Published on Sat, 01/15/2011 

കൈറോ: തുനീഷ്യയില്‍ 23 വര്‍ഷത്തെ ഉരുക്കുമുഷ്ടി ഭരണത്തിന് അന്ത്യമായി.മിബാസ അധികാരമേറ്റു; ജയിലിന് തീവെച്ചു, 50 മരണംതൊഴിലില്ലായ്മയും അഴിമതിയും വ്യാപകമായതിനെ തുടര്‍ന്നുണ്ടായ കലാപത്തിനിടയില്‍ പ്രസിഡന്റ് സൈനല്‍ ആബിദീന്‍ ബിന്‍ അലി അധികാരത്തില്‍നിന്ന് പുറത്തായി. ബിന്‍ അലിയുടെ പിന്‍ഗാമിയായി പാര്‍ലമെന്റ് സ്‌പീക്കര്‍ ഫുആദ് മിബാസ സത്യ പ്രതിജ്ഞ ചെയ്ത് അധികാ രമേറ്റു.

മേഖലയില്‍ ഉരുക്കുമുഷ്ടി ഭരണം നടത്തുന്ന എല്ലാ ഭരണകൂടങ്ങള്‍ക്കുമെതിരായ മുന്നറിയിപ്പായാണ് തുനീഷ്യയിലെ സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
പുറത്താക്കപ്പെട്ട ബിന്‍ അലിയും കുടുംബവും സൗദി അറേബ്യയില്‍ അഭയം തേടിയതായി അബ്ദുല്ല രാജാവിന്റെ ഓഫിസ് സ്ഥിരീകരിച്ചു. ബിന്‍ അലി എവിടെയെന്നതിനെപ്പറ്റിയുള്ള മണിക്കൂറുകള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് വിശദീകരണം.
ബിന്‍ അലി പുറത്തായതില്‍ തുനീഷ്യക്കാര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ ഭാവി എന്താണെന്നതില്‍  അനിശ്ചിതത്വമുണ്ട്.  താത്കാലിക പ്രസിഡന്റായി  പ്രധാനമന്ത്രി മുഹമ്മദ് ഗനൂഷിയെ രാജ്യം വിടുന്നതിനുമുമ്പ് ബിന്‍ അലി നിയമിച്ചിരുന്നു.
ബിന്‍ അലി പുറത്തായതു കൊണ്ടുമാത്രം സമാധാനം പുനഃസ്ഥാപിക്കപ്പെടുകയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.
ബിന്‍ അലിക്കെതിരെ ആയിരക്കണക്കിന് പ്രക്ഷോഭ റാലികളാണ് തലസ്ഥാനമായ തൂനിസില്‍ ഉണ്ടായത്. ബിന്‍ അലി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായാണ് പ്രക്ഷോഭം നടന്നത്.
കലാപങ്ങളില്‍ കൊല്ലപ്പെട്ടത് 23 പേരാണെന്നാണ് സര്‍ക്കാറിന്റെ വാദം.  മരണസംഖ്യ ഇതിന്റെ മൂന്നിരട്ടിയാണെന്ന് പ്രതിപക്ഷം പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവേശന മേല്‍ക്കൂരയില്‍ കയറി പ്രക്ഷോഭകര്‍ പൊലീസിനെ നേരിട്ടു. ഭരണകൂടത്തെ എതിര്‍ക്കുന്നവരെ ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നതിനായി കാലങ്ങളായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. മൊനാസ്തിര്‍ നഗരത്തില്‍ അക്രമികള്‍ ജയിലിന് തീവെച്ചതില്‍ 50 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യം നഗരങ്ങളില്‍ പട്രോള്‍ നടത്തുകയാണ്. മുഹമ്മദ് ഗനൂഷി സര്‍ക്കാര്‍ ടി.വി ചാനലില്‍ പ്രത്യക്ഷപ്പെട്ട് താന്‍ അധികാരം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. സുരക്ഷ പുനഃസ്ഥാപിക്കാന്‍ താത്കാലികമായാണ് താന്‍ അധികാരമേല്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.ദീര്‍ഘകാലം ബിന്‍ അലിയുമായി സഖ്യത്തിലായിരുന്ന ഗനൂഷി പ്രസിഡന്റ് സ്വമേധയാ തനിക്ക് അധികാരം കൈമാറിയതാണെന്നും അവകാശപ്പെട്ടു.
എന്നാല്‍, പിന്നീട് നാടകീയമായി ആക്ടിങ് പ്രസിഡന്റായി മിബാസ യെ നിയമിക്കുകയായിരുന്നു. കലാപം എങ്ങനെയെങ്കിലും തണുപ്പിക്കാനായി ബിന്‍ അലി, സര്‍ക്കാറിനെ പിരിച്ചുവിടുകയും ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍,  ജനങ്ങള്‍ ഇതു നിരസിക്കുകയായിരുന്നു. അതിനിടെ, ബിന്‍ അലിയെ പുറത്താക്കിയതില്‍ അറബ് രാജ്യങ്ങളിലെ യുവാക്കള്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്.
തുനീഷ്യയിലെ ജനതയെ അഭിനന്ദിച്ചുള്ള ആയിരക്കണക്കിനു മെയിലുകളാണ് ഇന്റര്‍നെറ്റിലെ ട്വിറ്ററിലും ഫേസ്ബുക്കിലും ബ്ലോഗുകളിലും നിറഞ്ഞത്. മിക്കവരും പ്രൊഫൈലുകളിലെ സ്വന്തം ചിത്രങ്ങള്‍ മാറ്റി ചുവന്ന തുനീഷ്യന്‍ പതാകകള്‍ നല്‍കിയിരിക്കുകയാണ്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment