസ്ഥ്യം പ്രകടിപ്പിക്കണം. ജനാധിപത്യത്തിന് ഒരിക്കലും ഒറ്റക്ക് പ്രയാണം ചെയ്യാന്‍ കഴിയില്ല. സഹയാത്രികനായി അതിന് ദേശീയത കൂടി വേണം. ജനാധിപത്യമില്ലാതെ ദേശീയതക്ക് പുലരാനാകും.
എന്നാല്‍, ദേശീയതയില്ലാതെ ജനാധിപത്യത്തിന് പുലരാന്‍ വയ്യ. ഏകാധിപത്യത്തിന് ബദലായി മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തിലേറുേമാ എന്നതല്ല പടിഞ്ഞാറിന്റെ യഥാര്‍ഥ ഭീതി. സ്വന്തം ജനതയുടെ താല്‍പര്യങ്ങളേക്കാള്‍ വിദേശ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ഏകാധിപത്യങ്ങള്‍ നിലം പതിക്കുമോ എന്നതാണ് പാശ്ചാത്യരെ അലട്ടുന്ന യഥാര്‍ഥ ഭയാശങ്ക. അതുകൊണ്ടായിരുന്നു ഏകാധിപതികള്‍ കൊള്ള തുടരുമ്പോള്‍ ഇടപെടാതെ പടിഞ്ഞാറന്‍ ഭരണകൂടങ്ങള്‍ കൈകെട്ടി നിഷ്‌ക്രിയരായി നിലകൊണ്ടത്. സ്വിസ് രഹസ്യ അക്കൗണ്ടിലും ഇതര വിദേശ ബാങ്കുകളിലുമൊക്കെ ഹുസ്‌നി മുബാറക് എത്രസംഖ്യകള്‍ നിക്ഷേപിച്ചു എന്ന കാര്യം സ്‌പഷ്ടമല്ല. അവ അതിശയിപ്പിക്കും വിധം ഭീമമാണെന്ന് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥാനഭ്രഷ്ടനായ തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്ന യാഥാര്‍ഥ്യം പൊതുജനങ്ങള്‍ക്കറിയാം. ഭാര്യാ സഹോദരന്‍ ബിന്‍ഹസന്‍ ബാങ്ക് ഓഫ് തുനീഷ്യ സ്വന്തമാക്കിയപ്പോള്‍ ബിന്‍ അലിയുടെ സീമന്ത പുത്രി നസ്‌റീന്‍, സൈതൂന, അല്‍തി ജാരി എന്നീ രണ്ട് ബാങ്കുകളാണ് സ്വന്തമായി നടത്തുന്നത്. രണ്ടാമത്തെ മകള്‍ സൈറീന്റെതാണ് അറബ് ഇന്റര്‍നാഷനല്‍ ബാങ്ക്. മെഡിയോ ബാങ്കിന്റെ ഉടമയാണ് തൃതീയ പുത്രി ഗസ്‌വ. മക്കളും കുടുംബവും ബാങ്ക് നടത്തുമ്പോള്‍ എന്തിന് അക്കൗണ്ട് തുറക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വരെ പോകണം?
ജനായത്ത വ്യവസ്ഥയും സ്വേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കുക ഒട്ടും പ്രയാസകരമല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഭരണകൂടങ്ങള്‍ അടിക്കടി മാറിയെന്നുവരും. പക്ഷേ, ജനങ്ങള്‍ക്ക് വേണ്ടുവോളം സ്വാതന്ത്ര്യം അനുഭവിക്കാം. രാഷ്ട്രം ഭദ്രമായി തുടരും. എന്നാല്‍, സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരത ഉണ്ടാകും. പക്ഷേ, ജനങ്ങള്‍ അസ്വതന്ത്രരും അതുമൂലം അസ്വസ്ഥരുമായിരിക്കും. ഈ അടിത്തട്ടിലെ അസ്വസ്ഥതയുടെ ലാവ, സ്‌ഫോടനത്തിലൂടെ ബഹിര്‍ഗമിക്കുന്ന ദിവസംവരെ മാത്രമാണ് ഏകാധിപതിയുടെ ആയുസ്സ്.
ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോക്കും ഇന്ത്യന്‍ നഗരമായ കൊല്‍ക്കത്തക്കും തമ്മില്‍ വല്ല സാമ്യങ്ങളുമുണ്ടോ? കൊല്‍ക്കത്ത ഗംഗാനദിയുടെ കാല്‍പാദത്തിനു കീഴില്‍ കിടക്കുന്നു. കൈറോ നൈല്‍നദിയുടെ കാല്‍മുട്ടു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ദശകങ്ങളായി അധികാരം വാഴുന്ന ഭരണകൂടം മാറണമെന്നാണ് ഇരു നഗരങ്ങളിലെയും ജനങ്ങള്‍ അഭിലഷിക്കുന്നത്. സാധ്യതകള്‍ ഇവിടെ അവസാനിക്കുകയാണ്. ജനാധിപത്യവ്യവസ്ഥക്കു കീഴിലാണ് കൊല്‍ക്കത്തയിലെ കമ്യൂണിസ്റ്റ് ഭരണം. മുബാറക്കാകട്ടെ സൈനിക പിന്തുണയുള്ള ഏകാധിപത്യമാണ് നടപ്പാക്കിയത്. ഭയപ്പെടുത്തി ഭരിച്ച മുബാറക്കിനെ താഴെയിറക്കാന്‍ യുവജനങ്ങള്‍ തെരുവുകളിലിറങ്ങി. എന്നാല്‍, സര്‍ക്കാറിനെ താഴെയിറക്കാന്‍ കൊല്‍ക്കത്തക്കാര്‍ക്ക് തെരുവുപ്രക്ഷോഭത്തെ ആശ്രയിക്കേണ്ടതില്ല. ഇലക്ഷന്‍ കമീഷന്‍ നിശ്ചയിക്കാനിരിക്കുന്ന ആ തീയതിക്ക് കാത്തിരിക്കുകയാണവര്‍. ജാസ്മിന്‍ വിപ്ലവത്തിന്റെ ആവശ്യമില്ല. ജനാധിപത്യം സമാധാനപരമായ മാര്‍ഗേണയാണ് രാഷ്ട്രീയ വിപ്ലവങ്ങളെ സാക്ഷാത്കരിക്കാറ്. ഈജിപ്ത് ജനത സ്വയം ഭാഗധേയം നിര്‍ണയിക്കുകയാണ്. അപാര സാധ്യതകള്‍ തുറക്കുന്ന രൂപാന്തരമാണ് നൈല്‍ നദീതടത്തില്‍ സംഭവിച്ചിരിക്കുന്നത്. അയല്‍ദേശങ്ങളില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് വിതക്കാന്‍ പ്രാപ്തമായ ദിശാമാറ്റം.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment