അന്താരാഷ്ട്രീയം: ഡോ.എം. ശാര്‍ങ്ഗധരന്‍

ആഭ്യന്തരയുദ്ധം മുറുകിയതോടെ പ്രശ്‌നകലുഷിതമായി മാറിയിരിക്കുന്ന ലിബിയയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ താമസിക്കാന്‍ അവസരം ലഭിച്ചതിന്റെ വെളിച്ചത്തിലാണ് ചുവടെ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ കുറിക്കുന്നത്:
അമ്പത്തിയഞ്ച് ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ലിബിയയില്‍ ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് പ്രശ്‌നം തുടങ്ങിയ ഫെബ്രുവരി മാസത്തിലുണ്ടായിരുന്നത്. ഇതില്‍ മൂവായിരത്തില്‍ കുറയാതെ മലയാളികളും ഉള്‍പ്പെടുന്നു. മെഡിക്കല്‍,എന്‍ജിനീയറിങ്, ഇംഗ്ലീഷ് ഭാഷ തുടങ്ങിയ വിഷയങ്ങളിലെ യൂനിവേഴ്‌സിറ്റി അധ്യാപകര്‍, നഴ്‌സുമാര്‍, കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തുടങ്ങി നിര്‍മാണ തൊഴിലാളികള്‍വരെ ഈ കൂട്ടത്തില്‍പെടും. ലിബിയനിവാസികള്‍ ഇന്ത്യക്കാരെ അളവിലധികം സ്‌നേഹിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക സംരക്ഷണവും ആദരവും അവര്‍ നല്‍കുന്നുണ്ട്. പണത്തോട് അല്‍പം ആര്‍ത്തിയുള്ള ലിബിയക്കാര്‍ പൊതുവെ സുഖമാര്‍ന്ന ജീവിതം നയിക്കുന്നതിനാണ് ഏറെ താല്‍പര്യം കാണിക്കാറുള്ളത്. ഒപ്പം അല്‍പം അലസതയും ഉണ്ട്.
ലിബിയ നിവാസികളായ ഓഫിസ് ജീവനക്കാരെ കുറിച്ച് ഇന്ത്യക്കാരുടെ ഇടയില്‍ ഒരു നേരമ്പോക്കുണ്ട്. ലിബിയക്കാര്‍ I B M ആണെന്നാണ് ഇന്ത്യക്കാരുടെ വീക്ഷണം.'ഇന്‍ഷാ അള്ളാ' എന്നതാണ് I എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇതിനര്‍ഥം 'ദൈവം അനുവദിച്ചാല്‍' എന്നാണ്. ഒരു പേപ്പര്‍ അനന്തര നടപടിക്ക് കൈമാറുമ്പോള്‍ അത് സ്വീകരിച്ചുകൊണ്ട് ഇത് പറയുന്നു. തുടര്‍ന്ന്, ബുക്‌റ എന്നുപറയും. എന്നുവെച്ചാല്‍, നാളെ വരുക എന്നാണ്. അടുത്തദിവസം ചെല്ലുമ്പോള്‍ 'മഅ്സ്സലാം' എന്നു പറയും. ഇതിനര്‍ഥം 'ദൈവരക്ഷ ഉണ്ടാകട്ടെ' എന്നാണ്. അതുകൊണ്ട്, പിന്നീട് കാണാം. അതിശയോക്തി കലര്‍ന്നതാണ് ഈ വീക്ഷണമെങ്കിലും ലിബിയക്കാരുടെ അലസത വ്യക്തമാക്കാനാണ് ഇന്ത്യക്കാര്‍ ഇമ്മാതിരിയൊരു നേരമ്പോക്ക് സൃഷ്ടിച്ചിട്ടുള്ളത്. ഈ നേരമ്പോക്ക് ഇവിടെ സൂചിപ്പിക്കാനുള്ള കാരണം കേണല്‍ ഖദ്ദാഫിയുടെ ഭരണത്തിനെതിരെ പൊതുവെ സുഖിമാന്മാരെന്നും അലസരെന്നും മുദ്രകുത്തിയവര്‍ കാണിക്കുന്ന വീറും വാശിയും കഴിഞ്ഞ കുറേകാലമായി അവരുടെ ഉള്ളില്‍കിടന്ന് തിളച്ചുമറിഞ്ഞിരുന്നത് പുറത്തുവന്നപ്പോള്‍ കണ്ട അതിശയംകൊണ്ടാണ്.
ലിബിയയുടെ ചരിത്രം പരിശോധിച്ചാല്‍ അനേകം പോരാട്ടങ്ങളുടെ കഥകള്‍ കാണാനാകും. ക്രിസ്തുവിന് മുമ്പുപോലും ചരിത്രത്തില്‍ ലിബിയ സ്ഥാനം നേടിയിരുന്നു. ജൂലിയസ് സീസറിന്റെ കാലഘട്ടത്തില്‍ റോമാ സാമ്രാജ്യത്തിന്റെ അധീനതയിലുള്ള ഒരു പ്രദേശമായിരുന്നത്രേ ലിബിയ. തുടര്‍ന്ന്, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ലിബിയയുടെ നിയന്ത്രണം കാലാകാലങ്ങളില്‍ ഏറ്റെടുത്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇറ്റലിയും തുര്‍ക്കിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഇറ്റലിക്കാര്‍ തമ്പടിച്ചത് ലിബിയയുടെ തലസ്ഥാനമായ ട്രിപളിയിലായിരുന്നു. ഇതിനെതിരെ ലിബിയക്കാര്‍ തിരിഞ്ഞെങ്കിലും ഇറ്റലി ലിബിയയെ കോളനിയാക്കി മാറ്റി. രണ്ടാം ലോക യുദ്ധകാലത്തെ ആക്രമണങ്ങളില്‍ ലിബിയന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. ആയിരത്തി തൊള്ളായിരത്തി നാല്‍പത്തി ഒമ്പതില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിലൂടെ ലിബിയ സ്വാതന്ത്ര്യവും നേടി. തുടര്‍ന്ന്, 1951ല്‍ യുനൈറ്റഡ് കിങ്ഡം  ഓഫ് ലിബിയ രൂപംകൊണ്ടു.
സ്വതന്ത്ര ലിബിയയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. രാജ്യത്ത് ഒരൊറ്റ കോളജ്‌പോലും ഉണ്ടായിരുന്നില്ല. ബിരുദധാരികളായി ഉണ്ടായിരുന്നത് ആകെ 16 പേര്‍ മാത്രമായിരുന്നു. മൂന്ന് വക്കീലന്മാര്‍ ഉണ്ടായിരുന്നെങ്കിലും  ഫിസിഷ്യന്‍, എന്‍ജിനീയര്‍, സര്‍വേയര്‍, ഫാര്‍മസിസ്റ്റ് യോഗ്യത നേടിയ ഒരു  ലിബിയക്കാരന്‍പോലും അപ്പോള്‍ അവിടെ അവശേഷിച്ചിരുന്നില്ല. രണ്ടു ലക്ഷത്തോളം പേര്‍ മാത്രമായിരുന്നു അക്ഷരാഭ്യാസമുള്ളവര്‍. ജനസംഖ്യയുടെ അഞ്ചു ശതമാനത്തിന് മീതെയുള്ളവര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ മൂലം കാഴ്ചതന്നെ നഷ്ടപ്പെട്ടിരുന്നു. രാജ്യത്തെ ഭരണസംവിധാനത്തില്‍ ഈ കുറവുകള്‍ നികത്തുന്നതിനുവേണ്ടി ബ്രിട്ടനാണ് ലിബിയക്ക് സഹായം നല്‍കിയത്. ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 1955ലാണ് എണ്ണപര്യവേക്ഷണം തുടങ്ങിയത്. നാലു വര്‍ഷത്തിനുള്ളില്‍ എണ്ണ ഖനനം തുടങ്ങാനുള്ള ഒരുക്കങ്ങളാരംഭിച്ചു. 1963 മുതല്‍ എണ്ണ കയറ്റുമതി തുടങ്ങാനുമായി. എണ്ണവ്യവസായത്തിലെ കുതിച്ചുകയറ്റം ലിബിയയുടെ സാമ്പത്തികഭദ്രത ഉറപ്പിച്ചു. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള ലിബിയയില്‍ എണ്ണവ്യവസായത്തിന് പുറമെ കാര്യമായ മറ്റു വ്യവസായ സ്ഥാപനങ്ങളോ കാര്‍ഷിക പ്രവര്‍ത്തനങ്ങളോ തീരെയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏറെയുണ്ട്. മെഡിറ്ററേനിയന്‍ കടലിനോട് അടുത്തുകിടക്കുന്ന ചില സ്ഥലങ്ങളില്‍ പച്ചക്കറികൃഷി കാര്യമായതോതില്‍ നടക്കുന്നുണ്ട്. റൊട്ടി നിര്‍മാണത്തിനുവേണ്ടിയുള്ള സ്ഥാപനങ്ങളും ഇവിടെയുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനമുള്ള ലിബിയക്ക് ആഗോളതലത്തില്‍ വിസ്തൃതിയില്‍ 17ാം സ്ഥാനമാണുള്ളത്. എന്നാല്‍, ഭൂരിഭാഗപ്രദേശവും മരുഭൂമിയാണ്. കിഴക്കു ഭാഗത്ത് ഈജിപ്തും തെക്കു-കിഴക്ക് ഭാഗത്ത് സുഡാനും തെക്കുഭാഗത്ത് ചദ്ദും നൈഗറും പടിഞ്ഞാറുഭാഗത്ത് അല്‍ജീരിയയും വടക്കു പടിഞ്ഞാറ് തുനീഷ്യയും വടക്കുഭാഗത്ത് മെഡിറ്ററേനിയന്‍ സമുദ്രവുമാണ് ലിബിയയുടെ അതിര്‍ത്തികള്‍. തലസ്ഥാന നഗരമായ ട്രിപളി കഴിഞ്ഞാല്‍ പ്രധാന നഗരം ബങ്കാസിയാണ്. പിന്നീടുള്ള വാസസ്ഥലങ്ങള്‍ ചെറുചെറു പട്ടണങ്ങളാണ്. തൊട്ടടുത്ത രാജ്യങ്ങളായ ഈജിപ്തിലും തുനീഷ്യയിലും നടന്ന ആഭ്യന്തര കലഹങ്ങളാണ് ലിബിയയിലും വ്യാപിച്ചത്.
1969ലാണ് 27 വയസ്സുകാരനായ കേണല്‍ അബു മിന്യാന്‍ ഖദ്ദാഫി രാജ്യഭരണം പിടിച്ചടക്കിയത്. ചികിത്സക്കായി ഈജിപ്തിലായിരുന്ന ഇദ്‌രീസ് രാജാവിനെ അട്ടിമറിച്ചാണ് ഖദ്ദാഫിയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണം തുടങ്ങിയത്. നിരവധി പുരോഗമന ആശയങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടായിരുന്നു ഖദ്ദാഫി ഭരണം തുടങ്ങിയത്. സ്വാതന്ത്ര്യം, സമത്വം, ഐക്യം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഖദ്ദാഫി റവലൂഷനറി കമാന്‍ഡ് കൗണ്‍സില്‍ (ആര്‍.സി.സി) എന്ന ഭരണസംവിധാനത്തിന് രൂപം നല്‍കി. ഇതനുസരിച്ച് ലിബിയന്‍ അറബ് റിപ്പബ്ലിക്കും രൂപവത്കരിച്ചു.
ലിബിയന്‍ ജനതയുടെ പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി സാമൂഹിക നീതി ഉറപ്പുവരുത്താനും ചൂഷണം പാടെ ഒഴിവാക്കാനും സമ്പത്ത് തുല്യമായി വീതിക്കാനും ഈ നൂതന ഭരണക്രമം ലക്ഷ്യംവെച്ചു. ലിബിയയില്‍നിന്ന് അമേരിക്കക്കാരെ കുടിയൊഴിപ്പിക്കുന്നതിനും ഈ ഭരണസംവിധാനത്തിന് കഴിഞ്ഞു.
കഴിഞ്ഞ 41 വര്‍ഷത്തിലധികമായി ഖദ്ദാഫിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലിബിയന്‍ ഭരണം  അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളുമായി നിരവധി തവണ ഉടക്കിയിട്ടുണ്ട്. പലതവണ ഓരോ രാജ്യവുമായി ബന്ധം പിരിയുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷങ്ങളുണ്ടായി. 1979ല്‍ ലിബിയയിലെ അമേരിക്കന്‍ എംബസി ആക്രമിച്ചത് ലോകജനതയെ ഞെട്ടിച്ചു. 1986ല്‍ അമേരിക്കയിലെ റീഗന്‍ ഭരണം ലിബിയയില്‍ ബോംബിട്ടതും തിക്തസംഭവമായിരുന്നു. 1988ല്‍ 270 പേരുടെ മരണത്തിനിടയാക്കിയ പാന്‍ ആം ഫൈ്‌ളറ്റിന് ബോംബുവെച്ചതിന്റെ ഉത്തരവാദിത്തം ലിബിയ ഏറ്റെടുത്തതും തുടര്‍ന്ന് രണ്ടു ബില്യണ്‍ (ദശകോടി) ഡോളര്‍ നഷ്ടപരിഹാരം നല്‍കിയതുമൊക്കെ ഖദ്ദാഫിയുടെ ഭരണകാലയളവിലായിരുന്നു.
'ഭീകരത' എന്നന്നേക്കുമായി അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് 2003ല്‍ ഖദ്ദാഫി ഒരു പുതിയ സമീപനം സ്വീകരിച്ചു. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമവും നടത്തി. 'ഖദ്ദാഫി' എന്നാല്‍ 'ചരിത്രം', 'പ്രതിരോധം', 'സ്വാതന്ത്ര്യം', 'വിപ്ലവം', 'വിജയം' എന്നിവയുടെ പര്യായമാണ് എന്ന് ഖദ്ദാഫിതന്നെ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. 'രാജാക്കളുടെ രാജാവ്', 'അറബ് നേതാക്കളുടെ നേതാവ്', 'മുസ്‌ലിം ജനതയുടെ ഇമാം' തുടങ്ങിയ വിശേഷണങ്ങളും ഖദ്ദാഫി സ്വയം ചാര്‍ത്തുകയുണ്ടായി. 2009ല്‍ യൂറോപ്യന്‍ യൂനിയനെ മാതൃകയാക്കി പാന്‍ ആഫ്രിക്കന്‍ കോണ്‍ഫെഡറേഷന്‍ എന്നൊരു സംഘടനക്ക് രൂപം നല്‍കുകയും ഖദ്ദാഫി അതിന്റെ അധ്യക്ഷനാകുകയും ചെയ്തു. സെപ്റ്റംബര്‍ 11ലെ അമേരിക്കന്‍ ആക്രമണത്തെ പരസ്യമായി ഖദ്ദാഫി അപലപിച്ചതും അമേരിക്കക്ക് അല്‍ഖാ ഇദയുടെ രഹസ്യ രേഖകള്‍ കൈമാറി എന്ന ആരോപണം ഉണ്ടായതും ഖദ്ദാഫിയുടെ നേതൃത്വത്തെ അറബ് നേതാക്കളുടെ ഇടയില്‍ വിയോജിപ്പ് സൃഷ്ടിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമായി ന്യൂക്ലിയര്‍ ആയുധം, കുടിയേറ്റ പ്രശ്‌നം തുടങ്ങിയ കാര്യങ്ങളില്‍ ഖദ്ദാഫി സഹകരിച്ചതും പല പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചു.
ആഭ്യന്തരഭരണത്തിന് തൊട്ടുമുമ്പുള്ള ലിബിയന്‍ ജീവിതവും ഒന്നു വിചിന്തനം ചെയ്യാം. മൊത്തംജനസംഖ്യയില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. വിവാഹം കഴിക്കണമെങ്കില്‍ പുരുഷന് വീട്, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവ ഉണ്ടായിരിക്കണം. സ്ത്രീയുടെ പദവിയനുസരിച്ച് ഈ ആസ്തികളുടെ വലുപ്പം ഏറിയും കുറഞ്ഞും വരും. ഓഫിസുകളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗവും വനിതകള്‍തന്നെ. പരമ്പരാഗത മതനിബദ്ധമായ പര്‍ദ ധരിച്ചാണ് സ്ത്രീകള്‍ പുറത്തുവരാറുള്ളതെങ്കിലും തങ്ങളുടെ ശരീരഭംഗിക്കനുസരിച്ച് സൗന്ദര്യം നിലനിര്‍ത്തണമെന്ന് കടുത്ത നിര്‍ബന്ധമുള്ളവരാണ്. ഇതിനായി മുന്തിയ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കാറുണ്ട്. എന്നാല്‍, ഉന്നതപദവിയുള്ള ധാരാളം വനിതകള്‍ അവിവാഹിതരായി കഴിയുന്നു. ഒത്ത പുരുഷന്മാരെ ലഭിക്കാത്തതാണ് കാരണം. ആഡംബര കാറുകള്‍ മിക്കവാറും എല്ലാവര്‍ക്കുമുണ്ട്. സ്ത്രീകള്‍ സ്വയം കാര്‍ ഓടിച്ചുപോകുന്ന കാഴ്ച സാധാരണംതന്നെ. കാര്‍ വാങ്ങുന്നതിന് വായ്പ സൗജന്യ നിരക്കില്‍ ലഭിക്കും. എല്ലാവര്‍ക്കും പാര്‍പ്പിട സൗകര്യം ഉണ്ടാകണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമാണ്. എന്നാലും വരുമാനം അനുസരിച്ച് വീടിന് വലുപ്പച്ചെറുപ്പം ഉണ്ടാകും. പ്രധാന ആഹാരമായ ബ്രഡും ജൂസും സൗജന്യ നിരക്കിലാണ് വിപണനം ചെയ്യുന്നത്. സമ്പൂര്‍ണ മദ്യനിരോധമുള്ള ലിബിയയില്‍ സിനിമ, നാടകം, ഡാന്‍സ് തുടങ്ങിയ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള തിയറ്ററുകളോ ഹാളുകളോ ഇല്ല. ഓഫിസുകളില്‍ പ്യൂണും ഓഫിസറും തുല്യര്‍തന്നെ, വേതനത്തില്‍ ഒഴിച്ച്. വേഷവിധാനത്തില്‍ പര്‍ദ നിര്‍ബന്ധമാക്കിയിട്ടുള്ളതില്‍ 35 വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ പൊതുവെ അസംതൃപ്തരാണെന്ന് തോന്നുന്നു. പാശ്ചാത്യ നാടുകളുടെ കോളനി എന്ന നിലയില്‍ ഇമ്മാതിരിയുള്ള വിലക്കുകളൊന്നും തങ്ങളുടെ ചെറുപ്പനാളുകളില്‍ ഉണ്ടായിരുന്നില്ല എന്നാണ് അവര്‍ അവകാശപ്പെടുന്നത്. മാത്രമല്ല, തങ്ങളുടെ കുട്ടിക്കാലത്ത് തിയറ്ററുകളും ഉണ്ടായിരുന്നുവത്രെ. സ്ത്രീകള്‍ക്ക് മാന്യതയും ആദരവും സംരക്ഷണവും നല്‍കുന്ന ഒരു സാമൂഹിക വ്യവസ്ഥയാണ് ലിബിയയില്‍ നിലവിലുള്ളത്. എന്നാല്‍, പ്രേമവിവാഹം, ചുറ്റിക്കറങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ സാധാരണമല്ല.
ഒരു സാധാരണ ഇന്ത്യക്കാരന്, വിശിഷ്യ മലയാളിക്ക് ലിബിയയിലെ താമസം പൊതുവെ ഇഷ്ടപ്പെടും. അഴിമതി, ദുര്‍ഭരണം, സ്വജനപക്ഷപാതം, ദാരിദ്ര്യം തുടങ്ങിയവ ഏകാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും മാത്രമല്ല, തൊഴിലാളിവര്‍ഗ ആധിപത്യത്തിലും സര്‍വസാധാരണംതന്നെ എന്ന് സ്വയം അനുഭവിച്ചറിഞ്ഞതുകൊണ്ടാകാം ഇങ്ങനെയൊരു മനോഭാവം വന്നത്. മദ്യനിരോധം, വിനോദ പരിപാടികളുടെ ഒഴിവാക്കല്‍ തുടങ്ങിയ ഘടകങ്ങളും വ്യഭിചാരം, മോഷണം എന്നിവ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന നടപടിക്രമങ്ങളും ഇന്ത്യക്കാര്‍ക്കൊരുപക്ഷേ ഇഷ്ടപ്പെട്ടിട്ടുണ്ടാകും. ലിബിയയില്‍ ജോലി ചെയ്യുന്നതുവഴി ലഭിക്കുന്ന പണം നാമമാത്രമായ ചെലവിനങ്ങളിലൂടെ മിച്ചംപിടിച്ച് നാട്ടിലയക്കാം എന്നതും ഇതിന് കാരണമാകാം. ഏറെ ദുരിതങ്ങളനുഭവിച്ചതിനു ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയതെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായാല്‍ ലിബിയയിലേക്ക് തിരിച്ചുപോകാനുള്ള തീരുമാനമാണ് പലരും എടുത്തിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല, ഖദ്ദാഫിയുടെ ഭരണം ലിബിയക്ക് പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെന്നും അവരില്‍ മിക്കവരും അവകാശപ്പെടുന്നു. കര്‍ശന നിയന്ത്രണവുമായി അവര്‍ പൊരുത്തപ്പെട്ടിരിക്കുന്നുവെന്ന് സാരം.
ഒരു കാര്യം തീര്‍ച്ച. ഖദ്ദാഫിയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നിക്കുന്നതും എണ്ണവ്യവസായത്തിലൂടെ സാമ്പത്തികനേട്ടം കൈവരിക്കുന്നതും പലര്‍ക്കും പിടിക്കുന്നില്ല. ലിബിയയെ 'വടക്കേ ആഫ്രിക്കയിലെ ദുബൈ' ആക്കി മാറ്റുമെന്ന ഖദ്ദാഫിയുടെ അവകാശവാദവും പലര്‍ക്കും സഹിക്കാനാകുന്നില്ല. പോളണ്ട്, മെക്‌സികോ, ചിലി തുടങ്ങിയ രാജ്യങ്ങളെക്കാള്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ ലിബിയ ഏറെ മുന്നിലാണ് എന്ന ലോക ബാങ്കിന്റെ കണക്കുകളും പലരിലും അസൂയ ജനിപ്പിക്കുന്നു. അതേസമയം, ഇന്ത്യക്കാര്‍ നല്‍കുന്നതിന്റെ അഞ്ചിലൊന്നോ ആറിലൊന്നോ വേതനം മാത്രമേ ലിബിയാ നിവാസികള്‍ക്ക് ഓരോ ജോലിചെയ്യുമ്പോള്‍ ലഭിക്കുന്നുള്ളൂ എന്ന പരാതിയും ഇക്കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാല്‍, ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍പോയി പഠനം നടത്താനും സ്വദേശത്ത് പഠനം നടത്താനും ലിബിയക്കാര്‍ക്ക് സര്‍ക്കാര്‍ അകമഴിഞ്ഞ സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. കലങ്ങിമറിഞ്ഞ ഒരന്തരീക്ഷത്തില്‍ ലിബിയക്കാരെ മയക്കുമരുന്ന് നല്‍കിയും മറ്റും ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെടാന്‍ വിദേശശക്തികള്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന ഖദ്ദാഫിയുടെയും അദ്ദേഹത്തിന്റെ അനുകൂലികളുടെയും ചോദ്യത്തെ നിസ്സാരമായി തള്ളാനാകില്ല.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment