Published on Tue, 11/08/2011 

വാഷിങ്ടണ്‍: അറബ് ലോകത്തെ ജനകീയ വിപ്ളവങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്ക തയാറെടുത്തതായി സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റണ്‍ പറഞ്ഞു. വാഷിങ്ടണില്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുനീഷ്യന്‍ വിപ്ളവത്തെ ക്കുറിച്ച് പരാമര്‍ശിക്കവെയാണ്  അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ ക്രമം കൊണ്ടുവരാനുള്ള തുനീഷ്യന്‍ ജനതയുടെ ആഗ്രഹത്തില്‍ അമേരിക്കയും പങ്കുചേരുന്നതായി ഹിലരി പറഞ്ഞു. തുനീഷ്യയില്‍ മതസ്വാതന്ത്ര്യവും സ്ത്രീ സ്വാതന്ത്ര്യവും അനുവദിക്കുമെന്ന അന്നഹ്ദ നേതാക്കളുടെ പ്രസ്താവനയെ ഹിലരി സ്വാഗതം ചെയ്തു.

ലിബിയയില്‍ ഹിലരിയുടെ മിന്നല്‍സന്ദര്‍ശനം

ട്രിപളി: ഖദ്ദാഫിയുടെ ഭാഗിക നിയന്ത്രണത്തിലുണ്ടായിരുന്ന ബനീ വലീദ് നഗരം വിമത സേന പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. മൂന്നുദിവസത്തെ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് ബനീവലീദ് കൈയടക്കിയത്.
ഇപ്പോള്‍ ഖദ്ദാഫിയുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ 95 ശതമാനവും പിടിച്ചെടുത്തതായി എന്‍.ടി.സി അവകാശപ്പെട്ടു.
അതിനിടെ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റണ്‍ ലിബിയയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. രാജ്യത്തിന് ലക്ഷക്കണക്കിന് ഡോളര്‍ സഹായം അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യസഹായത്തിനും ആയുധങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനുമടക്കമുള്ള 1.1 കോടി രൂപയുടെ സഹായങ്ങളാണ് ഒബാമ ഭരണകൂടം വാഗ്ദാനം ചെയ്തത്. പരിക്കേറ്റ എന്‍.ടി.സി അംഗങ്ങള്‍ക്ക് വൈദ്യ സഹായത്തിനുവേണ്ടത് നല്‍കുമെന്നും ഹിലരി അറിയിച്ചു.
നേരത്തേ, ഒബാമ ഭരണകൂടം ലിബിയയുടെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ യു.എസ് നല്‍കുന്ന സഹായം 13.5 കോടിരൂപയായി. ലിബിയയിലെ ഇടക്കാല സര്‍ക്കാര്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രീലുമായും എന്‍.ടി.സി തലവന്‍ മുസ്തഫ അബ്ദുല്‍ ജലീലുമായും ഹിലരി കൂടിക്കാഴ്ച നടത്തി.

ഹിലരി അടുത്തയാഴ്ച ഇസ്ലാമാബാദ് സന്ദര്‍ശിക്കും

ഇസ്ലാമാബാദ്: മുസ്ലിം രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍െറ ഭാഗമായി യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ അടുത്തയാഴ്ച ഇസ്ലാമാബാദ് സന്ദര്‍ശിക്കും. തീവ്രവാദവും അക്രമവും തകര്‍ത്തുകൊണ്ടിരിക്കുന്ന  പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാഷ്ട്രങ്ങളെക്കുറിച്ചുള്ള യു.എസ് നിലപാട് ഹിലരി ഈ സന്ദര്‍ശനത്തില്‍ വ്യക്തമാക്കുമെന്നറിയുന്നു. ഒരു ദിവസത്തെ സന്ദര്‍ശനത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയെ കണ്ട് ഒബാമയുടെ സന്ദേശം കൈമാറും. ഉഭയകക്ഷിബന്ധങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്‍െറ ആവശ്യകത ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്യുമെന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. എന്നാല്‍, ഏതു ദിവസമാണ് ഹിലരി പാകിസ്താനിലെത്തുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മുമ്പ് സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഹിലരി ഒക്ടോബര്‍ 20ന് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉസാമ ബിന്‍ലാദിന്‍ വേട്ടയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ ഘട്ടത്തിലായതിനാല്‍ ഈ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 


സിറിയന്‍ പ്രതിപക്ഷവുമായി തുര്‍ക്കി ചര്‍ച്ച നടത്തി

ഇസ്തംബൂള്‍: സിറിയന്‍ പ്രതിപക്ഷ നേതാക്കളുമായി തുര്‍ക്കി വിദേശകാര്യ മന്ത്രി  അഹ്മദ് ദാവൂദ് ഗുലു ചര്‍ച്ച നടത്തി. തിങ്കളാഴ്ച തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലായിരുന്നു ചര്‍ച്ച.
ജനാധിപത്യ സിറിയ സ്ഥാപിക്കുന്നതിന് ഐക്യത്തോടെ പരിശ്രമിക്കാന്‍ പ്രതിപക്ഷ പ്രക്ഷോഭകര്‍ രൂപംനല്‍കിയ സിറിയന്‍ ദേശീയ കൗണ്‍സിലിനോട് തുര്‍ക്കി വിദേശമന്ത്രി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ രാജി ആവശ്യപ്പെട്ട് സിറിയയിലുടനീളം പ്രക്ഷോഭങ്ങള്‍ നടന്നുവരുകയാണ്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment