OCT 2011 ശബാബ്
എമ്മാര്‍
നാലുപതിറ്റാണ്ടിലേറെ ലിബിയ വാണരുളിയ കേണല്‍ ഗദ്ദാഫിക്ക്‌ അപമാനകരമായ അന്ത്യമാണ്‌ വന്നുഭവിച്ചത്‌. പേപ്പട്ടിയെപ്പോലെ ഓടിച്ചിട്ടുകൊലപ്പെടുത്തിയ ആ ഭരണാധികാരിയുടെ മൃതശരീരം തെരുവില്‍ വലിച്ചിഴക്കപ്പെട്ടു. ഈ ഹീനകൃത്യം ചെയ്‌തതാകട്ടെ, സ്വന്തം ജനതയും. ഗദ്ദാഫിയുടെ അന്ത്യത്തെത്തുടര്‍ന്ന്‌ പ്രചരിച്ച ഒരു ഇ-മെയിലില്‍ ഗദ്ദാഫി ലിബിയക്ക്‌ നേടിക്കൊടുത്ത മറക്കാന്‍ പാടില്ലാത്ത നേട്ടങ്ങളുടെ പട്ടിക നിരത്തുന്നുണ്ട്‌. ഇറ്റലിയില്‍നിന്ന്‌ മോചിതമാകുമ്പോള്‍ നാമമാത്രം സാക്ഷരതയുണ്ടായിരുന്ന ഈ രാജ്യത്തിന്റെ സാക്ഷരത ശതമാനം 84 ആയി ഉയര്‍ത്തിയതും, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിയതും വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ക്ക്‌ അവരുടെ യോഗ്യതക്കനുസരിച്ച സൗജന്യവേതനം നല്‍കുന്നതും വിവാഹിതരാകുന്ന ദമ്പതികള്‍ക്ക്‌ വീടുവെക്കാന്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതും എല്ലാവര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കുന്നതും പലിശ രഹിത കടമിടപാട്‌ നടത്തുന്ന ബാങ്കുകള്‍ സ്ഥാപിച്ചതുമടക്കമുള്ള ഒട്ടേറെ നേട്ടങ്ങളുടെ ഈ പട്ടിക ആരെയും അതിശയിപ്പിക്കുക തന്നെ ചെയ്യും. ലിബിയയില്‍ ഇത്രയേറെ വികസനങ്ങള്‍ കൊണ്ടുവന്ന ഗദ്ദാഫിയെ എന്തുകൊണ്ട്‌ യുവാക്കളായ റിബല്‍ പോരാളികള്‍ ക്രൂരമായി കൊലപ്പെടുത്തി? അതിന്‌ ഒരേയൊരു ഉത്തരമേ ഉള്ളൂ. അത്രയേറെ കടുത്ത ഏകാധിപത്യ മുറകള്‍ കേണല്‍ ഗദ്ദാഫി നടപ്പാക്കിയിരുന്നു എന്നതുതന്നെ. ഒരിക്കല്‍പോലും ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അധികാരം അദ്ദേഹം ജനതയ്‌ക്ക്‌ വിട്ടുകൊടുത്തില്ല. അതുകൊണ്ട്‌ ഗദ്ദാഫി നേടിക്കൊടുത്ത സൗകര്യങ്ങളെയും സൗജന്യങ്ങളെയും അവര്‍ വിലമതിച്ചില്ല. ജീവിത സൗകര്യങ്ങളേക്കാള്‍ തങ്ങള്‍ക്ക്‌ വേണ്ടത്‌ സ്വാതന്ത്ര്യവും ജനാധിപത്യവുമാണെന്ന്‌ ലിബിയന്‍ ജനത വിളിച്ചുപറഞ്ഞു.
ലിബിയയില്‍ ഗദ്ദാഫിയുടെ ജീവനെടുക്കാനുള്ള പോരാട്ടം മുറുകുമ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അഭിമാന നഗരിയായ വാഷിംഗ്‌ടണിലെ വാള്‍സ്‌ട്രീറ്റില്‍ ജനം തെരുവ്‌ കയ്യേറിക്കൊണ്ടിരിക്കുകയായിരുന്നു. സപ്‌തംബര്‍ 17ന്‌ വാന്‍കോവറില്‍ ഒരു കൊച്ചുഗ്രൂപ്പ്‌ തുടങ്ങിവെച്ച, `ഒക്യുപെയ്‌ വാള്‍സ്‌ട്രീറ്റ്‌' എന്നുപേരിട്ട തെരുവ്‌ പ്രതിഷേധം ചിക്കാഗോയിലും കാലിഫോര്‍ണിയയിലും ഫ്‌ളോറിഡയിലും പടര്‍ന്നുപിടിച്ച്‌ ഇപ്പോള്‍ 208 നഗരങ്ങളില്‍ പുകഞ്ഞുകത്തുകയാണെന്നാണ്‌ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ആദ്യദിനങ്ങളില്‍ വാള്‍സ്‌ട്രീറ്റില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയവര്‍ 700 പേര്‍ മാത്രമായിരുന്നു. അതിപ്പോള്‍ ആയിരക്കണക്കായാണ്‌ പെരുകിക്കൊണ്ടിരിക്കുന്നത്‌. ജനായത്ത ഭരണവും, പൗരസ്വാതന്ത്ര്യവും ഉദാരവാദവും കവിഞ്ഞൊഴുകുന്ന സാക്ഷാല്‍ അമേരിക്കന്‍ നഗരങ്ങളില്‍ ജനരോഷം ഇരമ്പുന്നത്‌ എന്തിനുവേണ്ടിയാണ്‌? അമേരിക്കന്‍ തെരുവുകളിലെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആവശ്യങ്ങള്‍ ഇത്രയേ ഉള്ളൂ: ``ഞങ്ങള്‍ക്ക്‌ ഒരു മേല്‍ക്കൂര തരൂ, ആഹാരം തരൂ, അന്തസ്സുള്ള ജോലിയും വേതനവും തരൂ''. സമരക്കാരുടെ പ്ലക്കാര്‍ഡുകള്‍ ഇതാണ്‌ പറയുന്നത്‌.
ലിബിയയിലെ ജനത ഞങ്ങള്‍ക്ക്‌ ജീവിക്കാനുള്ള സൗകര്യങ്ങളേക്കാള്‍ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും വേണമെന്ന്‌ വിളിച്ചുകൂവുന്നു. വാള്‍സ്‌ട്രീറ്റിലെ പ്രതിഷേധക്കാരാകട്ടെ, ജനാധിപത്യവും ഉദാരസ്വാതന്ത്ര്യവും ഞങ്ങളുടെ വയറ്‌ നിറക്കില്ല; ജീവിതസൗകര്യങ്ങള്‍ തരൂ എന്ന്‌ അലമുറയിടുന്നു. നമ്മുടെ കാലം സാക്ഷിയാകേണ്ടിവരുന്നത്‌ ഏറെ ഭിന്ന വിചിത്ര ദൃശ്യങ്ങള്‍ തന്നെ!
ഏകാധിപതിയായ ഗദ്ദാഫി ബില്യന്‍ കണക്കിന്‌ സമ്പത്ത്‌ കടുംബസ്വത്താക്കിയെന്നും ധൂര്‍ത്തടിച്ചുവെന്നും ആരോപണമുണ്ട്‌. ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ ഭരണാധികാരികള്‍ പൊതുഖജനാവ്‌ സ്വന്തമാക്കിയെന്ന ആരോപണമുയര്‍ന്നിട്ടില്ല. എന്നാല്‍ ഇവിടെ ജനാധിപത്യമെന്നാല്‍ അത്‌ പണാധിപത്യം മാത്രമാണെന്ന നഗ്നസത്യം അനുഭവങ്ങളിലൂടെ ജനത തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ്‌ വാള്‍സ്‌ട്രീറ്റിലെ പ്രകമ്പനങ്ങള്‍. അമേരിക്കന്‍ ജനാധിപത്യത്തിലെ `ജനം' ചെറിയ ന്യൂനപക്ഷം വരുന്ന മഹാസമ്പന്നര്‍ മാത്രമാണ്‌. വെറും 400 ധനാഢ്യരുടെ സമ്പാദ്യം, രാജ്യത്തെ പകുതി ജനസംഖ്യയുടെ മൊത്തം സമ്പത്തിനേക്കാള്‍ അധികം വരും അമേരിക്കയില്‍. 25 മില്യന്‍ പേര്‍ തൊഴില്‍ രഹിതരായ ഈ രാജ്യത്ത്‌ 50 മില്യന്‍ ജനങ്ങള്‍ക്ക്‌ ആരോഗ്യസുരക്ഷയില്ല. 100 മില്യന്‍ ആളുകള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു.
ഒരു വലിയ വിഭാഗം ജനങ്ങള്‍ പട്ടിണിയില്‍ വെന്തുനീറുമ്പോള്‍ ഉപഭോഗാസക്തിയുടെ പുളപ്പില്‍ മതിമറന്നാറാടുകയാണ്‌ ന്യൂയോര്‍ക്ക്‌ പോലുള്ള വന്‍ നഗരങ്ങള്‍. പാവപ്പെട്ടവന്റെ ചോര കുടിച്ചുവീര്‍ക്കുന്ന ഭീകരജീവിയാണ്‌ കാപിറ്റലിസമെന്ന്‌ അമേരിക്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക വൈരുധ്യങ്ങള്‍ വിളിച്ചോതുന്നു. കോര്‍പറേറ്റ്‌ കുത്തകകളുടെ ആര്‍ത്തിക്കുമുന്നില്‍ കീഴടങ്ങുന്ന ഭരണകൂടം, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ വിസ്‌മരിച്ച്‌, ആയുധം വാങ്ങിക്കൂട്ടാനും പ്രതിരോധ ബഡ്‌ജറ്റ്‌ ഇരട്ടിപ്പിക്കാനും യുദ്ധപരമ്പരകള്‍ അഴിച്ചുവിടാനുമാണ്‌ ധൃഷ്‌ടരായിക്കൊണ്ടിരിക്കുന്നത്‌. ഈ ചോരക്കളി ഇനി അനുവദിക്കില്ലെന്ന താക്കീതുകൂടിയാണ്‌ വാള്‍സ്‌ട്രീറ്റില്‍ ഉയരുന്നത്‌. രാഷ്‌ട്രീയ ഏകാധിപത്യം പോലെതന്നെ ജനവിരുദ്ധമാണ്‌ സാമ്പത്തിക കുത്തകവല്‍ക്കരണവുമെന്ന്‌ വാള്‍സ്‌ട്രീറ്റ്‌ തെരുവ്‌ വൈറ്റ്‌ ഹൗസിലെ പണ്ഡിറ്റുകളെ പഠിപ്പിച്ചുവരികയാണ്‌. സ്വേച്ഛാധിപതികള്‍ക്ക്‌ തൂക്കുകയറുമായി ഇറങ്ങിത്തിരിച്ചവരുടെ സ്വന്തം പാളയത്തില്‍ തന്നെ, സാമ്പത്തിക സ്വേച്ഛാധിപതികളെ കഴുത്തിനു പിടിക്കാന്‍ കൈ ഉയര്‍ന്നിരിക്കുന്നു. ഇതിനല്ലേ ചരിത്രത്തിന്റെ തിരിച്ചടി എന്നൊക്കെ പറയുന്നത്‌?
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment